പരിണാമത്തെ വെള്ളപൂശുന്ന വ്യാഖ്യാന ഫാക്ടറികള്‍

അലി ചെമ്മാട്

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13

(പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ 2)

ബാക്ടീരിയകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ നേടുന്ന പ്രതിരോധശേഷി പരിണാമമാണെന്ന് ആഘോഷപൂര്‍വം അവതരിപ്പിച്ചപ്പോള്‍ ഡോകിന്‍സ് പറഞ്ഞ ഒരു കാര്യംകൂടി ശ്രദ്ധിക്കുക: ''അങ്ങനെ Ara-3 ഗോത്രത്തെ സംബന്ധിച്ച് പിന്നങ്ങോട്ട് ഫ്‌ളാസ്‌ക്കില്‍ ലഭ്യമായ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും പോപ്പുലേഷന്‍ ഉന്നതി കൂടുതല്‍ ഉയരത്തിലെത്തി അവിടെ സ്ഥിരതയാര്‍ജിക്കുകയും ചെയ്തു.

Ara-3 താവഴിയില്‍ ഉണ്ടായ 'ജനസംഖ്യാ വിസ്‌ഫോടനം' കുറച്ചു മുന്നോട്ട് പോയതോടെ അത് സ്ഥിരതയാര്‍ജിച്ചു എന്നത് പരഗണനീയമാണ്. ഡോകിന്‍സ് കൃതിയുടെ രണ്ടാം അധ്യായത്തില്‍ ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയില്‍ ചോളച്ചെടികളില്‍ ഒന്നേകാല്‍ നൂറ്റാണ്ടോളമായി നടന്നുകൊണ്ടിരിക്കുന്ന ദീര്‍ഘകാല പരീക്ഷണം പരിചയപ്പെടുത്തുന്നുണ്ട്. ഇല്ലിനോയ് എക്‌സ്പിരിമെന്റ് സ്റ്റേഷനിലെ കൃഷിശാസ്ത്രജ്ഞര്‍ വളരെ പണ്ടേ, അതായത് 1896 മുതല്‍ ചെയ്തുവരുന്ന ഒരു പരീക്ഷണമാണിത്... ആദ്യ ഗ്രാഫിക് ചിത്രത്തില്‍ ചോളവിത്തുകളിലെ എണ്ണയുടെ അളവിനെ സംബന്ധിച്ച കണക്കുകള്‍ രണ്ട് കൃത്രിമ രേഖകളുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. ഒരു രേഖ കൂടിയ എണ്ണയുടെ സാന്നിധ്യവും മറ്റേത് കുറഞ്ഞ സാന്നിധ്യവും പ്രദാനം ചെയ്യുന്നു. ഇത് ശരിക്കും നടത്തപ്പെട്ട പരീക്ഷണം തന്നെയാണ്. ബോധപൂര്‍വമുള്ള രണ്ട് ഇടപെടലുകളുടെ ഫലമാണ് നാമിവിടെ താരതമ്യം ചെയ്യുന്നത്. വ്യത്യാസം വളരെ നാടകീയമാണെന്ന് മാത്രമല്ല അത് ക്രമേണ വര്‍ധിച്ചുവരികയും ചെയ്യുന്നു. മുകളിലേക്കുള്ള പോക്കും താഴേക്കുള്ള പോക്കും അവസാനം ഒരു സമതുലനാവസ്ഥയിലായി ഇല്ലാതാകുന്നതും കാണാം. കാരണം, കുറഞ്ഞ എണ്ണ സാന്നിധ്യം പൂജ്യത്തില്‍ പോകാന്‍ സാധ്യമല്ല. കൂടിയ സാന്നിധ്യം വളരെ സ്പഷ്ടമായ കാരണങ്ങളാല്‍ അങ്ങനെയാകുകയുമില്ല.''(20)

