ആരാണ് ശിയാക്കള്‍?

അബ്ദുല്‍ ജബ്ബാര്‍ മദീനി

2017 നവംബര്‍ 18 1439 സഫര്‍ 29

വിവിധ പേരുകളുള്ള ഒരു കക്ഷിയാണ് ശിയാക്കള്‍. ആ പേരുകളും അങ്ങനെ പേരുവരാനുള്ള കാരണങ്ങളും കാണുക:

റാഫിദ്വഃ

അബൂബക്ര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരുടെ ഖിലാഫത്തിനെ (നബി ﷺ യുടെ വിയോഗാനന്തരുമള്ള മുസ്‌ലിം നേതൃത്വത്തെ) തിരസ്‌കരിക്കുകയും സ്വഹാബികളെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ റാഫിദ്വികള്‍ (തിരസ്‌കരിക്കുന്നവര്‍) എന്ന് വിളിക്കപ്പെടുന്നു.

ശീഅത്ത്

ഇമാമത്തിനു(തിരുവിയോഗാനന്തരുമള്ള നേതൃത്വത്തെ) അര്‍ഹത അലിയ്യി(റ)ന് മാത്രമാണെന്നും ശേഷം ഇമാമത്ത് അദ്ദേഹത്തിന്റെ സന്താനങ്ങളല്ലാത്ത മറ്റൊരാള്‍ക്കുമില്ലെന്നും വാദിച്ചുകൊണ്ട് അലിയ്യി(റ)നോട് കക്ഷിത്വം പുലര്‍ത്തുന്നതിനാല്‍(ശീഅത്തുഅലി) അഥവാ ശിയാക്കള്‍ (ശീഇകള്‍) എന്ന് അവര്‍ എന്ന് വിളിക്കപ്പെടുന്നു.

ഇഥ്‌നാ അശരിയ്യഃ

പന്ത്രണ്ട് ഇമാമുമാരുടെ ഇമാമത്തിലും പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദുല്‍ അസ്‌കരി ഇറാക്വിലെ സാമുര്‍റായില്‍ ഒരു ഗുഹയില്‍ പ്രവേശിച്ചിരിക്കുകയാണെന്നതിലും വിശ്വസിക്കുന്നതിനാല്‍ അവര്‍ ഇഥ്‌നാഅശരികളെന്ന് വിളിക്കപ്പെടുന്നു.

ഇമാമിയ്യഃ

തങ്ങളുടെ മുഖ്യ അജണ്ടയും ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തെ സ്തംഭവും ഇമാമത്താണെന്ന് വാദിച്ചതിനാല്‍ ഇമാമിയ്യഃ എന്ന് വളിക്കപ്പെടുന്നു.

ജഅ്ഫരിയ്യഃ

തങ്ങളുടെ ആറാമത്തെ ഇമാമായ ജഅ്ഫര്‍സ്വാദിക്വിലേക്ക് ചേര്‍ത്തുകൊണ്ട് ജഅ്ഫരിയ്യഃ എന്നവര്‍ വിളിക്കപ്പെടുന്നു.

ക്വത്വീഅഃ

ഇമാം ജഅ്ഫര്‍ സ്വാദിക്വിന്റെ മകന്‍ മൂസല്‍കാള്വിം മരണപ്പെട്ടിരിക്കുന്നു എന്നത് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നതിനാല്‍ ക്വത്വീഅത് എന്ന് അവര്‍ വിളിക്കപ്പെടുന്നു. മൂസല്‍കാള്വിമിന്റെ മരണശേഷം ഇമാമത്ത് മകന്‍ അലിയ്യുരിദ്വാക്ക് ആണെന്ന് ഈ വിഭാഗം വാദിക്കുന്നു. മൂസല്‍കാള്വിമിന്റ മരണവിവരം സ്ഥിരീകരിക്കാത്തവരെ മംത്വൂറഃ എന്നും അദ്ദേഹം അദൃശ്യനായതാണ്, പിന്നീട് പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നവരെ വാക്വിഫഃ എന്നും വിളിക്കപ്പെടുന്നു. 

