നബിദിനാഘോഷക്കാര്‍ കാണാതെ പോകുന്നത്...!
ഉസ്മാന്‍ പാലക്കാഴി
2017 ഡിസംബർ 02 1439 റബിഉല്‍ അവ്വല്‍ 13
വര്‍ഷത്തിലൊരിക്കല്‍ മീലാദുന്നബി ആഘോഷിച്ചാല്‍ യഥാര്‍ഥ പ്രവാചക സ്‌നേഹമായി എന്ന് വിശ്വസിക്കുന്നവരാണ് സമൂഹത്തിലെ നല്ലൊരു ശതമാനവും! അതിന് മതത്തില്‍ തെളിവുണ്ടോ ഇല്ലേ എന്ന ചര്‍ച്ച പോലും അവര്‍ക്ക് അസഹനീയമാണ്. അങ്ങനെയാണ് മതം പഠിപ്പിക്കുന്നവര്‍(?) അവര്‍ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്ന ബോധം! തെളിവുണ്ടോ ഇല്ലേ എന്ന് അന്വേഷിക്കുന്നത് പോലും പ്രവാചകനിന്ദയാണ് എന്ന് സാധാരണക്കാരെ വിശ്വസിപ്പിച്ചാല്‍ പിന്നെ അതിനെതിരായി എന്ത് തെൡവ് നല്‍കിയാലും ഫലമുണ്ടാകില്ലല്ലോ! അത് കേള്‍ക്കാനും അവര്‍ മനസ്സു കാണിക്കില്ല.
ഇന്നയിന്ന രാഷ്ട്രങ്ങളിലൊക്കെ മീലാദുന്നബി ആേഘാഷിക്കുന്നുണ്ട്; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദുകള്‍ മാത്രമാണ് അത് പാടില്ലെന്നു പറയുന്നത് എന്നാണ് ഇപ്പോള്‍ സാധാരണക്കാര്‍ ഈ വിഷയം സംസാരിക്കുമ്പോള്‍ പറയുന്നത്! അതിന് തെളിവെന്നോണം വാട്‌സാപ്പ് വഴി വിവിധ രാജ്യങ്ങളില്‍ മീലാദുന്നബി ആഘോഷിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നുണ്ട്!
ഇസ്‌ലാമില്‍ ഒരു കാര്യം ഇബാദത്താകുന്നത് അത് ലോകത്ത് ഏതൊക്കെ രാജ്യങ്ങളില്‍ അനുഷ്ഠിക്കുന്നു എന്ന് നോക്കിയോ, ഭൂരിപക്ഷം ജനങ്ങളും ആചരിക്കുന്നുണ്ടോ എന്ന് നോക്കിയോ അല്ലല്ലോ! അത് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ എന്നാണല്ലോ പരിശോധിക്കേണ്ടത്. എന്നാല്‍ ഇങ്ങനെ ചിന്തിക്കാന്‍ മതത്തെക്കുറിച്ച അടിസ്ഥാനപരമായ വിവരം പോലുമില്ലാത്തവര്‍ക്ക് എങ്ങനെ കഴിയും?
ജനങ്ങളുടെ യാത്രക്ക് പ്രയാസം സൃഷ്ടിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും നടത്തുന്ന ഘോഷയാത്രയുടെ ഇസ്‌ലാമിക മാനമെന്താണ്? സ്ത്രീകള്‍ പള്ളിയില്‍ പോയി നമസ്‌കരിക്കുന്നത് വലിയ ഫിത്‌നയായി കാണുന്നവര്‍ മീലാദുന്നബിക്ക് നടക്കുന്ന സ്ത്രീ-പുരുഷ കൂടിക്കലരല്‍ കണ്ടില്ലെന്നു നടിക്കുന്നു. യുവാക്കള്‍ നടത്തുന്ന ആഭാസകരമായ 'ചാടിക്കളി'യും മറ്റും കാണുമ്പോള്‍ പടച്ചവനേ, ഇതൊക്കെ ദീനിന്റെ പേരിലാണല്ലോ എന്ന് വേദനയോടെ പറഞ്ഞുപോകും.
