ഹാറൂത്തും മാറൂത്തും
അൻവർ അബൂബക്കർ
2025 മെയ് 03, 1446 ദുൽഖഅദ് 05

അല്ലാഹു പറഞ്ഞു: “സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലോണിൽ ഹാറൂത്തും മാറൂത്തുമെന്ന രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ടതും (അവർ പിൻപറ്റി). ‘ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചുപോകരുത്’ എന്ന് പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. (അൽബക്വറ: 102).
‘ബാബിലോണിൽ ഹാറൂത്തും മാറൂത്തുമെന്ന രണ്ടു മലക്കുകൾക്ക് ഇറക്കപ്പെട്ടതും’ എന്ന് പറഞ്ഞതിലെ ‘മലകൈനി’ എന്ന പദം വിശദീകരിക്കുന്നതിൽ ക്വുർആൻ വ്യാഖ്യാന പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ചിലർ ഇതിന്റെ അർഥം മലക്കുകളെപ്പോലെ ശുദ്ധൻമാരായ മനുഷ്യർ എന്നായും, മറ്റുചിലർ യഥാർഥത്തിൽ ദൈവദൂതന്മാരായ മലക്കുകളെയാണ് ഉദ്ദേശിച്ചതെന്നും വ്യാഖ്യാനിക്കുന്നു.
അമാനി മൗലവി(റഹി) വിശദീകരിച്ചു: “(മലകൈനി) എന്ന് പറഞ്ഞത് രണ്ട് യഥാർഥ മലക്കുകളെ ഉദ്ദേശിച്ചുതന്നെയാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. മലക്കുകളെപ്പോലെ ശുദ്ധൻമാരായ-ശുദ്ധൻമാരും നല്ലവരുമെന്ന് കരുതപ്പെടുന്ന-രണ്ട് മനുഷ്യൻമാർ എന്നാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. (മലികൈനി) എന്നും ആ വാക്ക് വായിക്കപ്പെട്ടിട്ടുണ്ട് താനും. രാജാക്കൾ എന്നായിരിക്കും അപ്പോൾ അതിനർഥം. യഥാർഥ മലക്കുകൾ തന്നെ എന്നുള്ളതാണ് കൂടുതൽ ബലപ്പെട്ട അഭിപ്രായം. മലക്കുകൾ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും, ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് അസാധാരണമാണെങ്കിലും അതിൽ അസാംഗത്യമായി ഒന്നുമില്ല. ഉദ്ദേശിച്ചതുപോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുവാൻ കഴിവുള്ള വരാണ് മലക്കുകൾ. തുടർന്നു പറയുന്നതുപോലെ ഒരു പരീക്ഷണമായിരുന്നു അതെന്നുകൂടി വരുമ്പോൾ, അതൊട്ടും വിദൂരമല്ലതാനും. ഇബ്‌റാഹീം നബി(അ)യുടെ അടുക്കൽ അതിഥികളുടെ രൂപത്തിലും, ലൂത്വ് നബി(അ)യുടെ അടുക്കൽ സുന്ദരൻമാരായ യുവാക്കളുടെ രൂപത്തിലും, മർയം(അ)ന്റെ അടുക്കൽ പുരുഷരൂപത്തിലും മലക്കുകൾ ചെന്നത് ക്വുർആനിൽതന്നെ പ്രസ്താവിക്കപ്പെട്ടതാണല്ലോ. ഒരിക്കൽ സ്വഹാബികൾക്ക് അപരിചിതനായ ഒരാൾ വന്നു നബിﷺയോട് പലതും ചോദിച്ചറിഞ്ഞു പോയശേഷം, അത് ജിബ്‌രീൽ(അ) ആയിരുന്നുവെന്നും, മതകാര്യങ്ങൾ ചോദിച്ചറിയുന്നതെങ്ങനെയെന്ന് നിങ്ങൾക്ക് കാണിച്ചുതരുവാൻ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബിﷺ പറഞ്ഞതായി മുസ്‌ലിം(റഹി) ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീസിലും കാണാം’’ (തഫ്‌സീർ അമാനി, സൂറഃ അൽബക്വറ 102ന്റെ വ്യാഖ്യാനം)
