കരാര്‍പാലനം

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 33 )

കരാറുകള്‍ പാലിക്കലും വാക്കുകള്‍ നിറവേറ്റലും ഉടമ്പടികളെ മാനിക്കലും വിശ്വാസിയുടെ ബാധ്യതയും വിശ്വാസത്തിന്റെ തേട്ടവും മാന്യന്മാരുടെ മേല്‍വിലാസവുമാണ്. കരാര്‍ പാലിക്കുവാനുള്ള ആജ്ഞകള്‍ വിശുദ്ധ വചനങ്ങളില്‍ ഏറെയാണ്:

''സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക...'' (ക്വുര്‍ആന്‍ 05:01).

''...നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 17:34).

''നിങ്ങള്‍ കരാര്‍ ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നു'' (ക്വുര്‍ആന്‍ 16:91).

കരാര്‍ പാലിക്കുവാനും വാഗ്ദാനങ്ങള്‍ സൂക്ഷിക്കുവാനുമുള്ള തിരുദൂതരു ﷺ ടെ കല്‍പന അറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്. സുലൈം ഇബ്‌നുആമിര്‍(റ) പറയുന്നു:

''മുആവിയ(റ)യുടെയും റോമക്കാരുടെയും ഇടയില്‍ ഒരു കരാറുണ്ടായിരുന്നു. മുആവിയ(റ) റോമക്കാരുടെ നാടിനുനേരെ കരാറിന്റെ കാലാവധി തീരാതെ അവരോട് യുദ്ധത്തിനായി സഞ്ചരിച്ചു. അപ്പോള്‍ ഒരു കുതിരപ്പുറത്ത് -അല്ലെങ്കില്‍ ഒരു വാഹനപ്പുറത്ത്-ആഗതമായിക്കൊണ്ട് ഒരു വ്യക്തി പറഞ്ഞു: 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍. കരാര്‍ പാലിക്കുക. ചതിപ്രയോഗം അരുത്.' (ആഗതനെ) അവര്‍ നിരീക്ഷിച്ചു. അത് അംറ് ഇബ്‌നുഅബസ(റ)യായിരുന്നു. മുആവിയ(റ) അദ്ദേഹത്തിങ്കലേക്ക് ആളെവിട്ട് അദ്ദേഹത്തോട് കാര്യം അന്വേഷിച്ചു. അംറ്(റ) പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: വല്ലവനും മറ്റൊരു വിഭാഗത്തിനും ഇടയില്‍ വല്ല കരാറുമുെങ്കില്‍, കരാറിന്റെ കലാവധി തീരുന്നതുവരെ കരാറിന്നെതിരില്‍ ഒരു നീക്കവും പാടുള്ളതല്ല. അല്ലെങ്കില്‍ അവരും അറിയുവാന്‍, അവര്‍ക്ക് കരാറിന്റെ കലാവധി അവസാനിച്ചിരിക്കുന്നു എന്ന വിവരം നല്‍കണം.' അതോടെ മുആവിയ(റ)മടങ്ങുകയുണ്ടായി'' (സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചു).

കരാര്‍പാലനം വിജയികളായ വിശ്വാസികളുടെ ലക്ഷണങ്ങളിലൊന്നാണ്. അത്തരക്കാരെ കുറിച്ച് അല്ലാഹു—പറഞ്ഞു: ''തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമത്രെ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍)''(ക്വുര്‍ആന്‍ 23:8).

കരാര്‍പാലനം സൂക്ഷ്മതപാലിക്കുന്നവരുടെ മേല്‍വിലാസങ്ങളിലൊന്നാണ്. അത്തരക്കാരെ കുറിച്ച് അല്ലാഹു—പറഞ്ഞു: ''കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍'' (ക്വുര്‍ആന്‍ 2:177).

ഉല്‍ബോധനങ്ങളില്‍ ഉല്‍ബുദ്ധരാകുന്ന മഹത്തുക്കളുടെ സവിശേഷതയെ കുറിച്ച് അല്ലാഹു—പറഞ്ഞു: ''അപ്പോള്‍ നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്മാര്‍ മാത്രമെ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍'' (ക്വുര്‍ആന്‍ 13:19,20).

കരാറില്‍ കളവും വാഗ്ദത്തലംഘനവും യഹൂദികളുടെ സ്വഭാവമാണെന്നും അതിന്റെ തിക്തവും അപായകരവുമായ ഫലം എന്താണെന്നും അല്ലാഹു അറിയിക്കുന്നു:

''അങ്ങനെ അവര്‍ കരാര്‍ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 5:13).

''എന്നിട്ട് അവര്‍ കരാര്‍ലംഘിച്ചതിനാലും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്മാരെകൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുക യാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍ ചുരുക്കത്തിലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല'' (ക്വുര്‍ആന്‍ 4:155).

