മനുഷ്യന്‍, അറിവ്, അനുഭവം

നബീല്‍ പയ്യോളി

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകമായ മാറ്റങ്ങള്‍ നമ്മുടെ നാട്ടിലും വന്നുകഴിഞ്ഞു. പഴയ തലമുറ വിദ്യ അഭ്യസിച്ച രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്ന് നമ്മുടെ കുട്ടികളുടെ പഠനരീതി. കേവലം പുസ്തകത്താളുകളില്‍ നിന്ന് മനഃപാഠമാക്കുന്ന സമ്പ്രദായത്തിന് പകരം അനുഭവങ്ങളിലൂടെ പഠനം എന്ന ക്രിയാത്മക രീതിയിലേക്ക് മാറി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം പുതിയ അധ്യാപനരീതി ഫലപ്രദമായി നടപ്പിലാക്കിക്കഴിഞ്ഞു. അതിന്റെ നന്മകള്‍ പുതുതലമുറയും സമൂഹവും അനുഭവിച്ചുവരുന്നു. പാഠപുസ്തകങ്ങള്‍ മാത്രമല്ല തങ്ങള്‍ക്ക് ചുറ്റുമുള്ളതുമെല്ലാം അറിവുകളുടെ സ്രോതസ്സുകള്‍ ആണെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന്റെ കാതല്‍. അധ്യാപകനും പുസ്തകവും അടങ്ങുന്ന ചെറിയ സ്രോതസ്സില്‍ നിന്നും തനിക്ക് ചുറ്റുമുള്ള നിരവധി സ്രോതസ്സുകളെ അറിയാനും ഉപയോഗപ്പെടുത്താനും പുതുതലമുറക്ക് അവസരം ലഭിക്കുന്നു എന്നതാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രത്യേകത. ക്ലാസ്സ് മുറികളില്‍ കെട്ടിയിടപ്പെട്ടവര്‍ നാല് ചുമരുകള്‍ക്കപ്പുറം വിശാലമായ ഇടങ്ങളിലേക്ക് തങ്ങളുടെ പഠനങ്ങള്‍ പറിച്ചുനട്ടു. കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും അറിവുകള്‍ നുകരാന്‍ അവര്‍ക്ക് അവസരം ലഭിച്ചു.

പഠനത്തോടൊപ്പം കൃഷിയും സാമൂഹ്യസേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൊണ്ടും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാവുന്ന വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം. പുതുതലമുറക്ക് അനുഭവങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചു എന്നതാണ് ഈ രീതിയുടെ പ്രത്യേകതയായി നാം കാണേണ്ടത്. മണിക്കൂറുകളോളം ക്ലാസ്സ് മുറികളിലിരുന്ന് പഠിച്ചാല്‍ ലഭിക്കാത്ത പല അറിവുകളും നിമിഷങ്ങള്‍ക്കകം അവര്‍ അനുഭവിച്ചറിയുന്നു. പുതുതലമുറയുടെ ചിന്തയും ക്രിയാത്മക ഇടപെടലുകളും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്.

അനുഭവങ്ങള്‍ മനുഷ്യന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും സമീപനങ്ങളിലും സമൂലമായ മാറ്റങ്ങള്‍ക്ക് കാരണമാകും. തിരക്കേറിയ ദേശീയ പാതയിലൂടെ കുതിച്ചുപായുന്ന ബൈക്ക് യാത്രികനെ വേഗത കുറക്കാന്‍ നൂറ് വട്ടം ഉപദേശിച്ചാലും അയാള്‍ അത് അനുസരിച്ചെന്ന് വരില്ല. എന്നാല്‍ തന്റെ മുന്നില്‍ അതേ വേഗതയില്‍ വന്ന ബൈക്ക് യാത്രികന്‍ അപകടത്തില്‍ പെട്ട് പിടഞ്ഞുമരിക്കുന്ന രംഗം കണ്ടാല്‍ അയാള്‍ സ്വയം മാറാന്‍ തീരുമാനിക്കാന്‍ സാധ്യത കൂടുതലാണ്. അതാണ് 