ഡോകിന്‍സ്, ഇല്ലിനോയ് സര്‍വകലാശാലയില്‍ 124 കൊല്ലങ്ങളായി ചോളച്ചെടികളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പരീക്ഷണത്തില്‍ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയപോലെ ബാക്ടീരിയാ പരീക്ഷണത്തിലും ഒരു പ്രത്യേക നിരക്കില്‍ (വശഴവലൃ ഹല്‌ലഹ) എത്തിയതോടെ വര്‍ധനവു നിലച്ച് സമതുലിതാവസ്ഥ പ്രാപിച്ചു. അതായത് ഇവിടെയും പരീക്ഷണം അതിന്റെ പരമകാഷ്ഠ ആറു മടങ്ങില്‍ നിലനിര്‍ത്തി എന്നര്‍ഥം. ഒരു പരിധിയില്‍ അപ്പുറം ഉന്നതിയും അധോഗതിയും ഉണ്ടാകാത്ത, സന്തുലിതത്വം പാലിക്കുന്ന വേറെയും ചില പരീക്ഷണങ്ങള്‍ ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ഇതിന്റെ ഒരു ഒരു വര്‍ത്തമാനകാല വസ്തുത കേരളത്തിലെ കേരകര്‍ഷകര്‍ക്ക് പരിചയമുണ്ട്. 1998 മുതല്‍ കേരകര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മണ്ഡരി രോഗം.(21) (ലേഖകന്‍ ഒരു കേരകര്‍ഷകനാണ്). മെക്‌സിക്കന്‍ സ്വദേശിയായ ഈ കീടം ബാധിച്ച് അതിന്റെ ആദ്യനാളുകളില്‍ തേങ്ങയുല്‍പാദനവും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും ലഭ്യതയും ഗണ്യമായ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാടന്‍ തെങ്ങിനങ്ങള്‍ രോഗബാധയുണ്ടെങ്കിലും അതിനോട് പ്രതിരോധം നേടി തേങ്ങയുല്‍പാദനം ഒരു പരിധിവരെ വര്‍ധിപ്പിച്ചിരിക്കുന്നു. ഒരു തേങ്ങയില്‍ ശരാശരി 120/130 ഗ്രാം കൊപ്രയും കൊപ്രയില്‍ നിന്ന് ശരാശരി 70% വെളിച്ചെണ്ണയും ഇന്ന് ലഭിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം ഇത്തരം സമദൂരസിദ്ധാന്തം പ്രകൃതിയില്‍, അതിന്റെ നൈസര്‍ഗികതയില്‍, ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കുന്നു എന്ന് തെളിയിക്കുന്നു. അത് ഒരു പരിധിവരെ വളരെ താഴേക്കും ഏറ്റവും ഉന്നതിയിലേക്കും പോകാതെ, ആവാസവ്യവസ്ഥക്ക് ദോഷം വരാതെ നിലനില്‍ക്കുന്നതിന് സഹായിക്കുന്നു എന്ന് തെളിയിക്കുന്നതോടൊപ്പം പരിണാമം നടക്കാന്‍ പ്രകൃതി നിര്‍ധാരണം സഹായിക്കുന്നില്ല, പകരം തല്‍സ്ഥിതി നിലനിര്‍ത്തുകയാണ് ചെയ്യുക എന്നത് കൂടി ബോധ്യപ്പെടുത്തുന്നു.

ആദ്യകാലത്ത് മണ്ഡരി കീടബാധക്ക് പ്രത്യേക പ്രതിരോധവും ചികിത്സയും മരുന്നും ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൃഷിവകുപ്പ് ചില ജൈവകീടനിയന്ത്രണ രീതികള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അത് നടപ്പിലാക്കാന്‍ വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തടസ്സമായിരിക്കുന്നു. ഇക്കാര്യം ആനക്കയം കൃഷി ഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ മനസ്സിലാക്കാം. (മറ്റു ഗവേഷണ കേന്ദ്രങ്ങളില്‍നിന്നും ഇക്കാര്യം അറിയാമായിരിക്കും).