കപടന്മാരും കരാര്‍ലംഘനത്തില്‍ ജൂതരുടെ പിന്നിലല്ലെന്ന് പ്രമാണങ്ങള്‍ അറിയിക്കുന്നു. വാക്കു പാലനത്തോട് തികഞ്ഞ വിരക്തി കാണിക്കുന്നവരാണ് കപടന്മാര്‍. അല്ലാഹു പറയുന്നു:

''അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചതുകൊണ്ടും അവര്‍ കള്ളം പറഞ്ഞിരുന്നതു കൊണ്ടുമാണത്'' (ക്വുര്‍ആന്‍ 9:77).

അബൂഹുറയ്‌റ(റ)യില്‍നിന്നു നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും''(ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്: ''സംസാരിച്ചാല്‍ കളവുപറയും. ഉടമ്പടി ചെയ്താല്‍ ലംഘിക്കും. തര്‍ക്കിച്ചാല്‍ നെറികേട് പറയും'' (ബുഖാരി).

കരാര്‍ പാലിക്കുന്നവരുടെ മഹത്ത്വവും അവര്‍ക്കുള്ള പ്രതിഫലവും അറിയിക്കുന്ന ഏതാനും വചനങ്ങളും ഇവിടെ നാംഅറിഞ്ഞിരിക്കേതുണ്ട്:

''തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും(അത്) ലംഘിക്കുന്നപക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 48:10).

''അല്ല, വല്ലവനും തന്റെ കരാര്‍ നിറവേറ്റുകയും ധര്‍മനിഷ്ഠപാലിക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മനിഷ്ഠ പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 3:76).

കരാര്‍ ലംഘിക്കുന്നവരുടെ പരാജയവും അവര്‍ക്കുള്ള ശിക്ഷയും അറിയിക്കുന്ന ഏതാനും വചനങ്ങളും ഇതോടൊപ്പംനാം അിറഞ്ഞിരിക്കേതുണ്ട്. അല്ലാഹു—പറഞ്ഞു:

''അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരോട് അല്ലാഹു സംസാരിക്കുകയോ, അവരുടെ നേര്‍ക്ക്(കാരുണ്യപൂര്‍വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 3:77).

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു:

''മൂന്ന് കൂട്ടര്‍, അല്ലാഹു അവരോട് സംസാരിക്കുകയോ അന്ത്യനാളില്‍ അവരിലേക്ക് നോക്കുകയോ അവരെ സംസ്‌കരിക്കുകയോ ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്. തന്റെ അടുക്കല്‍ ഉപയോഗിച്ച് ബാക്കിയായ വെള്ളം വഴിയാത്രക്കാരന് തടഞ്ഞ വ്യക്തി. അസ്വ്ര്‍ നമസ്‌കാരാനന്തരം കള്ളസത്യം ചെയ്തുകൊണ്ട് ചരക്ക് വിറ്റഴിച്ച വ്യക്തി, ഭരണാധികാരിക്ക് അനുസരണപ്രതിജ്ഞ ചെയ്ത്, തനിക്ക്(ഭൗതികമായി) നല്‍കിയാല്‍ പ്രതിജ്ഞപൂര്‍ത്തീകരിക്കുകയും നല്‍കിയില്ലെങ്കില്‍ പ്രതിജ്ഞ പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തി'' (മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു ഉമറി(റ)ല്‍നിന്നും നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''അല്ലാഹു മുന്‍ഗാമികളെയും പിന്‍ഗാമികളെയും അന്ത്യനാളില്‍ ഒരുമിച്ചുകൂട്ടിയാല്‍ എല്ലാ ചതിയന്മാര്‍ക്കും ഓരോ പതാക ഉയര്‍ത്തുന്നതാണ്. അപ്പോള്‍ പറയപ്പെടും: ഇത് ഇന്നയാളുടെ മകനായ ഇന്നയാളുടെ വാഗ്ദാന ലംഘനമാണ്'' (മുസ്‌ലിം).

അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍നിന്നും നിവേദനം. തിരുദൂതര്‍ പറഞ്ഞു: ''നിശ്ചയം അന്ത്യനാളില്‍ എല്ലാ ചതിയന്മാര്‍ക്കും അവന്റെ പൃഷ്ഠത്തിനടുത്ത് ഒരു പതാകയുണ്ടായിരിക്കും''(മുസ്‌ലിം).

മറ്റൊരുനിവേദനത്തില്‍ ഇപ്രകാരമാണുള്ളത്: ''എല്ലാ വാഗ്ദാന ലംഘകര്‍ക്കും അന്ത്യനാളില്‍ ഓരോ പതാകയുണ്ടായിരിക്കും. അവന്റെ ലംഘനത്തിനനുസരിച്ച് അത് അവനുവേണ്ടി ഉയര്‍ത്തപ്പെടുന്നതാണ്. പൊതുജനങ്ങളുടെ നായകന്‍ (വാഗ്ദാന ലംഘനം നടത്തുന്നുവെങ്കില്‍) അയാളെക്കാള്‍ വലിയ വാഗ്ദാന ലംഘകനായി യാതൊരാളുമില്ല'' (മുസ്‌ലിം).