പരസ്യ പ്രബോധനം: ക്വുറൈശികള്‍ എതിര്‍പ്പിന്റെ വഴിയില്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

മുഹമ്മദ് നബിﷺയുടെ പ്രബോധനങ്ങള്‍ മക്കയില്‍ പ്രകടമായ മറ്റു പ്രബോധനങ്ങളെ പോലെത്തന്നെ വളരെ പെട്ടെന്ന് അവസാനിക്കുമെന്നാണ് ക്വുറൈശികള്‍ കരുതിയത്. എന്നാല്‍ നബിﷺ തന്റെ പ്രബോധനം പരസ്യമാക്കുകയും വിഗ്രഹാരാധനക്കെതിരെ സംസാരിക്കാന്‍ തുടങ്ങുകയും വിഗ്രഹങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുവാന്‍ കഴിയില്ല എന്ന സത്യം ജനങ്ങളോട് തുറന്നു പറയുകയും ചെയ്തതോടുകൂടി ക്വുറൈശികള്‍ അപകടം മണത്തു. ഈ പ്രബോധനം ഇങ്ങനെ മുന്നോട്ടു പോയാല്‍ എല്ലാ വീടുകളിലും കയറിച്ചെല്ലുമെന്നും എന്നും നിലനില്‍ക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ക്വുറൈശികള്‍ തുടക്കത്തില്‍ നബിﷺയോട് സന്ധിയാകാന്‍ ശ്രമിച്ചു. പ്രവാചകനെതിരെ ഒന്നും പ്രവര്‍ത്തിക്കാന്‍ അവര്‍ തുനിഞ്ഞില്ല. പക്ഷേ, ഏകനായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് ശക്തമായി പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകനോട് അവര്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നിത്തുടങ്ങി. 

പ്രവാചകന്റെ പിതൃവ്യന്‍ അബൂത്വാലിബ് ഒഴികെ മറ്റുള്ളവരെല്ലാം പ്രവാചകനെതിരില്‍ അണിനിരക്കുകയും ശത്രുത പ്രകടിപ്പിക്കുകയും ചെയ്തു. അബൂത്വാലിബാകട്ടെ പ്രവാചകന് വേണ്ടി നിലകൊള്ളുകയും ശത്രുക്കളില്‍ നിന്ന് പ്രവാചകനെ തടയുകയും ചെയ്തു. അല്ലാഹുവിന്റെ കല്‍പന പ്രകാരം നബിﷺ തന്റെ ദൗത്യവുമായി മുന്നോട്ടു നീങ്ങി. വിഗ്രഹാരാധനയുടെ നിരര്‍ഥമകത ജനങ്ങളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷത്തിലായിരുന്നു ഇതെല്ലാം. തങ്ങള്‍ക്ക് പരിചയമില്ലാത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ പ്രവാചകന്റെ പ്രബോധനത്തെ അതിശക്തമായ നിലയില്‍ അവര്‍ എതിര്‍ക്കുകയും വെറുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകനെയും അനുചരന്മാരെയും ഇല്ലായ്മ ചെയ്യുക എന്നുള്ളത് അവരുടെ ഒരു ലക്ഷ്യമായി മാറുകയും ചെയ്തു. 

''എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു. അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല. അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു. ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ! അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമസൃഷ്ടി മാത്രമാകുന്നു'' (സ്വാദ്: 2-7)

പൂര്‍വ പിതാക്കളോടുള്ള അന്ധമായ അനുകരണമയിരുന്നു പ്രവാചകനെ അവര്‍ എതിര്‍ക്കുവാനും നിഷേധിക്കാനുമുള്ള പ്രധാന കാരണം. ഈ അന്ധമായ അനുകരണമാകട്ടെ ജാഹിലിയ്യത്തിന്റെയും പൈശാചികതയുടെയും ഭാഗമാണ്. അല്ലാഹു പറയുന്നു:

''അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍; അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)'' (ലുക്മാന്‍: 21)

മനുഷ്യനും സത്യത്തിനും ഇടയില്‍ വരുന്ന വലിയ ഒരു മറയാണ് പൂര്‍വപിതാക്കളെ അന്ധമായി പിന്‍പറ്റുക എന്നത്. കാരണം തങ്ങളുടെ മതത്തെ അവരുടെ പിതാക്കളില്‍ നിന്നാണ് ചിന്തയോ ആലോചനയോ ഇല്ലാതെ അവര്‍ സ്വീകരിച്ചത്. നാട്ടില്‍ കാലങ്ങളായി നിലവിലുള്ള സമ്പ്രദായങ്ങളും അനന്തരമായി തങ്ങള്‍ക്ക് ലഭിച്ച വിശ്വാസ ആചാരങ്ങളും നബിമാര്‍ എതിര്‍ത്തു എന്നുള്ളതാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ നിഷേധികളെ പ്രേരിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്ക് ശ്രദ്ധകൊടുക്കാന്‍ പോലും അവര്‍ തയ്യാറുണ്ടായിരുന്നില്ല. മറിച്ച് തെറ്റുകള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുന്നവരെ എതിര്‍ക്കുകയും തങ്ങളുടെ നാടിന്റെ വിശ്വാസാചാരങ്ങളെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അവര്‍. 

''അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കയാണ് എന്നാണ് അവര്‍ പറഞ്ഞത്. അതുപോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല''(അസ്സുഖ്‌റുഫ്: 22,23). 

മുഹമ്മദ് നബിﷺയുടെ സത്യസന്ധത അബൂത്വാലിബ് മനസ്സിലാക്കിയിരുന്നു. മുഹമ്മദ് നബിﷺക്ക് വേണ്ടി അദ്ദേഹം പ്രതിരോധിക്കുകയും നബിയോട് സ്‌നേഹം കാണിക്കുകയും നന്മ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ശിര്‍ക്കില്‍ നിലകൊള്ളുന്നുവെങ്കിലും അബൂത്വാലിബിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഇഷ്ടമുള്ളത് പ്രവാചകനായിരുന്നു. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. പ്രകൃത്യായുള്ള ഒരു പ്രത്യേകമായ സ്‌നേഹമായിരുന്നു അബൂത്വാലിബിന് മുഹമ്മദ് നബിയോട് ഉണ്ടായിരുന്നത്. ഒരിക്കലും മതപരമായ മാര്‍ഗത്തിലുള്ള സ്‌നേഹം ആയിരുന്നില്ല അത്. അബൂത്വാലിബ് തന്റെ ജനതയുടെ പാരമ്പര്യ മതത്തില്‍ തന്നെ തുടര്‍ന്നു വന്നതും അല്ലാഹുവിന്റെ യുക്തിയുടെ ഒരു ഭാഗമായിരുന്നു. അബൂത്വാലിബ് ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കില്‍ അമുസ്ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കോ കല്‍പനകള്‍ക്കോ ഒരു സ്ഥാനവും ഉണ്ടാകുമായിരുന്നില്ല. മാത്രവുമല്ല അവര്‍ അദ്ദേഹത്തെ ഭയപ്പെടുകയോ ആദരിക്കുകയോ ചെയ്യുമായിരുന്നില്ല. 

മുഹമ്മദ് നബിﷺ കൊണ്ടുവന്ന ആദര്‍ശം സത്യമാണ് എന്നത് മക്കയിലെ നിഷേധികളുടെ മനസ്സുകളില്‍ ഉണ്ടായിരുന്നു. പക്ഷേ, അവര്‍ തങ്ങളുടെ ഇച്ഛകള്‍ക്ക് മുന്‍ഗണന നല്‍കി. തങ്ങളുടെ പൂര്‍വ പിതാക്കളെ അന്ധമായി അനുകരിക്കുന്നതിന് അവര്‍ ആധികാരികത കല്‍പിച്ചു. നബിﷺയെ പിന്‍പറ്റുന്നതിനെ അവഗണിക്കുകയും ചെയ്തു. 

''(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്. പ്രത്യുത, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്'' (അല്‍അന്‍ആം: 33).

മുഹമ്മദ് നബിﷺ തന്റെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുന്നതും തങ്ങളുടെ ആരാധനാ വസ്തുക്കളുടെ ന്യൂനതകള്‍ എടുത്തുപറയുന്നതും ക്വുറൈശികളിലെ സത്യനിഷേധികള്‍ കണ്ടു. അബൂത്വാലിബ് നബിﷺയുടെ കൂടെ നില്‍ക്കുകയും സഹായിക്കുകയും അദ്ദേഹത്തെ തങ്ങള്‍ക്ക് ഏല്‍പിച്ചു തരാതിരിക്കുകയും ചെയ്യുന്നത് അവരുടെ ദേഷ്യം വര്‍ധിക്കാന്‍ കാരണമായി. താമസിയാതെ ക്വുറൈശികളിലെ പ്രധാനികെളല്ലാവരും അബൂത്വാലിബിന്റെ അടുക്കലേക്ക് ചെല്ലുകയാണ്. ഉത്ബത്, ശൈബത്, അബൂസുഫ്‌യാന്‍, അബുല്‍ ബുഖ്തരി, അസ്വദ്ബ്‌നുല്‍ മുത്ത്വലിബ്, അബൂജഹല്‍, അംറുബ്‌നു ഹിഷാം, വലീദുബ്‌നു മുഗീറ, നബീഹ്, മുനബ്ബിഹ്, ആസ്വുബ്‌നു വാഇല്‍ തുടങ്ങിയവരായിരുന്നു ആ പ്രധാനികള്‍. അവര്‍ പറഞ്ഞു: 'അല്ലയോ അബൂത്വാലിബ്! താങ്കളുടെ സഹോദരപുത്രന്‍ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ അസഭ്യം പറയുന്നു. ഞങ്ങളുടെ മതത്തെ മോശമാക്കി പറയുന്നു. ഞങ്ങളുടെ ചിന്തകള്‍ ഭോഷത്തരമായി ചിത്രീകരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ വഴിപിഴച്ചവരെന്നു പറയുന്നു. ഞങ്ങളില്‍നിന്നും മുഹമ്മദിനെ തടയണം. അല്ലെങ്കില്‍ താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് മാറിനില്‍ക്കണം. കാരണം മുഹമ്മദിന്റെ ആദര്‍ശത്തിന് എതിരില്‍ ഞങ്ങള്‍ എന്തൊരു നിലപാടിലാണ് ഉള്ളത് അതേ നിലപാടില്‍ തന്നെയാണ് താങ്കളും ഉള്ളത്. അതുകൊണ്ട് മുഹമ്മദിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ മതിയായവരാണ്.' 

