വിസ്മയിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

ഇത് കനഡക്കാരനായ ഡോക്ടര്‍ ഗാരി മില്ലറിന്റെ കഥയാണ്. ക്രൈസ്തവ മതത്തില്‍ അഗാധ പാണ്ഡിത്യമുള്ള ഡോക്ടര്‍ ഗാരി മില്ലറിനെ അസ്വസ്ഥനാക്കിയിരുന്ന ഒരു വസ്തുതയായിരുന്നു ക്വുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിന്ന്(സ്വ) സ്രഷ്ടാവില്‍ നിന്ന് അവതീര്‍ണമായതാണെന്നത്. അദ്ദേഹത്തിന്റെ മനസ്സ് അത് സമ്മതിച്ചു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ക്വുര്‍ആനില്‍ നിരവധി അബദ്ധങ്ങള്‍ ഉണ്ടെന്നും അത് പ്രവാചകന്‍(സ്വ) സ്വയം നിര്‍മിച്ചുണ്ടാക്കിയതാണെന്നും മില്ലര്‍ ഉറച്ചു വിശ്വസിച്ചു. ഈ ധാരണ ശരിയാണെന്നു സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. 'പൈശാചിക ബോധനങ്ങള്‍ കോര്‍ത്തിണക്കി മുഹമ്മദ് സ്വയം ഭാവനയില്‍നിന്ന് നിര്‍മിച്ചുണ്ടക്കിയതാണു ക്വുര്‍ആന്‍' എന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം ക്വുര്‍ആനില്‍ നിന്നു തന്നെ തെളിവുകള്‍ തേടിയിറങ്ങി.

ലോകത്തു തന്നെ ക്രിസ്ത്യാനിസത്തിന്റെ ഏറ്റവും ശക്തനായ പ്രതിയോഗിയായി ഇസ്‌ലാമിനെ കാണുന്ന മില്ലര്‍ ഈ ആവശ്യത്തിന്നായി ക്വുര്‍ആനില്‍ തെറ്റുകള്‍ പരതാന്‍ തുടങ്ങി. ആരംഭ വചനങ്ങളില്‍ തന്നെ അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. (അലിഫ് ലാം മീം. ദാലികല്‍ കിതാബു ലാ റൈ്വബ ഫീഹി...) 'ആ ഗ്രന്ഥത്തില്‍ ഒരു സന്ദേഹവുമില്ല...' എന്നോ? ഇതെങ്ങനെ അംഗീകരിക്കാനാകും? ഇതു ക്വുര്‍ആന്‍ നടത്തുന്ന ഒരു വെല്ലുവിളിയാണല്ലോ. എങ്ങനെയെങ്കിലും ക്വുര്‍ആനിന്റെ അപ്രമാദിത്വം പൊളിച്ചടുക്കണമെന്ന് അദ്ദേഹത്തിന്നു വാശിമൂത്തു. അപാകത കണ്ടെത്താന്‍ ക്വുര്‍ആന്‍ വായിച്ചു തുടങ്ങിയ അദ്ദേഹം 'മര്‍യം' എന്ന പത്തൊമ്പതാം അധ്യായത്തില്‍ എത്തി. അദ്ദേഹത്തിന്റെ ചിന്താമണ്ഡലം മുഴുവന്‍ അട്ടിമറിയുന്നത് ഇവിടെയെത്തിയപ്പോഴാണ്. 'വിശുദ്ധ മര്‍യമിനെ'ക്കുറിച്ച് ക്വുര്‍ആനില്‍ ഒരധ്യായമോ? വിശ്വസിക്കാനായില്ല. അദ്ദേഹം പറയട്ടെ: ''ഞാന്‍ 'ആഇശ' എന്നു പേരുള്ള ഒരധ്യായം ക്വുര്‍ആനില്‍ തിരഞ്ഞു. പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട മഹതിയാണ് ആഇശ എന്നു മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ ആദ്യന്തം മറിച്ചു നോക്കിയിട്ടും 'ആഇശ' എന്ന അധ്യായമോ ആ പേര്‍ പരാമര്‍ശിച്ച ഒരു വചനമൊ ക്വുര്‍ആനിലില്ല! ഇത് അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. അതേ സമയം മര്‍യമിന്റെ പേര്‍ ക്വുര്‍ആനില്‍ നാലു തവണ പ്രതിപാദിച്ചിട്ടുണ്ട്. ഇതൊരതിശയമല്ലേ? പിന്നീട് യേശുവിന്റെ നാമം ക്വുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ എന്നു പരതി. മഹാത്ഭുതം! 25 തവണ യേശുവിനെ പരാമര്‍ശിച്ചിരിക്കുന്നു. മുഹമ്മദിന്റെ പേര്‍ എത്ര തവണ വന്നിട്ടുണ്ട്? നാലു തവണ മാത്രം! തികച്ചു അവിശ്വസനീയം. മില്ലറിന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു. മുഹമ്മദ് സ്വയം നിര്‍മ്മിച്ചു എന്നു താന്‍ കരുതുന്ന ഖുര്‍ആനില്‍ അദ്ദേഹത്തിന്റെ പേര്‍ കേവലം നാലു തവണയും അതേ സമയം യേശുവിന്റെ പേര്‍ 25 തവണയും! ഇവിടെ ഗാരി മില്ലറിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ചോദ്യമുയര്‍ന്നു.  ക്വുര്‍ആന്‍ മുഹമ്മദ് പടച്ചുണ്ടാക്കിയതാണെന്നതിന് ഒരു തെളിവും കിട്ടാത്തതെന്തേ? മറിച്ചുള്ള തെളിവുകള്‍ ധാരാളവും!

