നബി ﷺ ജനിച്ച രാത്രിക്ക് ലൈലതുൽ ക്വദ്‌റിനെക്കാൾ ശ്രേഷ്ഠതയോ?

ഉസ്മാന്‍ പാലക്കാഴി

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

ഇസ്‌ലാം മുസ്‌ലിംകൾക്ക് ആഘോഷിക്കാൻ രണ്ട് ആഘോഷങ്ങൾ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫിത്വ‌്‌ർ പെരുന്നാളും ബലിപെരുന്നാളുമാണവ. എന്നാൽ മതം പഠിപ്പിച്ച, റസൂലും സ്വഹാബിമാരും ആഘോഷിച്ച ഈ ആഘോഷങ്ങളെക്കാൾ മതം പഠിപ്പിക്കാത്ത, റസൂലിനും സ്വഹാബിമാർക്കും പരിചയമില്ലാത്ത നബിദിനാഘോഷത്തിന് മഹത്ത്വവും പുണ്യവുമുണ്ടെന്നുവരെ പണ്ഡിതന്മാർ ജനങ്ങളെ പഠിപ്പിക്കുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്. ചില ഉദാഹരണങ്ങൾ കാണുക:

“ഒരു വർഷത്തിൽ ഏറ്റവും ശ്രേഷ്ഠമായ മാസം റമളാൻ ആണല്ലോ. ഇതിനെ കൂടാതെ യുദ്ധം ഹറാമാക്കിയ ശ്രേഷ്ഠമായ മാസം നാലെണ്ണമുണ്ടല്ലോ. ഈ ശ്രേഷ്ഠമായ മാസമൊന്നും കൂടാതെ എന്തുകൊണ്ടാണ് റബീഉൽ അവ്വലിൽ നബി ﷺ ജനിക്കുവാൻ കാരണം?’’

“കഴിഞ്ഞുപോയ രാത്രികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമേറിയത് നബി ﷺ ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമേറിയതാണെന്ന് ഖുർആൻ പ്രസ്താവിച്ച ലൈലത്തുൽ ഖദ്‌റിനേക്കാൾ മഹത്വം ഉള്ളത് നബി ﷺ ജനിച്ച രാത്രിക്കാണ് (ശർവാനി: 3/462). നബി ﷺ ജനിച്ചത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയിലായതുകൊണ്ട് ഈ ചോദ്യം അപ്രസക്തമാണ്’’ (ദ്വീപ് നാദം ദ്വൈവാരിക, 2004 ജൂൺ 1-15).

“അല്ലാഹു രാവും പകലും സൃഷ്ടിച്ചതു മുതൽ എത്രയോ ദിനരാത്രങ്ങൾ കഴിഞ്ഞുപോയി. അതിൽ ഏറ്റവും മഹത്തായ രാവ് ഏതായിരിക്കും? കാലത്തിന് സ്വയം മഹത്വമില്ലെന്നും അതിൽ നടക്കുന്ന സംഭവവികാസങ്ങളാണ് രാപ്പകലുകളുടെ ശ്രേഷ്ഠതക്ക് മാനദണ്ഡമെന്നുമുള്ള വീക്ഷണപ്രകാരം നബി ﷺ ജനിച്ച രാവാകുന്നു ഏറ്റവും അനുഗ്രഹീതമായ രാവ്. ലൈലതുൽ ഖദ്‌റിനേക്കാൾ അതിന് ശ്രേഷ്ഠത ഉണ്ടെന്നാണ് ഇമാമുകൾ അഭിപ്രായപ്പെടുന്നത്’’ (നബിദിനം പ്രവാചക സവിശേഷത, പേജ് 13, എൻ, അലി മുസ്‌ല്യാർ കുമരംപുത്തൂർ).

“നബിദിനം മുസ്‌ലിംകൾക്ക് ആഘോഷമാണ്. പെരുന്നാളിനെക്കാൾ വലിയ ആഘോഷം, സർവ്വലോകത്തിന്റെ വിമോചകനായ നബിപിറന്ന നാളിൽ വിശ്വാസികൾ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെ അവർക്ക് മറ്റേത് ആഘോഷമാണുള്ളത്?’’ (രിസാല മാസിക, 1987 നവംബർ, പേജ് 9).

