മഹാന്മാരുടെ മക്വ‌്ബറകൾ പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യസ്ഥലങ്ങളോ?

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി

2022 സെപ്തംബർ 24, 1444 സ്വഫർ 27

മഹാന്മാരുടെ ക്വബ്‌റുകൾ പ്രാർഥനയ്ക്ക് ഉത്തരം നൽകപ്പെടുന്ന പുണ്യസ്ഥലങ്ങളാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ടോ?

ഇസ്‌ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രാർഥനക്ക് ഉത്തരം നൽകപ്പെടുന്ന പ്രത്യേക സ്ഥലങ്ങളായി മഹാൻമാരുടെ ക്വബ്‌റുകൾ പരിചയപ്പെടുത്തപ്പെട്ടതായി നമുക്ക് കാണുക സാധ്യമല്ല. സുജൂദിന്റെ സമയം, തശഹ്ഹുദിന്റെ ഇരുത്തം, നമസ്‌കാര ശേഷം, രാത്രിയുടെ അവസാന യാമം; അറഫ, മുസ്ദലിഫ, ജംറകൾ, സ്വഫ, മർവ തുടങ്ങിയ ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, വെള്ളിയാഴ്ചയിലെ പ്രത്യേക സമയം തുടങ്ങി സ്വഹീഹായി സ്ഥിരപ്പെട്ടുവന്ന ഹദീസുകൾ പഠിപ്പിക്കുന്ന; പ്രാർഥനക്ക് ഉത്തരം നൽകപ്പെടുന്ന സന്ദർഭങ്ങളും സ്ഥലങ്ങളുമുണ്ട്. എന്നാൽ മഹാന്മാരുടെ ക്വബ്‌റിടങ്ങൾ പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളാണെന്ന് നബി ﷺ  പറഞ്ഞതായ ഒരൊറ്റ ഹദീസും നമുക്ക് സ്വഹീഹായ നിലയ്ക്ക് കാണുക സാധ്യമല്ല.

ദിക്‌റുകളുടെയും ദുആകളുടെയും മഹത്ത്വവും മര്യാദകളും വിശദീകരിക്കുന്ന ഒരൊറ്റ ഗ്രന്ഥത്തിലും മഹാന്മാരുടെ ക്വബ്‌റിടങ്ങളെ പ്രാർഥനക്കു വേണ്ടി തിരഞ്ഞെടുക്കണമെന്ന് പറയുന്ന ഹദീസുകളോ സ്വഹാബത്തിന്റെ വാക്കുകളോ കാണാൻ സാധിക്കുകയില്ല. പ്രതിഫലാർഹമായ കാര്യങ്ങളാകട്ടെ, പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭങ്ങളാവട്ടെ; അതെല്ലാം വഹ്‌യിലൂടെയല്ലാതെ സ്ഥിരപ്പെടുകയില്ല. അതുകൊണ്ട് തന്നെ മഹാന്മാരുടെ ക്വബ്‌റിടങ്ങൾ പ്രാർഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലങ്ങളാണെന്ന് പറയാൻ യാതൊരു ന്യായവും കാണുന്നില്ല.

പ്രാർഥിക്കുന്ന വ്യക്തിയുടെ അവസ്ഥയനുസരിച്ച് പ്രാർഥനക്ക് ഉത്തരം കിട്ടുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. അക്രമിക്കപ്പെട്ടവന്റെയും നോമ്പുകാരന്റെയും യാത്രക്കാരന്റെയും മാതാപിതാക്കളുടെയും ഭരണാധികാരിയുടെയും അങ്ങേയറ്റം വിഷമസന്ധിയിൽ അകപ്പെട്ടവന്റെയും യാത്രക്കാരന്റെയും പ്രാർഥന ഇതിൽ പെടുന്നു. എന്നാൽ ‘മഹാൻമാരുടെ ക്വബ്‌റിന്റെ അടുക്കൽ നിൽക്കുന്നവന്റെ’ എന്ന ഒരു പരാമർശം സ്വഹീഹായ ഹദീസുകളിൽ എവിടെയും കാണുക സാധ്യമല്ല. ‘പ്രാർഥനക്ക് കൂടുതൽ ഉത്തരം ലഭിക്കാൻ ആഗ്രഹിക്കുന്നവർ മഹാന്മാരുടെ ക്വബ്‌റുകൾ തേടി പോകട്ടെ’ എന്ന് നബി ﷺ  അനുചരന്മാരോട് കൽപിച്ചിട്ടില്ല. സ്വഹാബികളിൽ ആരുംതന്നെ താബിഈങ്ങളെ നബി  ﷺ യുടെ ക്വബ്‌റിനടുക്കലേക്കോ, നബി  ﷺ ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠത നിറഞ്ഞ വ്യക്തിത്വങ്ങളായ ഖുലഫാഉർറാഷിദീങ്ങൾ, ബദ്‌രീങ്ങൾ, ഉഹ്ദീങ്ങൾ, മുഹാജിറുകൾ, അൻസ്വാറുകൾ എന്നിവരുടെ ക്വബ്‌റുകളുടെ മഹത്ത്വം പറഞ്ഞ് അവിടങ്ങളിലേക്കോ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ല.

