പഠനം, ജോലി, കരിയര്‍; പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യ പ്രശ്‌നങ്ങള്‍
അലി ചെമ്മാട്
2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27
കൂട്ടിലടച്ച പഞ്ചവര്‍ണക്കിളി; അതിന് പാലും പഴവും പരിഗണനയും മനുഷ്യന്‍ നല്‍കുന്നു. ഒരു കുഞ്ഞിനെപ്പോലെ അതിനെ ലാളിക്കും. കിളിക്ക് സ്വതന്ത്രമായി പറന്നുനടക്കാനോ ഇരതേടാനോ ഇണചേരാനോ കൂട്ടംകൂടാനോ സാധ്യമല്ല, സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈ അടിമത്തവും കൂട്ടിലടക്കപ്പെട്ട അവസ്ഥയും തിരിച്ചറിയാനുള്ള കഴിവ് കിളിക്ക് ഇല്ല. കൂട്ടിനു പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ച് അതിന് യാതൊരു ധാരണയുമുണ്ടാകില്ല.
എനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടി; അവള്‍ നന്നായി പഠിക്കും. ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി. ഈ സമയത്താണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കുന്ന ഒരു പത്രം ടിവി ചാനല്‍ തുടങ്ങുന്നത്. സുന്ദരിയായ അവള്‍ക്ക് ചാനലില്‍ അവതാരികയായി ജോലി കിട്ടി. കുട്ടി അതോടെ പഠനം ഉപേക്ഷിച്ചു, ജോലിയില്‍ പ്രവേശിച്ചു. ഒന്നൊന്നര വര്‍ഷത്തോളം നല്ല അവതാരികയായി ജോലി ചെയ്തു. അപ്പോഴേക്കും പുതിയ ആളെ നിയമിച്ചു. ആ കുട്ടിയുടെ ജോലിയും പോയി.
ഈ കുറിപ്പ് എഴുതുന്നതിനു തൊട്ടുമുമ്പ് ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലെ വിമാന കമ്പനികളിലെ ക്യാബിന്‍ ക്രൂകളുടെ യൂണിഫോമിനെക്കുറിച്ചറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ എയര്‍ ഹോസ്റ്റസുകള്‍ക്ക് മുട്ടിനു താഴെ മറയുന്ന സാരി, ചുരിദാര്‍ തുടങ്ങിയ വേഷങ്ങളാണുള്ളത്. എന്നാല്‍ മിഡില്‍ ഈസ്റ്റ് മുതല്‍ അമേരിക്ക, യൂറോപ്പ്, കാനഡ, ജപ്പാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, എതേ്യാപ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും എയര്‍ഹോസ്റ്റസുകള്‍ക്ക് മിനി സ്‌കര്‍ട്ടും ടോപ്പും ആണ് വേഷം. അപൂര്‍വം ചിലയിടങ്ങളില്‍ പാന്റ്‌സ് ധരിക്കാന്‍ അനുവാദമുണ്ട്. ഈജിപ്ത് എയറില്‍ അടുത്തകാലത്താണ് അവര്‍ക്ക് തല മറയ്ക്കാന്‍ അനുവാദം ലഭിച്ചത്. ലോകത്ത് ഒന്നാകെ സ്റ്റീവാര്‍ഡിന് മുന്‍കൈയും മുഖവും ഒഴികെയുള്ള പൂര്‍ണ ഹിജാബും! (ഇവരുടെ പണിയോ? യാത്രക്കാര്‍ക്ക് ഭക്ഷണവും മദ്യവും വിളമ്പലും!) കസ്റ്റമര്‍ ഡീല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം സ്ത്രീപുരുഷന്മാരുടെ ഡ്രസ്സ്‌കോഡ് ഇങ്ങനെ തന്നെ.