'മനുഷ്യ സ്‌നേഹത്തിന്റെ മകുടോദാഹരണമായ മുത്ത്‌നബി ഭൂജാതനായതിന്റെ മഹത്തായ സ്മരണയുമായി...' കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ നടന്ന ഒരു നബിദിന ഘോഷയാത്രയില്‍ ഉയര്‍ന്നുകേട്ട വാക്കുകളാണിത്! ആ സമയം ഈയുളളവര്‍ സഞ്ചരിക്കുന്ന ബസ് 'നബിദിന'ക്കാര്‍ സൃഷ്ടിച്ച ബ്ലോക്കില്‍ പെട്ട് മുന്നോട്ടു പോകാനാവാതെ നില്‍ക്കുകയായിരുന്നു! യാത്രക്കാരുടെ മുറുമുറുപ്പില്‍ പ്രവാചകനോടുളള വെറുപ്പ് നിറഞ്ഞുനിന്നിരുന്നുവെങ്കില്‍ ആ വെറുപ്പിന് കാരണക്കാരായവരെ അല്ലാഹു വെറുതെ വിടുമോ?
അല്ലാഹുവിന്റെ റസൂലിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമല്ലേ ഈ വഴിതടയലും അനുബന്ധ ചടങ്ങുകളും? അത്രമാത്രം പുണ്യകരമാണ് നബിദിനാഘോഷമെങ്കില്‍ എന്തുകൊണ്ട് ്രപവാചകനും സ്വഹാബത്തും അത് നടപ്പിലാക്കിയില്ല? 'അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്' എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് ആ പ്രവാചകനെ ധിക്കരിക്കുവാന്‍ അവകാശമുണ്ടോ? റസൂലിനെ ധിക്കരിക്കുന്നവന്‍ അല്ലാഹുവിനെ ധിക്കരിക്കുക കൂടിയല്ലേ ചെയ്യുന്നത്?
അല്ലാഹു പറയുന്നു:'''തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹു
വോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്...'' (അല്‍ഫത്ഹ്: 10).
''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു'' (അന്നിസാഅ്: 80).
ഇമാം ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: ''ആരെങ്കിലും എന്നെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് ധിക്കരിച്ചത്.''
ഇമാം ബുഖാരി അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കന്നു. നബി ﷺ പറഞ്ഞു: ''എന്റെ ഉമ്മത്ത് മുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണ്; വിസമ്മതിച്ചവരൊഴികെ.'' സ്വഹാബികള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിക്കുന്നത്?'' നബി ﷺ പറഞ്ഞു: ''ആര്‍ എന്നെ അനുസരിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ആര്‍ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അവരാണ് വിസമ്മതിച്ചത്.''
അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക'' (അല്‍ഹശ്ര്‍: 7).
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59).
ഈ ആയത്തിന്റെ വിവരണത്തില്‍ മുഫസ്സിറുകള്‍ പറഞ്ഞിട്ടുള്ളത്; അല്ലാഹുവിലേക്ക് മടക്കണം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഗ്രന്ഥ(ക്വുര്‍ആനിലേക്ക്)ത്തിലേ
അബൂറാഫിഅ്(റ)നിവേദനം റസൂലുല്ലാഹി ﷺ പറഞ്ഞു: ''ഞാന്‍ നിങ്ങളിലാരെയും ഇപ്രകാരം കാണാതിരിക്കട്ടെ: തന്റെ സോഫയില്‍ ചാരിയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ നിര്‍ദേശിച്ച വല്ല കാര്യമോ, വിലക്കിയ വല്ല സംഗതിയോ അയാളുടെ അടുക്കല്‍ എത്തിയാല്‍ അയാള്‍ പറയും; നമുക്കറിയില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നാം കണ്ടതെന്തോ അത് നമുക്ക് പിന്‍പറ്റാം'' (അബൂദാവൂദ്, ബൈഹക്വി).
ഇമാം ശാഫിഈ പറയുന്നു: 'ഈ ഹദീഥില്‍ നബി ﷺ യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കലും അത് സ്വീകരിക്കല്‍ അനിവാര്യമാണെന്ന അറിയിപ്പുമുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുര്‍ആനില്‍ വ്യക്തമായ പരാമര്‍ശമില്ലാത്ത ഒരു കാര്യമാണ് നബി ﷺ തന്റെ ഹദീഥിലൂടെ വിശദീകരിച്ചത് എങ്കില്‍ പോലും.'
