‘പടച്ചോൻ പാട്ട്’ ഉത്തരവാദിത്തം സമസ്തകൾക്കു തന്നെ!

അബൂഷഹ്‌മ

2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

(ഭാഗം:02)

അനൽ ഹഖ് എന്നു പറഞ്ഞത് ഒരിക്കലും മതപരിത്യാഗമല്ല. ഏതവസ്ഥയിൽ പറഞ്ഞാലും നബി(സ)യെ പറ്റി ‘വഹുവൽ ഹഖ്’ എന്നു ഖുർആൻ (മുഹമ്മദ്:2) വ്യക്തമാക്കിയിട്ടുണ്ട്. അനല്ലാഹു വ്യക്തമായി വ്യാഖ്യാനിക്കാം. ‘അനാ’ അറബി ഭാഷയിൽ ഏറ്റം ഉയർന്ന സൂപ്പർലെറ്റീവ് നാമമാണ്. ഇങ്ങനെയുള്ള നാമമാണ് അല്ലാഹു. മാത്രമല്ല ‘അനാ’ ‘അനാനിയ്യത്ത്’ (ഞാനെന്ന അഹങ്കാരഭാവം) കുറിക്കും. ഇതർഹിക്കുന്നവൻ അല്ലാഹു തന്നെയല്ലേ? തന്നെയുമല്ല ഓരോ മനുഷ്യനിലുമുള്ള യഥാർത്ഥ ‘ഞാൻ’ തന്റെ ആത്മാവാണ്. അത് അല്ലാഹുവിന്റെ പ്രത്യേക ഓർഡർ പ്രകാരമുള്ളതുമാണ്. അവനാണ് പരമാത്മാവ്. ഈ അർത്ഥം ‘അനല്ലാഹു’ ചൂണ്ടിക്കാണിക്കുന്നു’’ (ത്രിമാന തീർത്ഥം/പേജ് 320).

“ലാ മൗജൂദ ഇല്ലല്ലാഹു എന്ന ദിക്‌റ് ഇബ്‌നു അറബി തന്റെ പ്രസംഗങ്ങളിലും രചനകളിലും ഉപയോഗിച്ചിരുന്നു. ഇത് ചിലർ വിമർശിച്ചിട്ടുണ്ട്. അല്ലാഹു ഒഴികെ ഒന്നുമില്ലെന്നാണ് ഇതിനർത്ഥം. അതിനാൽ സൃഷ്ടിയും സ്രഷ്ടാവും ഒന്നെന്ന വാദമാണിത് എന്നു ഇവർ വിശദീകരിക്കുന്നു. വാസ്തവത്തിൽ ഭാഷ പഠിക്കാത്തതാണ് ഈ വിമർശനത്തിന് കാരണം. മശാഇഖുമാരെന്നു നടിച്ചു കുറേ സ്വപ്നങ്ങൾ കണ്ട് നടന്നാൽ പോര. ഇതാണ് ത്വരീഖത്തിൽ ചേരും മുമ്പ് ഭാഷാശാസ്ത്രവും മറ്റും പഠിക്കണമെന്നു ശരീഅത്തിന്റെ ഉലമാക്കൾ പറയുന്നത്’’ (ത്രിമാനതീർത്ഥം/മുസ്തഫൽ ഫൈസി/പേജ് 329).

“ഇല്ലാത്ത മഹത്വത്തിന്റെ പേരിൽ സ്തുതികീർത്തനം ഇഷ്ടപ്പെടുന്നവരും ചെയ്യാത്ത തെറ്റിന്റെ പേരിൽ വിമർശം ആഗ്രഹിക്കുന്നവരുമുണ്ട്. രണ്ടാം വിഭാഗത്തിലാണ് ഹല്ലാജ്. ഇതിനും നല്ല സഹനശക്തിയും താഴ്മയും വേണം. ഉയർന്ന വിശ്വാസിയുടെ ലക്ഷണമാണിത്. തന്റെ ചില പ്രവൃത്തികൾ പോലെ തന്നെയായിരുന്നു സംസാരങ്ങളും. അനൽഹഖ്, അനല്ലാഹു, ഈ ജുബ്ബയിൽ അല്ലാഹു ഒഴികെ ഇല്ല തുടങ്ങി അനേകം വചനങ്ങൾ തന്റെതായുണ്ട്. ഇതെല്ലാം മതപരിത്യാഗമെന്നാണ് ചിലർ പറഞ്ഞത്’’ (ത്രിമാന തീർത്ഥം/പേജ് 319).