ശിയാ ഇമാമുമാര്‍

അലിയ്യ്, ഹസന്‍, ഹുസയ്ന്‍, ഹുസയ്‌നിന്റെ സന്താനപരമ്പരയിലെ ഒമ്പതു പേര്‍, പന്ത്രണ്ടാമത്തെ ഇമാം എന്നിവരുടെ പേരു വിവരങ്ങള്‍ ചുവടെ നല്‍കുന്നു. തിരുനബിലയുടെ വിയോഗാനന്തരം ഈ പന്ത്രണ്ട് പേരാണ് ഖിലാഫത്തിന്ന് അര്‍ഹരെന്നും പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദുല്‍അസ്‌കരി ഇറാക്വിലുള്ള സാമുര്‍റയിലെ ഗുഹയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ശിയാക്കള്‍ വിശ്വസിക്കുന്നു. യഥാര്‍ഥത്തില്‍ പന്ത്രണ്ടാമതായി എണ്ണപ്പെടുന്ന മുഹമ്മദുല്‍ അസ്‌കരി എന്ന ഒരാള്‍ ജീവിച്ചിരുന്നതിനു തന്നെ യാതൊരു രേഖയുമില്ല. പ്രസ്തുത വ്യക്തിയെ കുറിച്ചുള്ള ശിയാ വിവരണങ്ങളും വസ്തുതകളും വഴിയെ വരുന്നുണ്ട്.

  പേര്  വിളിപ്പേര് സ്ഥാനപ്പേര്
1 അലിയ്യിബ്‌നു അബീ ത്വാലിബ്   അബുല്‍ഹസന്‍ അല്‍മുര്‍തള്വാ
2 ഹസനുബ്‌നുഅലിയ്യ് അബൂമുഹമ്മദ് മുജ്തബാ/സകിയ്യ്
3 ഹുസയ്‌നുബ്‌നു അലിയ്യ് അബൂഅബ്ദില്ല അശ്ശഹീദ്
4 അലിയ്യിബ്‌നുല്‍ ഹുസയ്‌നുബ്‌നുഅലിയ്യ് അബൂമുഹമ്മദ് സെയ്‌നുല്‍ ആബിദീന്‍/സജ്ജാദ്
5 മുഹമ്മദ്ബ്‌നു അലിയ്യ്ബ്‌നുഹുസയ്ന്‍ അബൂജഅ്ഫര്‍ അല്‍ബാക്വിര്‍
6 ജഅ്ഫറുബ്‌നു മുഹമ്മദ്ബ്‌നുഅലിയ്യ്   അബൂഅബ്ദില്ല അസ്സ്വാദിക്വ്
7 മൂസബ്‌നുജഅ്ഫറ്ബ്‌നു മുഹമ്മദ്   അബൂഇബ്‌റാഹീം അല്‍കാള്വിം
8 അലിയ്യിബ്‌നു മൂസബ്‌നു ജഅ്ഫര്‍ അബുല്‍ഹസന്‍  അര്‍രിദ്വാ
9 മുഹമ്മദ്ബ്‌നുഅലിയ്യ്ബ്‌നുമൂസാ   അബൂജഅ്ഫര്‍ അത്തക്വിയ്യ്/അല്‍ജവ്വാദ്
10 അലിയ്യിബ്‌നു മുഹമ്മദ്ബ്‌നുഅലിയ്യ്   അബുല്‍ഹസന്‍  അന്നക്വിയ്യ്/അല്‍ഹാദി
11 അല്‍ഹസന്‍ ബ്‌നുഅലിയ്യ്ബ്‌നു മുഹമ്മദ് അബൂമുഹമ്മദ് അസ്സകിയ്യ്/അല്‍അസ്‌കരി
12 മുഹമ്മദ് ബ്‌നുഹസന്‍ അല്‍അസ്‌കരി അബുല്‍ക്വാസിം അല്‍മഹ്ദി/ഹുജ്ജതുല്‍ക്വാഇമുല്‍

ഈ ഇമാമുമാരിലുള്ള ശിയാക്കളുടെ പല വിശ്വാസങ്ങളും തീര്‍ത്തും തീവ്രവും ഏറെ വികലവും അനിസ്‌ലാമികവുമാണ്. പ്രസ്തുത വൈകല്യങ്ങള്‍ ഒരു അധ്യായമായി പിന്നീട് വിവരിക്കുന്നുണ്ട്.

ശിയാക്കള്‍: അലിയ്യി(റ)ന്റെ ഖിലാഫത്തില്‍

ശിയാഇസത്തിന്റെ തുടക്കനാളുകളില്‍ അഥവാ അലിയ്യി(റ)ന്റെ ഭരണനാളുകളില്‍ ശിയാക്കള്‍ മൂന്ന് തരക്കാരായിരുന്നു.

