ചേലാകർമത്തിന്റെ ശാസ്ത്രീയതയും ഗുണഫലങ്ങളും

ജൗസല്‍ സി.പി

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

ആമുഖമായി ചില കാര്യങ്ങൾ ഓർമപ്പെടുത്തുന്നു. മുസ്‌ലിംകൾ ചേലാകർമം ചെയ്യുന്നത് അതിന്റെ ശാസ്ത്രീയത കണ്ടിട്ടല്ല; അല്ലാഹുവിന്റെ പ്രവാചകൻ  ﷺ  അതൊരു പുണ്യകർമമായി പഠിപ്പിച്ചു എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം ചെയ്യാൻ കൽപിച്ച ഒരു കാര്യം ശാസ്ത്രീയമാണോ അല്ലേ എന്നുള്ള ചർച്ചപോലും മുസ്‌ലിംകൾക്ക് പ്രസക്തമല്ല. ശാസ്ത്രീയമാണെങ്കിലും അല്ലെങ്കിലും മുസ്‌ലിംകൾ ആ കാര്യം ചെയ്യും. ഇസ്‌ലാം ചെയ്യരുതെന്ന് വിലക്കിയ കാര്യം പരമാവധി ചെയ്യാതിരിക്കാൻ ശ്രമിക്കും. അത്രയേ ഉള്ളൂ. ദൈവിക കൽപനകൾ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവനാണ് മുസ്‌ലിം. അവർ മദ്യപിക്കാതിരിക്കുന്നത് മദ്യത്തിന്റെ ആരോഗ്യപരമായ ദൂഷ്യഫലങ്ങൾ പേടിച്ചിട്ടല്ല; മദ്യപിക്കരുത് എന്ന് ഇസ്‌ലാം കൽപിക്കുന്നതുകൊണ്ടാണ്.

ഇസ്‌ലാമിലെ കൽപനകളും നിരോധനങ്ങളുമെല്ലാം സ്രഷ്ടാവിന്റെതായതുകൊണ്ട് തന്നെ ആത്യന്തികമായി അവയെല്ലാം മനുഷ്യന് ഈ ലോകത്തും പരലോകത്തും നന്മ മാത്രം നൽകുന്നതായിരിക്കും എന്നതിൽ സംശയമില്ല.

ചേലാകർമം പലതരം ഗുണങ്ങളുള്ള കാര്യമായാണ് വൈദ്യശാസ്ത്രം പരിചയപ്പെടുത്തുന്നത്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ചേലാകർമം ധാരാളം ഗുണങ്ങളുള്ള ഒന്നായി വിലയിരുത്തുന്നു. ലോകപ്രശസ്തമായ, അമേരിക്കയിലെ Mayo clinic ചേലാകർമത്തിന്റെ ഗുണഫലങ്ങൾ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

1. എളുപ്പത്തിൽ വൃത്തിയാക്കാം. പഴുപ്പിനും അണുബാധയ്ക്കുമുള്ള സാധ്യതകൾ വളരെ കുറയുന്നു.

2. മൂത്രപഴുപ്പിനും അതുവഴി കിഡ്‌നി ഇൻഫെക്ഷനും ഉള്ള സാധ്യത വളരെ കുറയുന്നു.

3. എച്ച്‌ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങൾ ലഭിക്കാനുള്ള സാധ്യത കുറയുന്നു.

4. ഫൈമോസിസ് അഥവാ ലിംഗാഗ്രചർമം ലിംഗമകുടത്തിന്റെ താഴേക്ക് നീക്കാൻ കഴിയാത്ത രീതിയിൽ കുടുങ്ങുന്ന പ്രശ്‌നം ഇല്ലാതാവുന്നു.

5. പുരുഷന്മാരിലെ ലിംഗത്തിലെ ക്യാൻസർ സാധ്യത ഇല്ലാതാകുന്നു.

6. ചേലാകർമം ചെയ്ത പുരുഷന്മാരുടെ പങ്കാളികളായ സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ സാധ്യത കുറയുന്നു