ഈ ഉദ്ധരണികൾ ശ്രദ്ധാപൂർവമൊന്ന് വായിച്ചുനോക്കുക. അല്ലാഹുവിനെയും പ്രവാചകനെയും ഇവർ മതം പഠിപ്പിക്കുകയാണെന്ന് തോന്നുന്നില്ലേ? ലൈലതുൽ ക്വദ്‌റിന്റെ മഹത്ത്വവും പുണ്യവും അല്ലാഹു അവന്റെ ക്വുർആനിലൂടെ പഠിപ്പിച്ചതാണ്. നബി ﷺ അക്കാര്യം വിവരിച്ചുതന്നതുമാണ്. ഇവർ പറയുന്നു ലൈലതുൽ ക്വദ്‌റിനെക്കാൾ ശ്രേഷ്ഠത നബിയുടെ ജന്മദിനത്തിനാണെന്ന്! രണ്ട് പെരുന്നാൾ ദിനങ്ങളെക്കാളും ഈ ദിനത്തിന് പോരിശയുണ്ടത്രെ! ഇതൊന്നും അല്ലാഹുവിനും റസൂലിനും സ്വഹാബത്തിനും അറിയാൻ കഴിഞ്ഞില്ല എന്നല്ലേ ഇവരുടെ ജൽപനങ്ങളുടെ അന്തസ്സത്ത? ഇതെങ്ങനെ മുസ്‌ലിംകൾക്ക് അംഗീകരിക്കാൻ കഴിയും?

നബിദിനാഘോഷത്തിലൂടെ ഞങ്ങൾ നബി ﷺ യെ സ്‌നേഹിക്കുകയാണ്, സ്‌നേഹമില്ലാത്തവരാണ് ഇത് ആഘോഷിക്കാത്തതും എതിർക്കുന്നതും എന്നാണ് ഇക്കൂട്ടർ പറയാറുള്ളത്! നബി ﷺ യെ സ്‌നേഹിക്കൽ വിശ്വാസികയുടെ നിർബന്ധ ബാധ്യതയാണെന്നതിൽ സംശയമില്ല. അല്ലാഹു പറയുന്നു:

“(നബിയേ),  പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രൻമാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങൾ ഭയപ്പെടുന്ന കച്ചവടവും, നിങ്ങൾ തൃപ്തിപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാർഗത്തിലുള്ള സമരത്തെക്കാളുംപ്രിയപ്പെട്ടതായിരുന്നാൽ അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നതുവരെ നിങ്ങൾ കാത്തിരിക്കുക...’’ (ക്വുർആൻ 9:24).

നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാളും സ്വന്തം പിതാവിനെക്കാളും സന്തതിയെക്കാളും മറ്റെല്ലാ ആളുകളെക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ വിശ്വാസിയാവുകയില്ല’’ (ബുഖാരി).

എന്നാൽ എങ്ങനെയാണ് നബി ﷺ നമ്മുടെയിടയിൽ ജീവിച്ചിരിക്കാത്ത അവസ്ഥയിൽ അദ്ദേഹത്തെ നാം സ്‌നേഹിക്കുക? അവിടുന്ന് പഠിപ്പിക്കാത്ത പുത്തനാചാരങ്ങൾ ചെയ്തുകൊണ്ടോ? അല്ലാഹുതന്നെ നമുക്ക് പറഞ്ഞുതരുന്നത് കാണുക:

“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (ക്വുർആൻ 3:31).

