ദുല്‍ഹജ്ജ് മാസത്തിലെ ശ്രേഷ്ഠദിനങ്ങള്‍
അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30
ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. മനുഷ്യര്‍ക്ക് അസാധ്യമായ ഒരു കാര്യവും അല്ലാഹു അവന്റെ ദാസന്മാരുടെ മേല്‍ അടിച്ചേല്‍പിക്കുന്നില്ല. ഓരോരുത്തരും ചെയ്യുന്ന സല്‍കര്‍മങ്ങളുടെ സദ്ഫലവും ദുഷ്‌കര്‍മങ്ങളുടെ ദുഷ്ഫലവും അവരവര്‍തന്നെയാണ് അനുഭവിക്കുക. അല്ലാഹു പറയുന്നു:
''അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സദ്ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ...'' (ക്വുര്‍ആന്‍ 2:286).
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍.
പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്ത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്.
അല്ലാഹു പറയുന്നു: ''പ്രഭാതവും പത്ത് രാത്രികളും തന്നെയാണ് സത്യം'' (ക്വുര്‍ആന്‍ 89:1,2).
ഇതിലെ 'പത്ത് രാവുകള്‍' കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് ഇബ്‌നുകഥീര്‍(റഹി) തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നബി ﷺ പറഞ്ഞു: ''ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു കര്‍മവുമില്ല.'' സ്വഹാബികള്‍ ചോദിച്ചു: ''അപ്പോള്‍ ജിഹാദോ?'' നബി ﷺ പറഞ്ഞു: ''ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സല്‍കര്‍മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല'' (ബുഖാരി).
അബ്ദുല്ലാഹിബ്‌നുഉമറി(റ)ല്‍നിന്ന്; നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ''ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളെപ്പോലെ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കര്‍മങ്ങളുമില്ല. അതുകൊണ്ട് നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക'' (ത്വബ്‌റാനി, മുഅ്ജമുല്‍ കബീര്‍).
'സഈദുബ്‌നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു' (ദാരിമി).
'മേല്‍പറയപ്പെട്ട ദിനങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലേതു പോലെ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചുവരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു' (ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി, ഫത്ഹുല്‍ബാരി).
നാം പ്രത്യേകം ശ്രദ്ധിക്കുക: ദുല്‍ഹജ്ജിലെ ആദ്യപത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ രൂപത്തിലും നിര്‍വഹിക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നമസ്‌കാരം
നിര്‍ബന്ധനമസ്‌കാരങ്ങള്‍ സമയമായാല്‍ ഉടനെ കഴിവതും ജമാഅത്തായി പള്ളിയില്‍വെച്ച് നിര്‍വഹിക്കുക, സുന്നത്തു നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മങ്ങളാകുന്നു. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി അനുഷ്ഠിക്കേണ്ട കാര്യങ്ങളല്ല. എല്ലാ കാലങ്ങളിലും പാലിക്കേണ്ടവ തന്നെയാണിവയെല്ലാം.
സൗബാനി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വഹിക്കുന്ന ഓരോ സുജൂദ് മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ അവന്‍ അത് നിര്‍വഹിക്കുന്നില്ല'' (മുസ്‌ലിം).
നോമ്പ്
പ്രവാചകപത്‌നിമാരില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ''നബി ﷺ ദുല്‍ഹജ്ജ് ഒമ്പത്, മുഹര്‍റം പത്ത്, മാസങ്ങളില്‍ പൗര്‍ണമിദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു'' (മുസ്‌ലിം).
ഇമാംനവവി(റഹി) ദുല്‍ഹജ്ജ് ഒന്നുമുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കല്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
ഹജ്ജ്കര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാദിവസത്തില്‍ നോമ്പ്‌നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്.
അത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ പര്യാപ്തമായതാണ് (മുസ്‌ലിം).
പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുക എന്നും, അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീഥുകളില്‍ കാണാവുന്നതാണ്.
