റമദാൻ; അവസരങ്ങൾ പാഴാക്കരുത്
സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി
2025 മാർച്ച് 08, 1446 റമദാൻ 07

റമദാൻ നോമ്പ് നിർബന്ധം
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു വിശ്വാസികൾക്ക് നോമ്പ് നിർബന്ധമാക്കിക്കൊണ്ട് പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ധർമനിഷ്ഠയുള്ളവരായിത്തീരാൻ വേണ്ടിയാണത്’’ (അൽബക്വറ: 183).
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പെട്ട ഒന്നായി നബിﷺ നോമ്പിനെയും എണ്ണിയതായി ഹദീസിൽ കാണാം (ബുഖാരി, മുസ്‌ലിം).
റമദാനിലെ വ്രതാനുഷ്ഠാനം നിർബന്ധമാണെന്നതിലും അത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണെന്നതിലും മുസ്‌ലിം സമുദായം ഏകാഭിപ്രായക്കാരാണ്.
നോമ്പിന്റെ ചരിത്രം
നോമ്പ് മുൻ സമുദായങ്ങളിലും നിലനിന്നിരുന്ന പൗരാണികമായ ഒരു ആരാധനയാണ്. മുകളിലുദ്ധരിച്ച ക്വുർആൻ സൂക്തത്തിൽനിന്നും അത് വ്യക്തമാണ്.
യഹൂദികൾക്ക് അല്ലാഹു നോമ്പ് നിർബന്ധമാക്കിയിരുന്നു. അത് അവർ അംഗീകരിച്ച് വന്നിരുന്ന അവരുടെ വർഷത്തിലെ ഏഴാമത്തെ മാസത്തെ പത്താം ദിനത്തിലായിരുന്നു. അതിന് ‘തിസ്‌രി’ എന്നായിരുന്നു പറഞ്ഞിരുന്നത് എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. ഈ ദിനത്തെ തിന്മകളുടെ പ്രായച്ഛിത്ത ദിനമായി കണ്ടുകൊണ്ടായിരുന്നു അവർ നോമ്പനുഷ്ഠിച്ചിരുന്നത്. അതുകൊണ്ട് അവരതിന് ‘കബ്ബൂർ’ എന്നും പറഞ്ഞിരുന്നു. ശേഷം അവരുടെ പാതിരിമാർ അവർക്ക് വേറെ നാല് ദിവസം കൂടി നോമ്പ് നിർബന്ധമാക്കുകയുണ്ടായി. അവ ൈബത്തുൽ മുക്വദ്ദസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ അനുസ്മരിച്ചുകൊണ്ട് അവരുടെ വർഷത്തിലെ നാല്, അഞ്ച്, ഏഴ്, പത്ത് മാസങ്ങളിൽ ഓരോ ദിനമായിരുന്നു.
അതുപോലെ ‘ഇസ്തീർ’ എന്ന സംഭവത്തിൽ വൈദേശികനായ ‘ഇഹ്ശുവൈറൂശ്’ രാജാവിന്റെ കോപത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെ ഓർമക്കായി ‘ബൂർയം’ എന്ന ദിവസവും അവർ നോമ്പനുഷ്ഠിച്ചിരുന്നു. ഐഛിക നോമ്പും അവർക്കുണ്ടായിരുന്നു.
“അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നോമ്പ് ദാവൂദിന്റെ നോമ്പാകുന്നു. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നമസ്‌കാരം ദാവൂദിന്റെ നമസ്‌കാരമാകുന്നു. അദ്ദേഹം രാത്രിയുടെ പകുതി ഉറങ്ങും, മൂന്നിലൊന്ന് സമയം നിന്ന് നമസ്‌കരിക്കും. ശേഷം ആറിലൊന്ന് ഉറങ്ങുകയും ഒന്നിടവിട്ട് നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു’’ (ബുഖാരി, മുസ്‌ലിം).
അതുപോലെ മുഹർറം പത്തിന്റെ ആശൂറാഅ് നോമ്പും അവർ അനുഷ്ഠിച്ചിരുന്നു. “നബിﷺ മദീനയിൽ വന്നപ്പോൾ യഹൂദികൾ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുമായിരുന്നു. നബിﷺ ചോദിച്ചപ്പോൾ അവർ പറഞ്ഞു: ‘മൂസാ ഫിർഔനിൽ നിന്ന് രക്ഷപ്പെട്ട ദിനമാണ്.’ അപ്പോൾ നബിﷺ തന്റെ അനുചരന്മാരോടായി പറയുകയുണ്ടായി: ‘അവരെക്കാൾ മൂസായോട് ഏറ്റവും അവകാശമുള്ളത് നിങ്ങൾക്കാണ്.’ അങ്ങനെ അവർ (സ്വഹാബികൾ) ആ ദിവസം നോമ്പനുഷ്ഠിച്ചു’’ (ബുഖാരി).
