അന്യൂനമായ മാർഗദർശനം

ഉസ്മാന്‍ പാലക്കാഴി

2023 ഫെബ്രുവരി 11, 1444 റജബ് 19

ഐഹിലോകത്ത് രക്ഷയും സമാധാനവും ആഗ്രഹിക്കാത്ത മനുഷ്യനില്ല. അപകടങ്ങൾ, രോഗങ്ങൾ, ദാരിദ്ര്യം, അറിവില്ലായ്മ, തൊഴിലില്ലായ്മ തുടങ്ങി വിഷമകരമായ എല്ലാ കാര്യങ്ങളിൽനിന്നും എല്ലാവരും രക്ഷയാഗ്രഹിക്കുന്നു. മരണത്തിൽനിന്നു പോലും മനുഷ്യൻ രക്ഷനേടാൻ കൊതിക്കുന്നു. എന്നാൽ അത് അനിഷേധ്യമായ യാഥാർഥ്യമാണെന്ന തിരിച്ചറിവിൽ ആയുസ്സ് നീട്ടിക്കിട്ടണേ എന്നാണ് എല്ലാവരുടെയും പ്രാർഥന. ഇഹലോകജീവിതം നശ്വരമാണെന്നും മരണം സുനിശ്ചിതമാണെന്നും തിരിച്ചറിയുന്ന മനുഷ്യൻ മരണശേഷമുള്ള തന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. തന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിയേണ്ടതുണ്ട്.

ഐഹിക ജീവിതത്തിന്റെ ക്ഷണികതയും മനുഷ്യന്റെ നിസ്സാരതയും മനസ്സിലാക്കുന്നവർക്ക് ഭൗതികതയുടെ വർണശബളിമയിൽ മയങ്ങി ജീവിക്കുവാൻ കഴിയില്ല. ഒരു വഴിയാത്രക്കാരൻ ക്ഷീണമകറ്റാൻ മരത്തണലിലോ വിശ്രമകേന്ദ്രത്തിലോ തങ്ങുമ്പോൾ അയാളുടെയും മനസ്സിൽ എത്രയും വേഗം വീട്ടിൽ തിരിച്ചെത്തണമെന്ന ചിന്തയായിരിക്കും. അതുപോലെയായിരിക്കണം ഒരു സത്യവിശ്വാസി ഇഹലോകത്ത് ജീവിക്കേണ്ടത്. മരണമെന്ന യാഥാർഥ്യം മറന്നുകൊണ്ട് ഇവിടെ ശാശ്വതനെന്ന മട്ടിൽ ജീവിക്കരുത്. ഇന്നല്ലെങ്കിൽ നാളെ മടങ്ങേണ്ടിവരും. ആ മടക്കദിവസവും സമയവും തീരുമാനിക്കുന്നത് നമ്മളല്ല; സ്രഷ്ടാവാണ്. ദൈവവിശ്വാസികളും ദൈവനിഷേധികളുമൊക്കെ അവനവന് നിശ്ചയിക്കപ്പെട്ട സമയംവരുമ്പോൾ മടങ്ങിപ്പോയേ തീരൂ.

അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവും മരണവും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തിന്റെ നിയമങ്ങളും നിർദേങ്ങളും കൽപനകളും അനുസരിച്ചു ജീവിക്കുവാൻ നാം തയ്യാറാകേണ്ടതുണ്ട്.

എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അനുഗ്രഹങ്ങൾ നൽകിയ സ്രഷ്ടാവിനോടു നാം കാണിക്കുന്ന നന്ദിയാണ് അവനെ മാത്രം ആരാധിക്കുക എന്നത്. അല്ലാഹു പറയുന്നു: “ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ....’’ (ക്വുർആൻ 2: 21).

അതുകൊണ്ടുതന്നെ ആരാധനയുടെ പരിധിയിൽ വരുന്ന യാതൊന്നും അല്ലാഹുവിനല്ലാതെ അർപ്പിക്കാൻ പാടില്ല. പ്രാർഥനയാകുന്നു ആരാധനയുടെ ആത്മസത്ത. ലോകത്ത് ആരാധിക്കപ്പെടുന്ന, സാക്ഷാൽ പ്രപഞ്ച സ്രഷ്ടാവല്ലാത്ത എല്ലാതും ആ സ്രഷ്ടാവിന്റെ സൃഷ്ടികളാണ്; അവരാരും ഒന്നും സൃഷ്ടിച്ചവരല്ല. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്; ദൈവത്തിനൊഴികെ. അവൻ മാത്രമാണ് സർവജ്ഞൻ. സ്രഷ്ടാവിനു മാത്രമെ സൃഷ്ടികളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് പൂർണമായ അറിവുണ്ടാകൂ. അതുകൊണ്ട് ആരാധനക്കർഹൻ അവൻ മാത്രമാണ്. അവന്റെയും അവൻ നിയോഗിച്ച അന്തിമദൂതന്റെയും കൽപനകളും നിർദേശങ്ങളും അനുസരിച്ച് ജീവിക്കുവാൻ മനുഷ്യരെല്ലാം ബാധ്യസ്ഥരാണ്. അതാണ് ഇഹത്തിലും പരത്തിലുമുള്ള രക്ഷയുടെ മാർഗം.

യഥാർഥ ദൈവമായ അല്ലാഹുവിനെ വിട്ട് സൃഷ്ടികളെ ആരാധിക്കുന്നത് മഹാപാതകമാണെന്നും അല്ലാഹു അത് ഒരിക്കലും പൊറുക്കില്ലെന്നും അവർക്ക് നരകം ഉറപ്പാണെന്നും വിശുദ്ധ ക്വുർആൻ പറയുന്നു: “പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാർഥിക്കരുത്’’ (72:18). “തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും’’ (39:65).

