ബ്രഹ്മചര്യം പ്രകൃതിവിരുദ്ധം

അബൂഅമീന്‍

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

വൈവാഹിക ജീവിതത്തെ ആത്മീയ ജീവിതത്തിന് തടസ്സമായി കാണുന്ന ചിലരുണ്ട് ബ്രഹ്മചര്യമാണ് ദൈവത്തിലേക്കടുക്കാന്‍ ഏറ്റവും ഉത്തമമെന്ന് അവര്‍ അനുമാനിക്കുന്നു. എന്നാല്‍ സ്രഷ്ടാവ് ഇണകളായിട്ടാണ് മനുഷ്യരെയും മറ്റെല്ലാ ജീവികളെയും സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യവംശത്തിന്‍റെ നിലനില്‍പിന്നും ഒട്ടനവധി നന്മകള്‍ക്കും നിമിത്തമായ ആ പാരസ്പര്യത്തെ സൃഷ്ടികര്‍ത്താവിന്‍റെ അനുഗ്രഹമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പലയിടത്തും എടുത്തുകാണിച്ചിട്ടുള്ളത്.

"നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു"(78:8).

"അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?" (16:72).

ഭാര്യാഭര്‍തൃ ബന്ധത്തെയും അതില്‍നിന്നുണ്ടാവുന്ന കുടുംബ ബന്ധത്തെയുമെല്ലാം പവിത്രമായി കാണുന്ന ഇസ്ലാം ആ വിശുദ്ധ ബന്ധങ്ങളിലെ കടമകളും കടപ്പാടുകളും നിര്‍വഹിച്ച് അവ മാന്യമായി പാലിക്കണമെന്നും പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും, അതില്‍നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു" (4:1).

വ്യഭിചാരം നിഷിദ്ധമാക്കിയ ഇസ്ലാം ലൈംഗികതയെന്ന പ്രകൃതിപരമായ വികാരത്തിനു നേരെ കണ്ണടക്കുകയല്ല ചെയ്യുന്നത്. മറിച്ച് വിശുദ്ധമായ വിവാഹജീവിതത്തിലൂടെ മാത്രം അത് ആസ്വദിക്കുവാനാണ് പറയുന്നത്. അതാകട്ടെ ശാരീരികവും മാനസികവുമായി ഏറ്റവും ഗുണകരവുമാണ്.  

അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്." (30:21)

വിവാഹത്തിന് ശേഷിയുള്ള യുവസമൂഹത്തോട് വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ച മുഹമ്മദ് നബി ﷺ അത് കണ്ണിനും ലൈംഗികാവയവത്തിനും സുരക്ഷയാണെന്ന് ഉണര്‍ത്തുകകൂടി ചെയ്തു. വിവാഹം ദൈവികമായ അനുഗ്രഹമാണ്. ആനന്ദവും ആഹ്ലാദവും നിറഞ്ഞൊഴുകുന്ന ഒരു ഉല്‍കൃഷ്ട ബന്ധം. പരസ്പരമുള്ള കടമകളും കടപ്പാടുകളും പ്രവാചകന്‍ പഠിപ്പിച്ചതനുസരിച്ച് പിന്തുടരാന്‍ സാധിച്ചാല്‍ ആ ആനന്ദവും ആഹ്ലാദവും നിലനിര്‍ത്താന്‍ കഴിയും. ദൈവികമായ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള ദാമ്പത്യവല്ലരിയില്‍ വിരിയുന്ന കുസുമങ്ങളും ആനന്ദദായകമായിരിക്കും. അങ്ങനെ സ്വസ്ഥവും സുഭദ്രവുമായ ഒരു കുടുംബത്തെ രൂപപ്പെടുത്താന്‍ പടച്ചവന്‍റെ അനുഗ്രഹത്തോടെ മനുഷ്യന് സാധിക്കുന്നതാണ്.

എന്നാല്‍ കുടുംബത്തെയും വിവാഹത്തെയുമൊക്കെ മോക്ഷത്തിന്‍റെ വീഥിയിലെ വിലങ്ങുതടികളായി കാണുന്നവര്‍ പ്രകൃതിവിരുദ്ധവും മതവിരുദ്ധരുമായ ഒരു ആശയത്തെയാണ് പിന്‍പറ്റുന്നത്. അത് പ്രായോഗികമോ മോക്ഷദായകമോ അല്ലെന്നതാണ് വാസ്തവം. ബ്രഹ്മചര്യത്തെ നന്മയുമായിക്കണ്ട് അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു 'ഉപദേശി'യുടെ സ്വന്തം മാതാപിതാക്കള്‍ ആ 'നന്മ' സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ ഒരു 'ഉപദേശി' തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന കേവലസത്യം അയാള്‍ പോലും മറന്നുപോവുകയാണ്. മനുഷ്യരൊക്കെ ആ 'നന്മ' സ്വീകരിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ബ്രഹ്മചാരികളില്‍ പലരുടെയും രഹസ്യജീവിതം തന്നെ ബ്രഹ്മചര്യം അപ്രായോഗികമായ ഒന്നാണെന്ന് വ്യക്തമാക്കുന്നുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്.

ദൈവികമതമോ ദൈവദൂതന്മാരോ ബ്രഹ്മചര്യം പഠിപ്പിച്ചിട്ടില്ല. അത് ദൈവത്തിലേക്കടുക്കുവാന്‍ സഹായിക്കുമെന്ന വികലചിന്തയെ തിരുത്തിയ ചരിത്രമാണ് പ്രവാചക ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാനാവുന്നത്. പ്രവാചകന്‍മാരെക്കുറിച്ചുള്ള ഒരു പൊതുപ്രസ്താവനയിലൂടെ അല്ലാഹു ഈ ചിന്താഗതിയെ തിരുത്തുന്നത് കാണുക:

"നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്..."(13:38)

പ്രകൃതിവിരുദ്ധവും ദൈവികമാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധവുമായ ഇത്തരം പുത്തനാശയങ്ങള്‍ അതിന്‍റെ വക്താക്കള്‍ക്കുപോലും പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കുകയില്ലെന്ന പരമാര്‍ഥത്തിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത് ശ്രദ്ധേയമാണ്:

"പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു" (57:27)