മിക്ക കമ്പനികളിലും ഓഫീസുകളിലും -പ്രത്യേകിച്ച് യൂറോപ്പ് യുഎസ്, മിഡിലീസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍- ഫ്രണ്ട് ഓഫീസില്‍, റിസപ്ഷനില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാവുക. സെക്രട്ടറി, റിസപ്ഷനിസ്റ്റ്, ടെലഫോണ്‍ അറ്റന്‍ഡര്‍, സ്‌റ്റെനോ, ടെലിമാര്‍ക്കറ്റിംഗ് തുടങ്ങി വ്യത്യസ്ത ഓമനപ്പേരുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ പോലും പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലും ടെക്‌സ്‌റ്റൈല്‍സുകളിലും സ്വര്‍ണക്കടകളിലും മറ്റും കസ്റ്റമറെ സ്വീകരിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സുന്ദരികെള കാണാം. എന്തുകൊണ്ട് ഇവിടെയൊന്നും ഒരു പുരുഷനെ നിയമിക്കുന്നില്ല? ചെറിയ കടകളില്‍ പോലും, അതും പുരുഷ കസ്റ്റമേഴ്‌സ് മാത്രമുള്ള കടകളില്‍, റിസപ്ഷനില്‍ എന്തുകൊണ്ട് സ്ത്രീകളെ നിയമിക്കുന്നു? ഇപ്പോള്‍ കല്യാണങ്ങള്‍ക്കും മറ്റു ഫംഗ്ഷനുകള്‍ക്കും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും സൗകര്യങ്ങള്‍ ചെയ്യുന്നത്. ഇത്തരം പരിപാടികളില്‍ വീട്ടുകാരോ ഉത്തരവാദപ്പെട്ടവരോ വിരുന്നുകാരെ സ്വീകരിക്കാന്‍ നില്‍ക്കാതെ, അതിനായി സുന്ദരികളായ സ്ത്രീകളെ ‘പുട്ടിയിട്ട്, പെയിന്റുമടിച്ച്’ വേഷംകെട്ടിച്ച് സ്വീകരിക്കാന്‍ നിര്‍ത്തുന്നു. ഒരൊറ്റ പുരുഷ ശിരോമണിയെയും റിസപ്ഷനില്‍ കാണാന്‍ കിട്ടില്ല. എന്തിനധികം പല പൊതുപരിപാടികളിലും പിന്നണിയിലും മുന്നണിയിലും ജോക്കികളായി സ്ത്രീയെ വേഷം കെട്ടിച്ച് എഴുന്നള്ളിക്കുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഗസ്റ്റുകളെ സ്വീകരിക്കാന്‍ സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു.
ചാനലുകളില്‍ ആങ്കര്‍മാരായി, അവതാരികകളായി വരുന്ന സ്ത്രീകളുടെ ജോലിയുടെ ആയുസ്സ് മിക്കവാറും ഒന്നോ രണ്ടോ വര്‍ഷം മാത്രമാണ്. എന്തുകൊണ്ട് ഇവര്‍ പെട്ടെന്ന് പിന്തള്ളപ്പെടുന്നു? പുതുമുഖങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു? എന്താണ് ഒന്നോ ഒന്നരയോ വര്‍ഷം കഴിയുമ്പോള്‍ ഈ പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന ഡിസ്‌കോളിഫിക്കേഷന്‍? എന്തുകൊണ്ട് അവള്‍ പുറത്താക്കപ്പെടുന്നു? ഇക്കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുതുമുഖങ്ങളാണ് കാഴ്ചക്കാര്‍ക്ക്് ദര്‍ശനസുഖം നല്‍കുക; അല്ലാതെ വേറെ ഒന്നുകൊണ്ടുമല്ല. ഇവിടെ പെണ്‍സൗന്ദര്യത്തെ, പെണ്‍ശരീരത്തെ വില്‍പനച്ചരക്കാക്കുകയാണ്. കസ്റ്റമേഴ്‌സിനെ ആനന്ദിപ്പിക്കാന്‍ സ്ത്രീ സൗന്ദര്യത്തെ ഉപയോഗപ്പെടുത്തുകയാണ്; മറ്റൊന്നുമല്ല ലക്ഷ്യം.
