മുജാഹിദുകളെ നിഷ്‌ക്രിയരാക്കുവാന്‍ ശ്രമിക്കുന്നവരോട്...
ഫദ്‌ലുല്‍ ഹഖ് ഉമരി
2017 ഡിസംബർ 02 1439 റബിഉല്‍ അവ്വല്‍ 13
മുജാഹിദുകള്‍ തീവ്രവാദികളാണെന്നും തീവ്രവാദം പ്രചരിപ്പിക്കുന്നവരാണെന്നും വരുത്തിത്തീര്‍ക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചില പുരോഹിതന്മാര്‍! വാമൊഴിയായും വരമൊഴിയായും അവരത്‌ചെയ്തുകൊണ്ടിരിക്കുന്നു. ആത്മീയ ചൂഷണത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നവരെ നിഷ്‌ക്രിയരാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എന്ന് വ്യക്തം.
തീവ്രവാദത്തിനും തീവ്രവാദ ചിന്താഗതികള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തുന്നവരാണ് മുജാഹിദുകള്‍. ഇത് കേരളത്തിലെ ജനസാമാന്യത്തിന് ബോധ്യമുള്ള കാര്യമാണ്. ഇസ്‌ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ച് മതരാഷ്ട്രവാദവുമായി ചിലര്‍ കടന്നുവന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രചാരണം നടത്തുകയും നാവും തൂലികയും ചലിപ്പിക്കുകയും ചെയത പാരമ്പര്യമാണ് മുജാഹിദുകള്‍ക്കുള്ളത്. വര്‍ത്തമാനകാലത്തും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സയ്യിദ് ഖുത്വുബിന്റെയും ഹസനുല്‍ ബന്നയുടെയും ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെയും ആശയങ്ങള്‍ പുസ്തകത്താളുകളിലൂടെ ചില മതസംഘടനകള്‍ പ്രചരിപ്പിച്ചപ്പോഴും വിശുദ്ധ ക്വുര്‍ആനിലെ ജിഹാദുമായി ബന്ധപ്പെട്ട വചനങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് മുസ്‌ലിം യുവാക്കളുടെ വികാരം ഇളക്കിമറിക്കാനുള്ള ശ്രമം ഉണ്ടായപ്പോഴും വിഷയങ്ങളുടെ വസ്തുതകള്‍ വിശദീകരിച്ചുകൊണ്ട് പൊതുസമൂഹത്തിലേക്കിറങ്ങിയതും ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കിക്കൊടുത്തതും മുജാഹിദ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരും പ്രഭാഷകരും തന്നെയായിരുന്നു.
'അസ്വ്‌ലുല്‍ ഉസ്വൂല്‍' (അടിത്തറകളുടെ അടിത്തറ) എന്ന ഓമനപ്പേരിട്ടുകൊണ്ട് ഇസ്‌ലാമിക രാഷ്ട്ര നിര്‍മാണം നിര്‍വഹിച്ചില്ലെങ്കില്‍ ഇസ്‌ലാം പൂര്‍ത്തിയാവുകയില്ലെന്നും ഇന്ന് ലോകത്തെവിടെയും ഇസ്‌ലാമിക് രാഷ്ട്രം ഇല്ലെന്നും അതിനാല്‍ ഒരു ഇസ്‌ലാമിക രാഷ്ട്രനിര്‍മാണമാണ് സിറിയയിലും ഇറാഖിലും നാം നടത്തുന്നതെന്നും ഒരു ഖലീഫയെ തിരഞ്ഞെടുത്ത് ബൈഅത്ത് ചെയ്യണമെന്നും അതിനായി എല്ലാവരും ഇറാഖിലേക്കും സിറിയയിലേക്കും വരണമെന്നും പറഞ്ഞ് ക്വുര്‍ആന്‍ വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് മുസ്‌ലിം സമൂഹത്തെ നശിപ്പിക്കുവാനും അവര്‍ക്കിടയില്‍ ചാവേറുകളായി പൊട്ടാനും പരിശുദ്ധ സ്ഥലങ്ങളില്‍ പോലും കൊലപാതകങ്ങള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ഐ.