അബൂത്വാലിബ് മാന്യമായ നിലയില്‍ നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ട് അവരെ പിരിച്ചുവിട്ടു. അവരാകട്ടെ അബൂത്വാലിബിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് പിരിഞ്ഞുപോവുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''വലീദുബ്‌നു മുഗീറ നബിﷺയുടെ അടുക്കലേക്ക് വന്നു. നബിﷺ അദ്ദേഹത്തിന് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അതോടെ വലീദിന്റെ മനസ്സ് ഒന്ന് ലോലമായി. ഇത് അറിഞ്ഞപാടെ അബൂജഹല്‍ വലീദിനെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: 'അങ്ങയുടെ ജനത അങ്ങേക്കുവേണ്ടി സമ്പത്ത് ഒരുക്കൂട്ടുകയാണ്.' വലീദ് ചോദിച്ചു: 'എന്തിനാണത്?' അബൂജഹല്‍ പറഞ്ഞു: 'താങ്കള്‍ക്ക് നല്‍കുവാന്‍ വേണ്ടി. നിങ്ങള്‍ മുഹമ്മദിന്റെ അടുക്കലേക്ക് ചെന്ന വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.' അപ്പോള്‍ വലീദ് പറഞ്ഞു: 'അല്ലയോ അബൂജഹല്‍, ഞാന്‍ വലിയ ഒരു സമ്പന്നനാണ് എന്ന് ക്വുറൈശികള്‍ക്ക് അറിയാമല്ലോ.' (എനിക്കു പണത്തിന് ആവശ്യം ഇല്ല എന്നര്‍ഥം) അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: 'എങ്കില്‍ മുഹമ്മദിനെ വെറുക്കുന്ന രൂപത്തില്‍ എന്തെങ്കിലും മുഹമ്മദിനെ കുറിച്ച് പറയൂ.' അപ്പോള്‍ വലീദ് പറഞ്ഞു: 'ഞാന്‍ എന്തു പറയാനാണ്? അല്ലാഹുവാണ് സത്യം! നിങ്ങളുടെ കൂട്ടത്തില്‍ എന്നെക്കാള്‍ കവിത അറിയാവുന്ന ആരും തന്നെയില്ല. കവിതകളുടെ ഈണങ്ങളും താളങ്ങളും എന്നെപ്പോലെ അറിയാവുന്ന മറ്റൊരാളും ഇവിടെ ഇല്ല. ജിന്നുകളുടെ കവിതകള്‍ പോലും അറിയുന്നവനാണ് ഞാന്‍. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ടത് ഇതൊന്നുമല്ല. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിലൊരു ഒഴുക്കുണ്ട്. അതിന്റെ മുകള്‍ഭാഗം ഫലം നിറഞ്ഞതാണ്. അതിന്റെ താഴ്ഭാഗം ശക്തമായ ഒഴുക്കുള്ളതാണ്. അത് ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ മുകളില്‍ മറ്റൊന്നും ഉയരുകയില്ല. അതിന്റെ താഴെയുള്ള എല്ലാറ്റിനെയും അത് തകര്‍ത്തുകളയും.' 

ഇതെല്ലാം കേട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: 'മുഹമ്മദിനെതിരെ എന്തെങ്കിലുമൊന്ന് പറയാതെ നിന്റെ ആളുകള്‍ നിന്റെ കാര്യത്തില്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല.' 