തക്ബീറുകള്‍
ഇബ്‌നുഉമറി(റ)ല്‍നിന്ന് ത്വബ്‌റാനി ഉദ്ധരിച്ച ഹദീഥിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍, ലാ ഇലാഹ ഇല്ലല്ലാഹു, അല്‍ഹംദുലില്ലാഹ് എന്നീ ആശയങ്ങളുള്‍ക്കൊള്ളുന്ന കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളിള്‍ അധികരിപ്പിക്കേണ്ടതാണ്. ഇബ്‌നുഉമര്‍(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലിയിരുന്നു. അതുകേട്ട് ജനങ്ങളും തക്ബീര്‍ ചൊല്ലിയിരുന്നു. (ബുഖാരി).
ബലിദിനം
ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തുകാണാത്തതും എന്നാല്‍ ദുല്‍ഹജ്ജ് മാസത്തിലെ വളരെ മഹത്ത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്ത്വമുള്ള ദിവ സം ബലിദിവസം (ദുല്‍ഹജ്ജ് പത്ത്) ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരുഹദീസ് റിപ്പോര്‍ട്ടുചെയ്യുന്നത് കാണാവുന്നതാണ്:
''അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്'' (അബൂദാവൂദ്).
ആയതിനാല്‍ ഈ ദിവസം ആഘോഷത്തില്‍മാത്രം മുഴുകാതെ ആരാധനകളില്‍ കൂടുതല്‍ നിരതരാവുക.
ഉദുഹിയ്യത്ത്
ദുല്‍ഹജ്ജ്പത്തിനെ ബലിദിനം (യൗമുന്നഹ്ര്‍) എന്ന് പ്രവാചകന്‍ ﷺ വ്യക്തമാക്കിയതില്‍നിന്നു തന്നെ, അന്ന് നിര്‍വഹിക്കാനുള്ള പ്രധാനപ്പെട്ട കര്‍മം ബലി (ഉദുഹിയ്യത്ത്) ആണെന്ന് മനസ്സിലാക്കാവുന്നതാണ്.
നബി ﷺ പറഞ്ഞു: ''കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല'' (അഹ്മദ്, ഇബ്‌നുമാജ).
അത്തരക്കാര്‍ക്ക്, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു, ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുന്നത്! എന്നിട്ടും കഴിവുണ്ടായിട്ടും പലരും അതില്‍നിന്നും തിരിഞ്ഞുകളയുന്നു!
പങ്കുചേര്‍ന്നും അറുക്കാം
ഒട്ടകം, മാട് എന്നിവയില്‍ ഏഴ് പേര്‍ക്കുവരെ പങ്കുചേര്‍ന്ന് അറുക്കുവാന്‍ അനുവാദമുണ്ട്. ഈ പുണ്യകര്‍മത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതിനുവേണ്ടിയത്രെ ഇത്. എന്നാല്‍ ആടില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുചേരാവതല്ല.
ഒരാള്‍ക്ക് ഒരു മൃഗത്തെ തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി അറുക്കാവുന്നതാണ്. അബൂഅയ്യൂബുല്‍ അന്‍ സ്വാരി(റ)യില്‍നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: ''നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ വീട്ടുകാര്‍ക്കും കൂടി ഒരാടിനെ ബലിയറുക്കുകയും അവര്‍ അതില്‍നിന്ന് ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു'' (ഇബ്‌നുമാജ, തിര്‍മിദി).
എങ്ങനെയുള്ള മൃഗം?
തടിച്ചുകൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങള്‍ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയ്യത്തിനായി തിരഞ്ഞെടുക്കേണ്ടത്.
നബി ﷺ പറഞ്ഞു: ''കണ്ണിന്ന് തകരാറുകളുള്ളത്, രോഗം പ്രകടമായത്, മുടന്തുകാലുള്ളത്, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങളെ ബലിയറുക്കല്‍ അനുവദനീയമല്ല.'' (അഹ്മദ്).