ഈ ചരിത്രസംഭവം ബാബിലോണിലാണ് നടക്കുന്നത്. ഫലസ്തീൻ പ്രദേശത്ത് താമസിച്ചിരുന്ന ബനൂ ഇസ്‌റാഈല്യർ എങ്ങനെ ഇറാഖിലെ ബാബിലോണിൽ എത്തിച്ചേർന്നുവെന്ന് ചിലർ ചിന്തിക്കാനിടയുണ്ട്. ബി.സി. 604 മുതൽ ബി.സി. 561 വരെ ബാബിലോൺ ഭരിച്ച ദുഷ്ടനായ ബുഖ്തുനസർ രാജാവാണ് ഇതിനുള്ള കാരണം. അയാളുടെ ആക്രമണത്തിന്റെയും നിർദയതയുടെയും ഇരയായിട്ടാണ് ബനൂ ഇസ്‌റാഈൽ ജനത ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നത്. ലോകചരിത്രത്തിൽ, ഫിർഔനിനു പിന്നാലെ ബനൂഇസ്‌റാഈല്യരെ അതിക്രൂരമായി പീഡിപ്പിച്ച രാജാവായി ബുഖ്തുനസർ അറിയപ്പെടുന്നത്. അത്രത്തോളം ക്രൂരനും തീവ്രാധിപത്യവുമുളള ഭരണാധികാരിയായിരുന്നു അയാൾ. ഈ അക്രമിയുടെ ഭരണകാലത്ത്, ബൈതുൽ മുക്വദ്ദസിലെ പള്ളി, മതപരവും സാംസ്‌കാരികവുമായ അവരുടെ ചിഹ്നങ്ങൾ, പൈതൃകങ്ങൾ തുടങ്ങി എല്ലാം നശിപ്പിക്കപ്പെട്ടു. തങ്ങളുടെ സ്വത്തുക്കളെല്ലാം നഷ്ടമായതിനുശേഷം, ഇസ്‌റാല്യരിലെ നിരവധി ജനതയെയും നിരപരാധികളെയും തടവിലാക്കി ബാബിലോണിലേക്ക് അയാൾ കൊണ്ടുപോയതിന് ശേഷമാണ് ഈ ക്വുർആൻ സൂക്തത്തിൽ പരാമർശിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത്.
വർഷങ്ങളോളം ബാബിലോണിൽ ഇസ്‌റാഈല്യർക്ക് അടിമകളായി കഴിയേണ്ടിവന്നു. ഈ ദൗർഭാഗ്യപരമായ കാലഘട്ടത്തിൽ അവരുടെ ആത്മീയ പ്രതിരോധശക്തി തളർന്ന ഒരു അവസ്ഥയിലായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് സിഹ്‌റിന്റെ ദൂഷ്യവ്യവഹാരത്തിന് അവരുടെ സമൂഹത്തിൽ വ്യാപകമായ സ്വാധീനമുണ്ടാകുന്നത്. ഭാവിഫലങ്ങൾ പറയുന്നു എന്ന് അവകാശപ്പെടുന്നവരുടെ അടുക്കലേക്കും മേഘങ്ങളെയും നക്ഷത്രങ്ങളെയുമൊക്കെ നോക്കി ലക്ഷണം പറയുന്ന ജ്യോത്‌സ്യൻമാരുടെ അടുക്കലേക്കും അവർ നിരന്തരം ഒഴുകി. ഭൂതഗണങ്ങളെയും മരിച്ചവരെയും വിളിച്ചുവരുത്തി ദോഷം മാറ്റാൻ കഴിയുമെന്ന് അവകാശപ്പെടുന്നവരുടെ അടുക്കൽ സേവനം തേടുന്നത് അവരുടെ പതിവായി. സിഹ്‌റുമായി ബന്ധപ്പെട്ട നിരവധി വഴികളിലൂടെ വ്യാപാരത്തിനും ഉപദേശത്തിനും അവർ ഇടപെട്ടുവന്നു. അല്ലാഹു അവതരിപ്പിച്ച തൗറാത്തിലെ അധ്യാപനങ്ങൾ അവർ വലിച്ചെറിഞ്ഞു. പിശാച് അവർക്ക് ഓതിക്കൊടുത്ത പലതിനെയും പിൻപറ്റാനുളള വ്യഗ്രത അവരിൽ സജീവമായി നിലനിന്നു.