പരിഭാഷകന്‍ രവിചന്ദ്രന്‍ ബാക്ടീരിയാ പരീക്ഷണത്തെ അതിശയോക്തിയോടെ പരിചയപ്പെടുത്തിയ ഭാഗത്ത് പറഞ്ഞത് 'സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പരാമര്‍ശിക്കുന്നത്. അക്കാദമിക് സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കാന്‍ ശേഷിയുള്ള പരീക്ഷണം 'പുസ്തകത്തിന്റെ ഹൃദയഭാഗമാണ്' എന്നാണ് വാദം. എന്നാല്‍, ഇവിടെ നമുക്ക് ചോദിക്കാനുള്ളത് രവിചന്ദ്രന്‍ പറയുന്നത് പോലെ ലെന്‍സ്‌കിയുടെ ഈ ബാക്ടീരിയ കള്‍ച്ചറിലൂടെ സ്ഥൂലപരിണാമത്തിന് എന്തു തെളിവാണ് ലഭിച്ചത് എന്നാണ്. സര്‍വസാധാരണയായി ഇ-കോളി ബാക്ടീരിയകള്‍ക്ക് മാത്രമല്ല ഏത് ബാക്ടീരിയകള്‍ക്കും ഉണ്ടാകാറുള്ള ചില പരിവര്‍ത്തനങ്ങള്‍ മാത്രമെ ഇവിടെയും ഈ 32 കൊല്ലങ്ങള്‍ പിന്നിട്ടിട്ടും സംഭവിച്ചിട്ടുള്ളൂ എന്നതല്ലേ മനസ്സിലാക്കാന്‍ കഴിഞ്ഞത്? (ഡോകിന്‍സ് ഗ്രന്ഥരചന നടത്തിയ കാലത്ത് 20 കൊല്ലമെ ആയിരുന്നുള്ളൂ. ലെന്‍സ്‌കി പരീക്ഷണം നിര്‍ത്തിയ മാര്‍ച്ച് 8ന് 32 കൊല്ലം കഴിഞ്ഞു).

ഇനിയാണ് നാം ശരിക്കും പരിണാമവിശ്വാസത്തിന്റെ ഹൃദയം തകര്‍ന്നുവീഴുന്നത് കാണാന്‍ പോകുന്നത്. ഡോകിന്‍സ് ഈ പരീക്ഷണത്തിന്റെ സമയദൈര്‍ഘ്യത്തെ കുറിച്ച് തുടക്കത്തില്‍ പറയുന്നു: ''ലെന്‍സ്‌കിയും സംഘവും തങ്ങളുടെ ഈ സവിശേഷദിനചര്യ 20 വര്‍ഷമാണ് തുടര്‍ന്നുകൊണ്ടുപോയത്. അതായത് ഏകദേശം 7000 'ഫ്‌ളാസ്‌ക് തലമുറ'കളിലായി ബാക്ടീരിയകളുടെ ഏതാണ്ട് 45000 തലമുറകളാണ് ഉല്‍പാദിപ്പിക്കപ്പെട്ടത്. ശരാശരി ആറ്/ഏഴ് തലമുറകള്‍ ഓരോ ദിവസവും പിറവിയെടുക്കുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് 45000 എന്ന സംഖ്യയിലെത്തിച്ചേരുന്നത്. ഈ പറയുന്നത് ശരിയായ പശ്ചാത്തലത്തില്‍ വിലയിരുത്തണമെങ്കില്‍ മനുഷ്യന്റെ കാര്യം ചിന്തിച്ചാല്‍ മതിയാകും. നമ്മുടെ 45000 തലമുറകള്‍ പിറകോട്ട് പോയാല്‍ ഏതാണ്ട് പത്ത് ലക്ഷം വര്‍ഷം പിന്നിലുള്ള ഹോമോ എറക്ടസിന്റെ (homo eructus) കാലഘട്ടത്തിലാണ് നാമെത്തിച്ചേരുക.''(22)