ചുരുക്കത്തിൽ, പ്രാർഥനക്ക് ഉത്തരം ലഭിക്കാം എന്ന ലക്ഷ്യത്തോടെ നബിമാരുടെയും മറ്റു മഹാന്മാരുടെയും ക്വബ്‌റുകൾ തേടി പോകുന്നതിനോ, സിയാറത്ത് ടൂർ സംഘടിപ്പിക്കുന്നതിനോ യാതൊരു അടിസ്ഥാന പ്രമാണവുമില്ല. എന്നുമാത്രമല്ല അപ്രകാരം പ്രത്യേകം തവസ്സുൽ പ്രതീക്ഷിച്ചുകൊണ്ട് യാതൊരാളുടെ ക്വബ്‌റിനടുക്കലേക്കും പോകരുത് എന്ന കൽപനയാണ് പ്രമാണങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒരു ഹദീസ് കാണുക:

അലിയ്യുബ്‌നു ഹുസൈൻ(റ) നിവേദനം: നബിയുടെ ക്വബ്‌റിനടുക്കൽ ഉണ്ടായിരുന്ന ഒരു ഒഴിഞ്ഞസ്ഥലത്ത് വന്നു നിന്നുകൊണ്ട് ഒരു വ്യക്തി പ്രാർഥിക്കുന്നത് അദ്ദേഹം കാണുകയുണ്ടായി. അപ്പോൾ ആ വ്യക്തിയെ വിളിച്ചുകൊണ്ട് അലിയ്യുബ്‌നു ഹുസൈൻ (റ) പറഞ്ഞു: ‘നബി ﷺ യിൽ നിന്നും എന്റെ പിതാവ് എനിക്ക് പറഞ്ഞു തന്ന ഒരു ഹദീസ് ഞാൻ താങ്കൾക്ക് പറഞ്ഞു തരട്ടെയോ? നബി ﷺ  പറഞ്ഞു: ‘എന്റെ ക്വബ്‌റിനെ നിങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കുന്ന (ആഘോഷ) സ്ഥലമാക്കരുത്. നിങ്ങളുടെ വീടുകളെ ക്വബ്‌റുകളും ആക്കരുത്. നിങ്ങൾ എന്റെമേൽ സ്വലാത്ത് ചൊല്ലുക. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും’’ (മുസ്വന്നഫു ഇബ്‌നി അബീശൈബ).