നസ്വാറാക്കളും (ക്രൈസ്തവർ) ജൂതന്മാരെ ഈ നോമ്പിൽ പിൻപറ്റിയിരുന്നു. ഇസ്മാഈൻ ഇബ്‌നു ഉമയ്യഃ പറയുന്നു: അബൂഗ്വത്വ‌്ഫാനുബ്‌നു ത്വുറൈഫ് അൽമിർരി(റ) നിവേദനം, അബ്ദുല്ലാഹ് ഇബ്‌നു അബ്ബാസ്(റ) പറയുന്നതായി ഞാൻ കേട്ടു: “അല്ലാഹുവിന്റെ റസൂൽﷺ ആശൂറാഅ് നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാൻ കൽപിക്കുകയും ചെയ്തപ്പോൾ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ജൂത-ക്രൈസ്തവർ ഈ ദിവസത്തെ മഹത്ത്വപ്പെടുത്തുന്നുവല്ലോ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘അടുത്ത വർഷമായാൽ അല്ലാഹു ഉദ്ദേശിച്ചാൽ ഒൻപതാം ദിവസം (താസൂആഅ്) നമ്മളും നോമ്പനുഷ്ഠിക്കും’’ (മുസ്‌ലിം).
മസീഹ്(അ) പ്രവാചകത്വത്തിന് മുമ്പ് നാൽപത് ദിവസം നോമ്പനുഷ്ഠിച്ചിരുന്നുവെന്നതിനാൽ ക്രൈസ്തവ പുരോഹിതന്മാർ അവർക്ക് നാൽപത് ദിവസത്തെ നോമ്പ് നിയമമാക്കുകയുണ്ടായി. അതുപോലെ പശ്ചാത്താപം ചെയ്താലും അവർ നോമ്പ് നേർച്ചയാക്കി അനുഷ്ഠിക്കാറുണ്ടായിരുന്നു. ഇവരുടെ നോമ്പിന് ലഘുഭക്ഷണം അനുവദനീയമായിരുന്നു. (ഈ ചരിത്രം ‘ഇസ്‌ലാം വെബ്’ എന്ന സൈറ്റിൽനിന്ന്).
ജാഹിലിയ്യ കാലഘട്ടത്തിൽ ക്വുറൈശികൾ ആശൂറാഅ് നോമ്പ് അനുഷ്ഠിച്ചിരുന്നു. നബിﷺ മദീനയിൽ വന്നപ്പോൾ ആശൂറാഅ് നോമ്പനുഷ്ഠിക്കാൻ വിശ്വാസികളോട് കൽപിക്കുകയും ചെയ്തു. ഹിജ്‌റ രണ്ടാം വർഷം റമദാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടപ്പോൾ ആശൂറാഇന്റെ നോമ്പ് ഐഛികമാക്കി.
ശ്രേഷ്ഠത
വ്രതമനുഷ്ഠിക്കുന്നത് വർധിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ഒരു ആരാധനാകർമമാണ്. ഖുദ്‌സിയായ ഹദീസിൽ തിരുദൂതർﷺ പറയുന്നു: “ആദം സന്തതിയുടെ ഓരോ സൽകർമത്തിനും പത്തുമുതൽ എഴുനൂറ് ഇരട്ടികളായി പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു: നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്. ഞാനാണ് അവന് പ്രതിഫലം നൽകുക’’ (മുസ്‌ലിം).
ഈ ഹദീസിൽനിന്നുതന്നെ നമുക്ക് നോമ്പിന്റെ പ്രത്യേകതയും ശ്രേഷ്ഠതയും മനസ്സിലാക്കാനാവുന്നതാണ്.