വളരെ നല്ലൊരു താരതമ്യമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മനുഷ്യപരിണാമ ചരിത്രവുമായി ലെന്‍സ്‌കി പരീക്ഷണത്തിന്റെ കാലയളവ് താരതമ്യം ചെയ്തതിലൂടെ ആ പരീക്ഷണത്തിന്റെ വൈപുല്യം വായനക്കാര്‍ക്ക് കൃത്യമായി ബോധ്യപ്പെടാനും ഉള്‍ക്കൊള്ളാനും എളുപ്പത്തില്‍ സാധ്യമാകും. നമുക്കും ഈ സാധ്യത ഉപയോഗപ്പെടുത്തി മനുഷ്യപരിണാമ, ബാക്ടീരിയാ പരീക്ഷണ താരതമ്യത്തിലൂടെ വിശകലനം ചെയ്യാം. ഡോകിന്‍സ് ഈ കണക്കുകള്‍ അവതരിപ്പിച്ച കാലത്തെക്കാള്‍ ഇപ്പോള്‍ ഒരുപാട് തലമുറകള്‍ മുന്നോട്ട് പോയി എന്നതുകൂടി പരിഗണിക്കേണ്ടതുണ്ട്.

ദിനേനെ 6.64 തലമുറകള്‍ പിന്നിടുന്നുണ്ട്.(23) നമുക്ക് ലെന്‍സ്‌കി പരീക്ഷണം നിര്‍ത്തിയ 2020 മാര്‍ച്ച്8 വരെയുള്ള കണക്കുകള്‍ പരിഗണിക്കാം. നീണ്ട 32 വര്‍ഷങ്ങള്‍; അഥവാ 11701 ദിവസം. ഒരു ദിവസം 6.64 തലമുറകള്‍; അതായത് 77694ലേറെ ബാക്ടീരിയാ തലമുറകള്‍! ഒരു മനുഷ്യതലമുറ 22.2 വര്‍ഷമായാണ് ഡോകിന്‍സ് തന്റെ ഗ്രന്ഥത്തില്‍ കണക്കാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ 259762-ലക്ഷം വര്‍ഷത്തിലധികം വരും! (2.6 മില്യണ്‍ വര്‍ഷം) ഇത്രയും പിന്നോട്ട് പോയാല്‍ നാം നമ്മുടെ 'മുമ്മുതുമുത്തച്ഛന്‍മാര്‍' ആയ അസ്ട്രലോപിതിക്കസും പരന്ത്രോപസും (Australopithecus, Paranthropus) ജീവിച്ച കാലഘട്ടത്തില്‍ എത്തിച്ചേരും! എന്തൊരു അത്ഭുതമാണിത്! ലെന്‍സ്‌കി പരീക്ഷണത്തിന്റെ മായാലോകം ശരിക്കും ഇപ്പോഴാണ് അനാവൃതമാകുന്നത്. അസ്ട്രലോപിതിക്കസില്‍ നിന്ന് ഇന്നത്തെ മനുഷ്യന്‍ ഹോമോസാപ്പിയന്‍സില്‍ എത്താന്‍ ഇരുപതിലേറെ വ്യത്യസ്ത സ്പിഷീസുകളിലൂടെ ജൈത്രയാത്ര നടത്തിയിട്ടുണ്ട്.(24) എത്ര ഉദാത്തമായ പരീക്ഷണം!

