ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2024 മെയ് 11, 1445 ദുൽഖഅദ് 03

(ഭാഗം:02)

9. നീതിക്കുവേണ്ടി പ്രവർത്തിക്കുക

സത്യം, നീതി, നന്മ എന്നിവ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്. സ്വന്തം താൽപര്യങ്ങൾക്കും നേട്ടങ്ങൾക്കും എതിരാണെങ്കിലും നീതി നടപ്പിലാക്കാനാണ് ക്വുർആൻ ആഹ്വാനം ചെയ്യുന്നത്.

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി സാക്ഷ്യംവഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കൾ, അടുത്തബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. (കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു’’ (ക്വുർആൻ 4:135).

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്നുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക. അതാണ് ധർമനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (ക്വുർആൻ 5:8).

10. അന്യരുടെ ധനം അന്യായമായി ഭുജിക്കരുത്

പലിശ, കൈക്കൂലി, കളവ്, കവർച്ച, കളളസത്യം തുടങ്ങിയ അവിഹിത മാർഗങ്ങളിലൂടെ മറ്റുളളവരുടെ സമ്പത്ത് അന്യായമായി അപഹരിക്കുകയും ആഹരിക്കുകയും ചെയ്യുന്നത് ക്വുർആൻ വിരോധിച്ചതാണ്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’’ (ക്വുർആൻ 4:29).

11. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്

അന്യായവും അഴിമതിയും അരങ്ങുതകർക്കുന്ന ഒരു മേഖലയാണ് വ്യാപാരരംഗം. കച്ചവടരംഗത്ത് വിൽപന വസ്തുക്കൾ അളന്നും തൂക്കിയും നൽകുന്ന സമയത്ത് അവയിൽ യാതൊരുവിധ കമ്മിയും കൃത്രിമവും കാണിക്കാൻ പാടില്ലെന്നാണ് ക്വുർആനിന്റെ കണിശമായ നിർദേശം. അല്ലാഹു പറയുന്നു:

“എന്റെ ജനങ്ങളേ, നിങ്ങൾ അളവും തൂക്കവും നീതിപൂർവം പൂർണമാക്കി കൊടുക്കുക. ജനങ്ങൾക്ക് അവരു ടെ സാധനങ്ങളിൽ നിങ്ങൾ കമ്മി വരുത്താതിരിക്കുകയും ചെയ്യുക. നാശകാ രികളായിക്കൊണ്ട് ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്’’ (ക്വുർആൻ 11:85).

കച്ചവടത്തിൽ കൃത്രിമം കാണിക്കുന്നവർക്ക് താഴെ വരുന്ന വചനവും ശക്തമായ താക്കീത് നൽകുന്നുണ്ട്:

“അളവിൽ കുറക്കുന്നവർക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുകയും ജനങ്ങൾക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കിൽ നഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങൾ എഴുന്നേൽപിക്കപ്പെടുന്നവരാണെന്ന്? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്. അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങൾ എഴുന്നേറ്റു വരുന്ന ദിവസം’’ (83:6).

12. അനുവദനീയമയത് മാത്രം ആഹരിക്കുക

ഭൂമിയിലെ ഭക്ഷ്യവസ്തുക്കളിൽനിന്ന് അനുവദനീയമായതും വിശിഷ്ടമായതും മാത്രമെ ആഹരിക്കാവൂ എന്ന് ആഹ്വാനം ചെയ്യുന്ന ധാരാളം ക്വുർആൻ വചനങ്ങൾ നമുക്ക് കാണാൻ സാധിക്കും. അല്ലാഹു പറയുന്നു:

“മനുഷ്യരേ, ഭൂമിയിലുള്ളതിൽനിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു’’ (ക്വുർആൻ 2:168).

ഭക്ഷ്യവിഭവങ്ങൾ അനുവദനീയമായത് ആയിരിക്കുന്നതോടൊപ്പം അവ ആരോഗ്യത്തിന് ഹാനികരമല്ലാത്ത നല്ല വസ്തുക്കൾ കൂടിയായിരിക്കണം. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയ വസ്തുക്കളിൽനിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങൾ ആരാധി ക്കുന്നതെങ്കിൽ’’ (ക്വുർആൻ 2:172).