ഈ കുറിപ്പെഴുതാന്‍ ഉണ്ടായ പ്രചോദനം അടുത്ത ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും കുറച്ചുകാലമായി നമ്മുടെ നാടുകളില്‍ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും സാമൂഹ്യമാറ്റങ്ങളുമാണ്. ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡ് ആണ് ഒരു ചര്‍ച്ചാ വിഷയം. ബാലുശ്ശേരി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാന്റ്‌സും ഷര്‍ട്ടും യൂണിഫോം ആയി തീരുമാനിച്ചു. അതിനോട് സമ്മിശ്ര പ്രതികരണങ്ങളും ഉണ്ടായി. ഈ ചര്‍ച്ചയ്ക്കിടെ ഒരു മലയാളം വാര്‍ത്താ ചാനല്‍ ഒരു ആണ്‍കുട്ടിയെ ഇന്റര്‍വ്യൂ ചെയ്തു. അവനോട് ഈ ഡ്രസ്സ് കോഡിനെക്കുറിച്ച് അവതാരിക ചോദിച്ചു. അവന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡിനെ വാനോളം പുകഴ്ത്തി. അവതാരകയുടെ അടുത്ത ചോദ്യം; ‘ഇതിപ്പോള്‍ പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആണല്ലോ. താങ്കള്‍ ചുരിദാര്‍ ധരിക്കുമോ, അല്ലെങ്കില്‍ സ്‌കേര്‍ട്ടും ടോപ്പും ധരിക്കുമോ?’ ആദ്യം അവനാകെ ചൂളിപ്പോയി. ഉടനെ അവനിലെ ‘പുരുഷ സ്വത്വം’ ഉണര്‍ന്നെണീറ്റു. ‘ഇല്ല, ഇല്ലില്ല, പറ്റില്ല,.. അതെങ്ങനെ പറ്റും?’ അവന്‍ ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഈ ചോദ്യം സ്ത്രീയുടെ ഉടുക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന, അതിനെ ന്യായീകരിക്കുന്ന ‘അവന്‍മാരോടും’ നമുക്ക് ചോദിക്കാം. അവള്‍ എന്താകണമെന്ന്, അവള്‍ എന്ത് ധരിക്കണമെന്ന്, അവള്‍ എവിടെ പോകണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്നെല്ലാം ‘അവന്‍മാര്‍‘ തീരുമാനിക്കും. അവളുമാര്‍ അടിമകളെപ്പോലെ അനുസരിക്കും. ആ അടിമത്തം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി അവള്‍ ആഘോഷിക്കും; കൂട്ടിലടക്കപ്പെട്ട പഞ്ചവര്‍ണക്കിളിയെ പോലെ. എന്നിരുന്നാലും ഇസ്‌ലാം സ്ത്രീക്ക് നിര്‍ബന്ധമാക്കിയ ഡ്രസ്സ് കോഡിനെ അടിമത്തത്തിന്റെ അടയാളമായി ചിത്രീകരിക്കാന്‍ ഇവര്‍ മുന്നിലുണ്ടാവുകയും ചെയ്യും.
സ്ത്രീക്ക് യോജിക്കാത്ത വേഷം അവളെ കെട്ടിക്കുന്ന, അവളെ ഭാവിയില്‍ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ സ്‌കൂളില്‍ നിന്നുതന്നെ പാകപ്പെടുത്തിയെടുക്കുന്ന, അവളെ അവള്‍െക്കതിരാക്കി മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയെടുക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡിന്റെന ലക്ഷ്യവും ഒളിയജണ്ടയും. സ്ത്രീ ‘പെണ്ണാ’കാന്‍ എന്തുടുക്കണമെന്ന് പുരുഷന് നന്നായറിയാം...!
ഇതിനെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നത് കേള്‍ക്കുന്നില്ല. എന്തുകൊണ്ട്? നാം ജീവിക്കുന്നതും ഈയൊരു ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട സമൂഹത്തില്‍ തന്നെയാണല്ലോ. നമ്മള്‍ എന്ത് ചിന്തിക്കണം, എന്ത് പറയണം, എങ്ങനെ പ്രതികരിക്കണം എന്നും അവര്‍ പഠിപ്പിച്ചുതരും. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ പ്രതികരിക്കാനോ പറയാനോ നമുക്കറിയില്ല, അതാണ് യാഥാര്‍ഥ്യം. ‘നമുക്കെതിരായ എല്ലാ വിപ്ലവങ്ങളും നാം തന്നെ നയിക്കും’-തിയോഡര്‍ ഹെര്‍സനലിന്റെ ഈ വചനം ഇതിനോട് ചേര്ത്ത് വായിക്കുക.