1. Australopithecus africanus,

2. Paranthropus aethiopicus

3. Australopithecus garhi

4. Homo rudolfensis

5. Paranthropus robustus

6. Australopithecus sediba

7. Homo habilis

8. Homo rudolfensis

9. Homo erectus

10. Paranthropus boisei

11. Homo gautengensis

12. Homo ergaster

13. Homo sp

14. Homo heidelbergensis

15. Homo antecessor

16. Homo rhodesiensis

17. Homo cepranensis

18. Homo Neanderthalensis

19. early Homo sapiens

20. Homo naledi

21. Homo sapiens

ഇവിടെ ചില സംശയങ്ങള്‍ വീണ്ടും ബാക്കിനില്‍ക്കുന്നു. മനുഷ്യന് സ്വന്തം പരിണാമത്തില്‍ തന്റെ മുന്‍ഗാമികള്‍ എന്ന് പറയുന്ന പത്തിരുപത് വ്യത്യസ്ത വര്‍ഗങ്ങളില്‍ തൊട്ടുമുമ്പുള്ള നിയാണ്ടര്‍ത്താല്‍കാരനെ പോലും നേരിട്ട് കാണാനുള്ള ഭാഗ്യമില്ലാതെ ചില വ്യാഖ്യാനഫാക്ടറി അപ്പങ്ങളുടെ പിന്‍ബലത്തില്‍ മാത്രം വിശ്വസിക്കേണ്ട ഗതികേട് എന്തുകൊണ്ട്? എന്നാല്‍ ഇത്രയും സുദീര്‍ഘമായ പരീക്ഷണത്തില്‍ ആദ്യ ഇ-കോളി ബാക്ടീരിയകളില്‍ നിന്നും കാതലായ ജനിതകമാറ്റം പോലും ഇല്ലാതെ അവന്മാര്‍ വെറും ശാപ്പാട്ടുരാമന്‍മാരായി മാറിയതിലൂടെ പൊണ്ണത്തടിയന്‍മാരുമായി എന്ന ബാക്ടീരിയാ പരിണാമം മാത്രം! മാത്രമല്ല സുഖലോലുപരായ അവര്‍ ഇരട്ടിച്ച് പെരുകുന്നതില്‍ സമര്‍ഥരുമായി. എന്നാലോ ഇവന്മാര്‍ വല്ലപ്പോഴെങ്കിലും വയറിളക്കം, ഛര്‍ദി, മൂക്കടപ്പ്, ശ്വാസതടസ്സം, പനി ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അവരെ നശിപ്പിക്കാന്‍ അവന്മാരേക്കാളേറെ അളവിലും തൂക്കത്തിലും വലിപ്പത്തിലും ആന്റിബയോട്ടിക്കുകള്‍ അകത്താക്കിയാലും അതില്‍നിന്നെല്ലാം രക്ഷപ്പെട്ടു നമ്മെ വീണ്ടും ദ്രോഹിക്കുന്നതില്‍ ഒട്ടും ലജ്ജയില്ല. വല്ലാത്ത പഹയന്‍മാര്‍! എങ്കിലും അവര്‍ തങ്ങളുടെ ഇ-കോളിക്കുപ്പായം അഴിക്കില്ല. അവരുടെ ആ അതിജീവനം തന്നെയാണ് 32 കൊല്ലം (= 2.6 മില്യണ്‍ വര്‍ഷം) നടത്തിയ പരീക്ഷണത്തിലെ 'ആകെമൊത്തം' ഫലം!

ബാക്ടീരിയാ പരീക്ഷണം സൂക്ഷ്മമായി വിലയിരുത്തി മനുഷ്യപരിണാമവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ പരീക്ഷണം പരിണാമം നടക്കുന്നില്ല എന്നല്ലേ തെളിയിക്കുന്നത്? അല്ലായിരുന്നുവെങ്കില്‍ ഇ-കോളി ബാക്ടീരിയ പരിണമിച്ച് ഏറ്റവും ചുരുങ്ങിയത് ഒരു റീ-കോളി (റിച്ചാര്‍ഡ്-കോളി) ബാക്ടീരിയയെങ്കിലും ആകേണ്ടിയിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല എന്ന് മാത്രമല്ല; കാതലായ യാതൊരു ജനിതകമാറ്റം പോലും ഉണ്ടായില്ല എന്നത് അവഗണിക്കാന്‍ കഴിയില്ല. ബാക്ടീരിയകള്‍ സാധാരണ ആന്റിബയോട്ടിക്കുകളോട് നേടുന്ന പ്രതിരോധത്തില്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല.

