പ്രവാചകന്റെ പാര്‍പ്പിടങ്ങള്‍

ഡോ. ടി.കെ യൂസുഫ്

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

വീടുനിര്‍മാണത്തിനു വേണ്ടി ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും അതിനുപുറമെ വായ്പകളും വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. ഭവന നിര്‍മാണത്തിന് ഒരുങ്ങുമ്പോള്‍ വിശ്വാസികളുടെ ജീവിത വിജയത്തിന്  മാതൃകയായി അയക്കപ്പെട്ട നബി തിരുമേനിﷺ യുടെ പാര്‍പ്പിടങ്ങളുടെ നിര്‍മിതിയും അവയിലെ സൗകര്യങ്ങളും ആരും അന്വേഷിക്കാറില്ല. എല്ലാ സൗകര്യങ്ങളുമുള്ള ഒരു കൊട്ടാരത്തിലല്ല; മറിച്ച് അങ്ങേയറ്റം അസൗകര്യങ്ങളുള്ള തന്റെ പത്‌നിമാരുടെ കുടിലുകളിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നബിﷺ മദീനയിലേക്ക് ഹിജ്‌റ വന്ന സന്ദര്‍ഭത്തില്‍ ക്വുബാ മസ്ജിദിന്റെ നിര്‍മാണവേളയില്‍ ഏകദേശം പത്തുദിവസം ബനൂഅംറുബിന്‍ ഔഫിന്റെ അടുക്കല്‍ താമസിച്ചു. പിന്നീട് അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ വീട്ടില്‍ ഏതാനും മാസങ്ങള്‍ താമസിച്ചു. അതിനുശേഷം മദീന പള്ളിയുടെ പണി പൂര്‍ത്തിയായപ്പോള്‍ അതിന്റെ വടക്കുഭാഗത്തായി ആഇശ(റ), സൗദ(റ) എന്നീ പത്‌നിമാര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മിക്കുകയും അതിലേക്ക് താമസം മാറ്റുകയു ചെയ്തു.

പ്രവാചക പത്‌നിമാരുടെ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചത് കല്ല്, ഇഷ്ടിക, ഈത്തപ്പനയുടെ തടി, പനയോല, മട്ടല്‍, മണ്ണ് എന്നിവകൊണ്ടാണ്. ആഢംമ്പര പൂര്‍ണമായ ഭവനനിര്‍മാണ സാമഗ്രികള്‍ ഇല്ലാത്തത് കൊണ്ട് മാത്രമല്ല തിരുഭവനങ്ങള്‍ അത്യന്തം ലളിതമായ ഈ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ചത്. മറിച്ച് ഭൗതിക ജീവിതത്തിന് അദ്ദേഹം അത്രയൊന്നും പരിഗണന നല്‍കാത്തതുകൊണ്ടായിരുന്നു. പ്രവാചക പത്‌നിമാരായ ഒമ്പതുപേരുടെയും വീടുകളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. എന്നാല്‍ അവയെല്ലാം അസൗകര്യത്തിന്റെയും ലാളിത്യത്തിന്റെയും കാര്യത്തില്‍ ഒന്നിനൊന്നു മെച്ചമായിരുന്നു.

പ്രവാചകന്റെ വീടുകളില്‍ ചിലതിന്റെ ചുമര്‍ ഇഷ്ടികയാണെങ്കില്‍ മറ്റു ചിലതിന്റെ ഭിത്തികള്‍ കല്ലുകള്‍ അടുക്കിവെച്ചതായിരുന്നു. മേല്‍ക്കൂരയാണെങ്കില്‍ പലതിലും ഈത്തപ്പനയോല മാത്രമായിരുന്നു. ചിലതില്‍ ചില മരക്കഷണങ്ങള്‍കൊണ്ട് പാക്ക്‌വെച്ച് ഓലയും മണ്ണും പാകിയതായിരുന്നു. പുരാതന കാലത്ത് അറബികള്‍ എല്ലാവരും ഇത്തരത്തിലുള്ള വീടുകള്‍തന്നെയായിരിക്കും നിര്‍മിച്ചിട്ടുണ്ടാകുക എന്ന ധാരണ ശരിയല്ല. കാരണം  ആ അജ്ഞാനകാലത്തും അവര്‍ വീടുകളുടെ വലിപ്പവും ഉയരവും അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി ഗണിച്ചിരുന്നു. ജാഹിലിയ്യ കവിതകളില്‍ വീടുകളുടെ ഉയരം എടുത്തുപറഞ്ഞ് പെരുമ നടിക്കുന്നതായി നമുക്ക് കാണാം. എന്നാല്‍ തിരുനബിﷺ യുടെ ഗേഹങ്ങള്‍ ഉയരത്തിന്റെ കാര്യത്തിലും വേറിട്ടുനില്‍ക്കുന്നതായിരുന്നു . ഹസന്‍ ബസ്വരി ഇങ്ങനെ രേഖപ്പെടുത്തുന്നതായി നമുക്ക് കാണാം: ''ഞാന്‍ ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് പ്രവാചക പത്‌നിമാരില്‍ ഒരാളുടെ വീട്ടില്‍ പ്രവേശിച്ചു. അതിന്റെ മേല്‍ക്കൂര എന്റെ കൈകൊണ്ട് തൊടാന്‍ പറ്റുന്ന ഉയരത്തിലായിരുന്നു.''