ചേലാകർമം ഒരിക്കലും പ്രത്യുൽപാദനശേഷിയെ ബാധിക്കുകയില്ല എന്നും ലൈംഗികാസ്വാദനത്തിന് വ്യത്യാസങ്ങൾ ഒന്നും ഉണ്ടാവില്ല എന്നും Mayo clinic വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന (WHO) എയ്ഡ്‌സിനു കാരണമാകുന്ന എച്ച്‌ഐവി അണുബാധ തടയുവാനായി ചേലാകർമം ശുപാർശ ചെയ്യുന്നു. 2007 മുതൽ ആരംഭിച്ച ബൃഹത്തായ ഒരു പദ്ധതിയാണിത്. പ്രായപൂർത്തിയായ പുരുഷന്മാരെ കൗൺസിലിംഗ് നടത്തി ചേലാകർമത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി സ്വമേധയാ ചേലാകർമത്തിന് സന്നദ്ധരാക്കുകയും സൗജന്യമായി അത് നടത്തിക്കൊടുക്കുകയും ചെയ്യുന്ന ഈ പദ്ധതി അറിയപ്പെടുന്നത് voluntary medical male circumcision (VMMC) എന്നാണ്. എയ്ഡ്‌സ് വലിയതോതിൽ ബാധിച്ച ആഫ്രിക്കൻ വൻകരയിലാണ് ഈ പ്രോഗ്രാം നടക്കുന്നത്. സമയാസമയങ്ങളിൽ ഈ പ്രോഗ്രാമിന്റെ കൃത്യമായ വിവരങ്ങൾ WHO പുറത്തു വിടാറുണ്ട്. 2020 ഓഗസ്റ്റ് 17ന് അവസാനം പുറത്തുവിട്ട റിപ്പോർട്ട് വായിക്കാൻ ലോകാരോഗ്യ സംഘടനയുടെ ഈ വെബ്‌സൈറ്റ് ലിങ്ക് ക്ലിക്ക് ചെയ്താൽ മതി.https://www.who.int/publications/i/item /978-92-4-000854-0

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ എയ്ഡ്‌സ് മഹാമാരിക്കെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ച് പൊരുതുന്ന United Nations Programme on HIV/AIDS (UNAIDS) ഉം ലോകാരോഗ്യ സംഘടനയും സംയുക്തമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. ഇതുവരെ രണ്ടരക്കോടിയിലധികം പുരുഷന്മാർ ഈ പദ്ധതിയിലൂടെ ചേലാകർമം നടത്തിയിട്ടുണ്ട്. ചേലാകർമത്തിലൂടെ എയ്ഡ്‌സ് 60-70 ശതമാനത്തോളം തടയാനായിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.https://www.unaids.org/en/resources/presscetnre/featurestories/2019/october/20191021_vmmc

ചേലാകർമത്തിലൂടെ എയ്ഡ്‌സ് മാത്രമല്ല, മറ്റനേകം ലൈംഗികരോഗങ്ങളും വളരെയധികം കുറയുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.Human papillomavirus, Chlamydiat rachomatis Trichomonas vaginalis, Herpes simplex virus എന്നിങ്ങനെയുള്ള ഗുഹ്യരോഗങ്ങളും പുരുഷന്മാരുടെ ലിംഗ ക്യാൻസറും ചേലാകർമം ചെയ്ത പുരുഷന്മാരിൽ വളരെ കുറവാണ്. മാത്രമല്ല ചേലാകർമം ചെയ്യുന്ന പുരുഷന്മാരുടെ പങ്കാളികളായ സ്ത്രീകളിൽ ലൈംഗികരോഗങ്ങളും ഗർഭാശയ ക്യാൻസറും വളരെ കുറവാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ പഠനത്തിൽ കാണുന്നത്.

ചേലാകർമം പുരുഷന്മാരുടെ ജീവിതപങ്കാളികളായ സ്ത്രീകളെയും ക്യാൻസറുകളിൽനിന്നും ലൈംഗികരോഗങ്ങളിൽനിന്നും സംരക്ഷിക്കുന്നു. ഇന്ത്യയിൽ സ്ത്രീകൾക്കുണ്ടാകുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്തുള്ളത് ഗർഭാശയമുഖ ക്യാൻസർ അഥവാ സെർവൈകൽ കാൻസറാണ്. ഒരുവർഷം ഇന്ത്യയിൽ ഒരു ലക്ഷത്തോളം സ്ത്രീകൾക്ക് പുതുതായി ഈ ക്യാൻസർ കണ്ടുപിടിക്കപ്പെടുന്നുണ്ട്. അറുപതിനായിരത്തിലധികം മരണങ്ങളും ഒരുവർഷം ഗർഭാശയമുഖ ക്യാൻസർ ബാധിച്ച് ഇന്ത്യയിൽ നടക്കുന്നുണ്ട്. ചിലതരം ഹ്യൂമൻ പാപ്പിലോമാ വൈറസുകളാണ് ഈ ക്യാൻസറിന് കാരണം. ചേലാകർമം ചെയ്ത പുരുഷന്മാരുടെ പങ്കാളികളായ സ്ത്രീകളിൽ ഈ ക്യാൻസറിന് സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 82 ശതമാനം കുറവാണ്. അന്താരാഷ്ട്ര മെഡിക്കൽ പ്രസിദ്ധീകരണമായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം:https://www.thelancet.com/journals/langlo/article/PIIS2214-109X(17)30386-8/fulltext