ഇത്തരം മസ്തിഷ്‌ക പ്രക്ഷാളന പരിപാടികളുടെ പ്രചാരകരായി നമ്മില്‍ പലരും അറിഞ്ഞോ അറിയാതെയോ മാറുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുള്ള സെമിനാറില്‍ ആശംസകള്‍ അര്‍പ്പിക്കാനായി പങ്കെടുത്ത, മലപ്പുറം ജില്ലയിലെ ഒരു വനിതാ കോളേജിന്റെ പ്രിന്‍സിപ്പല്‍, ആ സെമിനാറില്‍ അദ്ദേഹത്തിന്റെ ആശംസാപ്രസംഗത്തില്‍ പെണ്‍കുട്ടികളെ പ്രത്യേകം അഡ്രസ്സ് ചെയ്യവെ, ‘കുട്ടികളേ, നിങ്ങള്‍ ഡിഗ്രിയും പിജിയും പിഎച്ച്ഡിയും കഴിഞ്ഞ് എന്തെങ്കിലും ജോലി കിട്ടാതെ വിവാഹത്തിന് സമ്മതിക്കരുത്’ എന്ന നിരുത്തരവാദപരമായ, നെഗറ്റീവായ ഒരു നിര്‍ദേശം നല്‍കുകയുണ്ടായി. ആ പരിപാടിയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി മെറ്റീരിയല്‍സും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന വളരെ പ്രമുഖനുമായ, അത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നയിക്കുന്ന എന്റെ സുഹൃത്തായ അക്കാഡമിക്കല്‍ പ്രൊഫഷണലിസ്റ്റിന് ഒരു പ്രസന്റ്റേഷന്‍ അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാന്‍ ഞാനും അതില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനായിരുന്നു ആദ്യ പ്രസന്റേഷന്‍ അവതരിപ്പിക്കാനുള്ള അവസരം. അദ്ദേഹത്തിന്റെ പ്രസന്റേഷന്‍ അവതരിപ്പിക്കുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞത് ‘നിങ്ങള്‍ സാറിന്റെ നിര്‍ദേശം ജീവിതത്തില്‍ പാലിച്ചു നിങ്ങളുടെ ജീവിതം തുലക്കരുത്’ എന്നായിരുന്നു. ‘വിവാഹവും കുടുംബജീവിതവും പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകണം’ എന്നായിരുന്നു.
കുടുംബമാണ് പ്രധാനം. അത് കഴിഞ്ഞേ ഉപരി പഠനവും ജോലിയും കരിയറുമുള്ളൂ. ജീവിതത്തില്‍ തീര്‍ച്ചയായും മുന്‍ഗണനാക്രമം പാലിക്കണം. ഈ പ്രിന്‍സിപ്പളിനെ പോലെയുള്ള അധ്യാപകരില്‍നിന്നും വിദ്യാഭ്യാസ, പൊതു പ്രവര്‍ത്തകരില്‍നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ മറ്റാരുടെയോ നാവായി, വക്താക്കളായി, പ്രചാരകരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇതൊരു വലിയ ദുരന്തമാണ്. മറ്റൊരു അനുഭവം കൂടി പറയാം
ഒരു പെണ്‍കുട്ടി; എസ്എസ്എല്‍സി കഴിഞ്ഞു പ്ലസ് ടു സയന്‍സ് കോഴ്‌സിനു ചേര്‍ന്നു. ഒരുകൊല്ലം എന്‍ട്രന്‍സ് കോച്ചിംഗിനു പോയി. എന്‍ട്രന്‍സ് കിട്ടിയില്ല. അവളോട് അവളുടെ പിതാവ് ഡിഗ്രിക്ക് പോകാന്‍ നിര്‍ദേശിച്ചു. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കാന്‍ പറഞ്ഞു. കുട്ടി സമ്മതിച്ചില്ല. അവള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നു കൊല്ലത്തെ പോളി ഡിപ്ലോമ ചെയ്തു. കോഴ്‌സ് കഴിഞ്ഞശേഷം അവളുടെ കല്യാണവും കഴിഞ്ഞു. ആ കോഴ്‌സ് ചെയ്തു എന്നല്ലാതെ അവള്‍ക്ക് ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പ്രൊഫഷണല്‍ കോഴ്‌സിന് പകരം അവളുടെ പിതാവ് പറഞ്ഞപോലെ അവള്‍ ഇംഗ്ലീഷ് ഡിഗ്രി എടുത്തിരുന്നെങ്കില്‍ അവള്‍ക്ക് അതില്‍ പ്രാവീണ്യം നേടാനും തുടര്‍പഠനം നടത്താനും സാധ്യമാകുമായിരുന്നു. ആ അറിവ് തന്റെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാനും കഴിയുമായിരുന്നു. അവള്‍ പിതാവിനോട് പറഞ്ഞു: ‘എന്റെ അധ്യാപകര്‍ പറഞ്ഞു വഴിതെറ്റിച്ചത് കൊണ്ടാണ് ഞാന്‍ പ്രൊഫഷണല്‍ കോഴ്‌സിന് മുതിര്‍ന്നത്. അന്ന് അങ്ങ് പറഞ്ഞതുപാലെ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും സയന്‍സ് ഡിഗ്രി പഠിച്ചിരുന്നെങ്കില്‍, ഹിസ്റ്ററി പഠിച്ചിരുന്നെങ്കില്‍ എനിക്കൊരുപാട് അറിവുനേടാന്‍ സൗകര്യമുണ്ടാകുമായിരുന്നു. ഇന്ന് ഞാനതില്‍ ഖേദിക്കുന്നു,..’