ഈ ഒരു ക്വുർആൻ സൂക്തം മതി എങ്ങനെയാണ് പ്രവാചകനെ സ്‌നേഹിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ. നബി ﷺ യെ സ്‌ഹേിക്കുന്നുവെങ്കിൽ അവിടുന്ന് ജീവിച്ചു കാണിച്ചുതന്ന പാത പിന്തുടരണമെന്നാണ് അല്ലാഹു അറിയിക്കുന്നത്. പ്രവാചകന്റെ ജീവിതചര്യകളെ അവഗണിക്കുകയും റബീഉൽ അവ്വൽ മാസത്തിൽ ഒരു ദിവസം മീലാദ് മീറ്റിൽ പങ്കെടുത്ത് പ്രവാചക സ്‌നേഹത്തിന്റെ പുണ്യം പറ്റാൻ ശ്രമിക്കുകയും ചെയ്യുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് വ്യക്തം. നബിയെ സ്‌നേഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ജീവിതചര്യ പിന്തുടരണം. അപ്പോൾ അല്ലാഹു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹു വാഗ്ദാനം ലംഘിക്കാത്തവനാണ്. അല്ലാഹുവിന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുന്നവർ അതിൽ പ്രതീക്ഷയർപ്പിച്ച് അവൻ പറഞ്ഞതുപോലെ ജീവിക്കാൻ ശ്രമിക്കുകയാണ് ചെയ്യുക.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

ഈ വചനത്തിന്റെ വിവരണത്തിൽ ക്വുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുള്ളത്; അല്ലാഹുവിലേക്ക് മടക്കണം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഗ്രന്ഥ(ക്വുർആനിലേക്ക്)ത്തിലേക്ക് എന്നാണ്. നബി ﷺ യിലേക്ക് മടക്കണമെന്ന് പറഞ്ഞതിന്റെ വിവക്ഷ പ്രവാചക നിയോഗശേഷം അവിടുത്തെ സുന്നത്തിലേക്ക് മടക്കണം എന്നുമാണ്.

വിശുദ്ധ ക്വുർആനിൽ നബിദിനാഘോഷത്തിന് തെളിവില്ല. മുഹമ്മദ് നബി ﷺ സ്വന്തം ജന്മദിനം കൊണ്ടാടിയിട്ടില്ല; മറ്റു പ്രവാചകന്മാരുടെ മൗലിദ് കഴിക്കുകയോ അതിന് നിർദേശിക്കുകയോ ചെയ്തിട്ടുമില്ല. സ്വഹാബികളാരും ആരുടെയെങ്കിലും ജന്മദിനം ആഘോഷിച്ചതായി യാതൊരു തെളിവുമില്ല! അതുകൊണ്ടുതന്നെ ഇത് പുത്തനാചാരമാണ് എന്നതിൽ സംശയമില്ല. ശൈഖ് ഫൗസാൻ ബിദ്അത്തിനെക്കുറിച്ചെഴുതിയ ലഘുകൃതിയിൽ പറയുന്നു:

“മുസ്‌ലിം സമൂഹത്തിലെ ചില മൂഢൻമാർ അല്ലെങ്കിൽ വഴിപിഴപ്പിക്കുന്ന പണ്ഡിതന്മാർ മുഹമ്മദ് നബി ﷺ യുടെ ജന്മദിനമെന്ന പേരിൽ എല്ലാവർഷവും റബീഉൽ അവ്വൽ മാസത്തെ ആഘോഷമാക്കുന്നു. അവരിലെ ചിലർ ഈ ആഘോഷം പള്ളികളിൽവെച്ച് ആഘോഷിക്കുന്നു. മറ്റുചിലർ വീടുകളിലും അതല്ലെങ്കിൽ പ്രത്യേകം തയാറാക്കപ്പെട്ട സ്ഥലങ്ങളിൽവെച്ചും നടത്തുന്നവരാണ്.’’

“ഈ ആഘോഷത്തിൽ സാധാരണക്കാരും വിവരമില്ലാത്തവരുമായ ഒരുകൂട്ടം ജനങ്ങൾ പങ്കെടുക്കുന്നു. ക്രിസ്ത്യാനികൾ ഈസാനബി(അ)യുടെ ജന്മദിനമാണെന്ന് വാദിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. ഇതിനോട് സാമ്യത പുലർത്തിക്കൊണ്ട് ഇക്കൂട്ടരും ഇത്തരം പുതുനിർമിതികൾ നടത്തി. ഈ ആഘോഷം പുത്തനാചാരവും ക്രൈസ്തവരോട് സാദൃശ്യപ്പെടലുമാണ്, മാത്രമല്ല അത് ശിർക്കും നിഷിദ്ധവുമായ പ്രവർത്തനങ്ങൾ അടങ്ങിയതുമാണ്.’’