ക്യാൻസറിനു പുറമെ സ്ത്രീകളിലെ ലൈംഗികരോഗങ്ങളായ Chlamydiat rachomatis 79%, kn^nenkv 59%, Trichomonas vaginalis 58 എന്നിങ്ങനെ ചേലാകർമം ചെയ്ത പുരുഷന്മാരുടെ പങ്കാളികളായ സ്ത്രീകളിൽ കുറവ് രേഖപ്പെടുത്തുന്നതായി ലാൻസെറ്റ് ലേഖനത്തിൽ പറയുന്നു: HSVt ype 2, ഗോണോറിയ, vaginal candidiasis െതുടങ്ങിയ ലൈംഗികരോഗങ്ങളും കുറവാണ്.

ലാൻസെറ്റ് പറയുന്ന മറ്റൊരു പ്രധാന പോയിന്റ് ഇതാണ്: Most studies, including an RCT have noted that women generally favour male circumcision for aesthetic reasons, sexual pleasure, vaginal penteration, hygiene, and reduced infection risk. അഥവാ “ഒരു റാൻഡമൈസ്ഡ് കൺട്രോൾ സ്റ്റഡി അടക്കം പല പഠനങ്ങളും സൂചിപ്പിക്കുന്നത് സ്ത്രീകൾക്ക് പൊതുവെ താൽപര്യം ചേലാകർമം ചെയ്ത ലിംഗത്തോടാണ് എന്നതാണ്. വശ്യതയിലും ലൈംഗികസുഖം നൽകുന്നതിലും യോനി പ്രവേശനത്തിലും വൃത്തിയിലും അണുബാധയുടെ സാധ്യതക്കുറവിലുമെല്ലാം മികച്ചുനിൽക്കുന്നത് ചേലാകർമം ചെയ്ത ലിംഗമാണ് എന്നാണ് സ്ത്രീകളിൽ നടത്തിയ പഠനം തെളിയിക്കുന്നത്.’’

Pubmedൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത് 77 ശതമാനം സ്ത്രീകളും താൽപര്യപ്പെടുന്നത് ചേലാകർമം ചെയ്ത പുരുഷന്മാരെയാണ് എന്നാണ്.

മുസ്‌ലിം സ്ത്രീകളിൽ ഗർഭാശയ മുഖ ക്യാൻസർ വളരെ കുറവാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. മുസ്‌ലിം പുരുഷന്മാർ ചേലാകർമം ചെയ്യുന്നതാണ് ഒരു പ്രധാന കാരണം.

ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും ബിൽഗേറ്റ്‌സ് മെലിറ്റ ഫൗണ്ടേഷനുമെല്ലാം കോടിക്കണക്കിന് ഡോളറുകൾ ചെലവഴിച്ചാണ് ചേലാകർമത്തിന്റെ ഗുണഫലങ്ങൾ ബോധ്യപ്പെടുത്തി, ഇതുവരെ 25 മില്യൺ ജനങ്ങളെ ചേലാകർമം ചെയ്യിച്ചത്. മതപരമായ കാരണങ്ങളാൽ ചെറുപ്രായത്തിൽ തന്നെ ചേലാകർമം ചെയ്യുന്നവരാണ് മുസ്‌ലിംകളും ജൂതന്മാരും എന്നതിനാൽതന്നെ ഈ പറഞ്ഞ VMMC പ്രോഗ്രാമിലൂടെ ഇതുവരെ ചേലാകർമം ചെയ്ത രണ്ടര കോടി ജനങ്ങൾ മറ്റു മതസ്ഥർ ആവാനാണ് സാധ്യത.

ലോകാരോഗ്യസംഘടനയും ഐക്യരാഷ്ട്ര സഭയുമൊക്കെ ഇങ്ങനെ കഷ്ടപ്പെട്ട് ശതകോടികൾ ചെലവഴിച്ച് ചേലാകർമത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് യാതൊരുവിധ ശാസ്ത്രബോധവും അന്തവുമില്ലാത്ത കൂപമണ്ഡൂകങ്ങളായ കേരളത്തിലെ ‘സ്വതന്ത്ര ചിന്തകർ’ പലപ്പോഴും ചേലാകർമത്തെ പരിഹസിക്കുന്നത് എന്നത് അവരുടെ ശാസ്ത്രബോധമില്ലായ്മയും അന്ധമായ ഇസ്‌ലാം വിരോധവും മാത്രമാണ് വെളിവാക്കുന്നത്.