ഒന്ന്: അല്‍മുഫദ്ദ്വിലഃ. അബൂബക്‌റി(റ)നെക്കാളും ഉമറി(റ)നെക്കാളും അലിയ്യി(റ)ന് പ്രാമുഖ്യവും ശ്രേഷ്ഠതയും കല്‍പിക്കുന്നവര്‍. അലിയ്യ്(റ) ഇവരെ എതിര്‍ത്തിരുന്നു. അല്ലാഹുവിന്റെ റസൂലി ﷺ നുശേഷം ഈ സമുദായത്തില്‍ ഏറ്റവും ശ്രേഷ്ഠര്‍ അബൂബക്‌റും(റ) ഉമറും(റ) ആണെന്ന് അദ്ദേഹം പ്രഖ്യാപിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം നോക്കൂ:

''ആരും എന്നെ അബൂബക്ര്‍(റ)വിനെക്കാളും ഉമര്‍(റ)വിനെക്കാളും ശ്രേഷ്ഠപ്പെടുത്തരുത്. അങ്ങനെ ചെയ്യുന്നവരുടെ മേല്‍ ഞാന്‍ അപവാദം പറയുന്നവരുടെമേല്‍ നടപ്പാക്കുന്ന ശിക്ഷ (എണ്‍പത് അടി) നടപ്പാക്കുകതന്നെ ചെയ്യും.(1)

രണ്ട്: അസ്സബ്ബാബഃ. അബൂബക്ര്‍(റ)വിനെക്കാളും ഉമര്‍(റ)വിനെക്കാളും അലിയ്യി(റ)ന് പ്രാമുഖ്യം കല്‍പിക്കുന്നതില്‍ അതിരുവിടുകയും അബൂബക്ര്‍(റ)വിനെയും ഉമര്‍(റ)വിനെയും ചീത്തവിളിക്കുകയും ചെയ്യുന്നവര്‍.

കേവലം ശ്രേഷ്ഠപ്പെടുത്തി സംസാരിക്കുന്നതില്‍ ചീത്തവിളിയോ മോശപ്പെടുത്തലോ ഇല്ലെന്നിരിക്കെ അബൂബക്‌റിനെക്കാള്‍ തന്നെ ശ്രേഷ്ഠപ്പെടുത്തുന്ന ആളുകളില്‍ അപവാദപ്രചാരണം നടത്തുന്നവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്ന അലിയ്യി(റ)ന്റെ പ്രഖ്യാപനം നാം വായിച്ചുവല്ലോ. അപ്പോള്‍ അബൂബക്ര്‍(റ)വിനെയും ഉമര്‍(റ)വിനെയും ചീത്തവിളിക്കുന്നതിനും ഇകഴ്ത്തി സംസാരിക്കുന്നതിനും ശപിക്കുന്നതിനുമൊക്കെയുള്ള അലിയ്യി(റ)ന്റെ ശിക്ഷ ഇതിനെക്കാള്‍ കഠിനമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

മൂന്ന്: അല്‍ഗുലാത്: അലിയ്യി(റ)നെ ഇലാഹാക്കുന്നവര്‍. അഥവാ അലിയ്യ്(റ) ഇലാഹാണെന്ന് വിശ്വസിക്കുകയോ അല്ലെങ്കില്‍ ഇലാഹ് അലിയ്യില്‍ അവതരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യുന്നവര്‍. അവരത്രെ കപടന്മാര്‍. ഉപരിപ്ലവമായി ഇസ്‌ലാം കൊണ്ടുനടക്കുകയും കുഫ്ര്‍ ഉള്ളില്‍ പേറി നടക്കുകയും ചെയ്യുന്നതിനാലാണ് അവര്‍ക്ക് ഈ നാമകരണം.

ഇമാമത്ത്

ശിയാക്കളുടെ ഏറ്റവും പ്രധാനമായ സാങ്കേതിക ശബ്ദങ്ങളിലൊന്നാണ് ഇമാമത്ത്. മുന്‍ ഇമാം (ഭരണാധികാരി) തന്നെ തുടര്‍ന്നുവരേണ്ട ഇമാമിനെ വ്യക്തമായി നിര്‍ണയിക്കല്‍ നിര്‍ബന്ധമാണെന്നതാണ് അതിന്റെ തേട്ടം. തന്നെ തുടര്‍ന്നുവരേണ്ട ഇമാമിന്റെ വിശേഷണങ്ങള്‍ മാത്രം നബി ﷺ നല്‍കിയാല്‍ മതിയാകില്ല. ആളുകള്‍ അഭിപ്രായ വ്യത്യാസത്തിലാകുംവിധം നബി ﷺ അവരെ അവഗണിച്ച് വിട്ടേച്ചുപോകലും അനുവദനീയമല്ല. ആളുകള്‍ക്ക് ആശ്രയമാകും വിധം ഒരാളെ നിര്‍ണയിക്കല്‍ നബി ﷺ യുടെ മേല്‍ നിര്‍ബന്ധമാണ്. ഇത്തരം ആശയങ്ങളാണ് ഇമാമത്തെന്ന ശബ്ദത്തിലൂടെ അവര്‍ ഉന്നയിക്കുന്നത്.