ഇതിന്റെയെല്ലാം അർഥമെന്താണ്? തമാശക്ക് പോലും ഒരാൾ ഇങ്ങനെ പറയുന്നത് ഗുരുതര തെറ്റായിരിക്കെ ഇവരുടെ ഔലിയാക്കളിലെ ഇത്തരം ഭ്രാന്തന്മാരെ സ്വർണം പൂശുന്ന ഇവരെക്കുറിച്ച് എന്തു പറയാൻ! പടപ്പുകളെ പടച്ചവനാക്കുന്ന ജൽപനങ്ങൾക്ക് സമസ്തയുടെ ഔദ്യോഗിക ഒത്താശയും ഓശാനയുമായിട്ടേ ഇതിനെ കാണാനാകൂ. ത്വരീഖത്തുകളുടെ ജീർണതകളെ ആഴത്തിലറിഞ്ഞ് മത വിശ്വാസത്തെ വികലമാക്കാൻ തുനിയുന്ന ഇവർക്ക് പരലോകത്തിൽ വിശ്വാസമില്ലേ?

‘അല്ലാഹുവാണ് ഞാൻ,’ ‘ഞാനാണ് നിന്റെ രക്ഷിതാവ്’ എന്നൊക്കെ ക്വുർആനിൽ അല്ലാഹു പറഞ്ഞതായി കാണാം. സ്രഷ്ടാവും ആരാധ്യനും അല്ലാഹു മാത്രമാണെന്ന് നാം മനസ്സിലാക്കാൻ വേണ്ടിയാണത്. ഇത് തിരിച്ചറിയാത്തതാണ് ഇവർ അകപ്പെട്ട ദുരന്തത്തിന്റെ മൂലകാരണം.

ഒരു മുസ്‌ലിയാർ എഴുതുന്നു: “അല്ലാഹുവിന്റെ സ്വയം പര്യാപ്തത (സ്വമദിയ്യത്ത്) സൃഷ്ടികളെ ബഹുമാനിക്കുന്നതിനെ അല്ലാഹുവിനെ ആരാധിക്കുന്നതിൽനിന്നും വേർപ്പെടുത്തുന്ന മറ്റൊരു കാര്യമാണ്. അവൻ സ്വയംഭൂവാണ്. അവന് ആദിയും അന്ത്യവുമില്ല. എന്നാൽ സൃഷ്ടികളുടെ കഴിവുകളെല്ലാം അല്ലാഹു നൽകിയതാണ്...ആരാധനയുടെ ഭാഗമായി അല്ലാഹുവിനു മാത്രം ചെയ്യുന്ന സുജൂദ്, വന്ദനം തുടങ്ങിയവ സൃഷ്ടികൾക്ക് ചെയ്യുന്നതുകൊണ്ട് ശിർക്കാവുന്നില്ല’’ (സുന്നത്ത് മാസിക/2003 ജൂലൈയ്/പേജ് 26).

അബ്ദുൽ കരീം ജിയലി എന്ന സൂഫിയുടെ ‘അൽഇൻസാനുൽ കാമിൽ’ എന്ന പുസ്തക വിവർത്തനത്തിൽ പന്താവൂർ എഴുതിയത് കൂടി കാണുക. അതോടെ ഇവർ അകപ്പെട്ട ഗർത്തത്തിന്റെ ആഴം നമുക്ക് മനസ്സിലാകും.