എസ്.ഐ.എസ് ഇസ്‌ലാമല്ല എന്നും അതിന് ഇസ്‌ലാമുമായി ബന്ധമില്ല എന്നും പള്ളിമിമ്പറുകളിലും അങ്ങാടികളിലും ധൈര്യസമേതം വിളിച്ച് പറയാന്‍ ആദ്യമായി രംഗത്തുണ്ടായതും മുജാഹിദുകള്‍ തന്നെയായിരുന്നു. ഐ.എസ്.ഐ.എസ് ഇസ്‌ലാമല്ല, അത് ഇസ്‌ലാംവിരുദ്ധ കൂട്ടായ്മയാണ്, തീവ്രവാദമാണ് എന്ന് ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അറഫാദിനത്തില്‍ പ്രസംഗിച്ചത് ഇന്ന് സമസ്തക്കാര്‍ 'വഹാബികള്‍' എന്ന് പരിഹസിച്ച് പറയുന്ന സൗദി ഭരണകൂടത്തിന്റെ കീഴിലുള്ള പണ്ഡിതസഭയുടെ ഗ്രാന്റ് മുഫ്തിയായ ആലു ശൈഖ് ആയിരുന്നു. മസ്ജിദുല്‍ ഹറാമിലും മേല്‍സൂചിപ്പിച്ച രൂപത്തിലുള്ള ഖുതുബ നിര്‍വഹിച്ചത് ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസും ശൈഖ് ശുറൈമുമായിരുന്നു.
മുജാഹിദുകള്‍ എവിടെയും തീവ്രവാദം പഠിപ്പിക്കുന്നില്ല; പഠിപ്പിച്ചിട്ടുമില്ല. ഉസാമ ബിന്‍ലാദന് സൗദി വിട്ട് പോകേണ്ടി വന്നതും പിന്നീട് അയാള്‍ സൗദിക്കെതിരെ രംഗത്തിറങ്ങിയതും സൗദി പണ്ഡിതന്മാര്‍ അയാള്‍ക്ക് എതിരായിരുന്നു എന്നതു കൊണ്ട് തന്നെയായിരുന്നു. ഭരണകൂടത്തിനെതിരെയുള്ള സംസാരവും തീവ്രവാദ ചിന്താഗതികളും പ്രചരിപ്പിക്കുവാന്‍ ബിന്‍ലാദന് മതപരമായ അനുവാദം നല്‍കുകയല്ല സൗദിയിലെ സലഫി പണ്ഡിതന്മാര്‍ ചെയ്തത്. മറിച്ച് പ്രബന്ധങ്ങളായും പ്രസംഗങ്ങളായും ഫത്‌വകളായും തീവ്രവാദത്തിന്റെ അടിവേരെടുത്തുകളയുവാനാണ് അവര്‍ ശ്രമിച്ചത്.
ഐ.എസ്.ഐ.എസിനെതിരെ ശക്തമായ നിലപാടുമായി മുജാഹിദുകള്‍ രംഗത്തുണ്ട്. ഖവാരിജുകളുടെ ആധുനിക പതിപ്പാണ് അവര്‍ എന്ന് മുജാഹിദുകള്‍ ലോകത്തോട് ധൈര്യസമേതം വിളിച്ചുപറഞ്ഞിട്ടുമുണ്ട്.
വസ്തുത ഇതായിരിക്കെ പുരോഹിതന്മാര്‍ മുജാഹിദ് പ്രസ്ഥാനത്തിനെതിരെ തീവ്രവാദമാരോപിക്കുന്നത് എന്തിന്? താലിബാനെയും ഐ.എസിനെയും സലഫികള്‍ എന്ന് മുദ്രകുത്തുവാന്‍ ഇവര്‍ വ്യഗ്രത കാണിക്കുന്നതെന്തിനാണ്? അതിന് ചിലകാരണങ്ങളുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജിവിക്കുന്നവരായിരുന്നു പുരോഹിതന്മാര്‍. ക്വബ്‌റിന്മേല്‍ കത്തപ്പുരകെട്ടി അവിടെയിരുന്ന് ക്വര്‍ആന്‍ ഓതിയും പിഞ്ഞാണമെഴുതികൊടുത്തും വീട്ടുമൗലീദും നാട്ടുമൗലീദും കൂട്ടമൗലീദും ചൊല്ലിപ്പിച്ചും 'യാസീനും' 'റഹ്മാനും' വിറ്റും അനങ്ങുന്നേടത്തെല്ലാം അല്‍ഫാതിഹ വിളിച്ചും മുസ്‌ലിം സമൂഹത്തെ ഞെക്കിപ്പിഴിയുകയായിരുന്നു പണ്ട് പുരോഹിതന്മാര്‍.