അറുക്കേണ്ട സമയം
പെരുന്നാള്‍ നമസ്‌കാരശേഷം മാത്രമെ അറുക്കാന്‍ പാടുള്ളൂ. നബി ﷺ പറഞ്ഞു: ''ഈ ദിവസത്തില്‍ ആദ്യമായി നാം നിര്‍വഹിക്കുന്നത് നമസ്‌കാരമാണ്. പിന്നെ നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇങ്ങനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ നമ്മുടെ സുന്നത്ത് പിന്‍പറ്റി. ആരെങ്കിലും നമസ്‌കാരത്തിനുമുമ്പ് അറുത്താല്‍ അത് തന്റെ വീട്ടുകാര്‍ക്ക് മാംസത്തിനുവേണ്ടി മാത്രമായിരിക്കും. ഉദുഹിയ്യത്തില്‍ അത് ഉള്‍പ്പെടുന്നതല്ല'' (മുസ്‌ലിം).
ദുല്‍ഹജ്ജ് പത്താണ് ബലിയറുക്കാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അയ്യാമുത്തശ്‌രീക്വ് എന്നറിയപ്പെടുന്ന ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിലും അറുക്കുന്നതിന് വിരോധമില്ല.
മാംസവിതരണം
''അവയുടെ (നിങ്ങള്‍ അറുക്കുന്ന മൃഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതല്ല. എന്നാല്‍ നിങ്ങളുടെ തക്വ്‌വ(ധര്‍മനിഷ്ഠ) യാണ് അവന്റെയടുത്ത് എത്തുന്നത്'' (ക്വുര്‍ആന്‍ 22:37).
മാംസം വിതരണം ചെയ്യുന്നതിന് പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടില്ല. ബലിയെ സംബന്ധിച്ച് പറയുന്നിടത്ത് വിശുദ്ധ ക്വുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്:
''ആ ബലിയൊട്ടകങ്ങള്‍ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടുവരുന്നവന്നും നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 22:36).
''നിങ്ങള്‍ അതില്‍നിന്ന് ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 22:28).
ഇവിടെ നല്‍കപ്പെടേണ്ടവര്‍ 'പാവപ്പെട്ടവര്‍, യാചിച്ചുവരുന്നവര്‍' എന്ന് മാത്രമാണ് ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. 'നിങ്ങള്‍ തിന്നുക, ദാനംചെയ്യുക, സൂക്ഷിക്കുക' (തിര്‍മിദി) എന്നുമാത്രമാണ് ഹദീഥുകളിലും വന്നിട്ടുള്ളത്. ഇവിടെയെല്ലാം നിരുപാധികമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍, അല്‍പം ഭക്ഷിക്കാന്‍ എടുക്കുകയും ബാക്കി ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത്.
അറവുകാരന്ന് കൂലിയെന്നനിലയ്ക്ക് മാംസമോ മൃഗത്തിന്റെ തോലോ നല്‍കരുതെന്ന് പ്രത്യേകം ഹദീഥുകളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
അലി(റ)പറയുന്നു: ''നബി ﷺ തന്റെ ഒട്ടകത്തിന്റെ കാര്യം നിര്‍വഹിക്കുവാനും അതിന്റെ മാംസവും തോലും അതിന്മേലുള്ള വിരിപ്പും ദാനം ചെയ്യുവാനും എന്നോട് കല്‍പിച്ചു. അതില്‍നിന്ന് ഒരു വസ്തുവും അറവുകാര്‍ക്ക് കൂലിയായി നല്‍കരുതെന്നും കല്‍പിച്ചു. ഞങ്ങള്‍ അവര്‍ക്ക് കൂലിയായി വേറെ സ്വന്തമായി നല്‍കുകയാണ് ചെയ്തിരുന്നത്'' (ബുഖാരി, മുസ്‌ലിം). ഇക്കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
ഉദ്ഹിയ്യത്ത് കര്‍മം ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹജ്ജ് മാസം പിറന്നുകഴിഞ്ഞാല്‍ തന്റെ ശരീര ഭാഗങ്ങളില്‍ നിന്ന് രോമങ്ങള്‍ നീക്കം ചെയ്യുവാനോ നഖം മുറിക്കുവാനോ പാടുള്ളതല്ല.