നോക്കൂ! നബി ﷺ യെക്കാൾ മഹത്ത്വമേറിയ ആരാണ് ലോകത്തുള്ളത്? മഹത്തുക്കളുടെ ക്വബ്‌റിനരികിൽ വെച്ചുള്ള പ്രാർഥന കൂടുതൽ ഉത്തരം നൽകപ്പെടുന്നതായിരുന്നെങ്കിൽ മഹാനായ അലിയ്യുബ്‌നു ഹുസൈൻ(റ) ആ വ്യക്തിയെ തടയുമായിരുന്നില്ല. മറിച്ച് നബി ﷺ യിൽനിന്ന് നേരെ വിപരീതമായ നിർദേശമാണ് വന്നിട്ടുള്ളത് എന്നാണ് അദ്ദേഹം പഠിപ്പിച്ചുകൊടുക്കുന്നത്. ‘എന്റെ ക്വബ്‌റിനെ ആഘോഷസ്ഥലമാക്കരുത്’ എന്ന പ്രവാചക വചനത്തെ സ്വഹാബികളും താബിഉകളും മനസ്സിലാക്കിയത് പ്രാർഥനയ്ക്ക് ഉത്തരം പ്രതീക്ഷിച്ചുകൊണ്ടോ ബറകത്ത് പ്രതീക്ഷിച്ചു കൊണ്ടോ അങ്ങോട്ടുള്ള പോക്ക് പാടില്ല എന്ന അർഥത്തിലാണ്. നബി ﷺ യുടെ പ്രാർഥനയുടെ ബറകത്ത് എത്രമാത്രം വലുതാണ്! മരണശേഷം പ്രവാചകന്റെ ക്വബ്‌റിന് ചുറ്റിലും ‘പ്രാർഥനക്ക് കൂടുതൽ ഉത്തരം ലഭിക്കുക എന്ന ബറക്കത്ത്’ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ക്വബ്‌റിന്റെ പരിസരം സ്വഹാബികളെ കൊണ്ടും താബിഉകളെ കൊണ്ടും നിറയുമായിരുന്നു. എന്നാൽ അത്തരം ഒരു സാഹചര്യം ഉണ്ടായതായി ചരിത്രത്തിൽ നമുക്ക് കാണുക സാധ്യമല്ല.

മാത്രമല്ല, തന്റെ മരണശയ്യയിൽ പോലും നബി ﷺ  ഏറ്റവുമധികം ഭയപ്പെട്ടത് തന്റെ ക്വബ്‌റിനെ ഒരു ആരാധനാസ്ഥലമായി കാണപ്പെടുന്നതിനെയായിരുന്നു. ‘യഹൂദ, ക്രൈസ്തവർക്ക് അല്ലാഹുവിന്റെ ശാപം! അവർ അവരുടെ നബിമാരുടെ ക്വബ്‌റുകളെ മസ്ജിദുകളാക്കി’ എന്ന ഹദീസ് പ്രസിദ്ധമാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ മഹാന്മാരുടെ ക്വബ്‌റിനരികിൽ വെച്ച് സംഭവിക്കുന്ന രണ്ട് അവസ്ഥകളെ പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്:

(1) ക്വബ്‌റിലുള്ള മഹാന്മാർക്ക് സുജൂദ് ചെയ്യുകയും അവർക്ക് നേർക്കുനേരെ ഇബാദത്ത് ചെയ്യുകയും ചെയ്യുക.

(2) അല്ലാഹുവിനുള്ള ഇബാദത്തുകൾ മഹാന്മാരുടെ ക്വബറുകൾക്കടുത്തുവെച്ച് ചെയ്താൽ അതിന് അല്ലാഹുവിങ്കൽ കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്ന് കരുതി അതിനെ ഒരു ‘തവസ്സുൽ’ ആയി സ്വീകരിക്കുക.

മഹാന്മാരോട് കാണിക്കുന്ന ആദരവിലൂടെ ഇബാദത്തുകൾ സ്വീകരിക്കപ്പെടുമെന്ന ധാരണ തെറ്റാണ്. എന്നാൽ അവർ അതിനെ തവസ്സുൽ ആയി കാണുന്നു.

ഇതിൽ ആദ്യം പറഞ്ഞത് പച്ചയായ ശിർക്ക് ആണെന്നും, രണ്ടാമത്തേത് മരണപ്പെട്ട മഹാന്മാരോടുള്ള ആദരവും ഇബാദത്തിന്റെ സ്വീകാര്യതയും തമ്മിൽ ബന്ധമുണ്ടെന്നുള്ള ധാരണയോടുകൂടി ആയതിനാൽ അത് ഗോപ്യമായ ശിർക്കാണെന്നും പണ്ഡിതൻമാർ വിശദീകരിച്ചു. (ഇമാം ത്വീബി, ഇമാം തൂരിബിശ്തി എന്നിവർ ഉദാഹരണം).

ഈ രണ്ട് രീതികളും പ്രാമാണികമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെടേണ്ടവയാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.