മറ്റൊരുകാര്യം; ക്വുര്‍ആന്‍ തികച്ചും പൈശാചിക ദുര്‍ബോധനമായാണു മില്ലര്‍ കരുതിവന്നത്. ആ ക്വുര്‍ആന്‍ തന്നെ പിശാചിനെയും അവന്റെ ചെയ്തികളെയും കഠിനമായി ആക്ഷേപിക്കുന്നു. ഈ വൈരുധ്യമെങ്ങനെ സംഭവിച്ചു? അപ്പോള്‍ ഈ ഗ്രന്ഥം പിശാചില്‍ നിന്നാവാന്‍ വഴിയില്ല. മില്ലറിന്നു ഉള്‍ഭയം വര്‍ധിച്ചു വന്നു. ഇസ്‌ലാമിന്റെയും ക്വുര്‍ആനിന്റെയും ശക്തനായ പ്രതിയോഗി ഇവിടെ നിരായുധനാവുകയാണ്. ക്വുര്‍ആന്‍ പഠനം വര്‍ധിത വീര്യത്തോടെ അയാള്‍ തുടര്‍ന്നു. എവിടെയെങ്കിലും ഒരു പിടിവള്ളി കിട്ടാന്‍ തീവ്ര ശ്രമം നടത്തിനോക്കി. അങ്ങനെയാണ് 'മസദ്' എന്ന ചെറിയ അധ്യായത്തില്‍ ശ്രദ്ധ ഉടക്കിയത്. 'തബ്ബത് യദാ അബീലഹബിന്‍ വ തബ്ബ്!' ആരാണീ ഇരു കരങ്ങളും നശിച്ച അബൂലഹബ്? നബി(സ്വ)യുടെ പിതൃസഹോദരന്‍. മുഹമ്മദ് പടച്ചുണ്ടാക്കിയ ക്വുര്‍ആനില്‍ സ്വന്തം പിതൃവ്യന്‍ ഇത്ര കടുത്ത ഭാഷയില്‍ ആക്ഷേപിക്കപ്പെടുന്നത് എങ്ങനെ? അബൂലഹബ് അഗ്‌നികുണ്ഡാരത്തില്‍ വെന്തുരുകുന്ന ഹൃദയ ഭേദകമായ ചിത്രം സ്വന്തം സഹോദര പുത്രന്‍ വരച്ചുകാട്ടുകയോ? സാധ്യത വിദൂരം!

അപ്പോഴാണറിയുന്നത് ഈ സുക്തം അവതരിപ്പിക്കപ്പെട്ട ശേഷവും 10 വര്‍ഷം അബൂലഹബ് ജീവിച്ചിരുന്നു എന്ന്. എപ്പോഴെങ്കിലും ക്വുര്‍ആനിന്റെ ഈ പ്രവചനം തെറ്റെന്ന് സ്ഥാപിക്കാന്‍ കപടതന്ത്രം കാണിച്ച് ഞാന്‍ മുസ്‌ലിമായി എന്നു വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നില്ലേ? ക്വുര്‍ആനിന്റെ അമാനുഷികത അവിടെ തകര്‍ന്നടിയില്ലേ? ഈ കാലയളവില്‍ പല പ്രമുഖന്മാരും ഇസ്‌ലാമിലേക്കു കടന്നുവന്നിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരാളായി അബൂലഹബ് ഉണ്ടായില്ല. മാത്രമല്ല സഹോദര പുത്രനോടുള്ള ശത്രുത നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണുണ്ടായത്. കവി, ആഭിചാരക്കാരന്‍, ഭ്രാന്തന്‍ തുടങ്ങി നിരവധി ചീത്തപ്പേരുകള്‍ വിളിച്ച് പരിഹസിക്കുകയായിരുന്നു അബൂലഹബും ഭാര്യ ഉമ്മുജമീലും കൂട്ടരും. ഒരിക്കലെങ്കിലും അബൂലഹബിന് മുസ്‌ലിമാകണമെന്നു തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ഇവിടെ ഗാരി മില്ലര്‍ സ്തബ്ധനായി. അവിടെവെച്ചു ആ സത്യത്തെ മില്ലര്‍ തിരിച്ചറിഞ്ഞു. 

ക്വുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയല്ല. മനുഷ്യ കരങ്ങള്‍ക്കതീതമായി ലോകരക്ഷിതാവില്‍ നിന്നവതരിപ്പിക്കപ്പെട്ടതാണ് ആ ഗ്രന്ഥം. ഇതു ബോധ്യപ്പെട്ട ആ ക്രിസ്തീയ പുരോഹിതന്‍ തന്റെ ളോഹ അഴിച്ചു വെച്ചു 'അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു...' എന്ന സാക്ഷ്യവാക്യം ഉച്ചരിച്ചു മുസ്‌ലിമായി. ക്വുര്‍ആനിന്റെ ദൈവികത ബോധ്യപ്പെട്ട അദ്ദേഹം രചിച്ച ഗ്രന്ഥമാണ് "The Amazing Quraan' (അത്ഭുതപ്പെടുത്തുന്ന ക്വുര്‍ആന്‍).