‘തന്തവൈബ്’: പുതുതലമുറ പറയാതെ പറയുന്നത്
റോഷൻ പുനലൂർ
2026 മെയ് 02, 1447 ദുൽഖഅദ് 14

ഒരു കല്യാണത്തെക്കുറിച്ചുള്ള ചർച്ചാരംഗം. തലേന്ന് രാത്രി എന്തെല്ലാമാണ് വേണ്ടതെന്നതിലാണ് ചർച്ച എത്തിനിൽക്കുന്നത്. ഗാനമേള, ഡാൻസ്, ചാട്ടം, ആട്ടം... അങ്ങനെ ചർച്ച പോകുന്നതിനിടയിലാണ് അൽപം ധർമബോധമുള്ള ഒരാൾ ചോദിച്ചത്: “നമുക്ക് അതൊക്കെ വേണോ...?’’
ഉടനെ മറുപുറത്തു നിന്ന് കമന്റ് വന്നു: “തന്ത വൈബ്.’’
‘സദാചാരപോലീസ്’ എന്ന പ്രയോഗത്തിന്റെ ഏറ്റവും പുതിയ വേർഷനാണ് ‘തന്തവൈബ്.’ പുതിയ കാലത്ത് പൊതു ട്രെന്റുകളും അതുവഴി പൊതുവിചാര മണ്ഡലവും നിയന്ത്രിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളാണെന്നുതന്നെ പറയാം. ഇന്ന് എല്ലാവരും നോക്കിക്കൊണ്ടിരിക്കുന്ന വൈബുകളും അതിന്റെ കൗണ്ടറെന്നോണം വന്ന തന്തവൈബ് എന്ന ചാപ്പ വാചകവും അതിന്റെ സൃഷ്ടികൾ തന്നെ. ചെറുപ്പക്കാർക്കിടയിൽ ഇത് ഏറെ സ്വാധീനിക്കപ്പെട്ടു എന്ന് മാത്രമല്ല, തങ്ങൾക്ക് പറ്റാത്തതിനോടെല്ലാം നൈസായി വേണ്ടെന്ന് പറയാനുള്ള ഏറ്റവും ലളിതമായ മാർഗമായിക്കൂടി ഇത് മാറിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോഴാണ് ഈ പ്രയോഗം പോലും നവലിബറലുകളുടെയും അവർ മുന്നോട്ട് വെക്കുന്ന അപരിമേയമായ സ്വാതന്ത്ര്യവാദങ്ങളുടെയും പ്രചാരണായുധം കൂടിയാണോ എന്ന് സംശയിച്ചുപോകുന്നത്. നിഷേധാത്മകത എന്നും -പ്രായോഗിക
രാഷ്ട്രീയ, സാമൂഹിക വ്യവഹാരങ്ങളിൽ പ്രത്യേകിച്ചും- യുവാക്കളിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. വിവേകത്തിന്റെയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിൽ മുതിർന്നവർ മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങളെ അർഹമായ പ്രാധാന്യത്തോടെ ഗണിക്കുന്നതിന് പകരം പുരോഗമന ആശയങ്ങളെയും പുതിയ ട്രെന്റുകളെയും ഉൾകൊള്ളാൻ സാധിക്കാത്ത അപരിഷ്‌കൃത വീക്ഷണങ്ങൾ എന്ന ലേബലൊട്ടിച്ച് അവയെ അവഗണിക്കുക മാത്രമല്ല, ഒതുക്കുകയും നിരാകരിക്കുകയും വരെ ചെയ്യുന്ന ഇത്തരം പ്രയോഗങ്ങൾ തിരസ്‌കരണ മനോഭാവം തന്നെയാണ് തുറന്ന് കാണിക്കുന്നത്.