“അല്ലാഹുവിന് പുറമെ പ്രവാചകനെ വിളിച്ച് പ്രാർഥിക്കുകയും സഹായം തേടുകയും ചെയ്യുന്ന രൂപത്തിൽ പ്രവാചകൻ അർഹിക്കുന്നതിലും അതിരുകവിഞ്ഞ കാവ്യങ്ങൾ നിർമിച്ചുകൊണ്ടാണ് ഇത്തരം ആളുകൾ വഴിപിഴച്ചത്. എന്നാൽ നബി ﷺ ആകട്ടെ അദ്ദേഹത്തെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കിയിട്ടുണ്ട്. നബി ﷺ പറഞ്ഞു: ‘ക്രിസ്ത്യാനികൾ മറിയമിന്റെ പുത്രനെ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ അമിതമായി പുകഴ്ത്തരുത്. തീർച്ചയായും ഞാനൊരു ദാസനാണ്. അതിനാൽ അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലും എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക.’’

“....ഈ ആഘോഷങ്ങളെ അനുഗമിക്കുന്ന ഹീന കൃത്യങ്ങളിൽപെട്ടതാണ് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഗാനങ്ങൾ, ചെണ്ടമേള, സ്വൂഫികളുടെ പുത്തൻനിർമിതികളായ പ്രാർഥനകൾ നിർവഹിക്കൽ തുടങ്ങിയവ. സ്ത്രീ-പുരുഷ ഇടകലരൽ ഇത്തരം ആഘോഷങ്ങളിൽ ഉണ്ടാകാറുണ്ട്. ഇനി അവർ വാദിക്കാറുള്ളത് പോലെ  ഈ ആഘോഷം ഇത്തരത്തിലുള്ള വിപത്തുകളിൽനിന്ന് ഒഴിവാകുകയും ഒരുമിച്ച്കൂടുക, ഭക്ഷണം കഴിക്കുക, സന്തോഷം പ്രകടിപ്പിക്കുക എന്നിവയുടെമേൽ പരിമിതപ്പെടുകയും  ചെയ്താലും ശരി ഈ ആഘോഷം പുത്തനാചാരമാണ്. നബി ﷺ പറഞ്ഞു:’എല്ലാ പുതുനിർമിതികളും പുത്തനാചാരമാണ്. എല്ലാ പുത്തനാചാരങ്ങളും വഴികേടിലാണ്.’’

“അവരുടെ ന്യായം ഘട്ടംഘട്ടമായി പരിണമിച്ച് മറ്റ് ആഘോഷങ്ങളിൽ സംഭവിക്കാറുള്ള ഹീന കൃത്യങ്ങൾ ഇതിലും സംഭവിക്കും. ഈ ആഘോഷം ബിദ്അത്താണെന്ന് പറയാനുള്ള കാരണം ഇതിന് ക്വുർആനിലോ പ്രവാചകചര്യയിലോ സച്ചരിതരായ പൂർവസൂരികളുടെ പ്രവർത്തനങ്ങളിലോ ശ്രേഷ്ഠമായ നൂറ്റാണ്ടുകളിലോ ഇതിന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. ഹിജ്‌റ നാലാം നൂറ്റാണ്ടിനുശേഷം രംഗത്തുവന്ന പുത്തനാചാരമാണിത്. ഫാത്വിമിയാക്കളാണ് ഇത് നിർമിച്ചത്.’’

നബി ﷺ ചെയ്യാൻ പറഞ്ഞതെല്ലാം നാം ചെയ്യേണ്ടതുണ്ട്. വർജിക്കാൻ പറഞ്ഞതെല്ലാം വർജിക്കേണ്ടതുണ്ട്. നബിദിനാഘോഷം നബി ﷺ യുടെ ചര്യയിൽ പെട്ടതല്ല എന്നും ഉത്തമമെന്ന് അവിടുന്ന് പ്രഖ്യാപിച്ച മൂന്ന് നുറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണെന്നും ഇത് ആഘോഷിക്കുന്നവർ തന്നെ പലപ്പോഴും സമ്മതിക്കാറുണ്ട്! എങ്കിൽ മതത്തിൽ മാതൃകയില്ലാത്ത ഈ പരിപാടി അവസാനിപ്പിച്ചു കൂടേ?