കോവിഡ് കാലത്തെ നോമ്പും പെരുന്നാളും
ഫൈസല്‍ പുതുപ്പറമ്പ്
2020 മെയ് 23 1441 റമദാന്‍ 30
വിശുദ്ധ രാവുകള്‍ ഓരോന്നായി നമ്മില്‍നിന്ന് കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ഏറ്റവും വിശുദ്ധമായ അവസാന പത്തിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണല്ലോ നമുക്കുള്ളത്. എന്നാലും ഒന്ന് മനസ്സു വെച്ചാല്‍ പുണ്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാം എന്ന് മാത്രമല്ല; ഒരുവേള മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഏറെ പുണ്യങ്ങള്‍ നേടാനും നമുക്കാവും, അല്ലാഹു തൗഫീക്വ് ചെയ്യട്ടെ- ആമീന്‍.
ലൈലത്തുല്‍ക്വദ്ര്‍
റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ നാം പ്രതീക്ഷിക്കുന്നതും ആയിരം മാസത്തെക്കാള്‍ പുണ്യം നിറഞ്ഞതുമായ രാത്രിയാണല്ലോ ലൈലത്തുല്‍ ക്വദ്ര്‍. നബി ﷺ രാത്രി ആരാധനകളാല്‍ സജീവമാക്കുകയും അരമുറുക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു എന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
നബി ﷺ പറഞ്ഞു: ''ക്വദ്‌റിന്റെ രാത്രിയില്‍ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും വല്ലവനും നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും'' (ബുഖാരി).
ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാത്രി എന്നാണ് ക്വുര്‍ആനില്‍ ഇത് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. അഥവാ 83 വര്‍ഷത്തിലധികം! ചിന്തിച്ചു നോക്കൂ, നമ്മില്‍ ആര്‍ക്കാണ് 84 വര്‍ഷം ആരാധനകളില്‍ മുഴുകാന്‍ അവസരമുണ്ടാവുക? എന്നാല്‍ അതേ പ്രതിഫലം ഒരൊറ്റ രാത്രി കൊണ്ട് നേടാനുള്ള അവസരം അല്ലാഹു തആലാ നമുക്ക് ഒരുക്കിത്തരുന്നു!
1000 വര്‍ഷം വരെ ആയുസ്സ് കിട്ടിയ പൂര്‍വികസമുദായങ്ങള്‍ ആ ആയുസ്സ് കൊണ്ട് നേടിയതിനെക്കാള്‍ അധികം നേടാന്‍ 60നും 70നും മധെ്യ മാത്രം ആയുസ്സുള്ള നമുക്ക് അല്ലാഹു നല്‍കിയ സുവര്‍ണാവസരം; അതാണ് ലൈലത്തുല്‍ ക്വദ്ര്‍.
ഈ സന്ദര്‍ഭത്തില്‍ നമ്മുടെ വീടുകളില്‍വെച്ച് ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ട് പരമാവധി ആരാധനകളില്‍ മുഴുകുക. ദാനധര്‍മങ്ങള്‍, പ്രാര്‍ഥനകള്‍, പ്രകീര്‍ത്തനങ്ങള്‍, ക്വുര്‍ആന്‍ പഠനവും പാരായണവും തുടങ്ങിയ പുണ്യകര്‍മങ്ങള്‍ അവസാന പത്തില്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ലൈലത്തുല്‍ ക്വദ്‌റിന്റെ മഹത്ത്വം നഷ്ടപ്പെടുത്തിയവന്‍ എല്ലാ നന്‍മകളും നഷ്ടപ്പെട്ടവനായി എന്നാണ് മുന്‍ഗാമികള്‍ പറഞ്ഞിട്ടുള്ളത്.
ഇഅ്തികാഫ്
നിശ്ചിതസമയം പള്ളികളില്‍ പൂര്‍ണമായും ഭജനമിരിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. നബി ﷺ യും സ്വഹാബത്തും കുടുംബസമേതം ഈ പത്ത് ദിവസങ്ങളില്‍ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിയുടെ കാലശേഷം നബിയുടെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നു എന്ന് ഹദീഥുകളില്‍ കാണാം (ബുഖാരി).
