ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ശബീബ് സ്വലാഹി

2021 ഫെബ്രുവരി 20 1442 റജബ് 08

(ഭാഗം 3)

സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ അനന്തരമെടുക്കുന്ന അവസ്ഥ

ഇസ്ലാമിലെ അനന്തരാവകാശ ഓഹരികളെ പ്രധാനമായും രണ്ടായി തരംതിരിക്കാം:

1. നിശ്ചിതോഹരി

വിശുദ്ധക്വുര്‍ആനില്‍ സ്ഥിരപ്പെട്ടുവന്ന ഓഹരികളാണ് 1/2, 1/4, 1/8, 1/6, 1/3, 2/3 എന്നിവ. ഈ ഓഹരികള്‍ ആര് അനന്തരമെടുക്കുമെന്നും ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അത്തരത്തില്‍ അനന്തരമെടുക്കുന്നവര്‍ നിശ്ചിതോഹരിക്കാര്‍ (അഹ്ലുല്‍ ഫുറൂള്) എന്നു വിളിക്കപ്പെടുന്നു. ഇവരുടെ പ്രത്യേകത, ഇവര്‍ക്ക് അവകാശപ്പെട്ട സ്വത്ത് ലഭിക്കാതിരിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ല എന്നതാണ്.

2. ശിഷ്ടമോഹരിക്കാര്‍

നിശ്ചിതോഹരിക്കാരുടെ അവകാശങ്ങള്‍ വീതിച്ചതിനുശേഷം അവശേഷിക്കുന്ന ഓഹരികള്‍ അനന്തരമെടുക്കുന്നവരാണ് ഈ വിഭാഗക്കാര്‍. നിശ്ചിതോഹരിക്കാര്‍ക്ക് സ്വത്ത് നല്‍കിയതിനുശേഷം ഒന്നും അവശേഷിക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് ആ സ്വത്തില്‍നിന്നും ഒന്നും ലഭിക്കുകയുമില്ല.

ഇനി നിശ്ചിതോഹരി അനന്തരമെടുക്കുന്നവരെ നമുക്ക് പരിചയപ്പെടാം:

സ്വത്തിന്‍റെ പകുതി (1/2) അനന്തരമെടുക്കുന്നവര്‍. ഇവര്‍അഞ്ചു വിഭാഗമാണ്:

1. മക്കളില്‍നിന്നും അവകാശിയായി ഒരു മകള്‍ മാത്രമാവുക.

2. മക്കളില്‍നിന്നും അവകാശിയായി മകന്‍റെ ഒരു മകള്‍ മാത്രമാവുക.

3. അവകാശികളില്‍ പിതാവും മാതാവുമൊത്ത ഏക സഹോദരി മാത്രമാവുക.

4. അവകാശികളില്‍ പിതാവൊത്ത ഏകസഹോദരി മാത്രമാവുക.

5. പരേതക്ക് മക്കളില്ലാത്ത അവസ്ഥയിലുള്ള ഭര്‍ത്താവ്.

പകുതി അവകാശമായി എടുക്കുന്ന അഞ്ചുവിഭാഗത്തില്‍ നാലും സ്ത്രീകളാണ്. പുരുഷന്മാരില്‍നിന്നും ഭര്‍ത്താവ് മാത്രമാണുള്ളത്.

സ്വത്തില്‍നിന്നും നാലിലൊന്ന് (1/4) അനന്തരമെടുക്കുന്നവര്‍: ഈ ഓഹരി ഭാര്യാഭര്‍ത്താക്കളില്‍ മാത്രം പരിമിതമാണ്.

1. പരേതന് മക്കളില്ലാത്ത അവസ്ഥയില്‍ ഭാര്യ.

2. പരേതക്ക് മക്കളുള്ള അവസ്ഥയില്‍ ഭര്‍ത്താവ്.

സ്വത്തില്‍നിന്നും എട്ടിലൊന്ന് (1/8) അനന്തരമെടുക്കുന്നവര്‍: ഈ ഓഹരി ഭാര്യയില്‍മാത്രം പരിമിതമാണ്.

1. പരേതന് മക്കളുള്ള അവസ്ഥയില്‍ ഭാര്യ.

സ്വത്തില്‍നിന്നും ആറിലൊന്ന് (1/6) അനന്തരമെടുക്കുന്നവര്‍: ഇവര്‍ എട്ടു വിഭാഗമാണ്.