“എന്തിനെ ആരാധിച്ചാലും അത് അല്ലാഹുവിനെയായേ വരൂ. ആരാധനക്കർഹൻ അവൻ മാത്രം. ഇതൊന്നും അറിയാതെ വിഗ്രഹങ്ങളെ ആരാധിച്ചാലും അതു അല്ലാഹുവിന്നുള്ള ആരാധനതന്നെ. അവരുടെ ഉദ്ദേശ്യവും നിയ്യത്തും എന്തായാലും കുഴപ്പമില്ല, ആരാധന അല്ലാഹുവിന്നു തന്നെയായേ വരൂ’’ (പേജ് 252).

സിഎമ്മിനെ പടച്ചോൻ എന്നു വിശേഷിപ്പിച്ചവരെ കുറ്റം പറയാൻ ഇവർക്കെങ്ങനെ കഴിയും? ഓരോ സമൂഹത്തിലെയും അവിശ്വാസികൾ നശിപ്പിക്കപ്പെട്ടതിന്റെ കാരണം ഇവർക്ക് തിരിച്ചറിവ് നൽകട്ടെ. അല്ലാഹു പറയുന്നു: “നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷേ, അവർ അവരോടുതന്നെ അക്രമം പ്രവർത്തിക്കുകയാണുണ്ടായത്. എന്നാൽ നിന്റെ രക്ഷിതാവിന്റെ കൽപന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങൾ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവർ (ദൈവങ്ങൾ) അവർക്ക് നാശം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്’’ (11:101).

വലിയ്യിന്റെ അടയാളം ഭ്രാന്തോ?

അല്ലാഹുവിലേക്ക് അടുത്ത വ്യക്തിയുടെ അടയാളം ഭ്രാന്താണെന്നാണ് സമസ്തക്കാരുടെ വിശ്വാസം. പല ഭ്രാന്തന്മാരെയും വലിയ്യുകളാക്കി ജാറം കെട്ടിപ്പൊക്കി അവിടെ ചെന്ന് പ്രാർഥന നടത്തുന്നത് അതുകൊണ്ടാണ്. മുഹ്‌യിദ്ദീൻ മാലയുടെ വ്യാഖ്യാനത്തിൽ എഴുതിവച്ചത് കാണുക:

“സാധാരണക്കാരിൽ ഭ്രാന്തന്മാരുണ്ടല്ലോ, ഇതുപോലെ ഔലിയാക്കളിലുമുണ്ട് ഭ്രാന്തന്മാർ. പക്ഷേ, സാധാരണക്കാരന്റെ ഭ്രാന്തിന് കാരണം ദൈവികവും അദ്ധ്യാത്മികവുമായ പ്രശ്‌നങ്ങളാകണമെന്നില്ല. വെറും പ്രകൃതിപരമായിരിക്കും. എന്നാൽ ഔലിയാക്കളുടേത് വെറും പ്രകൃതിപരമാകില്ല. ദിവ്യപ്രേമത്തിൽ ലയിക്കുന്ന ഔലിയാക്കൾ അവർ അവരെപ്പറ്റി തന്നെയും അബോധവാന്മാരാകുന്നു. അല്ലാഹുവെയല്ലാതെ ആസ്തിക്യലോകത്ത് അവർ ഒന്നും അറിയുന്നില്ല. എങ്കിൽ പിന്നെ കാണുന്നതും അറിയുന്നതുമെല്ലാം അവർ അല്ലാഹുവായി ഗണിക്കുന്നു. ഇങ്ങനെയുള്ള മാനസിക അവസ്ഥയിൽ ഞാൻ അല്ലാഹുവാണ് എന്നുവരെ അവർ പറഞ്ഞേക്കും’’ (മുഹ്‌യിദ്ദീൻ മാല വ്യാഖ്യാനം/മുസ്തഫൽ ഫൈസി/പേജ് 325,326).

