മക്കയുടെ ഭൗതിക സവിശേഷതകൾ

ഡോ. ടി. കെ യൂസുഫ്

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളള ലക്ഷക്കണക്കിന് മുസ്‌ലിംകൾ ഇപ്പോൾ ഹജ്ജ് കർമം നിർവഹിക്കുന്നതിന് വേണ്ടി മക്കയിൽ സമ്മേളിച്ചിരിക്കുകയാണ്. ഭൂമിയിലെ ആദ്യത്തെ ആരാധനാലമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കക്ക് മതപരമായ പ്രാധാന്യങ്ങൾ കൂടാതെ ഭൂമിശാസ്ത്രപരമായും ഒട്ടേറെ സവിശേഷതകളുണ്ട്. മുസ്‌ലിംകൾ ഹജ്ജ്, ഉംറ തീർഥാടനങ്ങൾക്ക് എത്തിച്ചേരുന്നത് കഅ്ബത്തിങ്കലേക്കാണ്. നമസ്‌കാരത്തിൽ അതിന്റെ നേർക്കാണ് തിരിഞ്ഞു നിൽക്കുന്നത്. മരണപ്പെട്ടവരെ മറവു ചെയ്യുമ്പോൾ അതിന്റെ നേർക്കാണ് മുഖം തിരിച്ചുവയ്ക്കാറുള്ളത്. ഈ കഅ്ബ ഭൂമിയുടെ കരഭാഗത്തിന്റെ മധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്ന വസ്തുത ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്താൽ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

മക്കയുടെ ഏറ്റവും വലിയ മഹത്ത്വം ആ നാട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ് എന്നതാണ്. അല്ലാഹുവിന് മാത്രമല്ല, അവന്റെ തിരുദൂതർ ﷺ ക്കും മക്ക ഏറെ പ്രിയപ്പെട്ടതായിരുന്നു. ഏകദൈവത്തെ മാത്രം ആരാധിക്കുക എന്ന് ആഹ്വാനം ചെയ്ത പ്രവാചകന് ബഹുദൈവാരാധകരിൽനിന്ന് കഠിനമായ എതിർപ്പ് നേരിടേണ്ടിവന്നപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് മക്കയിൽനിന്ന് പലായനം ചെയ്തത്. മദീനയിലേക്ക് യാത്ര പുറപ്പെട്ടതിന് ശേഷം വീണ്ടും മക്കയിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘നീ നാടുകളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്, അല്ലാഹുവിന്റെ നാടുകളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും നീ തന്നെയാണ്. ബഹുദൈവാരാധകർ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നിൽനിന്നും പുറത്തു പോകുമായിരുന്നില്ല.’’ അല്ലാഹുവിനും റസൂലിനും ഏറ്റവും പ്രിയപ്പെട്ട ഈ നാട് ധാരാളം പ്രവാചകന്മാരുടെ പാദസ്പർശമേറ്റ പുണ്യഭൂമികൂടിയാണ്.

ഭൂമിയിലെ കരപ്രദേശത്തിന്റെ മധ്യത്തിലാണ് മക്ക സ്ഥിതിചെയ്യുന്നത് എന്ന വസ്തുത ആദ്യമായി തെളിയിക്കപ്പെട്ടത് 1977ലാണ്. സങ്കീർണമായ ഗണിതശാസ്ത്ര തത്ത്വങ്ങൾ അവലംബിച്ച് വർഷങ്ങൾ നീണ്ടുനിന്ന ശാസ്ത്രീയ പഠന-ഗവേഷണങ്ങൾക്ക് ശേഷമാണ് ഈ യാഥാർഥ്യം കണ്ടെത്തിയത്. ഈ അത്ഭൂതകരമായ കണ്ടെത്തെലിന്റെ കഥയെക്കുറിച്ച് ഈജിപ്ത്യൻ ശാസ്ത്രജ്ഞനായ ഡോ. ഹുസൈൻ കമാലുദ്ദീൻ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്:

ലോകത്തിന്റെ ഏത് കോണിലുളള വിശ്വാസികൾക്കും കഅ്ബയുടെ ദിശ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു സംവിധാനം കണ്ടെത്താൻ വേണ്ടിയാണ് അദ്ദേഹം ഗവേഷണമാരംഭിച്ചത്. പളളികളില്ലാത്ത പല നാടുകളിലും ഒറ്റപ്പെട്ട മുസ്‌ലിംകൾ നമസ്‌കാര സമയത്ത് കഅ്ബയുടെ ദിശയറിയാൻ പാടുപെടുന്നതായി അദ്ദേഹം തന്റെ സഞ്ചാരത്തിനിടയിൽ മനസ്സിലാക്കിയിരുന്നു. കഅ്ബയുടെ ദിശ പ്രത്യേകം രേഖപ്പെടുത്തുന്ന രൂപത്തിൽ ഭൂഗോളത്തിന് ഒരു മാപ്പ് തയ്യാറാക്കിയാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി.