1. മാതാവ്

2. മാതാമഹി

3. മകന്‍റെ മകള്‍

4. പിതാവൊത്ത സഹോദരി

5. മാതാവൊത്ത സഹോദരി

6. മാതാവൊത്ത സഹോദരന്‍

7. പിതാവ്

8. പിതാമഹന്‍

മേല്‍പറഞ്ഞ എട്ടു വിഭാഗത്തില്‍ അഞ്ചും സ്ത്രീകളാണ്. മൂന്നുവിഭാഗം മാത്രമാണ് പുരുഷന്മാരില്‍ നിന്നുമുള്ളത്.

സ്വത്തില്‍നിന്നും മൂന്നിലൊന്ന് (1/3) അനന്തരമെടുക്കുന്നവര്‍: ഇവര്‍ മൂന്നുവിഭാഗമാണ്.

1. മാതാവ്. (പരേതന് മക്കളോ രണ്ടോ അതിലധികമോ സഹോദരങ്ങളോ ഇല്ലാത്ത അവസ്ഥയില്‍).

2. മാതാവൊത്ത സഹോദരികള്‍. (പരേതന് പിതാവോ മക്കളോ ഇല്ലാത്ത അവസ്ഥയില്‍).

3. മാതാവൊത്ത സഹോദരന്മാര്‍. (പരേതന് പിതാവോ മക്കളോ ഇല്ലാത്ത അവസ്ഥയില്‍).

മേല്‍പറഞ്ഞ മൂന്നുവിഭാഗത്തില്‍ മൂന്നില്‍രണ്ടും സ്ത്രീകളാണ്. മൂന്നില്‍ ഒന്നു മാത്രമാണ് പുരുഷവിഭാഗം.

പരേതന് പിതാവോ മക്കളോ ഇല്ലാത്ത അവസ്ഥയില്‍ മാതാവൊത്ത സഹോദരി, സഹോദരന്മാര്‍ ഒന്നിച്ചാണുള്ളതെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ തുല്യ പങ്കാളികളായിരിക്കുമെന്നും അവര്‍ക്കിടയില്‍ ആണ്‍,പെണ്‍ വ്യത്യാസം പരിഗണിക്കുകയില്ല എന്നും നാം മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുന്നുണ്ടല്ലോ.

സ്വത്തില്‍നിന്നും മൂന്നില്‍രണ്ട് അനന്തരമെടുക്കുന്നവര്‍: ഇവര്‍ നാലു വിഭാഗമാണ്.

1. മക്കളില്‍നിന്നും അവകാശികളായി രണ്ടോ അതിലധികമോ പെണ്‍കുട്ടികള്‍ മാത്രമാവുക.

2. മക്കളില്‍നിന്നും അവകാശികളായി മകന്‍റെ രണ്ടോ അതിലധികമോ പെണ്‍കുട്ടികള്‍ മാത്രമാവുക.

3. അവകാശികളില്‍ പിതാവും മാതാവുമൊത്ത രണ്ടോ അതിലധികമോ സഹോദരിമാരാവുക.

4. അവകാശികളില്‍ പിതാവൊത്ത രണ്ടോ അതിലധികമോ സഹോദരിമാരാവുക.

ഈ ഇനത്തിലെ നാലുവിഭാഗവും സ്ത്രീകള്‍ മാത്രമാണ്. പുരുഷന്‍മാരില്‍നിന്നും ആരും ഈ ഇനത്തില്‍ വരുന്നില്ല.

മേല്‍സൂചിപ്പിച്ച നിശ്ചിതോഹരിക്കാരില്‍ ഏതെങ്കിലും ഒരുവിഭാഗം മാത്രമാണ് അനന്തരാവകാശിയായി വരുന്നതെങ്കില്‍ സ്വത്ത് മുഴുവനും ആ വിഭാഗത്തിനായിരിക്കും ലഭിക്കുക.

മേല്‍സൂചിപ്പിച്ച കണക്കുകളും അതിന്‍റെ അവകാശികളുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ ഒരു പഠനം നടത്തുന്ന ഏതൊരാള്‍ക്കും ചില വസ്തുതകള്‍ ബോധ്യപ്പെടും. അവയില്‍ പ്രധാനപ്പെട്ടവ താഴെ സൂചിപ്പിക്കുന്നു:

1. നിശ്ചിതോഹരിക്കാര്‍ മൊത്തത്തില്‍ 26 വിഭാഗമാണ്. അതില്‍ 17 വിഭാഗവും സ്ത്രീകളാണ്. 6 വിഭാഗം മാത്രമാണ് പുരുഷന്മാരുള്ളത്.

