വെളിച്ചം കാണിക്കലാണ് പണ്ഡിത ധർമം
ടി.കെ.അശ്‌റഫ്
2017 ജനുവരി 21 1438 റബിഉൽ ആഖിർ 22
മനുഷ്യരിൽ ചിന്തിക്കുന്നവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ബുദ്ധിയുള്ളവർ അതിനെ ഒരിക്കലും അവഗണിക്കുകയില്ല. പഠിക്കാൻ ചോദിക്കുന്നവർക്ക് ഗുണകാംക്ഷയോടുകൂടി വ്യക്തമായ മറുപടി നല്കുകയാണ് ബുദ്ധിയും വിവേകവും അറിവുമുള്ള, പ്രത്യേകിച്ച് ഇസ്‌ലാമിക പ്രബോധന രംഗത്ത് കാഴ്‌ചപ്പാടുള്ള പണ്ഡിതന്മാർ ചെയ്യുക. ചോദ്യം ഒരു കൂട്ടായ്‌മയോടാകുമ്പോഴും ഉത്തരവാദപ്പെട്ടവർ ഈ നിലപാടാണ് സ്വീകരിക്കേണ്ടത്.
എന്നാൽ പരിഹസിക്കുവാനും കുതർക്കങ്ങളിൽ ഏർപെടുവാനുമാണ് ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിൽ അത്തരം ആളുകളെ അവഗണിക്കാവുന്നതാണ്. `ജാഹിലുകളിൽനിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക` എന്നാണല്ലോ ക്വുരാൻ പറയുന്നത്. എന്നാൽ പരലോക രക്ഷ ആഗ്രഹിക്കുന്ന ആളുകൾക്ക് അവർ അന്വേഷിക്കുന്ന ഇസ്‌ലാമിക കാര്യങ്ങളിൽ വ്യക്തത നല്കുക എന്നത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. തനിക്കറിയുന്ന ഒരു അറിവ് അത് ചോദിച്ചുവരുന്ന വ്യക്തിക്ക് പകർന്നു നല്കാതിരുന്നാൽ അത് വലിയ കുറ്റമാണ്. പണ്ഡിതന്മാർ അറിവ് മറച്ചുവെച്ചാൽ നാളെ പരലോകത്ത് അവർക്ക് വലിയ ശിക്ഷ ലഭിക്കുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്. ഇസ്‌ലാമിമകായ ഒരു വിഷയത്തിൽ ഭിന്നമായ കാഴ്‌ചപ്പാടുണ്ടായാൽ അത് തീർക്കാനുള്ള അടിസ്‌ഥാനമായി സ്വീകരിക്കേണ്ടത് വിശുദ്ധ ക്വുരാനും നബി(സ്വ)യുടെ ചര്യയുമാണ്. അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും” (4:59).
ഇവിടെ ഒരു കാര്യം പ്രധാനമായും നമ്മൾ ചിന്തിക്കേണ്ടതണ്ട്. ആദ്യം `നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക` എന്ന് മൊത്തത്തിൽ പറയുകയും എന്തെങ്കിലും ഭിന്നതയുണ്ടായാൽ അത് തീർക്കുവാൻ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക എന്ന് മാത്രം പറയുകയും ചെയ്‌തിരിക്കുന്നു. അവിടെ ഉലുലമ്രിലേക്ക് (കൈകാര്യകർത്താക്ക്) മടക്കുക എന്ന് പറയുന്നില്ല. ഭിന്നതയുണ്ടായാൽ ക്വുരാനിലേക്കും സുന്നത്തിലേക്കുമാണ് മടക്കേണ്ടത് എന്നർഥം. സച്ചരിതരായ മുങ്ങാമികൾ ക്വുരാനിന്റെയും സുന്നത്തിന്റെയും അടിസ്‌ഥാനത്തിൽ ഒരു കാര്യം എങ്ങനെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ആചരിക്കുകയും ചെയ്തുവോ അങ്ങനെ മനസ്സിലാക്കുവാനും സ്വീകരിക്കുവാനും ആചരിക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്. എന്നാൽ ഈ നയം സ്വീകിക്കാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണം എന്നില്ല. അതിന് അല്ലാഹുവിൽ ഉറച്ച് വിശ്വസിക്കുന്ന, പരലോകബോധമുള്ളവർക്കേ കഴിയൂ. `നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ` എന്നു പറഞ്ഞത് ഇക്കാര്യം വ്യക്തമാക്കുന്നു.