സഅദ് ബിൻ അബീവക്വാസ്(റ) ഒരിക്കൽ നബിﷺയോട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എന്റെ പ്രാർഥനക്ക് ഉത്തരം ലഭിക്കാൻ താങ്കൾ പ്രാർഥിക്കണം.’’ അപ്പോൾ നബിﷺ പറഞ്ഞു: “സഅദേ, നീ ആഹാരം അനുവദീയമാക്കുക. എങ്കിൽ നീ പ്രാർഥനക്ക് ഉത്തരം നൽകപ്പെടുന്നവനാകും. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ഒരു മനുഷ്യൻ നിഷിദ്ധമായ അന്നം അവന്റെ അകത്താക്കുന്നു; അവനിൽനിന്ന് പ്രാർഥനകൾ നാൽപത് ദിവസം സ്വീകരിക്കപ്പെടുകയില്ല. ഒരു ദാസന്റെ മാംസം പലിശയിൽനിന്നും അന്യായമായവയിൽനിന്നും രൂപപ്പെട്ടതാണെങ്കിൽ നരകമാണ് അതിന് ഏറ്റവും അർഹതപ്പെട്ടത്.’’

മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: നബിﷺ പറഞ്ഞു: “ജനങ്ങളേ, അല്ലാഹു നല്ലവനാണ്. അവൻ നല്ലതല്ലാതെ സ്വീകരിക്കുകയില്ല. അല്ലാഹു ദൈവദൂതന്മാരോട് കൽപിച്ചതുതന്നെയാണ് വിശ്വാസിക ളോടും കൽപിച്ചിട്ടുളളത്. അല്ലാഹു പറഞ്ഞു: ‘അല്ലയോ ദൈവദൂതന്മാരേ, നിങ്ങൾ വിശിഷ്ടമായതിൽനിന്ന് ഭക്ഷിക്കുകയും സൽകർമം അനുഷ്ഠിക്കുകയും ചെയ്യുക. ഞാൻ നിങ്ങൾ പ്രവർത്തികക്കുന്നതിനെക്കുറിച്ച് നന്നായി അറിയുന്നവനാണ്’’ (തിർമുദി).

ഒരു മനുഷ്യൻ ആകാശത്തിലേക്ക് തന്റെ കൈകൾ ഉയർത്തി അല്ലാഹുവിനോട് ‘രക്ഷിതാവേ, രക്ഷിതാവേ എന്ന് പ്രാർഥിക്കുന്നു. അവന്റെ ഭക്ഷണം നിഷിദ്ധമാണ്, പാനീയം നിഷിദ്ധമാണ്, വസ്ത്രം നിഷിദ്ധമാണ്. പിന്നെ എങ്ങനെയാണ് അവന് ഉത്തരം നൽകപ്പെടുക’ എന്നും നബിﷺ പറഞ്ഞിട്ടുണ്ട്.

13. നല്ലതു മാത്രം പറയുക

ജനങ്ങളുടെ സംസാരത്തിൽ അധികവും പ്രയോജനരഹിതവും ചിലപ്പോൾ ഉപദ്രവകരവുമായിരിക്കും. എന്നാൽ ആവശ്യമുളള കാര്യങ്ങൾ, ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ, ആവശ്യത്തിനു മാത്രം സംസാരിക്കുക എന്ന സമീപനമാണ് വിശ്വാസികൾക്കു വേണ്ടത്. നമ്മുടെ രഹസ്യവും പരസ്യവുമായ എല്ലാ വാക്കുകളും സംസാരങ്ങളും നന്മ ഉദ്ദേശിച്ചുളളതായിരിക്കണം. അല്ലാഹു പറയുന്നു:

“അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നൻമയുമില്ല; വല്ല ദാനധർമവും ചെയ്യാനോ സദാചാരം കൈക്കൊള്ളാനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനോ കൽപിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്’’ (4:114).

നല്ലതു പറയാത്തവൻ മിണ്ടാതിരിക്കുകയാണ് വേണ്ടതെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്.

നബിﷺ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നുവെങ്കിൽ, അവൻ നല്ലതു പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ’’ (ബുഖാരി).

14. മറ്റുള്ളവരുടെ ആരാധ്യവസ്തുക്കളെ ശകാരിക്കരുത്

ബഹുദൈവാരാധകരുടെ ആരാധ്യവസ്തുക്കളെ അപഹസിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് ക്വുർആൻ വിരോധിക്കുന്നുണ്ട്. കാരണം, അവർ അറിവില്ലാതെ വിശ്വാസികളുടെ ആരാധ്യനായ അല്ലാഹുവെയും അധിക്ഷേപിക്കാൻ അത് ഇടവരുത്തിയേക്കും. അല്ലാഹു പറയുന്നു:

“അല്ലാഹുവിനു പുറമെ അവർ വിളിച്ചു പ്രാർഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്. അവർ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാൻ അത് കാരണമായേക്കും...’’ (6:108)

(തുടരും)