ആയിരക്കണക്കിന് ചതുരശ്ര അടി വിസ്തീര്‍ണമുള്ള പഞ്ചനക്ഷത്ര വീടുകളാണ് ഇന്ന് പലരും പണിയാറുള്ളത്. എന്നാല്‍ നബിﷺ യുടെ വീടിന്റെ വിശാലതയും ശ്രദ്ധേയമാണ്. വീടിന്റെ മൊത്തം വിസ്തീര്‍ണം പത്ത് മുഴത്തില്‍ ഒതുങ്ങുന്നതാണ്. മൂന്നോ നാലോ മീറ്റര്‍ ചുറ്റളവാണ് വീട്ടിലെ മുറികള്‍ക്കുണ്ടായിരുന്നത്. ആഇശ ബീവിയുടെ വീടിന് മാത്രമാണ് രണ്ട് വാതിലുകളുണ്ടായിരുന്നത്. അതില്‍ പടിഞ്ഞാറുഭാഗത്തുള്ളത് പള്ളിയിലേക്ക് തുറക്കുന്നതും കിഴക്കുഭാഗത്തുള്ളത് മറ്റു ഭാര്യമാരുടെ വീടുകൡലേക്കുള്ള വഴിയിലേക്ക് തുറക്കുന്നതുമായിരുന്നു. വാതിലുള്‍ക്കാകട്ടെ രണ്ടു മുഴം വീതിയും നാലു മുഴം ഉയരവുമാണുണ്ടായിരുന്നത്. 

വീട്ടിലെ ഗൃഹോപകരണങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ അക്കാര്യത്തിലും തിരുമേനി അതീവ ലാളിത്യം പുലര്‍ത്തിയിരുന്നു എന്നു കാണാം. ഈത്തപ്പനയോലകള്‍കൊണ്ട് നെയ്ത ഒരു പായയിലാണ് റസൂല്‍ﷺ അന്തിയുറങ്ങിയിരുന്നത്. പലപ്പോഴും അതിന്റെ പാടുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിഞ്ഞുകാണാമായിരുന്നു. മൃഗങ്ങളുടെ തുകലിനുള്ളില്‍ പനയോല നിറച്ച് നിര്‍മിച്ച കനംകുറഞ്ഞ ഒരു തലയിണയാണ് അവിടുന്ന് ഉപയോഗിച്ചിരുന്നത്. മറ്റു ഫര്‍ണീച്ചറുകളുടെ കാര്യമെടുക്കുകയാണെങ്കില്‍; അതിഥികള്‍ക്ക് ഇരിക്കാന്‍ പറ്റിയ ഒരു ഇരിപ്പിടം പോലും തിരുഭവനത്തിലുണ്ടായിരുന്നില്ല! ഒരിക്കല്‍ ത്വയ്യ് ഗോത്രത്തിലെ നേതാവും പുരോഹിതനുമായിരുന്ന അദിയ്യ് ബിന്‍ ഹാതിം ത്വാഇ ഒരു സ്വര്‍ണക്കുരിശ് ധരിച്ചുകൊണ്ട്  നബിതിരുമേനിയുടെ വീട്ടില്‍ അതിഥിയായി വന്നു. അദ്ദേഹത്തിന് ഇരിക്കാന്‍ വേണ്ടി നല്‍കാന്‍ ഒരു ഇരിപ്പിടം പോലും തിരുഭവനത്തിലുണ്ടായിരുന്നില്ല. തന്റെ വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരു തലയിണ അതിഥിക്ക് ഇരിക്കാന്‍ നല്‍കുകയും നബിﷺ നിലത്ത് ഇരിക്കുകയും ചെയ്തു.