ആ നിലപാടാണ് നല്ല പര്യവസാനമുണ്ടാക്കുന്നതും ഉത്തമവും. നമ്മുടെ വ്യക്തിപരമോ കുടുംബപരമോ സംഘടനാപരമോ ആയ താല്പര്യങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ എന്തെങ്കിലും ഒത്തുതീർപുകളുടെ ഭാഗമായി സ്വന്തം വീക്ഷണങ്ങളിലൂടെ കണ്ടെത്തിയ തീരുമാനങ്ങളിലേക്കാണ് നമ്മൾ മടങ്ങുന്നതെങ്കിൽ നമുക്ക് നല്ല പര്യവസാനമല്ല ഉണ്ടാവുക. താല്ക്കാലികമായി അതിലെന്തോ ലാഭമുണ്ടെന്ന് തോന്നിയാലും അവസാന ഘട്ടത്തിൽ ദോഷമായിട്ടാണ വരിക.
കേരളത്തിൽ ഏകദേശം ഒരു നൂററാണ്ടു മുമ്പ് കടന്നുവന്ന ഒരു ആദർശ പ്രബോധന കൂട്ടായ്‌മയാണ് മുജാഹിദ് പ്രസ്‌ഥാനം. ആ പ്രസ്‌ഥാനത്തിനു മുമ്പിലേക്ക് അന്നത്തെ പാമരരും പണ്ഡിതരുമായ ജനങ്ങൾ ഒരുപാട് ചോദ്യങ്ങളുമായി കടന്നുവന്നു. അതിനൊക്കെ ഉത്തരം പറഞ്ഞത് `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്, സച്ചരിതരായ മുങ്ങാമികൾ എങ്ങെനയാണോ മനസ്സിലാക്കിയത്, അതാണ് ഞങ്ങളുടെ നിലപാട്` എന്നല്ല. മറിച്ച് ചോദിച്ച കാര്യത്തിൽ എന്താണോ ക്വുരാനും സുന്നത്തും പറയുന്നത് അതനുസരിച്ചുള്ള മറുപടിയാണ് കൊടുത്തത്. വാദപ്രതിവാദങ്ങളിലും ഖണ്ഡനമണ്ഡനങ്ങളിലുമൊക്കെ മുജാഹിദ് പണ്ഡിതന്മാർ ഈ നിലപാടാണ് സ്വീകരിച്ചത്. അങ്ങനെയാണ് കേരളത്തിൽ ഇന്ന് കാണുന്ന തരത്തിലുള്ള മാറ്റം ഉണ്ടായത്.
മരിച്ചുപോയവരോട് പ്രാർഥിക്കാൻ പാടുണ്ടോ എന്ന ചോദ്യം വന്നാൽ അതിന്റെ ഉത്തരം പാടില്ല; അത് ശിർക്കാണ് എന്നാണ്. ഇത് ആർജവത്തോടെ പറയാൻ സാധിക്കണം. ഇതിനു പകരം `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്, സച്ചരിതരായ മുങ്ങാമികൾ എങ്ങെനയാണോ മനസ്സിലാക്കിയത്, അതാണ് ഞങ്ങളുടെ നിലപാട്` എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ചാൽ ചോദ്യകർത്താവിന് എന്ത് വേണമെങ്കിലും മനസ്സിലാക്കാം. പ്രാർഥിക്കാമോ, ഇല്ലേ എന്ന് അയാൾക്ക് വ്യക്തമാകില്ല. നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാൻ പാടുണ്ടോ എന്ന് ചോദിച്ചാൽ ഇതിനും മുൻപറഞ്ഞ മറുപടി പോരാ. പാടില്ല, അത് ആഘോഷിക്കൽ ബിദ്‌ത്താണ് എന്ന് വ്യക്തമാക്കിക്കൊടുക്കണം. നമസ്‌കാരാനന്തര കൂട്ടുപ്രാർഥന, സുബ്‌ഹി നമസ്‌കാരത്തിലെ ക്വുനൂത്ത് തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്കൊക്കെ കൃത്യവും വ്യക്തവുമായ മറുപടി കൊടുക്കാൻ കഴിഞ്ഞാലേ ബിദ്‌ത്ത് ആളുകൾ കയ്യൊഴിയുകയുള്ളൂ.
ഖബ്ര് ശിക്ഷ ഉണ്ടോ? അത് ശാരീരികമാണോ? ഈ സംശയം പലർക്കുമുണ്ടാകും. `ഉണ്ട്, അത് ശരിക്കും അനുഭവഭേദ്യമാകും` എന്ന് പ്രമാണബദ്ധമായി പറഞ്ഞുകൊടുക്കണം. എങ്കിലേ അത് ഭയപ്പെട്ടുകൊണ്ട് കൂടുതൽ സൂക്ഷ്‌മത പുലർത്തി ജീവിക്കാനാവൂ.
അല്ലാതെ `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്, സച്ചരിതരായ മുങ്ങാമികൾ എങ്ങെനയാണോ മനസ്സിലാക്കിയത്, അതാണ് ഞങ്ങളുടെ നിലപാട്` എന്ന് മറുപടി കൊടുതതാൽ എന്ത് മനസ്സിലാകാനാണ്?