ഇതോടെ ഗ്രന്ഥഹൃദയത്തിന്റെ വെടിതീരുകയാണ് ചെയ്യുന്നത്. പരിണാമത്തിനു തെളിവായി അവതരിപ്പിച്ച ദീര്‍ഘകാല ഇ-കോളി ബാക്ടീരിയാ പരീക്ഷണം പരിണാമം നടക്കുന്നില്ല എന്ന് വസ്തുനിഷ്ഠമായി തെളിയിക്കുന്ന പരീക്ഷണമായി പരിണമിച്ച ദയനീയ കാഴ്ചയാണിവിടെ നാം കണ്ടത്. ഇതിലൂടെ സംഭവിച്ചത്, പരിണാമമെന്ന ആശയം ആവിഷ്‌ക്കരിച്ച ചാള്‍സ് ഡാര്‍വിന്‍ തന്നെ, തന്റെ ഗുരുവായി സ്വീകരിച്ച ലോകപരിണാമ പ്രബോധന പ്രധാനി റിച്ചാര്‍ഡ് ഡോകിന്‍സിന്റെ നിരവധി വ്യാഖ്യാനഫാക്ടറി ത്യാഗങ്ങളില്‍ ഏറ്റവും ഉന്നതമെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയ 'ചാള്‍സ് ഡാര്‍വിനു പരിണാമം പഠിപ്പിക്കാന്‍' പാഠപുസ്തകമായി 'പരിണാമ സിലബസ് കമ്മിറ്റി'യംഗീകരിച്ച 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥത്തിന്റെ ഹൃദയത്തില്‍ പരിണാമതെളിവായി അവതരിപ്പിച്ച ബാക്ടീരിയാ പരീക്ഷണം; പക്ഷേ അത് പരിണാമമേ നടക്കുന്നില്ല എന്ന വസ്തുതക്ക് കൃത്യമായ തെളിവായിരിക്കുന്ന മഹാത്ഭുതമാണിവിടെ 'നമ്മുടെ കണ്‍മുന്നില്‍' നടന്നുകൊണ്ടിരിക്കുന്നത്.

അസ്ട്രലോപിതിക്കസില്‍ നിന്ന് ഹോമോസാപ്പിയന്‍സിലേക്കുള്ള നീണ്ട 2.6-മില്യണിലേറെ കാലത്തെ ചരിത്രത്തില്‍ ഇരുപത്തി ഒന്ന് വ്യത്യസ്ത വര്‍ഗങ്ങള്‍ ഉണ്ടെന്ന് ഏതാനും ചില ഫോസില്‍ കഷ്ണങ്ങളുടെ അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിച്ച പരിണാമവക്താക്കളുടെ വാദം ലെന്‍സ്‌കി പരീക്ഷണത്തെ മനുഷ്യപരിണാമവുമായി താരതമ്യം ചെയ്തതിലൂടെ മനുഷ്യപരിണാമം എന്നത് തെളിവുകള്‍ ഇല്ലാത്ത സങ്കല്‍പമാണ് എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇ-കോളി ബാക്ടീരിയകള്‍ 77500ലേറെ തലമുറകള്‍ (32 കൊല്ലങ്ങള്‍ = 2.6 മില്യണ്‍ വര്‍ഷം) പിന്നിട്ടപ്പോഴും; അവയുടെ എല്ലാ പരിണാമവും വകവച്ചു കൊടുത്തുകൊണ്ട് പരിശോധിച്ചാല്‍ പോലും ആദ്യ ഇ-കോളിയില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഇ-കോളിതന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്നത് വസ്തുനിഷ്ഠയാഥാര്‍ഥ്യമാണ്. അങ്ങനെയെങ്കില്‍ മനുഷ്യപരിണാമത്തിലെ ഏറ്റവും അവസാനകണ്ണിയായ നിയാണ്ടര്‍താല്‍ മനുഷ്യന്‍(25) പോലും നിലനില്‍ക്കുന്നില്ല. മാത്രമല്ല അതിനു മുമ്പ് കഴിഞ്ഞുപോയ ഇരുപതില്‍ കുറയാത്ത സ്പീഷീസുകള്‍! ഇവയുടെയൊന്നും പൊടിപോലും ജീവനോടെയില്ല. അതൊക്കെ പോട്ടെ, വളരെ സരളമായ ഏകകോശ ജീവിയായ ഇ-കോളി ബാക്ടീരിയ ഇത്രയും ദീര്‍ഘമായ കാലം കഴിഞ്ഞിട്ടും ഒരു മാറ്റവും വരാതെ അതേപടി തുടരുന്നു! എന്നാല്‍ ഏറ്റവും സങ്കീര്‍ണ ജൈവയന്ത്രമായ മനുഷ്യനില്‍നിന്ന് ഈ കാലഘട്ടത്തിനുള്ളില്‍ തന്നെ ഇത്രയും വിപുലമായ രീതില്‍ വ്യത്യസ്ത വര്‍ഗങ്ങള്‍ രൂപമെടുക്കുകയും ചെയ്തു?