അടുക്കളയിലെ കാര്യം എടുക്കുകയാണെങ്കില്‍, ആഹാരസാധനങ്ങളുടെ കാര്യം വളരെ കഷ്ടമായിരുന്നു. നബിﷺ യുടെ വീട്ടിലെ അടുക്കളയില്‍ തീ പുകയാതെ ഒന്നും രണ്ടും മാസങ്ങള്‍ കടന്നുപോകാറുണ്ട് എന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ ഇത്രയും നാളുകള്‍ നിങ്ങള്‍ എങ്ങനെയാണ് കഴിയാറ് എന്ന ചോദ്യത്തിന് പത്‌നിമാര്‍ പറയുന്ന മറുപടി ഈത്തപ്പഴവും പച്ചവെള്ളവും കൊണ്ട് എന്നാണ്. പാകം ചെയ്ത് കഴിക്കേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ പാചകോപകരണങ്ങള്‍ക്കും പഞ്ഞമായിരുന്നു. ഗോതമ്പ് പൊടിച്ചതിന് ശേഷം അതിലെ ഉമി നീക്കാന്‍ ആവശ്യമായ ഒരു തരിപ്പ പോലും പ്രവാചകന്റെ വീട്ടിലുണ്ടായിരുന്നില്ല. നിങ്ങള്‍ ബാര്‍ലി എന്താണ് ചെയ്യുക എന്ന് ചോദിച്ചതിന് ഭാര്യമാരുടെ മറുപടി ഇപ്രകാരമായിരുന്നു: 'ബാര്‍ലി ഞങ്ങള്‍ കുത്തും. എന്നിട്ട് ഒരു മുറത്തിലിട്ട് തെള്ളിക്കൊണ്ട് അതിലെ ഉമി പാറ്റിക്കളയും. ഇനിയും വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് റൊട്ടിയില്‍ ഉള്‍പെടുത്തുകയും ചെയ്യും'' (ഫത്ഹുല്‍ ബാരി).

ധാന്യപ്പൊടിയിലെ ഉമി നീക്കാന്‍ ഒരു അരിപ്പ വാങ്ങാന്‍ മാത്രം എല്ലാ ദിവസവും റസൂലിന്റെ വീട്ടില്‍ ബാര്‍ലികൊണ്ട് റൊട്ടി ഉണ്ടാക്കിയിരുന്നില്ല. മുഹമ്മദ് നബിﷺ യുടെ കുടുംബം രണ്ടുദിവസം തുടര്‍ച്ചയായി ബാര്‍ലിപ്പൊടികൊണ്ടുണ്ടാക്കിയ റൊട്ടി കഴിച്ച് വിശപ്പടക്കിയിട്ടില്ല എന്ന് പത്‌നി ആഇശ(റ) പറയുന്നതായി എല്ലാ ഹദീഥ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇനി പാത്രങ്ങളുടെ കാര്യമെടുക്കാം. വക്കുപൊട്ടിയത് കാരണം കമ്പിയിട്ട് മുറുക്കിയ ഒരു മരപ്പാത്രത്തിലാണ് തിരുമേനി പാലും തേനും ഈത്തപ്പഴം കുതിര്‍ത്ത വെള്ളവും കുടിച്ചിരുന്നത്. റോമാ, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ സ്വര്‍ണപ്പാത്രങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതല്ലാം നടന്നിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. 

അനുചരന്മാരും അതിഥികളും വിരുന്നുവരുന്ന സമയങ്ങളിലാണ് പ്രവാചകന്റെ വീട്ടിലെ പ്രാരാബ്ധങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കാറുള്ളത്. ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്വാബ്(റ) വീട്ടില്‍ വന്നു; അപ്പോള്‍ നബിﷺ മണലില്‍ ഒരു പായവിരിച്ച് അതില്‍  കിടക്കുകയായിരുന്നു. ഒരു വിരിപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ ഈന്തപ്പനയോലയുടെ പാടുകള്‍ ആ ശരീരത്തില്‍ കാണാമായിരുന്നു. ഉമര്‍(റ) പറഞ്ഞു: ''പ്രവാചകരേ, റോമക്കാര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും വിശാലതയുണ്ടായത് പോലെ താങ്കളുടെ സമുദായത്തിനും വിശാലതയുണ്ടാകാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം.' അപ്പോള്‍ നബിﷺ പറഞ്ഞു: 'ഖത്വാബിന്റെ മകനേ, അവര്‍ക്ക് അല്ലാഹു നന്മകള്‍ ഐഹിക ജീവിതത്തില്‍തന്നെ നല്‍കിയതാണ്.' അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: 'എങ്കില്‍ താങ്കള്‍ അല്ലാഹുവിനോട് എനിക്ക് പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുക' (ബുഖാരി).