പൂതിയ മാപ്പിന്റെ മുന്നോടിയായി അദ്ദേഹം അഞ്ച് ഭൂഖണ്ഡങ്ങളുടെ രേഖാചിത്രം തയ്യാറാക്കി. അപ്പോഴാണ് മക്ക ലോകത്തിന്റെ നടുവിലാണെന്ന വിസ്മയകരമായ യാഥാർഥ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അദ്ദേഹം ഒരു കോമ്പസ് എടുത്ത് അതിന്റെ ഒരറ്റം മക്ക നഗരത്തിലും മറ്റേ അറ്റം എല്ലാ ഭൂഖണ്ഡങ്ങളുടെ മേലും തിരിച്ചു. അപ്പോൾ മക്കക്ക് ചുറ്റും ഭൂമിയുടെ കരഭാഗം വളരെ വ്യവസ്ഥാപിതമായി വിന്യസിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്കയും ആസ്‌ത്രേലിയയും കണ്ടെത്തുന്നതിനുമുമ്പുളള പഴയ മാപ്പ് എടുത്ത് പരീക്ഷണം ആവർത്തിച്ചപ്പോഴും മക്ക ഭൂമിയുടെ കരഭാഗത്തിന്റെ മധ്യത്തിലാണെന്ന് കണ്ടെത്തുകയുണ്ടായി.

മക്ക മാതൃനഗരിയാണെന്നും അത് ഭൂമിയുടെ മധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്നും സൂചിപ്പിക്കുന്ന ക്വുർആൻ വചനം കാണുക:.

‘‘ഇതാ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഒരു ഗ്രന്ഥം. അതിന്റെ മുമ്പുളള വേദത്തെ ശരിവയ്ക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്റെ ചുറ്റുഭാഗത്തുമുളളവർക്ക് താക്കീത് നൽകുവാൻ വേണ്ടിയുളളതുമാണ് അത്’’ (അൽഅൻആം 92).

ഗോളശാസ്ത്ര പ്രകാരം വർഷത്തിൽ രണ്ട് തവണ സൂര്യൻ കഅ്ബയുടെ നേരെ മുകളിൽ വരുന്നുണ്ട്. ഈ ദിവസങ്ങളിൽ ഏത് നാട്ടിലെയും സൂര്യന്റെ നിഴൽ കഅ്ബക്ക് അഭിമുഖമായിരിക്കും.

ഭൂമിയിലെ അക്ഷാംശ-രേഖാംശ രേഖകൾ തമ്മിൽ വളരെ കൃത്യമായി പൂജ്യത്തിൽ സന്ധിക്കുന്നതും മക്കയിലാണ്. മറ്റു ഭാഗങ്ങളിലെല്ലാം തന്നെ ചില്ലറ ഏറ്റക്കുറവുകൾ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോള സമയക്രമത്തിന് ഗ്രീനിച്ച് എന്ന സാങ്കൽപിക സമയക്രമത്തിന് പകരമായി ഭൂമിയുടെ മധ്യത്തിലുളള മക്കയിലെ സമയം പാലിക്കാവുന്നതാണ്. ഗ്രീനിച്ച് രേഖ സ്ഥിതിചെയ്യുന്നത് 5.8 ഡിഗ്രി പടിഞ്ഞാറോട്ട് ചെരിഞ്ഞാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വത്തിന്റെ ഫലമായായാണ് അതിന് ആഗോള അംഗീകാരം ലഭിച്ചത്. ‘മക്ക ഭൂഖണ്ഡങ്ങളുടെ കേന്ദ്രബിന്ദു’ എന്ന വിഷയത്തിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ പല മുസ്‌ലിം നാടുകളിലും ധാരാളം സെമിനാറുകൾ സംഘടിപ്പിക്കുകയും അമുസ്‌ലിം ശാസത്രജ്ഞർ പോലും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഹറമിന് തൊട്ടടുത്ത കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന മക്കാ ക്ലോക്ക് ലോകത്തിലെ ഏറ്റവും വലിയ ഘടികാരമാണ്. അമ്പത് മീറ്ററോളം വലിപ്പമുളള ഈ കൂറ്റൻ ഘടികാരത്തിന്റെ സൂചികൾ ചലിക്കുന്നത് പരമ്പരാഗതമായ ഘടികാരങ്ങളിൽനിന്ന് വ്യത്യസ്തമായി കഅ്ബയിലെ തവാഫിന് അനുഗുണമായി ഇടത്തുനിന്നും വലത്തോട്ടാണ്.