2. നിശ്ചിതോഹരിയിലെ ഏറ്റവുംവലിയ ഓഹരിയായ മൂന്നില്‍രണ്ട് (2/3) സ്ത്രീകളില്‍ മാത്രമായി ഇസ്ലാം പരിമിതപ്പെടുത്തിയിരിക്കുന്നു.

3. അടുത്ത വലിയ ഓഹരിയായ പകുതിയില്‍ (മ്മ) അഞ്ചില്‍ ഒരുവിഭാഗം മാത്രമാണ് പുരുഷനുള്ളത്. അവശേഷിക്കുന്ന ബാക്കി നാലുവിഭാഗവും സ്ത്രീകളാണ്. മേല്‍പറഞ്ഞ പുരുഷവിഭാഗത്തില്‍പെട്ടയാളുടെ ഭാര്യയുടെ സ്വത്തില്‍നിന്നും വേണം പകുതി ലഭിക്കാന്‍. അത് ലഭിക്കണമെങ്കില്‍ ആ ഭാര്യക്ക് അയാളിലോ അയാളുടെ മുമ്പ് അവളെ വിവാഹംചെയ്ത ഭര്‍ത്താക്കന്മാരിലോ മക്കള്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിബന്ധനയും നിലവിലുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ പകുതി ലഭിക്കുന്ന അവസ്ഥ വളരെ വിരളമായിരിക്കും.

4. പകുതിയുടെ തൊട്ടുതാഴെവരുന്ന വലിയ ഓഹരിയാണല്ലോ മൂന്നിലൊന്ന്. അതിലെ മൂന്നു വിഭാഗത്തിലെ രണ്ടും സ്ത്രീകള്‍ക്കേുവേണ്ടി മാറ്റിവെച്ചു. ആ വിഭാഗത്തില്‍വരുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ഓഹരി ഏറ്റവ്യത്യാസമില്ലാത്ത തുല്യമായ ഓഹരി ആക്കുകയും ചെയ്തു.

5. ഇനി ആറിലൊന്നിന്‍റെ അവസ്ഥ എടുത്താലും മറിച്ചല്ല സ്ഥിതി. അതിലെ എട്ടുവിഭാഗത്തിലെ അഞ്ചും സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. മൂന്നു വഭാഗത്തിലായി പുരുഷന്മാര്‍ ചുരുങ്ങുകയും ചെയ്തു.

6. നാലിലൊന്നും എട്ടിലൊന്നും ഭാര്യാഭര്‍ത്താക്കന്മാരുടെ ഓഹരിയാണ്. അതിന്‍റെ വിശദാംശങ്ങള്‍ മുമ്പ് നമ്മള്‍ സൂചിപ്പിച്ചതാണ്.

ഇതാണ് സത്യാവസ്ഥ. എന്നിട്ടും വിമര്‍ശകര്‍ ഇസ്ലാം സ്ത്രീകളെ അനന്തരാവകാശത്തില്‍ അവഗണിച്ചേ എന്ന് നിലവിളിക്കുകയാണ് ചെയ്യുന്നത്! അനന്തരാവകാശത്തില്‍ ഇസ്ലാം സ്ത്രീകളെ പരിഗണിച്ചതുപോലെ ലോകത്ത് ഏത് പ്രത്യയശാസ്ത്രമാണ് പരിഗണിച്ചിച്ചിട്ടുള്ളത്? പ്രാമാണികമായി ആര്‍ക്കാണ് അത് തെളിയിക്കാന്‍ സാധിക്കുക?

നിശ്ചിതോഹരിക്കാരുടെ ഗണത്തില്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ ഓഹരികള്‍ ഉള്ളത്. എന്നാല്‍ ശിഷ്ടമോഹരിക്കാരില്‍ കൂടുതലും പുരുഷന്‍മാരാണ്. അവിടെ സ്ത്രീകളെ ഇസ്ലാം അവഗണിച്ചില്ലേ എന്ന് ചോദിച്ചാല്‍, നിശ്ചിതോഹരിക്കാരായതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന സാഹചര്യമാണ് ഇസ്ലാം നല്‍കുന്നത് എന്നാണ് പറയാനുള്ളത്. അതിലേക്ക് സൂചന നല്‍കുന്ന ചില ഉദാഹരണങ്ങള്‍കൂടി നമുക്ക് പരിചയപ്പെടാം. നിഷ്പക്ഷമായി പഠിക്കുന്ന ആളുകള്‍ക്ക് കാര്യം എളുപ്പത്തില്‍ മനസ്സിലാകും. (തുടരും)