സുശക്ത രാഷ്ട്രത്തെ വീണ്ടെടുക്കുക

പത്രാധിപർ

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

സിന്ധുനദീതട സംസ്‌കാര ഭൂമിയാണ് ഇന്ത്യ. ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്‌കാരിക സമ്പത്തിനു പ്രശസ്തമാണ്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഇവിടെയെത്തിയ സൊറോസ്ട്രിയന്‍ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാംമതം എന്നിവ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് ആഴമേകി. 

പതിനാറാം നൂറ്റാണ്ടുമുതല്‍ പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുതലെടുത്ത് അവര്‍ ഇന്ത്യയൊട്ടാകെ കോളനികള്‍ സ്ഥാപിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. 1857ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യന്‍ അധിനിവേശത്തിനു നേരെ ഇന്ത്യക്കാര്‍ നടത്തിയ പ്രധാന ചെറുത്തുനില്‍പ്പ് ശ്രമം. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വര്‍ഷങ്ങള്‍ നീണ്ട സഹന സമരങ്ങള്‍ക്കൊടുവില്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായി. എന്നാല്‍ ഇന്ത്യയുടെ ഒരു ഭാഗം പാക്കിസ്താന്‍ എന്ന പേരില്‍ വിഭജിച്ച് മറ്റൊരു രാജ്യമാകുന്നത് കണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്.

1950ല്‍ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍ മാറിമാറി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന മനോഹരമായ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന, ജനാധിപത്യവും മതേതരത്വവും അടിത്തറയായുള്ള രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്നു. എന്നാല്‍ 1992ല്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തീവ്രചിന്താഗതിയുള്ള രാജ്യദ്രോഹികള്‍ തച്ചുടയ്ക്കുകയും അനുബന്ധമായ കൂട്ടക്കൊലകള്‍ അരങ്ങേറുകയും ചെയ്തതു മുതല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സ് കുറയാന്‍ തുടങ്ങി. പിന്നീട് ഇതുവരെയും നമ്മുടെ രാജ്യത്തിന് പഴയ പ്രഭാവത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ലെന്നു മാത്രമല്ല അനുദിനം അതിന് മങ്ങലേറ്റുകൊണ്ടേയിരിക്കുകയുമാണ് എന്നതാണ് വസ്തുത. 

ഒരു രാഷ്ട്രത്തിന്റെ ശക്തി പ്രകടമാകുന്നത് അതിന്റെ കര, നാവിക, വ്യോമ സേനകളിലെ പട്ടാളക്കാരുടെ എണ്ണത്തിലും ആയുധശേഖരങ്ങളുട വൈപുല്യത്തിലും മാത്രമാണെങ്കില്‍ നമ്മുടെ രാഷ്ട്രം അത്ര മോശമൊന്നുമല്ല. എന്നാല്‍ സാമ്പത്തിക രംഗത്തെ ദീര്‍ഘവീക്ഷണവും നീതിന്യായ രംഗത്തെ പക്ഷപാതമില്ലായ്മയും ജനോപകാരപ്രദമായ സര്‍വതോന്മുഖമായ വികസനവുമൊക്കെയാണ് അതിലേറെ രാജ്യത്തെ സുശക്തമാക്കുന്നത്. അതിര്‍ത്തിഭേദിച്ചു വരുന്നവരെ തടയാന്‍ സൈനികരുണ്ട്. എന്നാല്‍ രാജ്യത്തിന്റെ അതീവ രഹസ്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് തടയാന്‍ അതിര്‍ത്തി രക്ഷാസേനക്ക് കഴിയില്ല. പൊതുജനങ്ങളുടെ ആധാര്‍കാര്‍ഡിലുള്ള വ്യക്തിഗതമായ വിവരങ്ങള്‍ അവ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് തടയാനും പട്ടാളത്തിനാവില്ല. ഇെതാക്കെ ഇന്ന് നടക്കുന്നതായി ഞെട്ടലോടെ നാം മനസ്സിലാക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ അന്യായമായി സര്‍ക്കാര്‍ ഇടപെടുന്നു; ഇത് നാശത്തിലേക്ക് വഴിതുറക്കലാണ് എന്ന് വിളിച്ചു പറയുന്നത് സുപ്രീം കോടതിയിലെ ജഡ്ജിമാരാണ്. ലക്ഷക്കണക്കിന് കോടികളുടെ തട്ടിപ്പു നടത്തി യാതൊരു തടസ്സവുമില്ലാതെ രാജ്യംവിടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഭരണാധികാരികളെ അസ്വസ്ഥമാക്കുന്നേയില്ല. ആസൂത്രിതമായ വര്‍ഗീയ കലാപങ്ങളും ന്യൂനപക്ഷ ദളിത് വേട്ടകളും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ജനജീവിതം ദുസ്സഹവും അരക്ഷിതവുമാണെങ്കില്‍ സുശക്ത രാഷ്ട്രമെന്ന് എങ്ങനെ നാം അഭിമാനിക്കും?