1960കളിൽ ഉയർന്നുവന്ന anti-establishment പ്രസ്ഥാനങ്ങളുടെ വളർച്ചയും ഈ പ്രതലത്തിലായിരുന്നു. അതേസമയം നടപ്പുരീതികളോടുള്ള നിഷേധാത്മകതയാണ് നവലിബറൽ മൂല്യങ്ങളുടെയും അടിസ്ഥാനം. ‘തന്ത വൈബ്’ പ്രയോഗവും പ്രായോഗിക തലത്തിൽ ഈ നിഷേധാത്മകത അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെട്ടതെന്ന് പറയാതെ വയ്യ. ഫാഷൻ ഇൻഡസ്ട്രി ഉൾപ്പടെയുള്ള ലോക സാമ്പത്തിക മേഖലകൾ, അവരുടെ ഉപഭോക്തൃവലയം വിസ്തൃതപ്പെടുത്താൻ നിഷേധാത്മക ചിന്തകളെയാണ് കൂട്ടുപിടിക്കുന്നത്. യുവാക്കൾക്കിടയിൽ അന്ധമായ സൗന്ദര്യബോധം പ്രചരിപ്പിച്ചാണ് വൈറ്റനിംഗ് ക്രീമുകൾ മാർക്കറ്റ് പിടിക്കുന്നത്.
ലിബറൽ മൂല്യങ്ങളുടെ പ്രചാരകർ വ്യക്തികേന്ദ്രീകൃതമായ അവരുടെ വാദങ്ങളെ ‘സ്വാതന്ത്ര്യം,’ ‘മോചനം’ തുടങ്ങിയ വൈകാരികതയിൽ (sensualism) അധിഷ്ഠിതമായ പ്രയോഗത്തിലൂടെയാണ് സമർഥിക്കാറ്. അത്തരം സ്വാതന്ത്ര്യത്തിലേക്കുള്ള ഇതരകയ്യേറ്റങ്ങളോട് അരുതെന്ന് പറയുന്നതിന്റെ, അഥവാ സ്വന്തം താൽപര്യത്തിനു മേൽ ഇതരരുടെ കയ്യേറ്റത്തെ ചെറുത്തുനിൽക്കുന്നതിന്റെ രൂപമാണ് ‘തന്ത വൈബ്’ എന്ന പ്രയോഗവും.
1920കളിൽ കേവലം അവശ്യവസ്തുക്കൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു സമൂഹത്തിൽനിന്ന് അമേരിക്കയെ പൂർണമായും ഒരു കൺസ്യൂമറിസ്റ്റ് രാജ്യമായി മാറ്റുന്നതിൽ ഇത്തരം ചിന്തകളും പ്രയോഗങ്ങളും ഏറെ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് പ്രതിവർഷം ഒരു അമേരിക്കൻ പൗരൻ 60 ജോഡി വസ്ത്രങ്ങളെങ്കിലും വാങ്ങുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എഡ്വാർഡ് ബെർണയ്‌സ് എന്ന മാധ്യമപ്രവർത്തകന്റെ ഗൂഢശ്രമങ്ങൾ ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. സിഗരറ്റ് കമ്പനി ഉടമയായിരുന്ന ജോൺ ഹിൽസ് ബർണയ്‌സിനെ കാണുകയും അമേരിക്കയിലെ സ്ത്രീകൾ പുകവലിക്കാത്തതിനെക്കുറിച്ച് പരിഭവപ്പെടുകയും ചെയ്തു. തുടർന്ന് ബെർണയ്‌സ് അടുത്ത ദിവസം തന്നെ ചില അമേരിക്കൻ ഫെമിനിസ്റ്റ് നേതാക്കളെ കാണുകയും ന്യൂയോർക്ക് സ്‌ക്വയറിൽ വെച്ച് നടക്കാനിരിക്കുന്ന ഫെമിനിസ്റ്റ് റാലിയിൽ താൻ നൽകുന്ന പ്ലക്കാർഡുമായി സിഗരറ്റ് വലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ബെർണയ് സ് നൽകിയ പ്ലക്കാർഡുകളിൽ എഴുതിയിരുന്നത് ‘സ്വാതന്ത്ര്യത്തിന്റെ ദീപങ്ങൾ’ എന്നായിരുന്നു. ന്യൂയോർക് സ്‌ക്വയറിൽ സ്വാതന്ത്ര്യത്തിന്റെ ദീപങ്ങൾ തെളിയുന്നു എന്ന് തലേദിവസം പത്രങ്ങളിൽ വലിയ വാർത്ത നൽകുകയും ചെയ്തിരുന്നു. ന്യൂയോർക്ക് സ്‌ക്വയറിൽ തെളിയാനിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ദീപങ്ങൾ എന്താവും എന്ന് കാത്തിരുന്ന അമേരിക്കൻ സമൂഹം കണ്ടത് പ്രസ്തുത പ്ലക്കാർഡുമായി സിഗരറ്റ് വലിക്കുന്ന ഫെമിനിസ്റ്റ്
നേതാക്കളെയാണ്. ഇതോടെ അമേരിക്കൻ സ്ത്രീകളിൽ വലിയതോതിൽ സിഗരറ്റ് ഉപയോഗം വ്യാപിക്കുകയുണ്ടായി. പൊതു ആചാരത്തിന് എതിരെ നിൽക്കുന്നതിലൂടെ സ്വാത ന്ത്ര്യം കൈവരുമെന്ന നിഷേധാത്മക ചിന്തയിലൂടെ Capitalismത്തിന് അടിമപ്പെടുകയായിരുന്നു യഥാർ ഥത്തിൽ തങ്ങളെന്ന് അവർക്ക് തിരിച്ചറിയാനാവാതെ പോയി.