ഇത് നമ്മുടെയെല്ലാം കുടുംബങ്ങളിലും സമൂഹത്തിലും കാണുന്നതാണ്. എസ്എസ്എല്‍സി കഴിഞ്ഞ ഒരു കുട്ടിയുടെ ലക്ഷ്യം പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് മാത്രമാണ്; പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. എന്തുകൊണ്ട്? അറിവു നേടുന്നതിന് പകരം ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി പണം സമ്പാദിക്കുന്നതിലാണ് വ്യഗ്രത.
രണ്ട് യുവാക്കളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട അനുഭവം പറയട്ടെ. അത്യാവശ്യം സാമ്പത്തികശേഷിയുള്ള കുടുംബം. സ്വന്തം വീടും സ്ഥലവുമുണ്ട്. പയ്യന്‍മാര്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും. ഇന്നത്തെ ചെറുപ്പക്കാരെ പോലെ ന്യൂജെന്‍ ഫ്രീക്കന്മാര്‍ അല്ല. പക്വതയുള്ള കുട്ടികള്‍. ഒരാള്‍ എനിക്കറിയാവുന്ന ഒരു കുടുംബത്തില്‍ നിന്ന് തന്നെ ബീ-ഫാം പഠിക്കുന്ന പെണ്‍കുട്ടിയെ കല്യാണ അന്വേഷണം നടത്തി. പെണ്‍കുട്ടിയുടെ ഡിമാന്‍ഡ് അവള്‍ക്ക് ജോലിക്ക് പോകണം എന്നതാണ്. മെഡിക്കല്‍ ഷോപ്പിലെ ജോലി! തന്റെ ഭാര്യയെ ഷോപ്പില്‍ ജോലിക്കയക്കാന്‍ താല്‍പര്യമില്ലാത്ത ചെറുപ്പക്കാരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. മറ്റൊരുത്തന്‍ എന്‍ജിനീയറാണ്. അവന് പല കല്യാണാലോചനകളും വന്നു. പെണ്‍കുട്ടികള്‍ക്ക് ജോലിക്കു പോണം. മിക്കവാറും കുട്ടികള്‍ ഡിഫാം, ബിഫാം, ഓഫ്താല്‍മോളജി, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒരാള്‍ക്കും ബേസിക് വിദ്യാഭ്യാസം പോലുമില്ല. കേവലം ഒരു ഡിഗ്രി പോലുമില്ലാത്ത പെണ്‍കുട്ടികള്‍; അവര്‍ക്കു വേണ്ടത് ജോലിക്ക് പോവുകയാണ്. എന്തുകൊണ്ടാണ് കുട്ടികള്‍ ഇങ്ങനെ പറയുന്നത്? ആരാണ് ഇവരെ ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത്? തീര്‍ച്ചയായും നാം അന്വേഷിക്കേണ്ട, ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം തന്നെയാണിത്.
വിവാഹമോചനങ്ങളും കുടുംബ പ്രശ്‌നങ്ങളും വിദ്യാഭ്യാസത്തിന്റെ പേരില്‍, തൊഴിലിന്റെ പേരില്‍ നടക്കുന്നത് നിത്യസംഭവമായിരിക്കുന്നു. അഭ്യസ്തവിദ്യരുടെ ഇടയിലെ വിവാഹമോചന തോത് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പ്രൊഫഷണല്‍ ലോകത്ത്. അവര്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നമല്ല.