ഈ ആവസരത്തിലാണ്, സുലൈമാൻ നബി(അ)യുടെ രാജവാഴ്ചയിൽ ആ മഹാനായ പ്രവാചകന് ലഭിച്ച അല്ലാഹുവിൽനിന്നുള്ള അനുഗ്രഹങ്ങളെ പിശാചുക്കൾ അവർക്ക് കഴിയുംവിധം തെറ്റിദ്ധരിപ്പിക്കുന്നത്. സുലൈമാൻ നബി(അ)ക്ക് അല്ലാഹുവിൽനിന്ന് ലഭിച്ച മഹത്തായ അനുഗ്രഹങ്ങൾ സിഹ്‌റിലൂടെ ലഭിച്ചതാണെന്ന കള്ളവാർത്ത പിശാചുകൾ കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു. ഈ വ്യാജവാർത്തകൾ ജനങ്ങളിൽ ദ്രുതഗതിയിൽ പ്രചരിച്ചു, സിഹ്‌റിന്റെ വിഷം വീണ്ടും ആ സമൂഹത്തിലേക്ക് നുഴഞ്ഞുകയറി. സിഹ്‌റിന്റെ വ്യത്യസ്ത മുഖങ്ങൾ ആ സമൂഹത്തിൽ പുനരുദ്ധരിക്കുകയും അതിനെ സുലൈമാൻ നബി(അ)യുടെ ജാലവിദ്യയായി പരിചയപ്പെടുത്തുകയും അതിലൂടെ ജനങ്ങൾ വഞ്ചിതരാവുകയും ചെയ്തു. വാസ്തവത്തിൽ, സുലൈമാൻ നബി(അ) ഒരിക്കലും സിഹ്ർ ഉപയോഗിച്ചിട്ടില്ല, പഠിച്ചിട്ടില്ല, അതു മറ്റുള്ളവരെ പഠിപ്പിച്ചിട്ടുമില്ല. പക്ഷേ, പിശാചുകൾ മനുഷ്യരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന തങ്ങളുടെ ദുഷ്ടപദ്ധതിയുടെ ഭാഗമായി സിഹ്‌റിന്റെ അറിവ് ജനങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. അതിനുശേഷം അതിന്റെ ഉത്തരവാദിത്തം സുലൈമാൻ നബി(അ)യിലേക്ക് ചേർത്തുപറയുകയും ചെയ്തു. ഒരു പ്രവാചകന് അല്ലാഹുവിൽനിന്നും ലഭിച്ച അനുഗ്രഹത്തെ മറപ്പിക്കുംവിധമായിരുന്നു അവരുടെ കുപ്രചരണങ്ങൾ. അല്ലാഹു പറഞ്ഞു:
“സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്’’ (അൽബക്വറ: 102).
ഈ വിഷയത്തിൽ വ്യക്തത വരുത്താനായിരുന്നു അല്ലാഹു ഹാറൂത്തും മാറൂത്തും എന്നു പേരുള്ള രണ്ട് മലക്കുകളെ മനുഷ്യരൂപത്തിൽ ബാബിലോണിലേക്ക് അയച്ചത്. ജനങ്ങൾക്ക് സിഹ്ർ എന്താണെന്നും അതിന്റെ യഥാർഥ സ്വഭാവം എങ്ങനെയാണെന്നും അതിന്റെ ദുഷ്പ്രഭാവങ്ങളും അതിലൂടെയുളള പരീക്ഷണങ്ങളും എങ്ങനെ ഉണ്ടാകുന്നുവെന്നും അവർ പഠിപ്പിച്ചു. ജനങ്ങൾ സിഹ്‌റിനെ അല്ലാഹുവിൽനിന്നുളള അതുല്യജ്ഞാനമായി തെറ്റിദ്ധരിക്കുകയും സുലൈമാൻ നബി(അ)ക്ക് ലഭിച്ച അനുഗ്രഹങ്ങളെ അതുമായി ബന്ധിപ്പിക്കുകയും ചെയ്തതിനെതിരെയാണ് അല്ലാഹു അവരിൽ ഇടപെടുന്നതെന്നർഥം.
ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകൾ വ്യക്തമായ ഉദ്ദേശ്യത്തോടെ നിയോഗിക്കപ്പെട്ടത് സിഹ്‌റിന്റെ യാഥാർഥ്യവും അതിന്റെ അപകടങ്ങളും മനുഷ്യൻ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും ഉയർത്തിക്കാണിക്കാനായിരുന്നു എന്ന് വ്യക്തമാണ്. കെ. ഉമർ മൗലവി(റഹി) എഴുതി: “മലക്കുകളെന്നുവെച്ചാൽ സാധാരണ നാം പറഞ്ഞുവരുന്ന മലക്കുകൾ എന്നുതന്നെ. അവർ മനുഷ്യരൂപമെടുത്ത് ജനങ്ങളുമായി സമ്പർക്കം പുലർത്തി. അവർ ജനങ്ങളെ സിഹ്ർ പഠിപ്പിച്ചു. സിഹ്‌റും മുഅ്ജിസത്തും തമ്മിലുളള വ്യത്യാസം തെളിഞ്ഞുകാണുവാൻ വേണ്ടിയാണ് അവർ പഠിപ്പിച്ചതെന്ന് കാണുന്നു’’ (തർജുമാനുൽ ക്വുർആൻ, ഭാഗം 1, അൽബക്വറ 102ന്റെ വ്യാഖ്യാനം).