മുജാഹിദ് പ്രസ്ഥാനം ജനങ്ങള്‍ക്ക് പ്രമാണികമായി കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തു. ജനങ്ങള്‍ ഉല്‍ബുദ്ധരായി. തൗഹീദ് ഉള്‍ക്കൊണ്ടു. ബിദ്അത്തുകള്‍ ഒഴിവാക്കി. അതോടെ പുരോഹിതന്മാരുടെ വരുമാനം കുറഞ്ഞു. തങ്ങളുടെ സ്ഥാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ക്ക് മനസ്സിലായിത്തുടങ്ങി. പ്രമാണം കൊണ്ട് മുജാഹിദുകളെ നേരിടാനും വയ്യ. എന്തുണ്ട് മാര്‍ഗം? പുരോഹിതന്മാര്‍ ചിന്തിച്ചു; ചിന്തിച്ചേ പറ്റൂ. കാരണം തൗഹീദിന്റെ ശബ്ദം എങ്ങും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ക്വബ്ര്‍ പൂജക്കെതിരെ, ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതനെതിരെ, അവിടെ നിലവിളക്ക് കൊളുത്തുന്നതിനെതിരെ, സ്വലാത്ത് കച്ചവടത്തിനെതിരെ... ഇന്നും ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുന്നു മുജാഹിദുകള്‍. അതിനും പുറമെ നാടൊട്ടുക്കും മുഖാമുഖങ്ങള്‍! പ്രമാണമില്ലാതെ ചോദ്യം ചോദിച്ച് 'ഉത്തരം മുട്ടിക്കുവാന്‍' വന്നവര്‍ 'ചോദ്യം മുട്ടി' തലയും താഴ്ത്തി മടങ്ങിപ്പോകുന്നത് പതിവു കാഴ്ചയായി!
മുഖാമുഖ വേദിയില്‍ മുസ്‌ല്യാക്കള്‍ വന്ന് 'സംവാദത്തിനുണ്ടോ' എന്ന് വെല്ലുവിളിക്കുന്നു. ഇപ്പോള്‍ തന്നെ ആകാം സംവാദം എന്ന് വേദിയില്‍ നിന്നും മറുപടി കിട്ടുമ്പോള്‍ വ്യവസ്ഥ വേണം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. ഖണ്ഡന പ്രസംഗങ്ങള്‍ക്കാകട്ടെ അവര്‍ക്ക് വൈമനസ്യവും. ഇതൊക്കെ സാധാരണക്കാര്‍ കാണുകയാണ്. അവര്‍ സത്യമാര്‍ഗത്തിലേക്ക് വരുന്നു. മാലമൗലീദുകള്‍ ക്വുര്‍ആനിനും പ്രവാചകാധ്യാപനങ്ങള്‍ക്കും (ഹദീഥുകള്‍) എതിരാണെന്ന് മുജാഹിദുകള്‍ വിശദീകരിക്കുന്നു. ഇതിനെല്ലാം മുമ്പില്‍ മുസ്‌ല്യാക്കള്‍ക്ക് പിടിച്ച് നില്‍ക്കാനാവുന്നില്ല. പിന്നെ എന്തുണ്ട് പരിഹാരം? ഈ ചിന്തയില്‍ നിന്നാണ് മുജാഹിദുകള്‍ തീവ്രവാദികളാണ് എന്ന് പ്രചരിപ്പിക്കുക എന്ന കുടില തന്ത്രം ഉരുത്തിരിഞ്ഞത്. അതാണ് അവര്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