തന്റെ മരണത്തിനുമുമ്പ് അലിയ്യി(റ)നെ നബി ﷺ തന്റെ കാലശേഷമുള്ള ഖലീഫയായി തീരുമാനിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ തിരുവിയോഗ ശേഷം ഖലീഫമാരായ അബൂബക്ര്‍(റ)വും  ഉമര്‍(റ)വും ഉഥ്മാന്‍(റ)വും ഭരണം നടത്തിയത് നബി ﷺ യുടെ തീരുമാനത്തെയും നിര്‍ണയത്തെയും മറികടന്നും ഖിലാഫത്ത് കവര്‍ന്നെടുത്തുമാണെന്നും ശിയാക്കള്‍ വിശ്വസിക്കുന്നു.

മരണത്തിനുമുമ്പു തന്നെ തിരുനബി ﷺ അലിയ്യി(റ)നെ തന്റെ കാലശേഷമുള്ള ഖലീഫയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന ശിയാ വാദം തീര്‍ത്തും ശരിയല്ല. അവര്‍ പ്രസ്തുത വാദത്തിനു കൂട്ടുപിടിക്കുന്ന നിവേദനങ്ങള്‍ വ്യാജനിര്‍മിതങ്ങളോ ദുര്‍ബലമോ ആണ്. എന്നാല്‍ ശേഷം വരേണ്ട ഖലീഫ അബൂബക്‌റാണെന്നതിന്റെ വ്യക്തമായ സൂചനകള്‍ ധാരാളം ഹദീഥുകളില്‍ കാണുവാന്‍ സാധിക്കും. ചിലത് ഇവിടെ നല്‍കാം:

ജുബെയ്ര്‍ ഇബ്‌നു മുത്വ്ഇം(റ) പറയുന്നു: ''ഒരു മഹതി നബി ﷺ യുടെ അടുക്കല്‍ വന്നു. അപ്പോള്‍ അവരോട് തന്റെ അടുക്കലേക്കു മടങ്ങി വരുവാന്‍ അവിടുന്ന് കല്‍പിച്ചു. അവര്‍ പറഞ്ഞു: 'ഞാന്‍ വരികയും താങ്കളെ കാണുകയും ചെയ്തില്ല എങ്കില്‍?' തിരുമേനി ﷺ യുടെ മരണത്തെക്കുറിച്ച് അവര്‍ പറ യുന്നതു പോലുണ്ട്. അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ എന്നെ കണ്ടില്ലായെങ്കില്‍ അബൂബക്‌റിന്റെ അടുക്കല്‍ ചെല്ലുക.'''

ഇമാം ശാഫിഈ പറഞ്ഞു: 'തിരുദൂതരുടെ വിയോഗശേഷം അബൂബക്‌റാണ് ഖലീഫ എന്നതിന് ഈ ഹദീഥില്‍ തെളിവുണ്ട്.'

മറ്റൊരു സംഭവം ഇപ്രകാരമുണ്ട്. അനസ്(റ)  പറയുന്നു: ''ബനുല്‍മുസ്വ്ത്വലക്വ് ഗോത്രം തിരുദൂതരുടെ അടുക്കലേക്ക് എന്നെ അയച്ചു. അവര്‍ പറഞ്ഞു: 'തിരുദൂതരുടെ കാലശേഷം ഞങ്ങള്‍ ആര്‍ക്കാണ് സ്വദക്വഃ നല്‍കേണ്ടതെന്ന് നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ ദൂതരോട് ചോദിക്കണം.' അനസ്(റ) പറയുന്നു: 'ഞാന്‍ നബി ﷺ യുടെ അടുക്കലെത്തി അത് ചോദിച്ചു. അവിടുന്ന് പറഞ്ഞു: 'അബൂബക്‌റിന് നല്‍കണം.' ഞാന്‍ അവരുടെ അടുക്കല്‍ ചെന്ന് അവരോട് വിവരം പറഞ്ഞു.'''