പ്രവാചകൻﷺ പറയുന്നു: “സ്വർഗത്തിൽ ‘റയ്യാൻ’ എന്നൊരു കവാടമുണ്ട്. നോമ്പുകാർക്ക് മാത്രമെ അന്ത്യനാളിൽ ആ കവാടത്തിലൂടെ പ്രവേശിക്കാനാകൂ. മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് ‘നോമ്പുകാർ എവിടെ’ എന്ന് വിളംബരമുണ്ടാകും. അപ്പോൾ അവരെല്ലാവരും അതിലൂടെ കടന്നുപോകും. പിന്നെ ആ കവാടം അടക്കപ്പെടും. വേറെ ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല’’ (ബുഖാരി, മുസ്‌ലിം).
നോമ്പ് നിയമമാക്കിയതിലെ തത്ത്വം
മനുഷ്യമനസ്സിനെ ദുഃസ്വഭാവങ്ങളിൽനിന്നും വിമലീകരിക്കുക, ഭൗതിക സുഖഭോഗങ്ങളോട് വിരക്തിയുണ്ടാക്കുക, ശരീരത്തിൽ പിശാചിന്റെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുക, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളിൽ സഹാനുഭൂതിയും സഹതാപവുമുണ്ടാക്കുക, സർവോപരി പരലോക ചിന്തയുണ്ടാക്കുക തുടങ്ങി ഒരു വിശ്വാസിയെ വിശുദ്ധ ജീവിതത്തിന് പരിശീലനം നൽകുവാൻ ഉപയുക്തമായതാണ് വ്രതാനുഷ്ഠാനം.
റമദാൻ വ്രതം, പ്രായച്ഛിത്ത വ്രതം, നേർച്ചയാക്കിയ വ്രതം തുടങ്ങിയ, നിർബന്ധമായും നിർവഹിക്കേണ്ട വ്രതത്തിന് പ്രഭാതത്തിനു മുമ്പ് നിയ്യത്ത്(ഉദ്ദേശ്യം) അനിവാര്യമാണ്. നിയ്യത്ത് എന്നത് അർഥമറിയാത്ത വാചകങ്ങൾ ഉരുവിടലല്ല; മനസ്സിൽ കരുതലാകുന്നു. ആഇശ(റ)യിൽനിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “പ്രഭാതത്തിന് മുമ്പേ നോമ്പെടുക്കണമെന്ന് തീരുമാനിക്കാത്തവന് നോമ്പുണ്ടായിരിക്കുകയില്ല’’ (അഹ്‌മദ്, ഇബ്‌നു ഹിബ്ബാൻ).
ഐഛിക വ്രതമാണെങ്കിൽ പ്രഭാതോദയത്തിന് ശേഷം നോമ്പു മുറിയുന്ന സംഗതിയൊന്നുമുണ്ടായില്ലെങ്കിൽ പകൽസമയത്ത് നിയ്യത്തുണ്ടായാൽ അതു മതിയാകുന്നതാണ്. ആഇശ(റ) പറയുന്നത് ശ്രദ്ധിക്കുക: “ഒരു ദിവസം (പകലിൽ) നബിﷺ എന്റെയടുത്ത് കടന്നുവന്ന് ചോദിച്ചു: ‘കഴിക്കുവാൻ വല്ലതുമുണ്ടോ?’ ഞാൻ പറഞ്ഞു: ‘ഒന്നുമില്ല.’ നബി ﷺ പറഞ്ഞു: ‘എങ്കിൽ ഞാൻ നോമ്പുകാരനാവുക യാണ്’ (മുസ്‌ലിം).
എന്താണ് ‘സ്വൗം?’
നോമ്പ് എന്ന് അർഥം പറയാറുള്ള ‘സ്വൗം’ എന്ന അറബി പദത്തിന് ഭാഷയിൽ ‘തടഞ്ഞു നിറുത്തുക,’ ‘പിടിച്ചു നിറുത്തുക’ എന്നൊക്കെയാണ് അർഥം. എന്നാൽ ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയിൽ രണ്ടാം ഫജ്ർ(പ്രഭാതം) മുതൽ സൂര്യാസ്തമയംവരെ വ്രതത്തെ അസാധുവാക്കുന്ന കാര്യങ്ങളിൽനിന്നും അകന്നു നിൽക്കുന്ന ഒരു ആരാധനാ കർമമാണ് ‘സ്വൗം.’

ഇഖ്‌ലാസ് (ആത്മാർഥത) അനിവാര്യം
പുണ്യകർമങ്ങൾ ഭൗതിക താൽപര്യമൊന്നുമില്ലാതെ, തികച്ചും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് നിർവഹിക്കണം.