ഇപ്രകാരം നബിമാരുടെയും മറ്റു മഹാന്മാരുടയും ക്വബ്‌റുകളോട് തോന്നുന്ന പ്രത്യേക ആദരവുകൾ ആരാധനയിലേക്ക് നയിക്കും എന്നതിനാലാണ് ക്വബ്‌റുകൾ കെട്ടിപ്പൊക്കരുതെന്നും ക്വബറിന്റെ മേൽ ഒന്നും കെട്ടിയുണ്ടാക്കരുതെന്നും അതിനുനേരെ തിരിഞ്ഞ് നമസ്‌കരിക്കരുതെന്നും അവിടെ വിളക്ക് വെക്കരുതെന്നും അതിന്റെമേൽ മസ്ജിദുകൾ ഉണ്ടാക്കരുതെന്നും, അതിനുമേൽ ഒന്നും എഴുതിവെക്കരുതെന്നും നബി  ﷺ  കൽപിച്ചിട്ടുള്ളത്. ഉയർത്തപ്പെട്ട എല്ലാ ക്വബ്‌റുകളും നിരപ്പാക്കണമെന്ന് അലിയ്യ്(റ)വിന് നബി ﷺ  നിർദേശം നൽകിയതും മറ്റൊന്നുകൊണ്ടുമല്ല. അതെല്ലാം ശിർക്കിലേക്ക് നയിക്കുന്ന വസ്വീലകളാണ് എന്നതിനാലാണ് വിലക്കപ്പെട്ടത് എന്നതാണ് പണ്ഡിതൻമാരുടെ വിശദീകരണത്തിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇക്കാര്യം ഇമാം ശാഫിഈ (റഹി), തന്റെ ‘അൽഉമ്മി’ൽ രേഖപ്പെടുത്തുന്നുമുണ്ട്.

ഇസ്‌ലാമിന്റെ ആദ്യകാലങ്ങളിൽ ക്വബ്ർ സന്ദർശനം നിരോധിക്കപ്പെട്ടതായിരുന്നു. അതിനുളള കാരണം എല്ലാതരം ശിർക്കിന്റെയും ആരംഭം മഹാന്മാരുടെയും നബിമാരുടയും ക്വബ്‌റുകളുമായി ബന്ധപ്പെട്ടായിരുന്നു എന്നതാണ്. പുതുവിശ്വാസികൾ അതിലേക്ക് ചായാൻ സാധ്യത കൂടുതലാണ്. എന്നാൽ തൗഹീദ് അടിയുറച്ചതിനുശേഷം ക്വബ്ർ സിയാറത്ത് നബി ﷺ  അനുവദിച്ചു. അപ്പോഴും അവിടുന്ന് പറഞ്ഞത് ‘അത് നിങ്ങളെ മരണത്തെയും പരലോകത്തെയും ഓർമപ്പെടുത്തും’ എന്നാണ്.

ക്വബ്ർ സിയാറത്തിന് ‘തവസ്സുൽ’ എന്ന ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നെങ്കിൽ നബി ﷺ  അത് പറഞ്ഞുതരാതിരിക്കുമായിരുന്നില്ല. സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്ന എല്ലാ കാര്യങ്ങളും നബി ﷺ  നമുക്ക് പറഞ്ഞുതന്നിട്ടുണ്ട് എന്നിരിക്കെ, അതിൽ ഇത്തരം ഒരു കാര്യം നാം കാണുന്നില്ലെങ്കിൽ അതിന്റെ അർഥമെന്താണ്? നബി ﷺ ക്ക് വഹ്‌യായി നൽകപ്പെട്ട ഇസ്‌ലാമിക ശരീഅത്തിൽ ‘പ്രാർഥനക്ക് ഉത്തരം പ്രതീക്ഷിച്ചുകൊണ്ട്’ മഹാന്മാരുടെ ക്വബ്‌റുകൾ തേടിപ്പോവുക എന്ന കാര്യമില്ല എന്നതുതന്നെ്!