അനുഭവങ്ങളുടെ സ്വാധീനം

അനുഭവങ്ങള്‍ പൊടുന്നനെ ഉണ്ടാകുന്നതത് മാത്രമല്ല. ചുറ്റുമുള്ളവര്‍ മനഃപൂര്‍വം അനുഭവങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക കൂടി ചെയ്യണം. മാതാപിതാക്കളുടെ സ്‌നേഹം ആരെങ്കിലും പറഞ്ഞും കേട്ടും അറിയേണ്ടതല്ല. മറിച്ച് അത് മക്കള്‍ അനുഭവിച്ചറിയേണ്ടതാണ്. ഞാന്‍ നിന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു എന്ന് ആയിരം വട്ടം പറയുന്നതിനെക്കാള്‍ ഫലപ്രദമാണ് ആ സ്‌നേഹം അനുഭവിച്ചറിയുവാന്‍ അവസരമേകുക എന്നത്.

കുടുംബം, തൊഴിലിടം, കൂട്ടായ്മ എന്നീ സുപ്രധാന മേഖലകളില്‍ ഇടപെടുന്നവരാണല്ലോ അധികപേരും. പലരും ഈ ഇടങ്ങളില്‍ മറ്റുള്ളവരെ പരിഗണിക്കാനും അവര്‍ക്ക് അനുഭവങ്ങള്‍ നേടുവാനാവശ്യമായ അവസരം ഒരുക്കാനും തയ്യാറാകുന്നില്ല. മറ്റുള്ളവര്‍ക്ക് അവസരവും അനുഭവവും നല്‍കിയാല്‍ എന്റെ സ്ഥാനവും പദവിയും അധികാരവും നഷ്ടമാകുമോ എന്ന ചിന്തയായിരിക്കാം ഇതിനു കാരണം. കുടുംബ നാഥന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, മതസംഘടനാ നേതാക്കള്‍, തൊഴിലുടമകള്‍, മേലുദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ പലരും ഇത്തരം കോംപ്ലക്‌സിന് അടിമകളാണെന്നതാണ് വസ്തുത. ഇത് മാറിയേ തീരൂ. എങ്കിലേ സമൂഹത്തിന്റെ മുഴുവന്‍ ക്രിയാശേഷിയും ഫലപ്രദമായി ഉപയോഗപെടുത്താന്‍ സാധിക്കുകയുള്ളൂ. കുടുംബാസൂത്രണ വിദഗ്ധര്‍ പറയാറുള്ള ന്യായം ജനസംഖ്യ കൂടിയാല്‍ വിഭവങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകും എന്നതാണ്, മുകളില്‍ പറഞ്ഞ അതെ ന്യായം. മറ്റുള്ളവര്‍ എന്റെ അവസരം നഷ്ടപ്പെടുത്തുമോ എന്ന ഭയം.

യഥാര്‍ഥത്തില്‍ ഇത് കേവലം ഒരു ആശങ്ക മാത്രമാണ്; വസ്തുതാ വിരുദ്ധവും. സമൂഹത്തിന്റെ ക്രിയാശേഷി ഫലപ്രദമായി ഉപയോഗിച്ചാല്‍ സക്രിയമായ സമൂഹം രൂപപ്പെടുകയും ഓരോരുത്തര്‍ക്കും അവരവരുടെ കഴിവും ശേഷിയും അനുസരിച്ചുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. നാം മനസ്സിലാക്കേണ്ട ഒരു സുപ്രധാന കാര്യം, നമുക്ക് ചുറ്റുമുള്ള ഓരോരുത്തരും തികച്ചും വ്യത്യസ്തരായ സ്വതന്ത്ര വ്യക്തിത്വങ്ങളാണ് എന്നതാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെതായ രീതിയും നിലപാടുകളും കാഴ്ചപ്പാടുകളും ഉണ്ടാകും. അത്‌കൊണ്ട് തന്നെ ആരെയെങ്കിലും നമ്മുടെ ആശയങ്ങള്‍ അടിച്ചേല്‍പിക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്.

