പേപ്പര്‍ കറന്‍സി: ലോകം വഞ്ചിക്കപ്പെട്ടുവോ?

ഷാബു മുഹമ്മദ് ഷബീന്‍. ടി

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച ഒരു ചെറുകഥ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുന്നുണ്ട്. 'A horse and two goats' എന്ന കഥയുടെ രചയിതാവ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് കെ.ആര്‍ നാരായണനാണ്. ഒരു തമിഴനോട് ഒരു അമേരിക്കന്‍ സായിപ്പ് കുതിരയുടെ വലിയ ഒരു പ്രതിമക്കായി വിലപേശുകയും തമിഴന്‍ തന്റെ രണ്ട് ആട്ടിന്‍ കുട്ടികളെയാണ് സായിപ്പ് ചോദിക്കുന്നത് എന്ന ധാരണയില്‍ വളരെ വിഷമത്തോടെ വില്‍പനക്ക് തയ്യാറാകുന്നതുമാണ് ഇതിന്റെ ഇതിവൃത്തം. ശേഷം വലിയ ഒരു വാഹനത്തില്‍ പ്രതിമ ഇളക്കി പ്പറിച്ച് തന്റെ നാട്ടിലെക്ക് അതിന്റെ ചരിത്ര പ്രാധാന്യം മുന്‍നിത്തി വിഭവ ശേഖരണം നടത്തുന്ന സായിപ്പ്, അതിന്റെ വിലയായി തമിഴന്ന് നല്‍കുന്നത് ഒറ്റക്കണ്ണുള്ള പേപ്പര്‍ കറന്‍സിയാണ്. ഇനി കാര്യത്തിലേക്കു കടക്കാം. അപ്പോള്‍ അറിയാം ഈ കഥയുടെ സാരം.

അമേരിക്ക എന്ന രാഷ്ട്രം വിഭവസമ്പന്നമാണ് എന്നും സാമ്പത്തികമായി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോക നേതൃത്വമാണ് എന്നുമൊക്കെ പരാമര്‍ശിക്കപ്പെടാറുണ്ട്. എങ്ങനെയാണ് ഇത് സാധ്യമായത് എന്ന അന്വേഷണത്തിലൂടെ ലോകത്തെ മുഴുവന്‍ പേപ്പറും മഷിയും നല്‍കി അമേരിക്ക വഞ്ചിക്കുകയായിരുന്നു എന്ന സത്യമാണ് കാണാന്‍ കഴിയുക. പേപ്പറും മഷിയും അല്ലാതെ മറ്റെന്താണ് കറന്‍സിയില്‍ ഉള്ളത്?  ഉണ്ടെങ്കില്‍ തന്നെ അതിന്റെ ഉള്ളിലുള്ള ഒരു നൂലു മാത്രം!

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി മൂന്ന് കൊലപാതകങ്ങള്‍ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഈ ചര്‍ച്ച തീര്‍ത്തും അപൂര്‍ണമോ നിരര്‍ഥകമോ ആയിത്തീരും. 

1) സുഊദി രാജാവായിരുന്ന, ആലുസുഊദ് കുടുംബത്തില്‍ പെട്ട 'കിംഗ് ഫൈസലി'ന്റെ മരണം.

2) ബഹുജന നാശകാരികളായ ആയുധങ്ങള്‍ (weapons of mass distraction) കൈവശം വെച്ചു എന്ന് ആരോപിക്കപ്പെട്ട് തുക്കിലേറ്റപ്പെട്ട 'സദ്ദാം ഹുസൈന്‍' എന്ന ഇറാഖിലെ ഭരണാധികാരി.

3) ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ ലിബിയന്‍ ഭരണാധികാരിയായി വാണിരുന്ന 'മുഹമ്മര്‍ ഗദ്ദാഫി' യുടെ മരണം. ലോകം ഈയിടെ കണ്ട ഒരു വലിയ മനുഷ്യവേട്ടയുടെ ഇര.

ആലു സുഉൗദ് കുടുംബത്തില്‍ നിന്ന് കൊല്ലപ്പെട്ട ഏക രാജാവ് കിംഗ് ഫൈസലാണ്. ഈയിടെയായി അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിച്ചപ്പോള്‍ മനസ്സിലായത് അദ്ദേഹത്തെ പോലെ ഒരു ഭരണാധികാരിയെ ഇന്ന് കാണാന്‍ കഴിയില്ല എന്നാണ്. അത്രയേറെ മൂല്യങ്ങളോട് കൂറുള്ള ഒരു വ്യക്തി. 