നബി(സ്വ)യുടെ ഇസ്റാൂം മിയ്റാജും കേവലം സ്വപ്‌നമോ, അതോ ശാരീരികമോ? ഈ ചോദ്യത്തിന് സ്വപ്നമല്ല, ശാരീരികം തന്നെ എന്നല്ലേ പ്രമാണങ്ങൾ പഠിച്ചവർ മറുപടി കൊടുക്കേണ്ടത്? അത് അങ്ങനെ വിശ്വസിച്ചതുകൊണ്ടല്ലേ അബൂബക്കർ്യവിന് സ്വിദ്ദീക്വ് എന്ന വിളിപ്പേരു ലഭിച്ചത്?
സംസം വെള്ളത്തിന് പ്രത്യേകതയുണ്ടോ? പുണ്യമുണ്ടോ? ഉണ്ട്! സ്വഹീഹായ ഹദീഥുകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്.
ജിന്നിനോട് പ്രാർഥിക്കാമോ? ഇല്ല! അത് ശിർക്കാണ.്
സിഹ്‌റിന് യാഥാർഥ്യമുണ്ടോ? ഉണ്ട്! എന്നാൽ അത് ചെയ്യാൻ പാടില്ല. അത് മഹാപാപമാണ്. കുഫ്‌റാണ്.
എന്നാൽ ഇതിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ട്. പണിക്കന്മാർ, ജേ്യാത്സ്യന്മാർ, തങ്ങന്മാർ, ബീവിമാർ... അങ്ങനെയങ്ങനെ പലരും സിഹ്‌ർ, അസ്മാീന്റെ പണി, ത്വൽസമാത്ത്, ഭാവി പ്രവചനം തുടങ്ങിയ പലതും നടത്തുന്നുണ്ട്. അതൊന്നും സത്യവിശ്വാസികൾക്ക് അംഗീകരിക്കാനാവില്ല. ഇതിന്റെയൊക്കെ യാഥാർഥ്യം വ്യക്തമാക്കിക്കൊടുക്കലാണ് പണ്ഡിത ധർമം. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംശയം ചോദിക്കുമ്പോൾ ഉചിതമായ ഉത്തരം കൊടുക്കാതെ `ക്വുരാനിലും സുന്നത്തിലും ഈ വിഷയത്തിൽ എന്താണോ പറയുന്നത്, സച്ചരിതരായ മുങ്ങാമികൾ എങ്ങെനയാണോ മനസ്സിലാക്കിയത്, അതാണ് ഞങ്ങളുടെ നിലപാട്` എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കാൻ പ്രമാണങ്ങളോട് പ്രതിബദ്ധതയുള്ളവർക്ക് കഴിയില്ല എന്നത് തീർച്ചയാണ്. അവർക്ക് ആശയക്കുഴപ്പവും അവ്യക്തതയുമുണ്ടാക്കാനേ കഴിയൂ. അത്തരം മറുപടിയിലൂടെ വിശ്വാസവും അന്ധവിശ്വാസവും സുന്നത്തും ബിദ്‌ത്തും വ്യവഛേദിച്ചറിയാൻ ജനങ്ങൾക്ക്‌കഴിയില്ല.
ചോദ്യകർത്താക്കളെ ശത്രുക്കളായി കണ്ടാൽ പ്രബോധന പ്രവർത്തനങ്ങൾ എങ്ങനെ സുഗമമായി മുന്നോട്ടു പോകും? കാര്യങ്ങൾ അന്വേഷിച്ചുവരുന്ന ആളുകളോട് `സമൂഹത്തിൽ കുഴപ്പവും ഭിന്നതയുമുണ്ടക്കുവാനാണ് നിങ്ങളീ ചോദിക്കുന്നത്` എന്നു പറയുന്നത് നീതിയാണോ?
ചിന്തിക്കുന്നവർ ചോദിക്കാതിരിക്കില്ല. അവരെ ഭിന്നിപ്പിന്റെ ആളുകളായി കാണാതിരിക്കുക. പ്രമാണബദ്ധമായി ഉത്തരം പഠിച്ച് പറഞ്ഞുകൊടുക്കുക. എല്ലാവിധ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട്, വിശുദ്ധ ക്വുരാനും പ്രവാചക വചനങ്ങളും ആയുധമായി സ്വീകരിച്ചുകൊണ്ട്, പരലോകമോക്ഷം മുന്നിൽ കണ്ടുകൊണ്ട് ഗുണകാംക്ഷയോടുകൂടി പ്രബോധന രംഗത്ത് മുന്നേറുക. അല്ലാഹു അനുഗ്രഹിക്കട്ടെ.