‘തന്തവൈബ്’ പ്രയോഗത്തിലും സാമൂഹികമണ്ഡലത്തിലെ പൊതുവിചാരങ്ങക്ക് എതിരെ നിൽക്കാനും മതങ്ങൾ മുന്നോട്ടുവെക്കുന്ന പരിധികൾക്കപ്പുറത്തുള്ള ഇടപാടുകൾക്ക് വിധേയപ്പെടാനുമുള്ള പ്രേരണകളാണ് ഒളിഞ്ഞിരിക്കുന്നത്. മതനിയമങ്ങളും സാമൂഹികഘടനകളും പ്രാകൃതമാണെന്നും വ്യക്തി താൽപര്യമാണ് പരമമാക്കപ്പെടേണ്ടതെന്നും വരുത്തിത്തീർക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ‘തന്തവൈബ്’ എന്നത് അപരിഷ്‌കൃതരുടെ പ്രതീകമായി മാറ്റപ്പെടുന്നതും ഇതിനു വേണ്ടിത്തന്നെ.
അക്രമിക്കാൻ വരുന്ന നായയിൽനിന്ന് രക്ഷപ്പെടാൻ സുഗമമായ ചെരിപ്പുകൾ ധരിക്കണമെന്ന് ഉള്ളടക്കം വരുന്ന പരസ്യ ചിത്രങ്ങളിലൂടെ survival of fittest എന്ന ആശയം എപ്രകാരം കൈമാറ്റപ്പെടുന്നു എന്നതിനെക്കുറിച്ച് ഗവേഷക Hiba izzat നിരീക്ഷിക്കുന്നുണ്ട്. Neophilia (പുതിയതിനെ മഹത്ത്വവത്കരിക്കുക) എന്ന വിചാരബോധം വിദ്യാർഥികളുടെ ചിന്താധാരകളിലേക്ക് അവരറിയാതെ പ്രക്ഷാളനം ചെയ്യപ്പെടുകയാണ്. കുറച്ചു മുമ്പ് യുവാക്കൾക്കിടയിൽ വലിയതോതിൽ വൈറലായ ‘മാതാപിതാക്കളേ മാപ്പ്’എന്ന സിനിമാഗാനവും നവജനറേഷന്റെ ചിന്താരീതികളെ തുറന്നുകാട്ടുന്നതാണ്. അതിലെ ആദ്യ വരികൾ ഇങ്ങനെയാണ്:
‘മാതാപിതാക്കളേ, മാപ്പ്
ഇനിയങ്ങോട്ട് തന്നിഷ്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക്’
തുടർന്ന് പറയുന്നത്, ‘ഇത് എന്റെ പാതയും എന്റെ അധികാരവുമാണെന്നും വഴിതെറ്റാനും എനിക്ക് അവകാശമുണ്ടെന്നും സുഖസന്തോഷമാണ് പ്രധാനമെന്നും ഇനി വേറെ വിചാരമൊന്നുമില്ല’ എന്നുമാണ്.