1960കളുടെ തുടക്കത്തിലാണ് സുഊദിയില്‍ എണ്ണയുടെ സാന്നിധ്യം കണ്ടെത്തുന്നത്. അതിന് വേണ്ട സാങ്കേതിക സഹായങ്ങളും മറ്റുമെല്ലാം നല്‍കിയത് അമേരിക്കയാണ്. ആ ഒരു സാഹചര്യത്തില്‍ കിംഗ് ഫൈസലിന്റെ ധീരമായ ഒരു ആവശ്യപ്പെടലുണ്ടായി: ''അമേരിക്ക, തങ്ങള്‍ക്ക് ലഭിക്കേണ്ട വരുമാനത്തിന്റെ വിഹിതം ഡോളറായി നല്‍കുന്നത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല, അത് ഗോള്‍ഡായി തന്നെ നല്‍കണം.'' ഒരു പക്ഷേ, ഈ ഒരു ആവശ്യപ്പെടലാണ് കിംഗ് ഫൈസലിന്റെ മരണത്തിലേക്ക് നയിച്ചത് എന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. പ്രത്യേകിച്ചും ശേഷം വന്ന ഒരു സുഊദി ഭരണാധികാരിയും ഈയൊരു ആവശ്യം മുന്നോട്ട് വെക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല എന്ന വസ്തുത കൂടി മുഖവിലക്കെടുക്കുമ്പോള്‍. കിംഗ്  ഫൈസലിന്റെ ആവശ്യവും അതിനോട് അനുബന്ധമായുണ്ടായിട്ടുള്ള സംഭവവികാസങ്ങളും വെളിച്ചം വീശുന്നത് എന്തോ അതിലാണ് നമ്മുടെ ചര്‍ച്ചയുടെ മര്‍മം പരന്നുകിടക്കുന്നത്.

ബഹുജന നാശകാരികളായിട്ടുള്ള ആയുധശേഖരം സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് ആരോപിച്ച് ചെന്നായയെ പിടിക്കുന്ന പോലെ പിടിച്ച് ബങ്കറിലിട്ട് വിചാരണ എന്ന ഒരു പ്രഹസനവും നടത്തി അമേരിക്ക തൂക്കിക്കൊന്ന ഇറാഖിന്റെ ഭരണാധികാരിയാണ് 'സദ്ദാം ഹുസൈന്‍.' സദ്ദാം ഹുസൈനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം പരാജയപ്പെട്ട് ഇറാഖ് 'ഡോളറു'മായുള്ള ബന്ധം അവസാനിപ്പിക്കുകയും 'യൂറോ'യുമായി ബന്ധം സ്ഥാപിക്കാന്‍ സദ്ദാം തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് രംഗം രക്തകലുഷിതമാകുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. 


Intrinsic Value
 

ഗദ്ദാഫിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യൂണിയന്‍ സ്വര്‍ണ നാണമായ ദീനാറും വെള്ളി നാണയമായ ദിര്‍ഹമും പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുന്ന വളരെ നിര്‍ണായകമായ ഘട്ടത്തിലാണ് മുഹമ്മര്‍ ഗദ്ദാഫിയുടെ ഭരണാധികാര നഷ്ടവും അന്ത്യവും സംഭവിക്കുന്നത്!