പിടിക്കപ്പെട്ട ആരെങ്കിലും എന്നെങ്കിലും മുജാഹിദ് പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയതായോ, ഏതെങ്കിലും ഇസ്വ്‌ലാഹി സെന്ററില്‍ എന്നെങ്കിലും ക്ലാസില്‍ പങ്കെടുത്തതായോ അറിഞ്ഞാല്‍ പിന്നെ പറയുകയും വേണ്ട. ആളുകളെ ഇന്റര്‍വ്യൂ നടത്തിയല്ലല്ലോ ആരും പള്ളികളിലും മറ്റും പ്രവേശിപ്പിക്കുന്നത്. ഏതെങ്കിലും തലതിരിഞ്ഞവന്‍ തീവ്രവാദത്തില്‍ ആകൃഷ്ടനായിട്ടുണ്ടെങ്കില്‍ തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന മുജാഹിദുകള്‍ എങ്ങനെ അതിന് ഉത്തരവാദികളാകും? ഇസ്‌ലാഹി സെന്ററുകളില്‍ തീവ്രവാദം പഠിപ്പിക്കുന്നില്ല. മുജാഹിദുകള്‍ ഒരു പള്ളിയിലും ഐസിസില്‍ ചേരണമെന്നോ താലിബാന്റെ മെമ്പര്‍മാരാകണമെന്നോ ഖുത്വുബയിലൂടെയോ മറ്റോ ആഹ്വാനം ചെയ്തിട്ടില്ല. ഒരു പ്രസിദ്ധീകരണത്തിലും എഴുതിയിട്ടുമില്ല.
ഒന്നുകൂടി വ്യക്തമാക്കാം. തടിയന്റെവിട നസീര്‍ പിടിക്കപ്പെട്ടു. അദ്ദേഹം കണ്ണൂരില്‍ സമസ്തയുടെ മദ്‌റസയില്‍ പഠിച്ച വ്യക്തിയാണ്. സമസ്തയുടെ പള്ളിയിലായിരുന്നു പോയിരുന്നത്. എന്നാല്‍ ഇന്നേവരെ ഒരു മുജാഹിദും ഇക്കാരണത്താല്‍ സമസ്തയുടെ മദ്‌റസയിലും പള്ളിയിലും തീവ്രവാദം പഠിപ്പിക്കുന്നു എന്നോ തീവ്രവാദത്തിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യുന്നൂ എന്നോ പറഞ്ഞിട്ടില്ല. സ്ത്രീധനത്തുക ബാക്കി കിട്ടാത്തതിന്റെ പേരിലും മറ്റും മുസ്‌ലിം സമുദായത്തിലെ പലരും സ്വന്തം ഭാര്യയെ മര്‍ദിക്കുകയും കൊലപാതകം വരെ നടത്തുകയും ചെയ്തിട്ടുണ്ട്. അവരില്‍ പലരും ചെറുപ്പത്തില്‍ സമസ്തയുടെ മദ്‌റസയില്‍ പഠിച്ചവരായിരിക്കും, സമസ്തയുടെ പള്ളിയില്‍ പോകുന്നവരുമാകും. അക്കാരണത്താല്‍ അവരുടെ കുറ്റം സമസ്തയുടെ തലയില്‍ കെട്ടിവെക്കാമോ? ഏത് കുറ്റകൃത്യത്തിന്റെയും കാര്യം ഇങ്ങനെത്തന്നെയാണ്.
മുജാഹിദുകളുടെ നിലനില്‍പ് തങ്ങളുടെ ചൂഷണത്തിന് വിഘാതമാണ് എന്നതിനാല്‍ അവര്‍ക്കെതിരില്‍ തീവ്രവാദം ആരോപിക്കുന്നവര്‍ ഫാസിസമെന്ന ആകാശം തലയിലേക്ക് ഇടിഞ്ഞ് വീഴുമ്പോള്‍ അത് മുജാഹിദുകളുടെ തലയിലേക്ക് മാത്രമല്ല തങ്ങളുടെ തലപ്പാവിനു മുകളിലേക്കും വരും എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ നല്ലത്.