അവര്‍ കത്തിച്ച് നോക്കി; ജനഹൃദയങ്ങളില്‍ അത് ആളിക്കത്തി

സജ്ജാദ് ബിന്‍ അബ്ദു റസാക്വ്

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

നോര്‍വേയില്‍ ചിലയാളുകള്‍ ജനങ്ങളെല്ലാം നോക്കി നില്‍ക്കെ ക്വുര്‍ആനിന്റെ കോപ്പി കത്തിച്ചത് ഈയിടെയാണ്. ക്വുര്‍ആനിനോടുള്ള ശത്രുക്കളുടെ ഈ രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ലോക മനസ്സാക്ഷിയെ ഭീതിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ട ഒരു ദിനമാണ് 2001 സെപ്തംബര്‍ 11. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ദിവസം.

അതിന്റെ ഒമ്പതാമത്തെ വാര്‍ഷിക പരിപാടി നടക്കുകയാണ് അമേരിക്കയില്‍; 2010 സെപ്തംബര്‍  11ന്. 2996 പേരുടെ മരണത്തിന് കാരണമായ, 6000ല്‍ പരം വരുന്ന ആളുകള്‍ നിത്യരോഗികളായിത്തീരാന്‍ കാരണമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ 'ആത്മാക്കള്‍ക്ക് നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍' പ്രസ്തുത വാര്‍ഷിക പരിപാടിയുടെ സദസ്സില്‍ വന്നവരുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരുന്നത് ഒരു വ്യക്തിയിലേക്ക് മാത്രമായിരുന്നു; ടെറി ജോണ്‍സിലേക്ക്!

സ്വാഭാവികമായും നമുക്ക് അറിയാന്‍ ആഗ്രഹമുണ്ട്, ആരാണ് ഈ ടെറി ജോണ്‍സ്?

The dove world outreach centre എന്ന പേരില്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഗൈന്‍സ് വില്ലയില്‍ ഒരു കരിസ്മാറ്റിക് ധ്യാനകേന്ദ്രം നടത്തി വരുന്ന ഒരു സാധാരണക്കാരനായ ഒരു ക്രൈസ്തവ പുരോഹിതനാണ് അദ്ദേഹം.

2010 സെപ്തംബര്‍ 11 എന്ന തീയതി വരെ ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയല്ലായിരുന്നു. എന്നാല്‍ ആ ദിവസത്തിന് ശേഷം അദ്ദേഹം ലോകത്ത് അറിയപ്പെടാന്‍ തുടങ്ങി. ഒമ്പതാം വാര്‍ഷികത്തിന് ഒത്തുകൂടിയ ജനങ്ങള്‍ക്ക് മുമ്പാകെ അദ്ദേഹം പ്രഖ്യാപിച്ചു; 'നിങ്ങള്‍ ക്വുര്‍ആനിന്റെ കോപ്പികള്‍ ശേഖരിച്ച് കത്തിച്ച് ചാരമാക്കണം.'

അന്നു തന്നെ അദ്ദേഹം അതിനായി തുനിഞ്ഞെങ്കിലും ശക്തമായ എതിര്‍പ്പുകളും സമ്മര്‍ദങ്ങളും മുഖേന ആ അജണ്ട അദ്ദേഹം താല്‍ക്കാലികമായി ഒഴിവാക്കി. എന്നാല്‍ ഇവിടംകൊണ്ടൊന്നും ടെറി ജോണ്‍സിന്റെ ക്വുര്‍ആനിനോടുള്ള വെറുപ്പിന് കടിഞ്ഞാണിടാന്‍ അദ്ദേഹത്തിന് തന്നെ സാധിച്ചില്ല.

2011 മാര്‍ച്ച് ഇരുപതാം തീയതി ടെറി ജോണ്‍സ് വീണ്ടും പഴയ പദ്ധതിയുമായി രംഗത്തെത്തി. "International judge the Quran day" എന്ന പേരില്‍ അദ്ദേഹം ക്വുര്‍ആനിനെ പൊതുസമൂഹത്തില്‍ വെച്ച് ഒരു വിചാരണക്ക് വിധേയമാക്കുകയും പരസ്യമായി ക്വുര്‍ആനിനെ കത്തിക്കുകയും ചെയ്യണം എന്ന് പ്രഖ്യാപിക്കുന്നു. തൊട്ടടുത്ത ദിവസം അഥവാ 2011 മാര്‍ച്ച് 21ന് അദ്ദേഹം trail burn എന്ന പേരില്‍ ക്വുര്‍ആനിന്റെ ഒരു കോപ്പി കയ്യിലെടുത്ത് കത്തിച്ചു! അവസാനം ശക്തമായ രൂപത്തില്‍ അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

ക്വുര്‍ആനിനോടുള്ള അദ്ദേഹത്തിന്റെ തീവ്രമായ വിദ്വേഷം ഒരിക്കല്‍കൂടി അദ്ദേഹത്തെ ഈ ഒരു കാര്യവുമായി തന്നെ രംഗത്ത് വരാന്‍ പ്രേരിപ്പിച്ചു. 2013 സെപ്തംബര്‍ 11ന് ടെറി ജോണ്‍സ് അദ്ദേഹത്തിന്റെ കരിസ്മാറ്റിക് ധ്യാനകേന്ദ്രത്തിലെ മൈതാനിയില്‍ വെച്ച് ക്വുര്‍ആനിന്റെ ഏകദേശം 2998 കോപ്പികള്‍ കത്തിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ അദ്ദേഹം നിയമപാലകരുടെ കൈകളാല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഒറ്റയും തെറ്റയുമായെല്ലം ഇസ്ലാം വിമര്‍ശനങ്ങളുമായി അദ്ദേഹം ഊരുചുറ്റിക്കൊണ്ടിരുന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ഒരു സമൂഹം വളരെയധികം പവിത്രതയോടെ കൊണ്ട് നടക്കുന്ന ഒരു വേദഗ്രന്ഥത്തെ സമൂഹമധ്യത്തില്‍ വെച്ച് കത്തിക്കാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? Islam is of the devil എന്ന പേരില്‍ ഒരു പുസ്തകമെഴുതിയ ജോണ്‍സിന്റെ അടുത്ത് നിന്ന് ഇത്തരത്തിലുള്ള ചെയ്തികളല്ലാതെ വേറെ എന്ത് പ്രതീക്ഷിക്കാന്‍!!