അതിനുശേഷം ബനൂഇസ്‌റാഈല്യർ ചെയ്തുപോന്നത് അതിനികൃഷ്ടമായ പ്രവർത്തനങ്ങളാണ്. മലക്കുകൾ അവർക്ക് പഠിപ്പിച്ചുകൊടുത്ത സിഹ്‌റും പിശാചുക്കളിലൂടെ അവർ ഉപയോഗിച്ചുവന്നിരുന്ന സിഹ്‌റും; ഇത് രണ്ടും അവർ പിൻപറ്റി പ്രയോഗത്തിൽ കൊണ്ടുവന്നു. ഈ പ്രവണതയെയാണ് അല്ലാഹു കടുത്ത ഭാഷയിൽ വിമർശിച്ചത്:
“സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലോണിൽ ഹാറൂത്തും മാറൂത്തുമെന്ന രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ടതും (അവർ പിൻപറ്റി)...’’ (അൽബക്വറ: 102).
ആ രണ്ട് മലക്കുകളും സിഹ്‌റിനെ കുറിച്ച് പഠിപ്പിക്കുന്ന സമയത്ത് അവർക്ക് പ്രത്യേകം മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു; ഞങ്ങൾ അല്ലാഹുവിൽനിന്നുള്ള ഒരു പരീക്ഷണം മാത്രമാണ്. അതുകൊണ്ട് നിങ്ങൾ ഈ സിഹ്‌റെന്ന പ്രവർത്തനം ചെയ്തുകൊണ്ട് കുഫ്ർ ചെയ്തുപോകരുത്. ഈ ഉദ്ദേശ്യത്തോടെയായിരുന്നു സിഹ്‌റിന്റെ യാഥാർഥ്യവും അപകടങ്ങളും ബാബിലോണിലെ ജനങ്ങളെ അവർ പഠിപ്പിച്ചിരുന്നത്. അക്കാര്യമാണ് തുടർന്ന് അല്ലാഹു വ്യക്തമാക്കുന്നത്:
“ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു പോകരുത്’ എന്ന് പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല’’(അൽബക്വറ: 102).
കെ. ഉമർ മൗലവി(റഹി) എഴുതി: “ആളുകൾ സിഹ്ർ പഠിക്കാൻ അവരുടെ അടുക്കൽ ചെന്നാൽ, ഒരിക്കലുമത് ചെയ്യരുത്, മനുഷ്യൻ കാഫിറായിപ്പോകുന്ന കാര്യമാണിത്, ഞങ്ങളിതു പഠിപ്പിക്കുന്നു എന്നല്ലാതെ ഞങ്ങൾ ചെയ്യുകയില്ല, അനുവദിക്കലുമില്ല എന്നൊക്കെ ഉപദേശിച്ചിട്ടേ പഠിപ്പിക്കലുണ്ടായിരുന്നുള്ളൂ. തെറ്റായൊരു കാര്യം ചെയ്യാൻ സൗകര്യമുണ്ടാകുകയും പ്രേരണയുണ്ടാകുകയും ചെയ്തിട്ട് പടച്ചവനെ പേടിച്ച് ചെയ്യാതിരിക്കലാണ് തഖ്‌വ. അതാണ് പ്രശംസനീയം. മഹാപട്ടിണിക്കാരനായ ഒരാളെപ്പറ്റി അയാൾ പലിശക്ക് പണം കൊടുക്കാത്തവനാണെന്ന് പ്രശംസിക്കുന്നതിൽ അർഥമില്ലല്ലോ. അപ്പോൾ ഹാറൂത്തും മാറൂത്തും സിഹ്ർ പഠിപ്പിച്ചത് ഒരു പരീക്ഷണം (ഫിത്‌ന) എന്ന നിലക്കാണ്. അതാണ് ഞങ്ങളൊരു ഫിത്‌ന എന്നു പറഞ്ഞത്’’ (തർജുമാനുൽ ക്വുർആൻ, ഭാഗം 1, അൽബക്വറ 102ന്റെ വ്യാഖ്യാനം).

