ചോരയുണങ്ങാത്ത മ്യാന്‍മര്‍

ഉസ്മാന്‍ പാലക്കാഴി

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

രീതി: പേര്‍ഷ്യയിലേക്കെന്നുരത്ത്...

മ്യാന്‍മറെന്നൊരു കൊച്ചു രാജ്യം

അവിടെയുളെളാരു മുസ്‌ലിം മക്കള്‍

അനുഭവിച്ചിടുന്നു കഠിന കഠോരമാം ശിക്ഷ-നാഥാ

കദനമെല്ലാം തീര്‍ത്തവര്‍ക്കു നീ രക്ഷ നല്‍കിടണേ

സ്വന്തം നാട്ടില്‍ സ്വന്തം വീട്ടില്‍

സ്വസ്ഥതയോടെ കഴിയാന്‍

അനുവദിച്ചിടാതെയവരെയാട്ടിയോടിച്ച്-ബുദ്ധ

ഭിക്ഷു വേഷം പൂണ്ട ദുഷ്ടര്‍ കൊലവിളിക്കുന്നു

മുത്ത് പോലുള്ള കുരുന്ന്

മക്കളെ കൊത്തിയരിഞ്ഞ്

ഉമ്മമാരുടെ മുന്നിലേക്ക് വലിച്ചെറിയുന്നു-മര്‍ത്യ

രൂപം പൂണ്ട പിശാചുവര്‍ഗം നൃത്തമാടുന്നു

നാട്ടുകാരുടെ മുന്നിലിട്ട്

നാരിമാരുടെ മാനം കവര്‍ന്ന്

നാലുകഷ്ണമാക്കി ചീന്തി തീയിലെറിയുന്ന-ദുഷ്ടത

ലോകമിതുവരെ കണ്ടതില്‍ വെച്ചേറ്റവും ക്രൂരം

ആശയറ്റൊരായിരങ്ങള്‍

ആവതില്ലാ പിഞ്ചു മക്കള്‍

ഒക്കെയും വിട്ടേച്ചഭയം തേടിയോടുകയായ്-കടലിന്‍

ആഴിയില്‍ വന്‍ മീനുകള്‍ക്കിരയായിമാറുകയായ്

ബുദ്ധരെങ്ങോട്ടീ പ്രയാണം

ബുദ്ധി ചത്തുമലച്ചതാണോ

സത്യധര്‍മമഹിംസ പാടെ വെടിഞ്ഞുപോയെന്നോ- മുസ്‌ലിം

വംശഹത്യ നടത്തി മോക്ഷം നേടുമെന്നാണോ

ദുഷ്ട ജനതതന്‍ അക്രമങ്ങള്‍

താങ്ങുവാന്‍ കഴിയാതെ പാവം

റോഹിംഗ്യന്‍ മുസ്‌ലിം മനസ്സുകള്‍ വെന്തുരുകുന്നു-അഭയം

നല്‍കു ലോകമെ എന്ന് ഹൃദയം തകര്‍ന്ന് കേഴുന്നു

ലോക പോലീസെങ്ങു പോയി

അറബ് നാടുകളുറക്കിലാണോ

അതി നികൃഷ്ടതക്കെതിരു നില്‍ക്കാന്‍ ധൈര്യമില്ലെന്നോ-റബ്ബേ

നിന്റെ തുണയല്ലാതെ മറ്റൊരു രക്ഷയില്ലല്ലോ

സൗദി നീട്ടി സഹായഹസ്തം

തുര്‍ക്കിയും മുന്നിട്ടിറങ്ങി

ഇനിയുമേറെ കരങ്ങളവരെ ആഞ്ഞു പുല്‍കട്ടെ-ചോര-

ക്കടലില്‍നിന്നാ മര്‍ദിതര്‍ കരകേറിയണയട്ടെ.