നബിﷺ പറയുന്നത് കാണുക: അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും (ഈമാനൻ വ ഇഹ്തിസാബൻ) റമദാനിൽ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽനിന്ന് പൊറുത്തു കൊടുക്കുന്നതാണ്’’ (ബുഖാരി).
ഖത്വാബി(റഹി) പറയുന്നു: “ദൃഢമായ ഉദ്ദേശ്യത്തോടെ, സത്യപ്പെടുത്തി, പ്രതിഫലം ആഗ്രഹിച്ച്, സന്മനസ്സോടെ, ആരുടെയും നിർബന്ധത്തിനു വഴങ്ങിയല്ലാതെ, ഒരു ഭാരമാണെന്ന മനോഭാവമില്ലാതെ, ദൈർഘ്യമുള്ളതും ഉഷ്ണമുള്ളതുമായ ദിവസമാണെന്ന തോന്നലില്ലാതെ, നോമ്പിന്റെ സമയം മുഴുവനും മഹത്തായ പ്രതിഫലം പ്രതീക്ഷിക്കുകയെന്നാണ് ‘ഈമാനൻ വ ഇഹ്തിസാബൻ’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.’’
ബഗ്‌വി(റഹി) പറയുന്നു: “ഇഹ്തിസാബൻ’ എന്നതുകൊണ്ട്, ഉന്നതനായ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആവശ്യപ്പെടുകയെന്നാണ് ഉദ്ദേശിക്കുന്നത്’’ (സ്വഹീഹുത്തർഗീബ്, പേജ് 582).
നോമ്പും ക്വുർആനും ശുപാർശ പറയും
അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ) നിവേദനം, പ്രവാചകൻﷺ പറയുന്നു: “നോമ്പും ക്വുർആനും അടിമകൾക്ക് വേണ്ടി ശുപാർശ പറയുന്നതാണ്. നോമ്പ് പറയും: ‘എന്റെ രക്ഷിതാവേ, പകലിൽ ഞാൻ അവന്റെ ഭക്ഷണവും ആഗ്രഹങ്ങളും തടഞ്ഞിരുന്നു. ആയതിനാൽ അവനുവേണ്ടി എന്റെ ശുപാർശ നീ സ്വീകരിക്കേണമേ.’ ക്വുർആൻ പറയും: ‘രാത്രിയിൽ അവന്റെ ഉറക്കം ഞാൻ തടഞ്ഞിരുന്നു. ആയതിനാൽ അവനുവേണ്ടി എന്റെ ശുപാർശ സ്വീകരിക്കേണമേ...’ (അഹ്‌മദ് ഉദ്ധരിച്ചതും, അൽബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചതുമായ ഹദീസ്).
അവസാനത്തെ പത്തിൽ കൂടുതൽ പരിശ്രമിക്കുക
ആഇശ(റ) പറയുന്നു: “അവസാനത്തെ പത്ത് കടന്നുവന്നാൽ തിരുമേനിﷺ രാത്രിയെ ജീവിപ്പിക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണർത്തുകയും മുണ്ട് മുറുക്കിയുടുക്കുകയും (ആരാധനാനുഷ്ഠാനങ്ങൾക്കായി കഠിന പരിശ്രമം നടത്തുക) ചെയ്യുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം).
ലൈലത്തുൽ ക്വദ്‌റിനെ പ്രതീക്ഷിക്കുക
ഉയയ്‌നബ്‌നു അബ്ദുർറഹ്‌മാൻ(റ) തന്റെ പിതാവിൽനിന്നും നിവേദനം: “ഞാൻ അബൂബകറയുടെ സാന്നിധ്യത്തിൽ ലൈലത്തുൽ ക്വദ്‌റിനെ സംബന്ധിച്ച് പറഞ്ഞു. അപ്പോൾ അബൂബകറ(റ) പറഞ്ഞു: ‘അത് അവസാനത്തെ പത്തിലെ ഒറ്റ രാവിലായിരിക്കും വരികയെന്ന് നബിﷺയിൽനിന്ന് ഞാൻ കേട്ടു. അങ്ങനെ അന്നു മുതൽ ഞാനതിനെ അവസാനത്തെ പത്തിലല്ലാതെ അന്വേഷിക്കാറില്ല’’ (അഹ്‌മദ്).
അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “ആരെങ്കിലും വിശ്വാസത്തോടെ, പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ലൈലത്തുൽ ക്വദ്‌റിൽ ക്വിയാമുല്ലൈൽ നിർവഹിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളിൽ നിന്ന് പൊറുത്തു കൊടുക്കുന്നതാണ്’’ (ബുഖാരി).