അപ്പോള്‍ വലീദ് പറഞ്ഞു: 'എങ്കില്‍ എന്നെ വിട്ടേക്കൂ. ഞാനൊന്നു ചിന്തിക്കട്ടെ.' 

അല്‍പനേരം ചിന്തിച്ച ശേഷം വലീദ് പറഞ്ഞു: 'ഇത് ഒരു സിഹ്‌റാണ്. ആരോ സിഹ്‌റ് ചെയ്ത സ്വാധീനമാണ്.' 

ഈ വിഷയത്തിലാണ് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനങ്ങള്‍ അവതരിച്ചത്:

''എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല'' (അല്‍മുദ്ദസ്സിര്‍: 11-25).

നബിﷺ തന്റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. അല്ലാഹുവിന്റെ ദീനിനെ ഉറക്കെ പ്രഖ്യാപിച്ചും അതിലേക്കു ക്ഷണിച്ചും അദ്ദേഹം മുന്നേറി. അങ്ങനെയിരിക്കെ ഹജ്ജിന്റെ സമയം വന്നു. ഹജ്ജിനു വരുന്നവര്‍ പ്രവാചകനെ കാണുമെന്നും പ്രവാചകന്റെ കാര്യങ്ങള്‍ അവര്‍ അറിയുമെന്നും ക്വുറൈശികള്‍ മനസ്സിലാക്കി. 'മുഹമ്മദും ഹജ്ജിനു വരുന്നവരും തമ്മില്‍ കണ്ടു മുട്ടാതിരിക്കാന്‍ എന്തുണ്ട് മാര്‍ഗം' എന്ന് അവര്‍ കൂടിയാലോചന നടത്തി. കാരണം മുഹമ്മദിന്റെ വാക്കുകള്‍ ഹജ്ജിനു വരുന്നവരില്‍ സ്വാധീനം ഉണ്ടാക്കും. ക്വുറൈശികളിലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മുഹമ്മദ് സത്യസന്ധനും വിശ്വസ്തനുമാണ് എന്നുള്ളത്. അതുകൊണ്ടുതന്നെ മുഹമ്മദ് ഒരു സാഹിര്‍ (മാരണക്കാരന്‍) ആണ് എന്ന് പറയാം എന്ന വിഷയത്തില്‍ അവര്‍ എല്ലാവരും യോജിച്ചു. 

ക്വുറൈശി നേതാക്കള്‍ ഈ അഭിപ്രായത്തില്‍ യോജിച്ചതിനുശേഷം അത് നടപ്പിലാക്കുവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു. ഹജ്ജിനു വേണ്ടി ആളുകള്‍ വരുന്ന വഴികളില്‍ അവര്‍ ഇരുന്നു. ആരെ കണ്ടാലും അവര്‍ പറയും: 'മുഹമ്മദിനെ സൂക്ഷിക്കണം. മുഹമ്മദ് എന്ന് പറയുന്ന വ്യക്തി ഇവിടെയുണ്ട്.' മുഹമ്മദ് നബിﷺയില്‍ നിന്നും ആളുകളെ അകറ്റിക്കളയാനുള്ള ശ്രമമായിരുന്നു അത്. അബൂലഹബ് ആയിരുന്നു ഇതിന്റെ മുന്നിലുണ്ടായിരുന്നത്. ഉക്കാദ ചന്തയിലും ദുല്‍മിജന്നയിലും ആളുകളെ പിന്തുടര്‍ന്നുകൊണ്ട് നബിﷺ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ആദര്‍ശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുമായിരുന്നു. അല്ലാഹുവിങ്കല്‍ നിന്നും നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഞാന്‍ എന്ന് ജനങ്ങളോട് പറയുമായിരുന്നു. 

അബൂലഹബ് പ്രവാചകനെ പിന്തുടര്‍ന്നുകൊണ്ട് പറയും: 'അല്ലയോ ജനങ്ങളേ, മുഹമ്മദിനെ അനുസരിക്കരുത്. മുഹമ്മദ് പറയുന്നത് കേള്‍ക്കരുത്. അവന്‍ മതം മാറിയവനാണ്. അവന്‍ നുണയനാണ്.' 

ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചുപോയതോടുകൂടി അറേബ്യന്‍ രാജ്യത്ത് മുഴുവന്‍ പ്രവാചന്‍ﷺ സംസാരവിഷയമായി. അറബികള്‍ മുഴുവന്‍ മുഹമ്മദിനെതിരെ പടനയിക്കുമോ എന്ന പേടിയും അബൂത്വാലിബിന് ഉണ്ടായി. അബൂതാലിബിന്റെ സുദീര്‍ഘമായ കവിതകള്‍ ഈ വിഷയത്തിലുണ്ട്.