യഥാര്‍ഥത്തില്‍ ഒരു 2000 രൂപ കറന്‍സി നോട്ടും 2000രൂപ വിലയുള്ള സ്വര്‍ണത്തകിട് ഉള്‍കൊള്ളിച്ചിട്ടുള്ള (Intrinsic Value) കറന്‍സിനോട്ടും വിപണിയില്‍ വന്നാല്‍ സ്വാഭാവികമായും ഡിമാന്റ് ചെയ്യപ്പെടുന്നത് രണ്ടാമത് പരാമര്‍ശിക്കപ്പെട്ടത് തന്നെയായിരിക്കും. ഉദാഹരണമായി ഇറാഖിന്റെ കറന്‍സി വലിയ മൂല്യമുള്ളതായിരുന്നു; അവ സദ്ദാം ഹുസൈന്റെ പതനത്തോടെ ആര്‍ക്കും വേണ്ടാത്ത കടലാസ് തുണ്ടുകളായി; അവ ഇറാഖിന്റെ പ്രാന്തപ്രദേശത്ത് കാറ്റത്ത് പാറിനടക്കുന്നത് അവസ്ഥാവിശേഷമുണ്ടായി. നരേന്ദ്ര മോഡി എന്ന നമ്മുടെ പ്രധാനമന്ത്രിക്ക് കേവലം ഒരു രാത്രികൊണ്ട് നിരോധിക്കാന്‍ കഴിഞ്ഞതും ജനങ്ങള്‍ തങ്ങളുടെ അധ്വാനഫലത്തിനായി നെട്ടോട്ടമോടിയതും അടുത്തകാലത്താണല്ലോ. കള്ളപ്പണവും കള്ളനോട്ടും അവസാനിപ്പിക്കാനെന്ന പേരില്‍ നടത്തിയ നോട്ട് നിരോധനംകൊണ്ട് അതൊന്നും അവസാനിച്ചില്ല എന്നു മാത്രമല്ല വര്‍ധിച്ചിട്ടേയുള്ളൂ എന്ന വസ്തുതയാണ് നാള്‍ക്കുനാള്‍ വെളിവായിക്കാണ്ടിരിക്കുന്നത്. വിയര്‍പ്പൊഴുക്കി അധ്വാനിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ കഠിനമായി വഞ്ചിക്കപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. 

പേപ്പര്‍ കറന്‍സി ലോകത്ത് ഒരു ആകമാനം സ്വീകരിക്കപ്പെടുന്നത് രണ്ടാം ലോകയുദ്ധ ശേഷം (1940ന് ശേഷം) നിലവില്‍ വന്ന യുണൈറ്റഡ് നാഷന്‍സിന്റെ (UNO) തുടര്‍ച്ചയായി നിലവില്‍ വന്ന IMF(International Monetory Fund)ന്റെ പ്രവര്‍ത്തനാനന്തരമാണ് എന്നത് ശ്രദ്ധേയമാണ്. അതുവരെയും ലോകത്ത് പലയിടങ്ങളിലും ദീനാറും (gold) ദിര്‍ഹമും (silver) നിലനിന്നിരുന്നു. എന്നാല്‍ പേപ്പര്‍ കറന്‍സിയുടെ തുടക്കം ഒരിക്കലും 1940ന് ശേഷമല്ല. അത് പൗരാണിക ചൈനയിലാണ് (BC 158) എന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ തുടക്കം ഒരു രസീതി രൂപത്തിലാണ്. കച്ചവടക്കാര്‍ തങ്ങളുടെ കയ്യില്‍ ഇത്ര രൂപയുടെ സാധനം ഉണ്ട് എന്ന് കാണിക്കുന്ന ഒരു രസീതിയിലാണ് ഇതിന് നാന്ദി കുറിക്കപ്പെടുന്നത്.

അതായത് ഇന്ന് നാം കാണുന്ന ഫിയറ്റ് മണിയുടെ തുടക്കം ഇങ്ങനെ ഒരു 'പ്രോമിസറി നോട്ട്' വഴിയാണ് ഈ പ്രോമിസറി നോട്ടാണ് ബാങ്ക് നോട്ടായി മാറുന്നത്. പണ്ടു മുതലേ ബാങ്കിംഗ് രംഗത്ത് അഗ്രഗണ്യരായിരുന്നത് ജൂതന്മാരാണ്. 'ഷേക്‌സ്പിയ'റുടെ 'മെര്‍ച്ചന്റ് ഓഫ് വെനീസ്' എന്ന കൃതിയിലെ 'ഷൈലോക്' പ്രതിനിധീകരിക്കുന്നത് ഈ ഒരു കഥാപാത്രത്തെയാണ്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വിന്റെ 80% ഉടമസ്ഥാവകാശവും ശിയാ കുടുംബങ്ങളുടേതാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഈ ഒരു സാഹചര്യത്തില്‍ നിന്ന് പേപ്പര്‍ കറന്‍സിയിലേക്ക് ഉണ്ടായ ആഗോളമാറ്റത്തിന് പ്രധാനമായും പറയപ്പെട്ട കാരണം ''സൗകര്യപ്രദമാണ് കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എന്നതാണ്.'' യഥാര്‍ഥത്തില്‍ സൗകര്യമായിട്ടുണ്ടോ? 8 ഗ്രാം സ്വര്‍ണത്തിന്റെ തകിടും അതിന്റെ പേപ്പര്‍ കറന്‍സിയും (ഉദാ: 2200 രൂപ) ഒരു ത്രാസില്‍ വെച്ചാല്‍ കൂടുതല്‍ ഭാരം കറന്‍സിക്കാണ്. പിന്നെ എന്ത് സൗകര്യം? സ്വര്‍ണത്തെ മറ്റുള്ള എല്ലാ ലോഹങ്ങളെക്കാളും നേര്‍ത്ത തകിടുകളാക്കാനും കടലാസിനെക്കാള്‍ നേര്‍ത്തതാക്കാനും പറ്റുമെന്നിരിക്കെ എന്ത് സൗകര്യമാണ് കറന്‍സി നോട്ടിനുള്ളത്?