സാമൂഹ്യമാധ്യമങ്ങളും പൊതുവൈബുകളും
ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് യുവസമൂഹത്തിന്റെ പൊതു വിചാര ങ്ങൾ ഇന്ന് നിയന്ത്രിക്കപ്പെടുന്നത്. Ten Arguments for Deleting Your Social Media Accounts Right Now എന്ന പുസ്തകത്തിലൂടെ ജാരോൺ ലാനിയർ സമൂഹമാധ്യമങ്ങൾ പൊതുചിന്തകളെ സ്വാധീനിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. നവലിബറൽ മൂല്യങ്ങളെ ഏതുവിധേനയും അടിച്ചേൽപിക്കാൻ ഒരു കൂട്ടം നിരന്തരമായി ശ്രമിക്കുന്ന നവസാമൂഹിക വ്യവസ്ഥിതിയിൽ ഇതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട്.
കുരിശുയുദ്ധാനന്തരം മുസ്‌ലിം സമൂഹത്തെ ആത്മികമായി തളർത്തുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായി പരമാവധി ആനന്ദത്തിലേക്ക് സമൂഹത്തെ വഴിതിരിച്ചുവിടുന്നതിലൂടെ സാധ്യമാക്കാൻ ഒരുകൂട്ടം ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം പ്രയോഗങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ആശയധാരകളുടെ കുത്തിവെപ്പുകളാണോ എന്ന് സംശയിക്കുന്നതും അത്തരം പശ്ചാത്തലത്തിലാണ്.
hedonist ആശയത്തിന്, അഥവാ വ്യക്തിയുടെ സന്തോഷത്തിനാണ് മുൻഗണന നൽകേണ്ടത് എന്ന ചിന്താഗതിക്കാണ് ഇവർ പ്രാധാന്യം നൽകുന്നത്. അവിടെ ധാർമികതക്ക് പ്രസക്തിയില്ല. ‘സ്വേച്ഛയെ ദൈവമാക്കി വെച്ചവനെ താങ്കൾ കണ്ടിട്ടുണ്ടോ?’ എന്ന് തുടങ്ങുന്ന ക്വുർആൻ വാക്യം (45:23) ഇത്തരം ആശയങ്ങളെ ശക്തമായി നിരാകരിക്കുന്നു. സ്രഷ്ടാവിന്റെ ഇച്ഛകൾക്ക് സമ്പൂർണമായി കീഴടങ്ങേ ണ്ടവരാണ് സത്യവിശ്വാസികൾ.
മനസ്സിന്റെ ആഗ്രഹങ്ങളെ മാത്രം പിന്തുടരുന്ന, ധാർമിക ശോഷണം സംഭവിച്ച അധമ സമൂഹമായി യുവാക്കളെ മാറ്റുന്നതിൽ സ്വതന്ത്രവാദികൾക്കുള്ള പങ്ക് ചെറുതല്ല. ‘തന്തവൈബ്’ പോലുള്ള പ്രയോഗങ്ങൾ കേൾക്കുമ്പോഴേക്ക്, താനൊരു പഴഞ്ചനാണെന്ന് സ്വയം തോന്നി ഉപദേശങ്ങൾ നിർത്തുന്നതും അപകടകരം തന്നെ. മുതിർന്നവരെ ആദരിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും ചെയ്യാത്തവർ നമ്മിൽ പെട്ടവനല്ലെന്ന പ്രവാചക വചനം ഇരുതലമുറകളുടെ ഏറ്റവും ഫലപ്രദവും സുന്ദരവുമായ കൊടുക്കൽ വാങ്ങലുകളെയും പരസ്പപര സ്‌നേഹ ബഹുമാനങ്ങളെയും എത്ര ലളിതവും യുക്തിഭദ്രവുമായാണ് സമീപിക്കുന്നത്! മനുഷ്യസമൂഹത്തിന്റെ, വിശിഷ്യാ വിശ്വാസി സമൂഹത്തിന്റെ വൈബുകളെല്ലാം ആ അധ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കിലെന്ന് നമുക്ക് ആശിക്കാം.