ഈ വിഷയത്തിൽ ഇമാം മാലിക്കി(റഹി)ന്റെ സാക്ഷ്യം വളരെ ശ്രദ്ധേയമാണ്. അദ്ദേഹം ചോദിക്കപ്പെട്ടു: ‘യാത്ര ഉദ്ദേശിക്കുകയോ, യാത്ര കഴിഞ്ഞു മടങ്ങിവരികയോ ചെയ്യാത്തവരായ മദീനക്കാരായ ആളുകൾ നബി ﷺ യുടെ ക്വബ്‌റിനരികിൽ എല്ലാ ദിവസവും ഒന്നോ അതിലധികമോ തവണ നിൽക്കുന്നു, ചിലർ വെള്ളിയാഴ്ച ദിവസം, അല്ലെങ്കിൽ ചില ദിവസങ്ങളിലായി ഒന്നിലധികം തവണ നബി ﷺ യുടെ ക്വബ്‌റിനരികിൽ നിൽക്കുകയും സലാം പറയുകയും അൽപനേരം ദുആ നടത്തുകയും ചെയ്യുന്നു!’

അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നമ്മുടെ നാട്ടിലെ അറിവുള്ള പണ്ഡിതൻമാർ ആരിൽ നിന്നും അത്തരം ഒരു പ്രവർത്തനത്തെ സംബന്ധിച്ച് നമുക്ക് അറിവ് വന്നിട്ടില്ല. അത് ഒഴിവാക്കലാണ് വിശാലമായത്. ഈ ഉമ്മത്തിലെ ആദ്യകാലക്കാർ (സ്വഹാബികൾ) നന്നായതുകൊണ്ടല്ലാതെ അവസാന കാലക്കാരും നന്നാവുകയില്ല. ഈ ഉമ്മത്തിലെ ആദ്യതലമുറക്കാർ അഥവാ സ്വഹാബത്തും താബിഉകളും അപ്രകാരം ചെയ്തതായി നമുക്ക് അറിവ് ലഭിച്ചിട്ടില്ല; യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കോ, യാത്ര കഴിഞ്ഞ് മടങ്ങി വരുന്നവർക്കോ അല്ലാതെ.’ (അശ്ശിഫാ, ക്വാദി ഇയാദ്)

ചിന്തിക്കുക! നബി ﷺ യുടെയും സ്വഹാബമാരുടെയും ക്വബ്‌റിടം പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യസ്ഥലമായിരുന്നെങ്കിൽ ഇമാം മാലിക്(റഹി) അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്? എന്നാൽ അദ്ദേഹം സ്വഹാബിമാർ അപ്രകാരം ചെയ്യുന്നവരായിരുന്നില്ല എന്നാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. സ്വഹാബത്തിന്റെ ആ മൻഹജാണ് നാം പിൻപറ്റേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

ഇതൊന്നും നബി ﷺ യുടെ ക്വബ്ർ സന്ദർശിക്കുന്നതിലോ, സലാം പറയുന്നതിലോ, ക്വബ്ർ സന്ദർശിക്കുമ്പോൾ ഉള്ള പ്രാർഥന നിർവഹിക്കുന്നതിലോ പുണ്യമില്ലെന്ന് പഠിപ്പിക്കാനല്ല പറയുന്നത്. അതുകൊണ്ടാണ് വിദേശികൾക്കും യാത്രക്കാർക്കും അത് സുന്നത്തുണ്ടെന്ന് പറഞ്ഞത്. എന്നാൽ അതിനപ്പുറം ഒരു തലത്തിലേക്ക് അത് പോകുന്നത് ഫിത്‌നയാണെന്ന് സ്വഹാബത്തും സലഫുകളും മനസ്സിലാക്കി.

ഇത്രയും വിവരിച്ചതിൽനിന്നും പ്രാർഥനക്ക് ഉത്തരം കിട്ടുന്ന പ്രത്യേക സ്ഥലങ്ങളായി മഹാന്മാരുടെ മക്വ‌്ബറകളെ പ്രമാണങ്ങൾ പരിചയപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലായി. എന്നു മാത്രമല്ല, സാധാരണക്കാരുടെ ക്വബ്‌റിനെക്കാൾ കൂടുതൽ നിരുത്സാഹപ്പെടുത്തേണ്ട സ്ഥലങ്ങളാണ് യഥാർഥത്തിൽ മഹത്തുക്കളുടെ ക്വബ്‌റുകൾ. കാരണം, അവിടെയാണ് കൂടുതൽ ഫിത്‌നകൾക്ക് സാധ്യതയുള്ളത്.