ഇതുപോലെ അബൂബക്ര്‍(റ)വിന്റെ ഖിലാഫത്തിലേക്ക് വ്യക്തമായ സൂചന നല്‍കുന്ന ഹദീഥുകള്‍ വേറേയും കാണുവാന്‍ സാധിക്കും. 

അബൂബക്ര്‍(റ) തെരഞ്ഞെടുക്കപ്പെട്ടതിന്റെ പേരില്‍ ഇസ്‌ലാമിന്റെ ഖലീഫഃയോട് അടങ്ങാത്ത പക കൊണ്ടുനടക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ അലിയ്യ്(റ) ആകട്ടെ അബൂബക്‌റി(റ)നോട് അമര്‍ഷമോ ഈര്‍ഷ്യതയോ കൊണ്ടുനടക്കുന്നവനായിരുന്നില്ല. തിരുവിയോഗശേഷം ഖലീഫയെ തെരഞ്ഞെടുത്ത വിഷയത്തില്‍ അലിയ്യി(റ)നും മറ്റും അല്‍പം അമര്‍ഷമുണ്ടായിരുന്നു. അതിന്റെ കാരണവും വസ്തുതയും സുബെയ്ര്‍ ഇബ്‌നുഅവ്വാമും(റ) അലിയ്യും(റ) വിശദീകരിച്ചത് ഇപ്രകാരമാണ്. 

അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫ്(റ) പറയുന്നു: ''കൂടിയാലോചനയില്‍ ഞങ്ങളെ പരിഗണിച്ചില്ലെന്നതില്‍ മാത്രമാണ് ഞങ്ങള്‍ക്ക് അമര്‍ഷമുണ്ടായത്. തിരുവിയോഗത്തിനു ശേഷം അബൂബക്‌റാണ് ഖിലാഫത്തിന് ഏറ്റവും യോഗ്യന്‍ എന്നാണ് ഞങ്ങള്‍ അഭിപ്രായപ്പെടുന്നത്; കാരണം അദ്ദേഹമാണ് സ്വാഹിബുല്‍ഗാര്‍ (ഥൗര്‍ ഗുഹയിലെ നബിസ)യുടെ സഹചാരി). അദ്ദേഹത്തിന്റെ സ്ഥാനവും പ്രായവും മാനിക്കുന്നവരാണ് ഞങ്ങള്‍. അല്ലാഹുവിന്റെ ദൂതര്‍ ﷺ ജീവിച്ചിരിക്കെ ജനങ്ങള്‍ക്ക് നമസ്‌കാരത്തിനു നേതൃത്വം നല്‍കുവാന്‍ അദ്ദേഹത്തോടാണ് അവിടുന്ന് കല്‍പിച്ചത്.''(2) 

ഇവിടെ സുബെയ്ര്‍(റ)വിനും അലിയ്യി(റ)നും അമര്‍ഷമുണ്ടായത് ഖലീഫയെ തെരഞ്ഞെടുത്തതിലല്ല. പ്രത്യുത ഖലീഫഃയെ തെരഞ്ഞെടുക്കുവാനുള്ള കൂടിയാലോചന നടന്നത് അവരുടെ അസാന്നിധ്യത്തിലായി എന്നതിലാണ്. ഇതേ അമര്‍ഷം മുഹാജിറുകള്‍ക്കും ഉണ്ടായിട്ടുണ്ട്. അത് ന്യായമാണു താനും. എന്തു കൊണ്ടെന്നാല്‍ അവരുടെയെല്ലാം സാന്നിധ്യം അനിവാര്യമായ ഒരു സന്ദര്‍ഭമാണെല്ലോ അത്. 