ഇഅ്തികാഫ്
ആഇശ(റ) നിവേദനം: “നബിﷺ റമദാനിലെ അവസാനത്തെ പത്തിൽ (അല്ലാഹു നബിയെ മരിപ്പിക്കുന്നതുവരെ) ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു’’ (ബുഖാരി, മുസ്‌ലിം).
സുന്നത്തുകൾ ധാരാളമായി നിർവഹിക്കുക
അബൂഹുറയ്‌റ(റ) നിവേദനം, അല്ലാഹു പറഞ്ഞതായി നബിﷺ പറഞ്ഞു: “ഞാൻ എന്റെ ദാസന് നിർബന്ധമാക്കിയ കാര്യങ്ങളെക്കാൾ എനിക്കിഷ്ടപ്പെട്ട മറ്റൊന്നുകൊണ്ടും അവൻ എന്നിലേക്ക് അടുത്തിട്ടില്ല. എന്റെ ഇഷ്ടത്തിനർഹനായിത്തീരുവോളം എന്റെ ദാസൻ ഐഛികമായ പുണ്യകർമങ്ങൾ വഴി എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും.’’
അംറബ്‌നുൽ ജുഹനി(റ) നിവേദനം: ഒരാൾ നബിﷺക്കരികിൽ വന്ന് പറയുകയുണ്ടായി: ‘അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും താങ്കൾ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുകയും, അഞ്ചു നേരത്തെ നമസ്‌കാരം നിർവഹിക്കുകയും, സകാത്ത് നൽകുകയും, റമളാനിൽ നോമ്പനുഷ്ഠിക്കുകയും ചെയ്തു; അതു കൃത്യമായി നിലനിർത്തുകയും ചെയ്താൽ ഞാൻ ആരിൽ പെട്ടവനായിരിക്കുമെന്നാണ് താങ്കൾ പറയുന്നത്?’ അപ്പോൾ റസൂലുല്ലാഹിﷺ പറഞ്ഞു: ‘സത്യസന്ധരിലും രക്തസാക്ഷികളിലുമായിരിക്കും’ (ബസ്‌സാർ, ഇബ്‌നു ഹിബ്ബാൻ, അൽബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചിരിക്കുന്നു).
സൂര്യനുദിക്കുന്നതുവരെ പള്ളിയിലിരിക്കുക
അനസ്(റ) നിവേദനം, നബിﷺ പറഞ്ഞു: “ആരെങ്കിലും ജമാഅത്തായി ഫജ്ർ നമസ്‌കരിക്കുകയും ശേഷം സൂര്യനുദിക്കുന്നതുവരെ അല്ലാഹുവിനെ സ്മരിച്ച് അവിടെ ഇരിക്കുകയും, ശേഷം രണ്ടു റകഅത്തു നമസ്‌കരിക്കുകയും ചെയ്താൽ അവന് പരിപൂർണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം പോലെയുള്ള പ്രതിഫലം ലഭിക്കുന്നതാണ്’’ (തിർമിദി, അൽബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചിരിക്കുന്നു).
നിഷിദ്ധങ്ങളെ തൊട്ട് കണ്ണുകൾ താഴ്ത്തുക
അല്ലാഹു പറയുന്നു: “(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും നീ പറയുക’’ (അന്നൂർ: 30,31).
മിതത്വം പാലിക്കുക
റമദാൻ സൽകർമങ്ങൾ ചെയ്തു മഹത്തായ പ്രതിഫലം കരസ്ഥമാക്കാനുള്ള അവസരമാണ്; ഭക്ഷണപാനീയങ്ങളിലും മറ്റും ദുർവ്യയം ചെയ്യുവാനുള്ളതല്ല. അല്ലാഹു പറയുന്നു: “നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (അൽഅഅ്‌റാഫ്: 31).
പശ്ചാത്താപവും പാപമോചന തേട്ടവും അധികരിപ്പിക്കുക
“സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക; നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (അന്നൂർ: 31).
“നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (മുസ്സമ്മിൽ: 20).
നബിﷺ പറഞ്ഞു: “ജനങ്ങളേ, നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. ഒരുദിവസം ഞാൻ നൂറ് തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു’’ (മുസ്‌ലിം).