മാത്രമല്ല പേപ്പര്‍ കറന്‍സിയിലെ ഒരു വലിയ വെല്ലുവിളി 'പണപ്പെരുപ്പം' എന്നതാണ്. അത് സ്വര്‍ണത്തിന്റെയോ, വെള്ളിയുടെയോ കടന്നുവരവോടെ ഇല്ലാതാകും. അതായത് അത്രയേറെ ഡോളറുകള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് നിലവിലുള്ള മൊത്തം ഡോളറുകള്‍ സംഭരിച്ച് അമേരിക്കന്‍ പ്രസിഡന്റിനെയും കൂട്ടി ഫെഡറല്‍ റിസര്‍വ്വില്‍ പോയാല്‍ അതിനു തുല്യമായ സ്വര്‍ണം നല്‍കാന്‍ ഒരിക്കലും അമേരിക്കക്ക് സാധ്യമല്ല. അതിന് സുഊദി അറേബ്യയുടെ വടക്കന്‍ പ്രദേശം കുഴിച്ച് മുഴുവന്‍ സ്വര്‍ണം എടുത്താലും സാധ്യമല്ല. അത്രയേറെ കറന്‍സികള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്. പിന്നെയും എന്തുകൊണ്ട് ഡോളറിന് മൂല്യം നിലനിര്‍ക്കുന്നു? അവിടെയാണ് ആയുധ സൈനിക ബലം കാട്ടി ബാക്കിയുള്ളവരെയെല്ലാം അടക്കിവാഴുന്നു മാടമ്പിത്തരം പ്രകടമാകുന്നത്.

ഇപ്പോഴത്തെ ആഗോള വിപണിയിലെ എണ്ണ വിലയിടിവും സമ്പന്ന രാജ്യമായ സുഉൗദിക്ക് പോലും ഇടക്കാലത്ത് വായ്പക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥ സംജാതമാക്കിയതും ഇത്തരം പുകമറ സൃഷ്ടിക്കലാണ് എന്നതില്‍ സന്ദേഹിക്കേണ്ടതില്ല. അധിനിവേശത്തിലൂടെയും ഭീഷണിയിലൂടെയും ലോകരാജ്യങ്ങളിലെ വിഭവങ്ങള്‍ നിഷ്‌കരുണം ചൂഷണം ചെയ്തുകൊണ്ട് തന്നെയാണ് അമേരിക്ക സമ്പന്നമായിട്ടുള്ളത്. ഭീകരവാദം പോലുള്ള ഒരു പുകമറ സൃഷ്ടിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടെ എന്ത് നടക്കുന്നു എന്ന വസ്തുത അറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരു പത്രപ്രവര്‍ത്തകന്‍ പോലും അത് അറിയാന്‍ ശ്രമിച്ചാല്‍  അയാള്‍ നോട്ട് ചെയ്യപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യും. വെബ്‌സൈറ്റുകള്‍ വഴി ഒരു അന്വേഷണം നടത്തിയാല്‍ അതിലേറെ വലിയ ഒരു പുകമറയിലേക്കാണ് എത്തിപ്പെടുക. അങ്ങനെയുള്ള പുകമറക്കുള്ളില്‍ നിന്ന് എണ്ണ ഖനനം ചെയ്യിച്ച്, മറുവശത്തിലൂടെ വളരെ തുച്ഛമായ വിലയ്ക്ക് അത് വാങ്ങി മറ്റൊരു കുപ്പായം ധരിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നുന്നു, കൈകാര്യം ചെയ്യപ്പെടുന്നു. തീര്‍ത്തും വഞ്ചനാത്മകമായ സമിപനം വഴി ലോക വിഭവങ്ങള്‍ സ്വന്തമാക്കുന്ന അജണ്ട വഴിതന്നെയാണ് അമേരിക്ക സമ്പന്നമായി മാറിയത് എന്നര്‍ഥം. പകരം നല്‍കുന്നത് ഡോളര്‍ എന്ന പേരിലുള്ള കടലാസുകളും!