അല്ലാഹുവിനോടുള്ള ഇഷ്ടം കൂടിയ ഔലിയാക്കൾ അല്ലാഹുവെ പ്രാപിക്കുമെന്ന അവസ്ഥയുണ്ടായിരുന്നെങ്കിൽ അതിനുള്ള ആദ്യത്തെ അർഹത മുഹമ്മദ് നബി(സ്വ) നേടുമായിരുന്നു. ആധ്യാത്മികത ഭ്രാന്തായി മാറുമെന്നത് സമസ്തയുടെ മതമാണ്. അത് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. വലിയ്യുകളായ നാലു ഖലീഫമാരും സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരും അല്ലാത്തവരുമായ സ്വഹാബീമാരുമൊന്നും കാണുന്നതിനെയെല്ലാം അല്ലാഹുവാണെന്ന് കരുതി ഭ്രാന്തന്മാരായി അലഞ്ഞിട്ടില്ല.

നബി(സ്വ) തന്നെ അമിതമായി പുകഴ്ത്താൻ പോലും പാടില്ലെന്നു വിലക്കിയതാണ്. അവിടുന്ന് പറഞ്ഞു: “എന്നെക്കുറിച്ച് നിങ്ങൾ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണെന്ന് പറയുക’’ (ബുഖാരി).

ഉത്തമ തലമുറയിൽ ഇടം പിടിച്ച ആരുടെയെങ്കിലും മേന്മയായി ഇത്തരം കാര്യങ്ങൾ പറയപ്പെട്ടിട്ടുണ്ടോ? ഇല്ല! കാരണം വിശ്വാസികൾ പഠിപ്പിക്കപ്പെട്ടത് ‘അല്ലാഹുവേ, നീ എന്റെ റബ്ബും ഞാൻ നിന്റെ അടിമയുമാണ്’ (ബുഖാരി) എന്നു പറയാനാണ്; അല്ലാതെ ഞാൻ അല്ലാഹുവാണ്, ഞാൻ കാണുന്നതെല്ലാം അല്ലാഹുവാണ് എന്നു പറയാനല്ല.

രേഖകൾ ഇവ്വിധം സംസാരിക്കുമ്പോൾ ‘പടച്ചോൻ പാട്ടിന്റെ’ മേൽവിലാസം ചെന്നെത്തുന്നത് സമസ്തയുടെ സ്ഥാപിത ആശയത്തിലേക്ക് തന്നെയാണ്. ചിലർ അതിന് ‘കോളാമ്പി’യായി എന്നത് മുസ്‌ലിയാക്കന്മാരെ ചൊടിപ്പിക്കുന്നതിൽ അർഥമില്ല. തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നാണെങ്കിൽ ആദർശത്തെ പണിപ്പുരയിൽ കയറ്റി കേടുതീർക്കണം. ബന്ധമുണ്ടെങ്കിൽ യഥാർഥ അഹ്‌ലുസ്സുന്ന വൽ ജമാഅയെ വേട്ടയാടുന്നത് അവസാനിപ്പിക്കണം.

ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ വിഗ്രഹങ്ങളെ ആരാധിക്കാൻ പല കാരണങ്ങളും ഉന്നയിച്ച മുശ്‌രിക്കുകൾ അവയെക്കുറിച്ച് ഒരിക്കൽപോലും ഇങ്ങനെ പറഞ്ഞിട്ടില്ല. ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞവരിൽ ശിർക്കു വരില്ല; ഒരു വസ്തുവിനെപ്പറ്റി റബ്ബ്, ഇലാഹ് എന്നൊന്നും വിശ്വസിക്കാതെ അതിനോട് ചോദിച്ചാൽ അത് ശിർക്കല്ല, അന്നത്തെ അവിശ്വാസികളുടെ മേൽ ഇറക്കപ്പെട്ട ആയത്തുകൾ ഞങ്ങൾക്ക് നേരെ ഓതേണ്ടതില്ല, ശിർക്കാരോപിക്കലും മതഭ്രഷ്ട് കൽപിക്കലും കാഫിറാക്കലുമൊന്നും ഞങ്ങളുടെ പണിയല്ല, മുശ്‌രിക്കുകളുടെ വിശ്വാസമല്ല ഞങ്ങളുടെത് എന്നിത്യാദി അവകാശവാദങ്ങളെല്ലാം തകർന്നടിയുന്ന കാഴ്ചയാണ് സമൂഹം കാണുന്നത്.

അല്ലാഹു പറയുന്നു: “അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്’’(12:106).