മക്കളെ വളര്‍ത്തുമ്പോള്‍...
അല്‍ഫിയ മെഹര്‍
2017 സെപ്തംബര്‍ 09 1438 ദുൽഹിജ്ജ 18
അലക്ഷ്യമായ ജീവിതം.
ലക്ഷ്യബോധമില്ലാത്ത യുവത.
ശാന്തി തേടുന്ന മനസ്സുകള്‍...
തുടങ്ങിയ വാചകങ്ങള്‍ കാണുമ്പോള്‍
എന്നെക്കുറിച്ചാണല്ലോ,
ഞങ്ങളെക്കുറിച്ചാണല്ലോ
എന്ന തോന്നല്‍ മനസ്സില്‍ വരുന്നുണ്ടോ?
എങ്കില്‍ ഇത് നിങ്ങളെക്കുറിച്ചാണ്.
എന്നെക്കുറിച്ചാണ്.
മുസ്‌ലിം സമുദായത്തെക്കുറിച്ചാണ്.
ഭൗതിക വിദ്യാഭ്യാസ രംഗത്ത്,
ശാസ്ത്ര, സാങ്കേതിക രംഗത്ത്
മനുഷ്യന്‍ കുതിച്ചുപായുകയാണ്.
ഒരിക്കലും സാധിക്കില്ലെന്ന്
ഒരിക്കല്‍ മനുഷ്യര്‍ പറഞ്ഞ പലതും
ഇന്ന് സാധിച്ചെടുത്തു കഴിഞ്ഞു.
ചൊവ്വയില്‍ പോലും ചേക്കേറാന്‍
അവന്‍ തയ്യാറെടുപ്പിലാണ്!
ചെറിയ കുട്ടികള്‍ പോലും
സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
മാതാവിനെ, പിതാവിനെ,
നാടിനെ, സമൂഹത്തെ പോലും
തിരുത്താനും വിസ്മയിപ്പിക്കാനും
കഴിവും വിധത്തില്‍
നമ്മുടെ മക്കള്‍ പഠന രംഗത്ത്
മുന്നോട്ട് പായുകയാണ്.
എഞ്ചിനിയറിംഗിന് പഠിക്കുന്നുവര്‍,
ഡോക്ടറാവാന്‍ പഠിക്കുന്നവര്‍,
ശാസ്ത്രജ്ഞരാവാന്‍ ശ്രമിക്കുന്നവര്‍
അങ്ങനെയങ്ങനെ...
എങ്കിലും...
എന്തോ നഷ്ടപ്പെട്ടത് പോലെ.
ഒരു സമാധാനമില്ലായ്മ!
സമാധാനത്തിന്റെ കൂടാരമാവേണ്ട വീടുകളില്‍
അസമാധാനം നിറഞ്ഞാടുന്നു.
മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍
മാതാപിതാക്കളുടെ മനസ്സുകളില്‍
ഭയം കുമിഞ്ഞുകൂടുന്നു.
എഞ്ചിനീയറായി പടികടന്നു വരുന്ന മകന്‍,
ഡോക്ടറായി പേരെടുത്ത മകള്‍...
അവരുടെ സംസാരത്തില്‍,
പെരുമാറ്റത്തില്‍, പ്രകൃതത്തില്‍
വല്ലാത്തൊരു മാറ്റം, പരുഷത.
ഒച്ചയും ബഹളവും പതിവായി.
തന്നിഷ്ടങ്ങള്‍ മതിയെന്നായി.
ജീവിത പങ്കാളിയെ
തെരഞ്ഞെടുക്കുന്നതില്‍
മാതാപിതാക്കള്‍ ഇടപെടേണ്ടെന്നായി,
മതവും സംസ്‌കാരവും നോക്കേണ്ടെന്നായി.
'അവള്‍' 'അവന്റെ' കൂടെ ഇറങ്ങിപ്പോയി.
'അവന്‍' 'അവളെ' കൂട്ടിക്കൊണ്ടുവന്നു.
പൊലീസ് സ്‌റ്റേഷനിലും
കോടതി വരാന്തയിലും
വാഗ്വാദങ്ങള്‍ മുഴങ്ങി.
കരച്ചില്‍...കണ്ണുനീര്‍...
അവന്റെ കൂടെ അവള്‍
മാളികയില്‍നിന്ന് കുടിലിലേക്ക്...
വളര്‍ത്തി വലുതാക്കിയവരുടെ
സ്വപ്നങ്ങള്‍ ജലരേഖയായി മാറുന്നു.
ആര്‍ക്ക് വേണ്ടി ജീവിതത്തില്‍
കഷ്ടപ്പെട്ടുവോ അവരാല്‍
കയ്യൊഴിക്കപ്പെടുമ്പോഴുള്ള
ഹൃദയവേദന എത്ര ഭയാനകം!
മക്കളെ വിളിച്ചുരുന്നു...പലരും...
ക്വുര്‍ആന്‍ പഠന ക്ലാസ്സിലേക്ക്...
മതപഠന വേദിയിലേക്ക്...
ജീവിത ലക്ഷ്യം ഗ്രഹിക്കാന്‍,
മാതാപിതാക്കളെ
അനുസരിക്കേണ്ടതിന്റെയും
സ്‌നേഹിക്കേണ്ടതിന്റെയും
ആവശ്യകതയും കടമകളും
മനസ്സിലാക്കാന്‍...
അപ്പോള്‍ മാതാപിതാക്കള്‍
പറഞ്ഞു: 'അവള്‍ ബിസിയാണ്,'
'അവന് ഏറെ പഠിക്കാനുണ്ട്.'
മാതാവിനോടും പിതാവിനോടുമുള്ള,
സ്രഷ്ടാവിനോടും പ്രവാചകനോടുമുള്ള
കടമകളെന്തെന്ന് ഗ്രഹിക്കാന്‍,
അനുസരിക്കേണ്ടതിന്റെ
ആവശ്യകതയറിയാന്‍
അവള്‍ക്ക്, അവന് അവസരം
നിഷേധിച്ചത് മാതാപിതാക്കള്‍
തന്നെയാണ്.
അവള്‍ എഞ്ചിനീയറാകനുള്ള തിരക്കിലാണ്.
അവന്‍ ഡോക്ടറാകാനുള്ള പഠിപ്പിലാണ്.
അതിനിടക്കാണോ നിങ്ങളുടെ
ക്വുര്‍ആന്‍ ക്ലാസ്സും....?
പുച്ഛമായിരുന്നു ആ ഒച്ചയില്‍.
ഇന്നിപ്പോള്‍ അതോര്‍ത്ത്
സങ്കടപ്പുഴയില്‍ മുങ്ങുകയാണ്.
ചിന്തിക്കുക.
ഇന്ന് ഈ അവസ്ഥ അയല്‍വാസിയുടെ
വീട്ടിലെങ്കില്‍ നാളെ...നമ്മുടെ...?
ഇല്ല, ആകില്ല; ആകരുത്.
അതിനായി ബോധപൂര്‍വം
പരിശ്രമക്കുക.
മക്കള്‍ക്ക് ധാര്‍മികമ ബോധം
പകര്‍ന്നു നല്‍കുക.
യഥാര്‍ഥ ജീവിതലക്ഷ്യമെന്തെന്ന്
പഠിപ്പിക്കുക.
അഭിമാനമായി മക്കള്‍ മാറട്ടെ.
അപമാനം വരുത്താതിരിക്കട്ടെ.