സ്വഭാവം നന്നാക്കുക, ദേഷ്യം നിയന്ത്രിക്കുക, പരസ്പരം കൂടിയാലോചന നടത്തുക തുടങ്ങിയവ സമൂഹത്തില്‍ ഗുണമേ വരുത്തൂ. അതിന് തയ്യാറില്ലാതെ താന്‍പോരിമ കാട്ടുന്നവര്‍ക്ക് നേരത്ത പറഞ്ഞ രീതിയില്‍ കോംപ്ലക്‌സുമായി ജീവിക്കേണ്ടിവരും.  

അല്ലാഹു പറയുന്നു: ''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 3:159).

ഇത് നബി ﷺ യെ സംബോധന ചെയ്ത് പറയുന്ന കാര്യമാണെങ്കിലും ഈ ആഹ്വാനം ഉള്‍ക്കൊള്ളുന്ന ഏതൊരാള്‍ക്കും തന്റെ ചുറ്റുമുള്ളവരെ പരിഗണിക്കുവാനും അവരുടെ സ്‌നേഹം ആര്‍ജിക്കുവാനും അവര്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നല്‍കുവാനും സാധിക്കുമെന്നതില്‍ സംശയമില്ല.

മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിച്ച ക്വുര്‍ആനിക അധ്യാപനങ്ങളെ പ്രാവര്‍ത്തികമായി കാണിക്കുകയായിരുന്നു മുഹമ്മദ് നബി ﷺ . നിര്‍ണായകമായ ബദ്ര്‍ യുദ്ധ വേളയില്‍ യുദ്ധ തന്ത്രങ്ങളെപ്പറ്റി തന്റെ അനുയായികളുമായി അദ്ദേഹം കൂടിയാലോചന നടത്തിയ സംഭവം ചിന്തനീയമാണ്.