നബിﷺ യുടെ ശയനോപകരണങ്ങളെക്കുറിച്ച് ഇബ്‌നുല്‍ ക്വയ്യിം പറയുന്നത് ഇപ്രകാരമാണ്: 'പ്രവാചകന്‍ﷺ തന്റെ പത്‌നിമാരുടെ ഭവനങ്ങളുടെ അവസ്ഥകള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ വിരിപ്പിലും മറ്റു ചിലപ്പോള്‍ പായയിലും ചിലപ്പോള്‍ തുകല്‍ ഷീറ്റിലും ചിലപ്പോള്‍ കട്ടിലിലും വേറെ ചിലപ്പോള്‍ നിലത്ത് മണലിലും മറ്റു ചിലപ്പോള്‍ കമ്പിളിയിലും ഉറങ്ങാറുണ്ട്.'

ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ താങ്കളുടെ അതിഥിയാണ്.' അപ്പോള്‍ നബിﷺ തന്റെ ഒമ്പത് ഭാര്യമാരുടെയും അടുക്കലേക്ക് ആളെ അയച്ചു. അവരെല്ലാവരും ഞങ്ങളുടെ അടുക്കല്‍ ഒരു വലിയ മനുഷ്യന് ആഹാരമായി നല്‍കത്തക്കവണ്ണം ഒന്നുമില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ നബിﷺ അദ്ദേഹത്തെയും കൊണ്ട് പള്ളിയിലേക്ക് ചെന്ന് അനുചരന്മാരോട് 'അല്ലാഹുവിന്റെ ദൂതന്റെ അതിഥിക്ക് ആതിഥ്യമരുളാന്‍ ആരുണ്ടെ'ന്ന് ആരാഞ്ഞു. അല്ലാഹുവിന്റെ ദൂതന്റെ വീട്ടില്‍ ഒരു അതിഥിക്ക് വിശപ്പടക്കാനുള്ള വകപോലും ഉണ്ടായിരുന്നില്ല! ചിന്തിക്കുന്നവര്‍ക്ക് ഇതിലും ദൃഷ്ടാന്തമുണ്ട്. ഇത്രയും ഞെരുങ്ങിയ ജീവിതം നയിക്കുന്നവര്‍ക്ക് എന്ത് ദൈവിക അനുഗ്രഹം, അല്ലെങ്കില്‍ എന്ത് സൗഭാഗ്യം എന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയും പ്രവാചകന്‍ തന്റെ വചനങ്ങളിലൂടെ നല്‍കുന്നുണ്ട്. നബിﷺ പറഞ്ഞു: 'ആര്‍ക്കെങ്കിലും തന്റെ ജനതയില്‍ നിര്‍ഭയത്വും ശരീരത്തില്‍ സൗഖ്യവും അന്നന്നത്തെ അന്നവും ലഭിച്ചാല്‍ അവന്ന് ദുന്‍യാവ് മുഴുവന്‍സന്നാഹത്തോടെയും ലഭിച്ചിരിക്കുന്നു' (തിര്‍മുദി).

വീടിന്റെ രൂപത്തിലും ഭാവത്തിലും മാത്രമല്ല, അതിനകത്തുള്ള തന്റെ ജീവിതത്തിലും, ഭാര്യമാരോടും വേലക്കാരോടുമുള്ള പെരുമാറ്റത്തിലം പ്രവാചകന്‍ﷺ ഉത്തമ മാതൃകയായിരുന്നു. സൃഷ്ടികളില്‍ ഏറ്റവും ഉന്നതനും മഹാനുമായ മുഹമ്മദ് നബിﷺ തന്റെ വീട്ടില്‍ എപ്രകാരമായിരുന്നുവെന്നതിന് പത്‌നി ആഇശ(റ) പറയുന്ന മറുപടി ഇപ്രകാരമാണ്: 'അദ്ദേഹം മറ്റു മനുഷ്യരെ പോലെ വസ്ത്രം തുന്നുകയും ആടിനെ കറക്കുകയും തനിക്ക് വേണ്ട സേവനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യും.' മറ്റൊരിക്കല്‍ ആഇശ(റ) പറഞ്ഞു: 'അദ്ദേഹം വീട്ടിലെ ജോലികളിലായിരിക്കും; ബാങ്കുവിളി കേട്ടാല്‍ പുറപ്പെടും' (മുസ്‌ലിം).