വിശുദ്ധ ക്വുര്‍ആനില്‍ നബിദിനാഘോഷത്തിന് തെളിവില്ല. മുഹമ്മദ് നബി ﷺ സ്വന്തം ജന്മദിനം കൊണ്ടാടിയിട്ടില്ല; മറ്റു പ്രവാചകന്മാരുടെ മൗലിദ് കഴിക്കുകയോ അതിന് നിര്‍ദേശിക്കുകയോ ചെയ്തിട്ടുമില്ല. സ്വഹാബികളാരും ആരുടെയെങ്കിലും ജന്മദിനം ആഘോഷിച്ചതായി യാതൊരു തെളിവുമില്ല! അതുകൊണ്ടുതന്നെ ഇത് പുത്തനാചാരമാണ് എന്നതില്‍ സംശയമില്ല. ശൈഖ് ഫൗസാന്‍ ബിദ്അത്തിനെക്കുറിച്ചെഴുതിയ ലഘുകൃതിയില്‍ പറയുന്നു:
''മുസ്‌ലിം സമൂഹത്തിലെ ചില മൂഢന്‍മാര്‍ അല്ലെങ്കില്‍ വഴിപിഴപ്പിക്കുന്ന പണ്ഡിതന്മാര്‍ മുഹമ്മദ് നബി ﷺ യുടെ ജന്മദിനമെന്ന പേരില്‍ എല്ലാവര്‍ഷവും റബീഉല്‍ അവ്വല്‍ മാസത്തെ ആഘോഷമാക്കുന്നു. അവരിലെ ചിലര്‍ ഈ ആഘോഷം പള്ളികളില്‍വെച്ച് ആഘോഷിക്കുന്നു. മറ്റുചിലര്‍ വീടുകളിലും അതല്ലെങ്കില്‍ പ്രത്യേകം തയാറാക്കപ്പെട്ട സ്ഥലങ്ങളില്‍വെച്ചും നടത്തുന്നവരാണ്.
ഈ ആഘോഷത്തില്‍ സാധാരണക്കാരും വിവരമില്ലാത്തവരുമായ ഒരുകൂട്ടം ജനങ്ങള്‍ പങ്കെടുക്കുന്നു. ക്രിസ്ത്യാനികള്‍ ഈസാനബി(അ)യുടെ ജന്മദിനമാണെന്ന് വാദിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. ഇതിനോട് സാമ്യത പുലര്‍ത്തിക്കൊണ്ട് ഇക്കൂട്ടരും ഇത്തരം പുതുനിര്‍മിതികള്‍ നടത്തി. ഈ ആഘോഷം പുത്തനാചാരവും ക്രൈസ്തവരോട് സാദൃശ്യപ്പെടലുമാണ്, മാത്രമല്ല അത് ശിര്‍ക്കും നിഷിദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയതുമാണ്.
അല്ലാഹുവിന് പുറമെ പ്രവാചകനെ വിളിച്ച് പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യുന്ന രൂപത്തില്‍ പ്രവാചകന്‍ അര്‍ഹിക്കുന്നതിലും അതിരുകവിഞ്ഞ കാവ്യങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് ഇത്തരം ആളുകള്‍ വഴിപിഴച്ചത്. എന്നാല്‍ നബി ﷺ ആകട്ടെ അദ്ദേഹത്തെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കിയിട്ടുണ്ട്. നബി ﷺ പറഞ്ഞു:
''ക്രിസ്ത്യാനികള്‍ മറിയമിന്റെ പുത്രനെ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ അമിതമായി പുകഴ്ത്തരുത്. തീര്‍ച്ചയായും ഞാനൊരു ദാസനാണ്. അതിനാല്‍ അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലും എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക.''