മാനവരാശിക്ക് സന്മാര്‍ഗദര്‍ശനമായി ലോകരക്ഷിതാവായ അല്ലാഹു അവതരിപ്പിച്ച മഹത്തായ വേദഗ്രന്ഥമാണ് ക്വുര്‍ആന്‍. ആ ക്വുര്‍ആനിനെ സമൂഹ മധ്യത്തില്‍ വെച്ച് കത്തിച്ച് അവഹേളിക്കുന്ന ആളുകളുടെ മനസ്സുകളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന 'ഇസ്ലാം വിരോധം' എത്ര ഭീകരമാണ്?

ഒരു ക്വുര്‍ആനിന്റെ കോപ്പി കത്തിച്ച് കളഞ്ഞാല്‍ ക്വുര്‍ആനിനെയും അത് മുന്നോട്ട് വെക്കുന്ന ആശയത്തെയും അത് സൃഷ്ടിക്കുന്ന വിപ്ലവത്തെയും ഇല്ലാതാക്കാന്‍ കഴിയും എന്നാണോ ഇവരുടെ വ്യാമോഹം?

ഒന്നല്ല, ട്രില്യണ്‍ കണക്കിന് ക്വുര്‍ആനിന്റെ കോപ്പികള്‍ ഒരേസമയം കത്തിച്ച് ചാരമാക്കാന്‍ ശ്രമിച്ചാസെക്കന്റുകള്‍ കൊണ്ട് തന്നെ അതേ എണ്ണം ക്വുര്‍ആനിന്റെ കോപ്പികള്‍ രണ്ടാമതും അച്ചടിക്കപ്പെടും. കാരണം വളര്‍ന്ന് വരുന്ന അനേകം കുഞ്ഞു മക്കളുടെ ഹൃദയാന്തരങ്ങളില്‍ പോലും ക്വുര്‍ആന്‍ മുഴുവനായും അക്ഷരങ്ങള്‍ക്ക് പോലും മാറ്റമില്ലാതെ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വിപ്ലവം അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും.

വിരോധികള്‍ എത്രകണ്ട് ക്വുര്‍ആന്‍ ജനമനസ്സുകളില്‍ സൃഷ്ടിക്കുന്ന വിപ്ലവത്തെ ഭയപ്പെടുന്നുവോ, അതിന് തടയിടാനായി എത്ര പരിശ്രമിക്കുന്നുവോ അത്രകണ്ട് ക്വുര്‍ആനും ഇസ്‌ലാമും ലോകത്ത് ജനമനസ്സുകളില്‍ സ്ഥാനം പിടിക്കുന്നുമുണ്ട്. അതാകട്ടെ ക്വുര്‍ആനിനും ഇസ്ലാമിനും മാത്രമുള്ള ഒരു പ്രത്യേകതയാണ് താനും. അടുത്ത കാലത്ത് ഇസ്ലാം സ്വീകരിച്ച ജോറം വാന്‍ ക്ലെവറന്‍ "Islam is lie Quran is poison" (ഇസ്ലാം നുണയാണ്, ക്വുര്‍ആന്‍ വിഷമാണ്) എന്ന പേരില്‍ ഒരു പുസ്തകം എഴുതിയ ആളാണ്. ഇന്ന് അദ്ദേഹം ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ വേണ്ടി പുസ്തകങ്ങള്‍ രചിക്കുന്നതിന്റെ തിരക്കിലാണ്.

പ്രശസ്ത ചരിത്രകാരന്‍ ആര്‍.വി.സി.ബോര്‍ഡ്ലി എഴുതുന്നു: "This book transformed the simple shepherds, merchants and nomads of Arabia into warriors and empire builders."

''അറേബ്യയിലെ, ആട്ടിടയന്മാരും കച്ചവടക്കാരുമായി അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന സാധാരണക്കാരായ അറബികളെ പടയാളികളും സാമ്രാജ്യ സ്ഥാപകരുമൊക്കെയായി  ആക്കിത്തീര്‍ത്തത് ഈ ഗ്രന്ഥമാണ്'' (The Messenger the life of Muhammed: R.V.C Bodley Page: 239).

ഈ പ്രകാശത്തെ ഊതിക്കെടുത്താം എന്നത് വ്യാമോഹം മാത്രമാണ്. അതിനനുസരിച്ച് അത് ജനമനസ്സുകളില്‍ ആളിക്കത്തും.

അല്ലാഹു പറയുന്നു: ''അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു''(ക്വുര്‍ആന്‍ 61:8).

വിശുദ്ധ ക്വുര്‍ആന്‍ കത്തിച്ച് ചാരമാക്കിക്കളഞ്ഞാല്‍ പിന്നെ ഇവിടെ ഇസ്‌ലാമും ക്വുര്‍ആനും അതിന്റെ സംസ്‌കാരവും നിലനില്‍ക്കില്ല എന്നാണോ ഇവര്‍ വിചാരിക്കുന്നത്?