സര്‍വ സൈന്യാധിപനാണ് പ്രവാചകന്‍ ﷺ . കൂടെയുള്ളത് അദ്ദേഹം പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അനുയായികള്‍. ബദ്‌റിലെ ജലാശയങ്ങൡലൊന്നിന്റെ അടുത്തെത്തിയപ്പോള്‍ നബി ﷺ പറഞ്ഞു: 'ഇവിടെ ഇറങ്ങുക, നമ്മുടെ കേന്ദ്രം ഇവിടെയാവട്ടെ.' അനുയായികള്‍ അനുസരിച്ചു. എല്ലാവരും ഇറങ്ങി. നേരം പുലരുവാന്‍ ഇനി അധികം നേരമില്ല. നേരം പുലര്‍ന്നാല്‍ യുദ്ധമാണ്. സൈന്യത്തിലെ ഒരു സാധാരണ ഭടന്‍ അപ്പോള്‍ നബിയുടെ മുമ്പിലേക്ക് വന്നു. ഹുബാബ് ബിന്‍ മുന്‍ദിര്‍(റ) എന്ന ആ അനുയായി നബി ﷺ യോട് ചോദിച്ചു: 'ഇത് അല്ലാഹു നിശ്ചയിച്ചുതന്ന കേന്ദ്രമാണോ, അഥവാ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുവാന്‍ നമുക്ക് അവകാശമില്ലാത്ത കേന്ദ്രം? അതോ താങ്കള്‍ മനസ്സില്‍ കാണുന്ന യുദ്ധത്തിനു വേണ്ടി അനുയോജ്യമെന്ന് താങ്കള്‍ക്ക് തോന്നിയ ഒരു കേന്ദ്രം മാത്രമാണോ?' നബി ﷺ പറഞ്ഞു: 'അല്ല, ഇത് ഞാനെന്റെ മനസ്സുകൊണ്ട് കണ്ട ഒരു കേന്ദ്രം മാത്രമാകുന്നു.' ഹുബാബ്(റ) പറഞ്ഞു: 'എന്നാല്‍ നബിയേ, എന്റെ അഭിപ്രായത്തില്‍ ഇവിടെയല്ല നാം തമ്പടിക്കേണ്ടത്. ബദ്റില്‍ നമുക്ക് വിലപേശാനുള്ള ഏക കാര്യം വെള്ളമാണ്. മക്കയില്‍ നിന്ന് യുദ്ധത്തിനു വന്നവര്‍ക്ക് വേണ്ടത് വെള്ളമായിരിക്കും. അതിനാല്‍ ഇവിടെയല്ല ശത്രുപാളയത്തിന്റെ ഏറ്റവും അടുത്തുകിടക്കുന്ന ജലാശയത്തിനടുത്താണ് നാം തമ്പടിക്കേണ്ടത്. അപ്പോഴേ നമുക്ക് അവരെ ശരിക്കും വരുതിയിലാക്കുവാന്‍ കഴിയൂ. നാം അവിടെ തമ്പടക്കുകയും മറ്റുള്ള ജലാശയങ്ങള്‍ തടയുകയും നമുക്ക് സ്വന്തമായി ഒരു ജലസംഭരണിയുണ്ടാക്കി ജലം അതില്‍ സംഭരിക്കുകയും വേണം.' ഹുബാബ്(റ) തന്റെ അഭിപ്രായം നബിയുടെ മുമ്പില്‍ വെച്ചു. നബി ﷺ പറഞ്ഞു: 'ഹുബാബ്, താങ്കള്‍ പറഞ്ഞതാണ് ശരി.' പിന്നെ അവര്‍ ആ നിര്‍ദേശത്തിനു വിധേയമായി സൈനികസന്നാഹങ്ങള്‍ ഒരുക്കി. യുദ്ധത്തിന്റെ വിജയത്തിന് അത് നിര്‍ണായക തീരുമാനമാവുകയും ചെയ്തു.

സര്‍വ സൈന്യാധിപനും അതിലുപരി അല്ലാഹുവിന്റെ പ്രവാചകനും! മാനവരില്‍ ഏറ്റവും മഹോന്നതന്‍. എന്നിട്ടും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അനുയായികളുടെ നിര്‍ദേശങ്ങളെ അംഗീകരിക്കാന്‍ അദ്ദേഹം വൈമനസ്യം കാണിച്ചില്ല. അദ്ദേഹത്തിന്റെ വിനയവും നേതൃപാടവവും തെളിയിക്കുന്ന ചരിത്രത്തിലെ നിരവധി സംഭവങ്ങളില്‍ ഒന്ന് മാത്രമാണിത്. ലോകത്തിന്റെ പ്രവാചകന് ഭൗതിക കാര്യങ്ങളില്‍ തങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ഒരു മടിയുമില്ലെങ്കില്‍ നമുക്ക് എന്ത്‌കൊണ്ട് അങ്ങനെയായിക്കൂടാ? ആരോ നമ്മില്‍ കുത്തിനിറച്ച ഈഗോ ആണ് പലപ്പോഴും നമ്മെ ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അനുയായിയുടെ അഭിപ്രായം കേട്ട പ്രവാചകന്‍ ﷺ ഇത് തീരുമാനത്തെ ചോദ്യം ചെയ്യലല്ലേ എന്ന് ചിന്തിച്ചില്ല. ആ തീരുമാനം നടപ്പിലാക്കിയത് മുഖേന അദ്ദേഹത്തിന്റെ മഹത്ത്വത്തിനോ പദവിക്കോ ഒരു കോട്ടവും തട്ടിയില്ല. അനുയായികളില്‍ അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.