എന്തൊക്കെയോ എവിടെയൊക്കെയോ കൂടിച്ചേരാതെ മുഴച്ചുനില്‍ക്കുന്നു! അത്രയും ലളിതമായ ഏകകോശ ബാക്ടീരിയകള്‍ക്ക് ഒരു പരിണാമവും സംഭവിച്ചില്ല; എന്നാല്‍ 70 ട്രില്യന്‍ കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഇതേകാലയളവില്‍ ഇത്രയും വിപുലമായ വൈജാത്യങ്ങളോടെ 21 വ്യത്യസ്ത വര്‍ഗങ്ങളായി പരിണമിച്ചു എന്ന് പറയാന്‍ എങ്ങനെ കഴിയും? ലെന്‍സ്‌കി പരീക്ഷണം സ്ഥൂലപരിണാമം തെളിയിക്കുമെന്നാണല്ലോ അവകാശപ്പെടുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് എത് വ്യാഖ്യാനഫാക്ടറിയിലാണാവോ പരിഹാരമുള്ളത്? മനുഷ്യപരിണാമത്തിലേക്ക് നയിച്ച ഉല്‍പ്പരിവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു? ലെന്‍സ്‌കി പരീക്ഷണശാലയില്‍ നടത്തിയത് പരിണാമം നടക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടായിരുന്നു. ആ കണിശമായ സാഹചര്യത്തില്‍ പോലും ഏകകോശജീവിയായ ഇ-കോളിബാക്ടീരിയകളില്‍ പരിണാമം നടന്നില്ല. പിന്നെയെങ്ങനെയാണ് പ്രകൃതിയിലെ പ്രതികൂല സാഹചര്യത്തില്‍ മനുഷ്യപരിണാമം നടക്കുക? പരിണാമ പ്രചാരകരോടും വിശ്വാസികളോടും ചിന്തിക്കാനും ചോദ്യം ചെയ്യാനും ധൈര്യപ്പെടുക എന്ന് മാത്രമെ പറയാനുള്ളൂ. ആരെങ്കിലും പറഞ്ഞ പരിണാമകഥകള്‍ വിശ്വസിക്കാന്‍ മാത്രം നമുക്ക് ബൗദ്ധികാടിമത്തം വേണ്ടതുണ്ടോ? നാം പ്രത്യയശാസ്ത്ര അടിമത്തത്തില്‍ നിന്നും മോചനം നേടി ചിന്താശേഷിയുള്ള മനുഷ്യരായി മാറുക.

(അവസാനിച്ചില്ല).

Ref:

20. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 104,105.

21. https://ml.wikipedia.org/wiki//മണ്ഡരി

22. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 162

23. https://en.wikipedia.org/wiki/E._coli_longterm_ evolution_experiment

24. https://en.wikipedia.org/wiki/List_of_human_ evolution_fossils#Lower_Paleolithic:_2.58_0.3_million _years_old

25. https://en.wikipedia.org/wiki/Neanderthal