ക്വുര്‍ആന്‍ പറയുന്ന രണ്ടേ രണ്ട് കറന്‍സികള്‍ ഒന്ന് സ്വര്‍ണവും മറ്റൊന്ന് വെള്ളിയുമാണ്. അതിന് എല്ലാകാലത്തും, ആര് ഭരണാധികാരിയായി വന്നാലും പോയാലും കാര്യമായ മാറ്റങ്ങള്‍ വരുന്നില്ല. അതുകൊണ്ട് സ്വര്‍ണവും വെള്ളിയും നിധിയാക്കി വെക്കുന്നതിന്റെ ദുരവസ്ഥ വളരെ വലിയതാണ്. അതിനെതിരെ ക്വുര്‍ആന്‍ താക്കീത് ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയും:

''സ്വര്‍ണവും വെള്ളിയും നിക്ഷേപമായി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപറ്റി സന്തോഷവര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കുകയും എന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും): നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചത് ആസ്വദിച്ച് കൊള്ളുക'' (9:34,35).

അഥവാ സ്വര്‍ണവും വെള്ളിയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് നിധിയായി സൂക്ഷിച്ച് വെക്കാനല്ല, മറിച്ച് കൈമാറ്റം ചെയ്യപ്പെടുവാനും മനുഷ്യര്‍ക്കിടയിലെ ഒരു ഇടപാട് മാധ്യമവും ആയിട്ടാണ്. പരലോകത്ത് സത്യവിശ്വാസികള്‍ക്ക് സ്വര്‍ണത്തിന്റെ; മണിമാളികകളും കയറിപ്പോകാനുള്ള ഏണിപ്പടികളും വളകളും പാത്രങ്ങളുമൊക്കെ ഉണ്ടാകുമെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാന്‍ കഴിയുന്നത് ഇവയുടെ സ്ഥിരമായൊരു മൂല്യം അല്ലാഹുവിന്റെ അത്യുന്നതമായ ഒരു തീരുമാനമാണ് എന്നാണ്. അല്ലാഹു നല്‍കിയ അനുഗ്രഹം. ഒരിക്കലും പണപ്പെരുപ്പ ഭീഷണിയോ കള്ളപ്പണ ഭീഷണിയോ ഇതിന് നേരിടേണ്ടിയും വരുന്നില്ല.

വളരെ പണ്ടുണ്ടായിരുന്നു ഒരു പഠന ശാഖയായ 'ആല്‍ക്കെമി' ഇവിടെ ശ്രദ്ധേയമാണ്. അറബിയിലെ 'അല്‍കീമിയ' ആണ് ഫ്രഞ്ചില്‍ ആല്‍ക്കെമിയായി തിരിച്ചുവന്നത്. അതാണ് പിന്നീട് 'കെമിസ്ട്രി'യി മാറിയത്. ആദ്യകാലത്ത് ആല്‍ക്കെമിയെ ഇപ്പോഴത്തെ ഒരു രസതന്ത്ര തലത്തില്‍ അല്ല കണ്ടിരുന്നത്, മറിച്ച് ഒരു പ്രത്യേക താല്‍പര്യത്തോടെ കെമിക്കല്‍സിനെ കുറിച്ചുള്ള പഠനമായിരുന്നു അത്. അതായത് 'ഫിലോസഫേഴ്‌സ് സ്റ്റോണ്‍' കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയുള്ള പഠനം. ഈ സ്റ്റോണ്‍ കൊണ്ട് ഏത് അടിസ്ഥാന ലോഹത്തില്‍ ഉരസിയാലും ഗോള്‍ഡായി മാറും എന്നതായിരുന്നു അതിന് അക്കാലഘട്ടത്തില്‍ പ്രചരിക്കപ്പെട്ട സവിശേഷത.