എന്നാല്‍ ഈ വര്‍ഷം പള്ളികള്‍ പൊതുജനങ്ങള്‍ക്ക് തുറക്കപ്പെടാത്ത സാഹചര്യത്തില്‍ നമുക്ക് ഇഅ്തികാഫ് നിര്‍വഹിക്കാന്‍ കഴിയില്ല. വീടുകളില്‍ നമസ്‌കാരത്തിനായി പ്രത്യേകം നിശ്ചയിച്ച റൂമുകളില്‍ സ്ത്രീകള്‍ക്ക് ഇഅ്തികാഫ് പറ്റുമെന്ന് ഒറ്റപ്പെട്ട ചില പണ്ഡിതാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പള്ളികളിലല്ലാതെ ഇഅ്തികാഫ് നിര്‍വഹിക്കാന്‍ പ്രമാണങ്ങളില്‍ അധ്യാപനം ഇല്ല. നബി ﷺ യും ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു എന്നറിയിക്കുന്ന സ്വഹീഹ് മുസ്‌ലിമിലെ ഹദീഥ് വിശദീകരിക്കവെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം നവവി(റഹി) ഇക്കാര്യം വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വീടുകളില്‍ ഇഅ്തികാഫ് അനുവദനീയമായിരുന്നുവെങ്കില്‍ ഒരിക്കലെങ്കിലും അവര്‍ അത് ചെയ്യുമായിരുന്നു എന്നും സ്ത്രീകള്‍ പോലും അങ്ങനെ ചെയ്യാതിരുന്നത് ഇത് പള്ളിയിലല്ലാതെ അനുവദനീയമല്ല എന്നതിന് തെളിവാണ് എന്നും കൂടി അദ്ദേഹം വ്യക്തമാക്കുന്നു (ശര്‍ഹു മുസ്‌ലിം).
എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ഇഅ്തികാഫ് പതിവാക്കുകയും ഈ വര്‍ഷം മാനസികമായി അതിന് ഒരുങ്ങുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒട്ടും കുറയാതെ തന്നെ പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
നബി ﷺ പറഞ്ഞു: ''ഒരു അടിമ രോഗിയാവുകയോ യാത്രയില്‍ അകപ്പെടുകയോ ചെയ്താല്‍ ആരോഗ്യാവസ്ഥയിലും സ്വദേശത്ത് ആകുന്ന അവസ്ഥയിലും അവന്‍ ചെയ്തിരുന്ന കര്‍മങ്ങളുടെ അതേ പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും'' (ബുഖാരി).
തബൂക് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ നബി ﷺ ഇപ്രകാരം പറഞ്ഞു: ''(നമ്മോടൊപ്പം വരാന്‍ കഴിയാതെ) മദീനയില്‍ തന്നെ നില്‍ക്കേണ്ടിവന്ന ചിലരുണ്ട്. നമുക്ക് ലഭിക്കുന്ന അതേ പ്രതിഫലം അവര്‍ക്കും ലഭിക്കാതിരിക്കില്ല. ന്യായമായ തടസ്സങ്ങളാണ് അവരെ തടഞ്ഞുവെച്ചത്'' (ബുഖാരി).
ഈ വര്‍ഷം ഇഅ്തികാഫ് നിര്‍വഹിക്കാതെ തന്നെ അതിന്റെ പ്രതിഫലം നേടാനാകുന്നവര്‍ മഹാ ഭാഗ്യവാന്മാരാണ്.
ഫിത്വ്ര്‍ സകാത്ത്
റമദാന്‍ പൂര്‍ത്തിയാകുന്ന മുറക്ക് വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയായി കല്‍പിക്കപ്പെട്ടതാണ് ഫിത്വ്ര്‍ സകാത്. പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പായി അത് അര്‍ഹരിലേക്ക് എത്തേണ്ടതുണ്ട്. റമദാനിലെ അവസാന ദിവസങ്ങളിലും വിതരണം ചെയ്യാവുന്നതാണ്.
പെരുന്നാള്‍ ദിവസം തനിക്കും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായത് കഴിച്ച് വല്ലതും മിച്ചമുള്ള മുഴുവന്‍ വിശ്വാസികളും ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടതാണ്. ഒരാള്‍ക്ക് നാല് മുദ്ദ് അതായത് 2.200 ഗ്രാം എന്ന തോതിലാണ് നിര്‍ബന്ധ ബാധ്യത. നാട്ടിലെ മുഖ്യ ആഹാരമാണ് നല്‍കേണ്ടത്.