മക്കാ ക്ലോക്ക് സ്ഥിതിചെയ്യുന്ന കെട്ടിടം ഭൂമിയിൽനിന്നും ആദ്യത്തെ കുറച്ചു ഭാഗം സിമന്റ് കൂട്ട് കൊണ്ടും അതിനു മുകളിലുള്ളത് ഇരുമ്പ്/ഉരുക്ക് കൊണ്ടുമാണ് നിർമിച്ചിട്ടുളളത്. ഈ രണ്ട് ഘടകങ്ങൾ കൂടിച്ചേരുമ്പോൾ മക്കാ ടവറിന് 1972 അടി ഉയരം വരും. ദുബായിലെ ഖലീഫ ടവറിനോട് തുലനം ചെയ്യുമ്പോൾ ഉയരത്തിൽ രണ്ടാം സ്ഥാനമുള്ള ഈ ക്ലോക്ക് ടവർ നിർമാണത്തിന് 15 ബില്യൻ യുഎസ് ഡോളർ ചെലവ് വന്നിട്ടുണ്ട്. ലണ്ടനിലെ ക്ലോക്കിനെക്കാൾ ആറിരട്ടി വലിപ്പമുളള ഈ ഘടികാരത്തിലെ സമയം വെളിച്ചത്തിന്റെ വ്യക്തതക്കനുസരിച്ച് 11 മുതൽ 17 കിലോമീറ്റർ അകലെനിന്ന് വരെ ദർശിക്കാനാവും. ടവറിന്റെ നാല് വശങ്ങളിലായി നാല് ഘടികാരങ്ങളാണ് പദ്ധതിയിലുളളത്. രണ്ടെണ്ണത്തിന്റെ പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. ബാക്കിയുളളതിന്റെ പണിയും ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കയാണ്. ജർമനിയിൽ നിർമിച്ച ഈ ക്ലോക്കിന് അബ്ദുല്ലാ രാജാവിന്റെ പേരാണ് തീരുമാനിച്ചെതെങ്കിലും തിരുഗേഹങ്ങളുടെ സേവകനായ അദ്ദേഹം മക്കാ ക്ലോക്ക് എന്ന പേരാണ് നിർദേശിച്ചത്.

മക്കയുടെ മറ്റൊരു സവിശേഷത വറ്റാത്ത ഉറവുജലമായ സംസം കിണറാണ്. മക്ക മുമ്പ് വരണ്ടതും വിജനവുമായ മരുഭൂമിയായിരുന്നു. അവിടെ വെള്ളമോ സസ്യങ്ങളോ ഉണ്ടായിരുന്നില്ല. ദൈവിക കൽപനയനുസരിച്ച് ഇബ്‌റാഹീം നബി(അ) മകൻ ഇസ്മാഈലിനെ അവിടെ താമസിപ്പിച്ച കാര്യം പ്രസ്താവിക്കവെ ക്വുർആൻ ഇക്കാര്യം സൂചിപ്പിക്കുന്നതായി കാണാം.

‘‘ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളിൽനിന്ന് ചിലരെ കൃഷിയൊന്നുമില്ലാത്ത ഒരു താഴ് വരയിൽ നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാൻ ഇതാ താമസിപ്പിച്ചിരിക്കുന്നു’’ (ഇബ്‌റാഹീം 37).

ഇബ്‌റാഹീം നബി(അ) അവിടെ താമസമാക്കിയിട്ട് ഏകദേശം അയ്യായിരം വർഷം പിന്നിട്ടിട്ടുണ്ടെന്നാണ് ചരിത്ര ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നത്. ഇതുവരെയും അതിലെ വെളളം വറ്റിയിട്ടില്ല എന്ന് മാത്രമല്ല അന്ത്യദിനം വരെ അത് വറ്റുകയുമില്ല.

ഹജ്ജിനും ഉംറക്കും വരുന്ന ദശലക്ഷക്കണക്കിന് ആളുകൾ കുടിക്കുകയും ബന്ധുക്കൾക്ക് പണ്യതീർഥമായി കൊണ്ടുപോകുകയും ചെയ്യുന്നത് സംസം കിണറിലെ വെളളമാണ്. ഇത്രയധികം വെളളം പമ്പുചെയ്യപ്പെടുന്ന ഒരു കിണർ ലോകത്ത് വേറെയില്ല എന്നതിൽ സംശയമില്ല.