കുടുംബനാഥന്മാരോട്

നമ്മളാണ് കുടുംബത്തെ നയിക്കുന്നത്. നാം ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. തന്റെ പദവിയും അധികാരവും മറ്റുള്ളവര്‍ അംഗീകരിക്കണം. അതിനു വേണ്ടത് താന്‍ വലിയവനാണെ നാട്യമല്ല; കുടുംബത്തിലുള്ളവരെ അംഗീകരിക്കുകയും സ്‌നേഹിക്കുകയുമാണ്. കാര്യങ്ങള്‍ കുടുംബാംഗങ്ങളുമായി കൂടിയാലോചിക്കണം. അവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുവാന്‍ മനസ്സുണ്ടാവണം. സ്വീകരിക്കാന്‍ പറ്റുന്നത് സ്വീകരിക്കണം. സ്വന്തം തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പിക്കുവാന്‍ ശ്രമിച്ചാല്‍ അത് ഗതികേടുകൊണ്ട് അവര്‍ അനുസരിച്ചു എന്ന് വരാം. പക്ഷേ, അതിന്റെ തിക്തഫലം പിന്നീട് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

മക്കള്‍ക്കും ഭാര്യക്കും മാതാപിതാക്കള്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ പരമാവധി അവസരം നല്‍കണം. തങ്ങള്‍ അംഗീകരിക്കപ്പെടുന്നു എന്ന തോന്നല്‍ അത് അവരിലുണ്ടാക്കും. അത് അവര്‍ക്ക് നമ്മോടുള്ള സ്‌നേഹം വര്‍ധിപ്പിക്കും. ഓരോരുത്തരും അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യട്ടെ. നമ്മള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുക. അടുക്കളയില്‍ രാവും പകലും പുകഞ്ഞു തീരേണ്ടവരല്ല സ്ത്രീകള്‍. അവരെ പുരുഷന്മാര്‍ക്ക് സഹായിക്കാം. അത് ബന്ധത്തിന്റെ ഇഴയടുപ്പം വര്‍ധിപ്പിക്കും. വീട്ടില്‍ ഉള്ളവര്‍ക്ക് ജോലികള്‍ വീതിെച്ചടുക്കട്ടെ. ഓരോരുത്തരും അവരുടെ പ്രായത്തിനും കഴിവിനും അനുസരിച്ച് വീട്ടിലെ ജോലികള്‍ ചെയ്യട്ടെ. ജോലിക്ക് പോകുന്ന ഭര്‍ത്താവിന്, പിതാവിന്, സഹോദരന്, മകന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. ഇതൊക്കെ എന്തുമാത്രം മാനസിക സംതൃപ്തി നല്‍കുമെന്ന് അനുഭവിച്ചുതന്നെ അറിയണം.

പഠനവും കരിയറും നഷ്ടപ്പെടാതെ തന്നെ തങ്ങളും വീട്ടുകാര്യങ്ങളില്‍ ചിലതൊക്കെ ചെയ്യാനുണ്ടെന്ന് മക്കള്‍ തിരിച്ചറിയണം. ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാരവും സുഖവും അനുഭവിച്ചറിയാന്‍ അവര്‍ക്ക് അവസരം ഉണ്ടാകണം. അങ്ങനെ വളരുന്നവര്‍ പ്രായവും പക്വതയും എത്തുമ്പോള്‍ പ്രതിസന്ധികളെ മനക്കരുത്തോടെ നേരിടാനും പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കാനും കുടുംബത്തെ ഭംഗിയായി നയിക്കാനും പാകപ്പെട്ടിരിക്കും. അമ്മായിയമ്മ, മരുമകള്‍, നാത്തൂന്‍ പോരുകള്‍ സ്ത്രീകള്‍ക്കിടയില്‍ അന്യമാകും. സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടും. പുതുതലമുറയിലെ വിവാഹ മോചനങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് മക്കള്‍ക്ക് ജീവിതാനുഭവങ്ങള്‍ ഇല്ലാത്തതിന്റെ അഭാവമാണ്. അതിനാല്‍ കുടുംബത്തെ നയിക്കുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു പോകുന്നു. മക്കളുടെ സന്തോഷം ലാക്കാക്കി അവരെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ, മേലനങ്ങിയുള്ള ജോലിയൊന്നും ചെയ്യിക്കാതെ വളര്‍ത്തുന്ന മാതാപിതാക്കള്‍ അവരുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.