കോവിഡ് പ്രതിരോധത്തിന്റെ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പ്രാദേശികമായി സംഘടിത സ്വഭാവത്തില്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുക. സംഘടിത വിതരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പരമാവധി സൂക്ഷ്മത പാലിക്കണം എന്ന് ഉണര്‍ത്തുന്നു. സംഘടിതമായി വിതരണം ചെയ്യാന്‍ സംവിധാനമില്ലാത്തവര്‍ സ്വന്തം നിലക്ക് അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് എത്തിക്കേണ്ടതാകുന്നു.
പെരുന്നാള്‍ നമസ്‌കാരം
കുടുംബസമേതം മൈതാനത്ത് ഒരുമിച്ചുകൂടി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന രീതിയാണ് പ്രവാചകരും സ്വഹാബത്തും മാതൃകയായി കാണിച്ചിട്ടുള്ളത്. സ്വഹാബി വനിതയായ ഉമ്മു അത്വിയ്യ(റ) പറയുന്നു: ''ആര്‍ത്തവകാരികളെയും കൂടാരങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും പോലും പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നബി ﷺ ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു...''(ബുഖാരി, മുസ്‌ലിം).
പൂര്‍ണമായി ശരീരം മറക്കാന്‍ ആവശ്യമായ ജില്‍ബാബ് (മൂടുപടം) ഇല്ലാത്തവര്‍ ഒന്നിലധികം ഉള്ളവരില്‍ നിന്ന് കടം വാങ്ങി ധരിച്ചിട്ടെങ്കിലും അവര്‍ വരട്ടെ എന്ന് പോലും നബി ﷺ നിര്‍ദേശിച്ചതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷം അതിന് സാഹചര്യം ഉണ്ടാവാന്‍ സാധ്യത കുറവാണ്. അത്തരം സാഹചര്യത്തില്‍ കുടുംബസമേതം വീടുകളില്‍ വെച്ച് ജമാഅത്തായി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാം. അത്തരം ഘട്ടത്തില്‍ ഖുത്വുബ സുന്നത്തില്ല. സ്വഹാബിയായ അനസ്(റ) പെരുന്നാള്‍ നമസ്‌കാരം ജമാഅത്ത് നഷ്ടപ്പെട്ടപ്പോള്‍ തന്റെ വീട്ടില്‍ കുടുംബസമേതം ഇങ്ങനെ നിര്‍വഹിച്ചതായി ഇമാം ബുഖാരി അനുബന്ധ വാചകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പെരുന്നാള്‍ നമസ്‌കാരത്തിന്റെ രൂപം
പെരുന്നാള്‍ നമസ്‌കാരം രണ്ട് റക്അത്താണ്. ആദ്യ റക്അത്തില്‍ തക്ബീറതുല്‍ ഇഹ്‌റാമിന് ശേഷം ഏഴ് തക്ബീറുകളും രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലണം. തക്ബീറുകളുടെ അവസരത്തില്‍ കൈകള്‍ ചുമലിന് നേരെ ഉയര്‍ത്തുകയും ശേഷം നെഞ്ചിലേക്ക് തന്നെ താഴ്ത്തുകയും ചെയ്യുക.
തക്ബീറുകള്‍ക്കിടയില്‍ പ്രത്യേക പ്രാര്‍ത്ഥനകളൊന്നും നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടില്ല. ബാക്കി കര്‍മങ്ങളെല്ലാം മറ്റു നമസ്‌കാരങ്ങളെ പോലെ തന്നെയാകുന്നു.
പെരുന്നാള്‍ നമസ്‌കാരത്തില്‍ സൂറതുല്‍ ക്വാഫ് /ക്വമര്‍ എന്നിവയോ സൂറതുല്‍ അഅ്‌ലാ /ഗാശിയ എന്നിവയോ ആണ് നബി ﷺ പാരായണം ചെയ്യാറുണ്ടായിരുന്നത്.
പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ചൊല്ലല്‍, കുടുംബബന്ധങ്ങള്‍ കഴിയുംവിധം പുതുക്കല്‍ എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കുക. ധൂര്‍ത്തും അനാവശ്യങ്ങളും തീര്‍ത്തും ഒഴിവാക്കുക. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.