''...ഈ ആഘോഷങ്ങളെ അനുഗമിക്കുന്ന ഹീന കൃത്യങ്ങളില്‍പെട്ടതാണ് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഗാനങ്ങള്‍, ചെണ്ടമേള, സ്വൂഫികളുടെ പുത്തന്‍നിര്‍മിതികളായ പ്രാര്‍ഥനകള്‍ നിര്‍വഹിക്കല്‍ തുടങ്ങിയവ. സ്ത്രീ-പുരുഷ ഇടകലരല്‍ ഇത്തരം ആഘോഷങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇനി അവര്‍ വാദിക്കാറുള്ളത് പോലെ ഈ ആഘോഷം ഇത്തരത്തിലുള്ള വിപത്തുകളില്‍നിന്ന് ഒഴിവാകുകയും ഒരുമിച്ച്കൂടുക, ഭക്ഷണം കഴിക്കുക, സന്തോഷം പ്രകടിപ്പിക്കുക എന്നിവയുടെമേല്‍ പരിമിതപ്പെടുകയും ചെയ്താലും ശരി ഈ ആഘോഷം പുത്തനാചാരമാണ്. നബി ﷺ പറഞ്ഞു: 'എല്ലാ പുതുനിര്‍മിതികളും പുത്തനാചാരമാണ്. എല്ലാ പുത്തനാചാരങ്ങളും വഴികേടിലാണ്.'
അവരുടെ ന്യായം ഘട്ടംഘട്ടമായി പരിണമിച്ച് മറ്റ് ആഘോഷങ്ങളില്‍ സംഭവിക്കാറുള്ള ഹീന കൃത്യങ്ങള്‍ ഇതിലും സംഭവിക്കും. ഈ ആഘോഷം ബിദ്അത്താണെന്ന് പറയാനുള്ള കാരണം ഇതിന് ക്വുര്‍ആനിലോ പ്രവാചകചര്യയിലോ സച്ചരിതരായ പൂര്‍വസൂരികളുടെ പ്രവര്‍ത്തനങ്ങളിലോ ശ്രേഷ്ഠമായ നൂറ്റാണ്ടുകളിലോ ഇതിന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. ഹിജ്‌റ നാലാം നൂറ്റാണ്ടിനുശേഷം രംഗത്തുവന്ന പുത്തനാചാരമാണിത്. ഫാത്വിമിയാക്കളാണ് ഇത് നിര്‍മിച്ചത്.''
എന്നാല്‍ നബി ﷺ പത്‌നി ഖദീജ(റ)യുടെ മൗലിദ് കഴിച്ചിട്ടുണ്ട് എന്ന വ്യാജവാദം മൗലിദനുകൂലികള്‍ അവതരിപ്പിക്കാറുണ്ട്. സാധാരണക്കാര്‍ അത് വലിയ തെളിവായി കൊണ്ടുനടക്കുന്നത് കാണാം. മറ്റു ഭാര്യമാരോട് ഖദീജ(റ)യുടെ നന്മകള്‍ പറഞ്ഞതിനെയും ഖദീജ(റ)യുടെ കൂട്ടുകാരികള്‍ക്ക് അവിടുന്ന് ആടിനെ അറുത്ത് മാംസം വിതരണം ചെയ്തതിനെയുമാണ് ഇവര്‍ മൗലിദായി വ്യാഖ്യാനിക്കുന്നത്! അതിന് ജന്മദിനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.
നബി ﷺ ചെയ്യാന്‍ പറഞ്ഞതെല്ലാം നാം ചെയ്യേണ്ടതുണ്ട്. വര്‍ജിക്കാന്‍ പറഞ്ഞതെല്ലാം വര്‍ജിക്കേണ്ടതുണ്ട്. നബിദിനാഘോഷം നബി ﷺ യുടെ ചര്യയില്‍ പെട്ടതല്ല എന്നും ഉത്തമമെന്ന് അവിടുന്ന് പ്രഖ്യാപിച്ച മൂന്ന് നുറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ടായതാണെന്നും ഇത് ആഘോഷിക്കുന്നവര്‍ തന്നെ പലപ്പോഴും സമ്മതിക്കാറുണ്ട്! എങ്കില്‍ മതത്തില്‍ മാതൃകയില്ലാത്ത ഈ പരിപാടി അവസാനിപ്പിച്ചു കൂടേ?