തൊഴില്‍ ദാതാക്കള്‍, അധികാരികള്‍ എന്നിവരോട്

നമുക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്; വ്യക്തിത്വവും. തന്റെ അധികാരം കാണിക്കാന്‍ കൃത്രിമമായി ബോസ് ചമഞ്ഞ് പരുഷത കാണിക്കുന്തില്‍ അര്‍ഥമില്ല. നമുക്ക് അവരില്‍ നിന്നും അവരുടെ കര്‍മശേഷിയുടെ ഗുണം ലഭിക്കണം. അവരില്‍ അവിശ്വാസം പ്രകടിപ്പിക്കലും അവിശ്രമം പണിയെടുപ്പിക്കലും ഒഴിവാക്കണം. അവരോട് അഭിപ്രായം ചോദിക്കേണ്ട കാര്യങ്ങളില്‍ ചോദിക്കാന്‍ നമ്മുടെ ഈഗോ തടസ്സമാകരവുത്.

കേവലം ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള ഉപകരണങ്ങളായി കീഴ്ജീവനക്കാരെ കാണരുത്. നിര്‍ബന്ധിപ്പിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് കേവലം യാന്ത്രികമാവുകയും ആത്മാര്‍ഥത നഷ്ടമാവുകയും ചെയ്യും. നമ്മള്‍ ഏറ്റവും മാന്യമായി പെരുമാറുകയും അര്‍ഹമായ വേതനം നല്‍കുകയും ചെയ്താല്‍ അവര്‍ നിര്‍ബന്ധിക്കാതെ തന്നെ ആത്മാര്‍ഥമായി ജോലി ചെയ്യും. കീഴില്‍ ജോലി ചെയ്യുന്നവരോട് അഭിപ്രായങ്ങള്‍ ചോദിച്ചാല്‍ തകര്‍ന്ന് പോകുന്നതല്ല നമ്മുടെ പദവികള്‍. ഈ സ്ഥാപനം നമ്മുടെതാണ്, ഇത് നിലനില്‍ക്കല്‍ നമ്മുടെ കൂടി ആവശ്യമാണ് എന്ന ചിന്ത അവരില്‍ വളര്‍ത്താന്‍ നമുക്ക് സാധിക്കണം. എങ്കില്‍ ആത്മാര്‍ഥമായ പരിശ്രമവും പ്രാര്‍ഥനയും അവരില്‍ നിന്നുണ്ടാവും.

സംഘടനാ പ്രവര്‍ത്തകരോട്

സാമൂഹ്യ ജീവി എന്ന നിലയില്‍ മനുഷ്യന്‍ വിവിധ സംവിധാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവനാണ്. മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ നിരവധി സംഘടനകള്‍ നമ്മുടെ നാട്ടിലുണ്ട്. ഒരു സംഘാടകന്‍ എന്നത് കാര്യങ്ങള്‍ സ്വയം ചെയ്യുന്നവന്‍ അല്ല. മറിച്ച് മറ്റുള്ളവരുടെ വ്യത്യസ്തമായ കഴിവുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവനാണ്. കേവലം പോസ്റ്റര്‍ ഒട്ടിക്കാന്‍ സാധിക്കുന്നവര്‍ മുതല്‍ ഒരു വലിയ സമ്മേളനം ഭംഗിയായി നടത്താന്‍ കഴിവുള്ളവര്‍ വരെ ഓരോ സംഘടനയിലും ഉണ്ടാകും. ഓരോരുത്തരുടെയും കഴിവുകള്‍ മനസ്സിലാക്കി അവരെ ഉപയോഗപ്പെടുത്തിന്നിടത്താണ് ഒരു സംഘാടകന്‍ വിജയിക്കുന്നത്. ഒരു പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് സംഘാടനത്തില്‍ അവരുടെ കഴിവിനനുസരിച്ചുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. ഉത്തരവാദിത്തം മുഴുവന്‍ ഒന്നോ രണ്ടോ ആളുകളില്‍ ചുരുക്കുന്നതിന് പകരം പരമാവധി ആളുകളുടെ സേവനം ഉപയോഗപ്പെടുത്തണം. കൂടിയാലോചനയും അവസരോചിതമായ ഇടപെടലും അനിവാര്യമാണ്.

 അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമെ ആളുകള്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുകയുള്ളൂ; പുതിയ പ്രവര്‍ത്തകരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. തങ്ങളുടെ അധികാരം മറ്റാരെങ്കിലും തട്ടിയെടുക്കുമോ അല്ലെങ്കില്‍ അവന്‍ എന്നെ ഒതുക്കുമോ എന്ന ഭീതി ചില സംഘാടകര്‍ക്കിടയില്‍ കാണാറുണ്ട്. നമ്മുടെ കഴിവും അറിവും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നത് കൊണ്ട് ഒന്നും നഷ്ടപ്പെടുകയില്ല; മറിച്ച് നമുക്ക് കൂടുതല്‍ നന്നായി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയാണ് ചെയ്യുക. തന്നെക്കാള്‍ കഴിവുള്ളവര്‍ അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തിയാല്‍ അത് ആത്യന്തികമായി കൂട്ടായ്മക്കും സമൂഹത്തിനുമാണ് ഉപകാരപ്പെടുക. ഞാന്‍ ഒറ്റക്കാണ്, ഓടിയോടി തളര്‍ന്നു, ഊണും ഉറക്കമില്ല തുടങ്ങിയ പരാതികള്‍ ഉണ്ടാകുന്നത് മറ്റുള്ളവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്കാണ്. ആരും ഒറ്റക്ക് ഓടിത്തളരേണ്ട സാഹചര്യം ഇന്നില്ല. കഴിവുള്ള അനേകമാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ കണ്ടെത്തി ഉപയോഗപ്പെടുത്താനുള്ള മനസ്സും താല്‍പര്യവുമാണ് വേണ്ടത്.

ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം അവന്‍ കാരണം ആരെങ്കിലും ഒരു നന്മ ചെയ്താല്‍ അതിന്റെ പ്രതിഫലം അവനും ലഭിക്കും. കൂടുതല്‍ ആളുകള്‍ക്ക് നന്മ പകര്‍ന്നുകൊടുത്താല്‍ ധാരാളം പ്രതിഫലം സ്വായത്തമാക്കാന്‍ സാധിക്കും. പ്രവര്‍ത്തനത്തിന്റെ അനുഭവം നമ്മെ പോലെ മറ്റുള്ളവര്‍ക്കും ഉണ്ടാകണം.

ഏതൊരാളെയും അയാളുടെ കഴിവും പ്രാപ്തിയും അനുസരിച്ച് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കേവലം ഫോര്‍മാലിറ്റിക്ക് വേണ്ടിയുള്ള പരിഗണന കാപട്യമാണ്. ആത്മാര്‍ഥമായ ഇടപെടലുകള്‍ക്ക് മാതമെ ഫലമുണ്ടാകൂ.

'എല്ലാവരും ഭരണാധികാരികളാണ്. തങ്ങളുടെ ഭരണീയരെ കുറിച്ച് എല്ലാവരും ചോദ്യം ചെയ്യപ്പെടും' എന്ന പ്രവാചക വചനം നമ്മെ നയിക്കേണ്ടതുണ്ട്.