എന്നാല്‍ അബൂബക്ര്‍(റ)വും ഉമര്‍(റ)വും അബൂഉബയ്ദ(റ)വും ഈ വിഷയത്തില്‍ നിരപരാധികളാണ്. കാരണം നബി ﷺ യുടെ വഫാത്തിനെ തുടര്‍ന്ന് ഖലീഫഃയെ തെരഞ്ഞെടുക്കുവാന്‍ അന്‍സ്വാരികള്‍ ബനൂസാഇദഃയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ അബൂബക്‌റും ഉമറും തിരുമേനി ﷺ യുടെ വീട്ടിലായിരുന്നു. അവര്‍ അത് അറിഞ്ഞിരുന്നില്ല. ഒരു വ്യക്തി വന്ന് വിഷയത്തിന്റെ ഗൗരവം ഉണര്‍ത്തിയപ്പോള്‍ അതില്‍ ഇടപടേണ്ടതിന്റെ അനിവാര്യത പരിഗണിച്ചാണ് അവര്‍ മൂവരും ബനൂസാഇദയില്‍ എത്തിയത്. അന്‍സ്വാരികളാവട്ടെ തങ്ങളില്‍നിന്ന് ഒരു ഖലീഫഃയെ തെരഞ്ഞെടുക്കുവാന്‍ സജ്ജരായിരുന്നു. ആ സമയം എല്ലാവര്‍ക്കും സുസമ്മതനായ അബൂബക്ര്‍(റ) തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അന്‍സ്വാരികളില്‍ ഒരാളാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍ വലിയ കുഴപ്പങ്ങളും പ്രശ്‌നങ്ങളും വിശിഷ്യാ മദീനഃയില്‍ തലപൊക്കുമായിരുന്നു. തീര്‍ത്തും അവിചാരിതമായ ഒരു തെരഞ്ഞെടുപ്പാണ് നടന്നത്. എന്നാല്‍ അവിടെവെച്ച് അബൂബക്ര്‍(റ) പെട്ടെന്ന് തെരഞ്ഞെടുക്കപ്പെട്ടത് വലിയ അനുഗ്രഹമായി ഭവിക്കുകയാണുണ്ടായത്. 

അലിയ്യി(റ)ന് തികഞ്ഞ ഗുണകാംക്ഷയും മതിപ്പുമായിരുന്നു അബൂബക്ര്‍(റ)വിനോട്. പില്‍കാലത്ത് അലിയ്യ്(റ) ആളുകളോട് നടത്തിയ ഒരു പ്രസംഗം നോക്കൂ: 

''ജനങ്ങളേ, ആളുകളില്‍ ആരാണ് ധീരനെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞാലും.' അവര്‍ പറഞ്ഞു: 'അമീറുല്‍മുഅ്മിനീന്‍, ഞങ്ങളുടെ ഭാഷ്യത്തില്‍ അത് താങ്കളാണ്.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ ആരോടും ദ്വന്ദയുദ്ധം നടത്തിയിട്ടില്ല; ഞാന്‍ അവനോട് പ്രതികാരം ചെയ്യാതെ. എന്നാലും ജനങ്ങളില്‍ ആരാണ് ധീരന്‍ എന്ന് നിങ്ങള്‍ എന്നോട് പറഞ്ഞാലും.' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കറിയില്ല; ആരാണ്?' അദ്ദേഹം പറഞ്ഞു: 'അബൂബക്‌റാണ്. ബദ്ര്‍ യുദ്ധദിനം ഞങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതന്‍ ﷺ ന് ഒരു പന്തലുണ്ടാക്കി. ഞങ്ങള്‍ ചോദിച്ചു: 'മുശ്‌രിക്കുകളില്‍ ഒരാളും അടുക്കാത്ത വിധം ആരാണ് തിരുനബി ﷺ യോടൊപ്പം നിലയുറപ്പിക്കുക?' അല്ലാഹുവാണേ, ഞങ്ങളില്‍ ഒരാളും അടുത്തുവന്നില്ല. എന്നാല്‍ അബൂബക്ര്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി തിരുദൂതരുടെ തലക്കരികില്‍ നിലയുറപ്പിച്ചു. തിരുമേനി ﷺ യുടെ നേരെ ഒരാളും അടുത്തിട്ടില്ല; അബൂബക്ര്‍(റ) അവന്റെമേല്‍ ചാടി വീഴാതെ. അബൂബക്‌റാണ് ആളുകളില്‍ ഏറ്റവും ധീരന്‍...(3) 

റഫറന്‍സ്:

1. ഫദ്വാഇലുസ്സ്വഹാബഃ, ഇമാം അഹ്മദ്. ശൈഖ് അല്‍ബാനി ഈ അഥറിന്റെ പരമ്പര ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്.

2. മുസ്തദറകു ഹാകിം, മഗാസീ മൂസ ഇബ്‌നു ഉക്വ്ബഃ. ഇബ്‌നുകഥീറും ഹാകിമും സ്വഹീഹെന്ന് വിശേഷിപ്പിച്ചത്.

3. മുസ്‌നദുല്‍ബസ്സാര്‍, ഫദ്വാഇലുല്‍ ഖുലഫാഅ്, അബൂനുഐം. (തുടരും)