ഈയിടെ സാമൂഹ്യബോധവും ഗുണകാംക്ഷയുമുള്ള ഏതാനും ഡോക്ടര്‍മാര്‍ നയിച്ച അബോര്ഷനെ കുറിച്ചുള്ള ഒരു ഓണ്‍ലൈദന്‍ ചര്‍ച്ച കണ്ടു. അതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയി. കേരളത്തില്‍ പഠനം, ജോലി, കരിയര്‍ തുടങ്ങിയവയെ ബാധിക്കുമെന്ന് ഭയപ്പെട്ടു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ (അബോര്‍ഷന്‍ ചെയ്യാന്‍) വരുന്ന മാതാപിതാക്കള്‍ ധാരാളമുണ്ടത്രെ! സ്വന്തം ജീനില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കൊല്ലാന്‍ യാതൊരു മടിയും സങ്കോചവും ഇല്ലാത്ത അച്ഛനമ്മമാര്‍! 6-7 ആഴ്ച കഴിയുന്നതോടെ ഭ്രൂണം ഒരു മനുഷ്യനായി വളരാന്‍ തുടങ്ങും. ഈ മനുഷ്യനെയാണ് നിഷ്ഠൂരം അറുകൊല ചെയ്ത് തള്ളുന്നത്.
ആധുനികതയുടെ വക്താക്കള്‍ എന്ന ലേബലൊട്ടിച്ചു നടക്കുന്നവര്‍ ചൊല്ലിപ്പഠിപ്പിച്ചുകൊണ്ടിരിക്കു
ഇന്ന് ഫാമിലി കൗണ്‍സിലിംഗ് ആധുനിക വ്യവസായമാണ്. അധികം മൂലധനം ആവശ്യമില്ലാത്ത വ്യവസായം! അത് ഇന്നേറെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം അത്രയ്ക്ക് പ്രശ്‌നസങ്കീര്‍ണമാണ് കുടുംബ ജീവിതങ്ങള്‍. മദ്യവും മയക്കുമരുന്നും ആധുനികതയോടുള്ള ഭ്രമവും യുവതയെ പ്രശ്നവത്കരിച്ചുകൊണ്ടിരിക്കുക
നമ്മുടെ കേരളവും കുറച്ചു കാലം കഴിഞ്ഞാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും പോലെ കെട്ടുറപ്പില്ലാത്ത, സിംഗിള്‍ പാരന്റിംഗ് ഉള്ള, പിതാവാരെന്ന് അറിയാത്ത മക്കള്‍ ജീവിക്കുന്ന നരകമായി മാറാന്‍ സാധ്യതയുണ്ട്. വളരെ അപകടകരമായ ഭാവിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിച്ച ഭര്‍ത്താവ് ഫ്രീക്കന്‍ അല്ല എന്ന പേരില്‍ വിവാഹമോചനം നേടുന്ന പെണ്‍കുട്ടികള്‍ ഉള്ള നാട്! അവള്‍ കമ്പനിക്ക് പറ്റില്ല, സുഹൃത്തുക്കളോട് കമ്പനിക്ക് കൊള്ളില്ല, ഗ്ലാമര്‍ ഇല്ല, ലിബറല്‍ അല്ല എന്നൊക്കെ പറഞ്ഞു വിവാഹമോചനം നേടുന്ന യുവാക്കളുള്ള നാട്. ഈ സമൂഹം എങ്ങോട്ട് പോകുന്നു? സഗൗരം ചിന്തിക്കുക. നമ്മുടെ സമൂഹം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്ത്രീ ശാക്തീകരണം എന്ന പേരില്‍ സ്ത്രീവിരുദ്ധതയാണ് സര്‍ക്കാറുകളും ഫെമിനിസ്റ്റുകളും എന്‍ജിഒകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്
പെണ്‍കുട്ടികളുടെ പഠനം, ജോലി തുടങ്ങിയ കാര്യങ്ങളോടുള്ള എതിര്‍പ്പല്ല ഈ ലേഖനത്തിന്റെ പ്രതിപാദ്യം. അവര്‍ പഠിക്കട്ടെ, ജോലി ചെയ്യട്ടെ. എന്നാല്‍ പഠനവും ജോലിയും കുടുംബ ജീവിതത്തിന് വിഘാതമായിക്കൂടാ. പണമുണ്ടായാല്‍ എല്ലാമായി എന്നത് മൂഢധാരണയാണ്.