ഉമ്മുസല്‍മ(റ)യില്‍നിന്ന്; നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ആരെങ്കിലും ഉദുഹിയ്യത്ത് ഉദ്ദേശിക്കുന്നുവെങ്കില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടുകഴിഞ്ഞാല്‍ അറവു നടത്തുന്നതുവരെ അവന്റെ ശരീരത്തില്‍നിന്ന് മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത് ഉപേക്ഷിക്കണ്ടതാണ്.'' (മുസ്‌ലിം).
കഴിവതും സ്വന്തമായിത്തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം. അതിന് പ്രയാസമുള്ളവര്‍ അറവു നടത്തുന്നിടത്ത് ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം.
അറവിന്ന് സാധാരണ അറവിനുള്ള നിയമങ്ങള്‍ ഇവിടെയും പാലിക്കപ്പെടേണ്ടതാണ്. 'ബിസ്മില്ലാഹി വല്ലാഹു അക്ബര്‍' എന്ന് പറഞ്ഞുകൊണ്ടായിരിക്കണം അറുക്കേണ്ടത്. പ്രവാചകന്‍ ﷺ അപ്രകാരമായിരുന്നു നിര്‍വഹിച്ചിരുന്നത് എന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളില്‍ വന്നിട്ടുണ്ട.് നബി ﷺ ബലിയറുത്ത ശേഷം 'അല്ലാഹുമ്മ തക്വബ്ബല്‍ മിന്‍ മുഹമ്മദിന്‍' (അല്ലാഹുവേ, മുഹമ്മദില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്ന് പ്രാര്‍ഥിച്ചതായി മുസ്‌ലിമും അബൂദാവൂദും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
അതിനാല്‍ 'അല്ലാഹുമ്മ തക്വബ്ബല്‍ മിന്നീ' (നാഥാ, എന്നില്‍നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്നോ, അതല്ലങ്കില്‍ നമ്മുടെ പേര് പറഞ്ഞോ നമുക്കും പ്രാര്‍ഥിക്കാവുന്നതാണ്.
ഒരുങ്ങുക
മേല്‍പറഞ്ഞ നല്ല നാളുകളിലേക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ഥതയും നമ്മുടെ ഭാഗത്തുനിന്നുമുണ്ടാകുമ്പോള്‍ മാത്രമെ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. ആദ്യം നാം നമ്മുടെ മനസ്സ് നന്നാക്കി, പാപമുക്തി നേടുക. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗം. അല്ലാഹു പറയുന്നു: ''നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്‌വൃത്തരോടൊപ്പ മാകുന്നു'' (ക്വുര്‍ആന്‍ 29:69).
നന്മയില്‍ നമുക്ക് മുന്നേറാം. അല്ലാഹു പറയുന്നു:''നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.'' (ക്വുര്‍ആന്‍ 3:133).
ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ചരിത്രമയവിറക്കി ഒരിക്കല്‍കൂടി പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ച നമുക്ക് അല്ലാഹുവിനെ വാഴ്ത്താം; അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്.
കോവിഡ് കാരണത്താല്‍ എല്ലാ കാര്യങ്ങളിലും നിയന്ത്രണമുള്ള കാര്യം വിസ്മരിക്കുന്നില്ല. സാധിക്കുന്നത്ര കാര്യങ്ങള്‍ ചെയ്യുക. പള്ളിയില്‍വെച്ചോ ഈദ്ഗാഹുകളില്‍വെച്ചോ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യപ്പെടാതിരുന്നാല്‍ നിരാശപ്പെടേണ്ടതില്ല. സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ കഴിയാതിരുന്നാല്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നല്‍കാതിരിക്കില്ല.
''തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരിലും നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്...'' (ക്വുര്‍ആന്‍ 60:4).
തൗഹീദിന്റെ മാര്‍ഗത്തില്‍ എല്ലാ പരീക്ഷണങ്ങളെയും നേരിട്ട് നിര്‍ഭയം നിലകൊണ്ട മഹാനാണ് ഇബ്‌റാഹീം നബി(അ). എത്ര മഹനീയമാണ് ആ പാത! നമുക്കും ആ പാതയിലൂടെ സഞ്ചരിക്കാം.