വിശുദ്ധ ക്വുർആനിന്റെ വിശദീകരണമാണ് സുന്നത്ത് അഥവാ നബിചര്യ. നബി ﷺ യെ അനുസരിക്കൽ നമ്മുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: “ആർ അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയും അവന്റെ (നിയമ)പരിധികൾ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരഗാഗ്‌നിയിൽ പ്രവേശിപ്പിക്കും. അവനതിൽ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്’’ (4:14).

ആരാധനയ്ക്കർഹനായി അല്ലാഹു മാത്രമേയുള്ളൂ എന്ന യാഥാർഥ്യം ഉൾക്കൊണ്ടവൻ ആ ആരാധ്യന്റെ മുഴുവൻ കൽപനാനിർദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുവാൻ തയാറാകുമെന്നതിൽ സംശയമില്ല. അവൻ സത്യവും ധർമവും നീതിയും മറ്റു നന്മകളും കൈമുതലായുള്ളവനായിരിക്കും. അവനെക്കുറിച്ച് ആർക്കും നല്ലതേ പറയുവാനുണ്ടാകൂ. ഉന്നത വിദ്യാഭ്യാസംകൊണ്ടും ഉയർന്ന ജോലി കൊണ്ടുമൊന്നും മനുഷ്യൻ മനുഷ്യനാകില്ല. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളിലുള്ള പ്രതീക്ഷയും ഭയവും ഉള്ളവർക്കേ ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കുന്ന ‘മനുഷ്യ’നായി മാറുവാൻ കഴിയൂ; നന്മയുടെ ജീവിക്കുന്ന ഉദാഹരണമായി മാറുവാൻ കഴിയൂ. അത്തരം ആളുകൾക്കേ പരലോകത്ത് രക്ഷ ലഭിക്കുകയുള്ളൂ. കാരണം അവർ നന്മകൾ ചെയ്യുന്നത് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് മാത്രമായിരിക്കും.

“നിങ്ങളിൽനിന്ന് വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം നൽകിയത് പോലെത്തന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക് പ്രാതിനിധ്യം നൽകുകയും, അവർക്ക് അവൻ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തിൽ അവർക്ക് അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിന് ശേഷം അവർക്ക് നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവർ തന്നെയാകുന്നു ധിക്കാരികൾ’’ (24:55).

“തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കാണ് മുറിഞ്ഞ് പോവാത്ത പ്രതിഫലമുള്ളത്’’ (41:8).

സൽകർമങ്ങൾ വിശ്വാസത്തിന്റെ അഥവാ ശരിയായ വിശ്വാസത്തിന്റെ അനിവാര്യഫലങ്ങളാണ് എന്ന് ക്വുർആൻ പഠിപ്പിക്കുന്നു. നന്മയും തിന്മയും സമമല്ല എന്നും നന്മ ചെയ്തവർക്കും തിന്മ ചെയ്തവർക്കും ഒരേ അവസ്ഥയല്ല മരണാനന്തരം ഉണ്ടായിരിക്കുക എന്നും അറിയിക്കുന്നു.

“അതല്ല, തിന്മകൾ പ്രവർത്തിച്ചവർ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയിൽ ആക്കുമെന്ന്? അവർ വിധികൽപിക്കുന്നത് വളരെ മോശം തന്നെ’’ (45:21).

ഇഹലോകത്തും പരലോകത്തും രക്ഷയേകുന്ന കാര്യങ്ങളാണ് ദൈവിക മതമായ ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇരുലോകത്തും ദോഷകരമായ കാര്യങ്ങളാണ് ഇസ്‌ലാം നിരോധിച്ചിട്ടുള്ളത്. അതിന്റെ ഒരു നിയമവും നിർദേശവും മാനവിക വിരുദ്ധമല്ല. വ്യഭിചാരത്തെക്കുറിച്ച് ക്വുർആൻ പറയുന്നു:

“നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (17:32).

മദ്യം, ചൂതാട്ടം പോലുള്ള തിന്മകളെക്കുറിച്ച് ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം’’ (5:90).

മോഷണം, ഏഷണി, പരദൂഷണം, കൊലപാതകം, അഹങ്കാരം തുടങ്ങി എന്തെല്ലാം ദുസ്സ്വഭാവങ്ങളും തിന്മകളുണ്ടോ അതെല്ലാം ഇസ്‌ലാം വിരോധിക്കുന്നു. പരലോക രക്ഷയാഗ്രഹിക്കുന്നവർക്ക് അവയെല്ലാം വെടിയാതിരിക്കാൻ കഴിയില്ല.

“തീർച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവൻ മരിക്കുകയില്ല. ജീവിക്കുകയുമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സൽകർമങ്ങൾ പ്രവർത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കിൽ അത്തരക്കാർക്കുള്ളതാകുന്നു ഉന്നതമായ പദവികൾ. അതായത് താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരതിൽ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവർക്കുള്ള പ്രതിഫലം’’ (20:74-76).

ആത്യന്തിക വിജയം നേടുവാൻ സാധിക്കുക ഇഹലോക നേട്ടങ്ങൾക്കു വേണ്ടി പരലോകം മറന്ന് ജീവിച്ചവർക്കല്ലെന്നും സ്വർഗ പ്രാപ്തിയാണ് ഏറ്റവും വലിയ വിജയമെന്നും ഇസ്‌ലാം മുന്നറിയിപ്പ് നൽകുന്നു: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (3:185).