പൈശാചികതയിലേക്ക് നയിക്കുന്ന ധനമോഹം

പത്രാധിപർ

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

ആനക്കയം പള്ളിലങ്ങാടി സ്വദേശിയായ യുവാവ് സ്വന്തം സഹോദരന്റെ ഒമ്പതു വയസ്സ് പ്രായമുള്ള മകനെ പുഴയിലെറിഞ്ഞ് കൊന്ന വാര്‍ത്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. മനസ്സാക്ഷിയുള്ള ഒരാളുടെയും കണ്ണുകള്‍ അതുകേട്ട് നിറയാതിരുന്നിട്ടുണ്ടാകില്ല. മലപ്പുറം ജില്ലയിലെ എടയാറ്റൂരിലെ മങ്കരത്തൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകനായ മുഹമ്മദ് ഷഹീനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതൃസഹോദരനായ മങ്കരത്തൊടി മുഹമ്മദാണ് പ്രതി. മുഹമ്മദ് സലീമിന്റെ കൈവശം ധാരാളം പണമുണ്ടെന്നും അതില്‍നിന്നും അഞ്ച് ലക്ഷം രൂപ കൈക്കലാക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നുമാണ് പ്രതി പോലീസിനു നല്‍കിയ മൊഴി. എന്നാല്‍ കുട്ടിയ കാണാതായത്‌സംബന്ധിച്ച വിവരങ്ങള്‍ ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭയന്നുപോയ പ്രതി കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവത്രെ. കുട്ടി പുഴയില്‍ മുങ്ങിത്താഴ്ന്നുവെന്ന് ഉറപ്പുവരുത്തിയശേഷം സ്‌കൂള്‍ ബാഗ് പുഴയോരത്ത് ഉപേക്ഷിച്ച് പ്രതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.  

ഈ ലോകത്ത് അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിക്കുന്നവനാണ് മനുഷ്യന്‍. ആ അനുഗ്രഹങ്ങളൊന്നും തന്നെ തന്റെ കഴിവുകൊണ്ടോ പ്രയത്‌നം കൊണ്ടോ നേടിയെടുത്തവയല്ല. അനുവദനീയമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നു. എന്നാല്‍ ഏതുവിധേനയും പണം സമ്പാദിക്കാന്‍ മനുഷ്യരില്‍ അധികവും നെട്ടോട്ടമോടുന്നു. ഹലാലാണോ ഹറാമാണോ എന്നൊന്നും നോക്കാതെ! എങ്ങനെ തന്റെ സമ്പാദ്യം ഇരട്ടിപ്പിക്കാം എന്ന ആലോചനയിലാണവനെപ്പോഴും. അതിനു വേണ്ട എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള പൈശാകിതയിലേക്ക് മനുഷ്യന്റെ ഈ അത്യാര്‍ത്തി അവനെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞത് എത്ര ചിന്തനീയം:

''തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. തീര്‍ച്ചയായും അവന്‍ അതിന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 100:6-8).

സാമ്പത്തിക രംഗത്ത് മനുഷ്യന്‍ പുതിയ വഴികള്‍ തേടുമ്പോള്‍ അത് അവനെ വലിയ അപകടങ്ങളിലേക്കും പരാജയങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ കുടുംബവും ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങളും തീരാവേദനകളും വറ്റാത്ത കണ്ണീരായി അവശേഷിക്കുന്ന എത്രയോ സംഭവങ്ങള്‍ ദിനപത്രങ്ങളിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പ്രതികളായി മാറുന്നവരും ഇരയായിമാറുന്നവരും ആരാണ്? അവരില്‍ പാവപ്പെട്ടവരുണ്ട്. ഇടത്തരക്കാരുണ്ട്. വന്‍ സമ്പന്നരുണ്ട്. സാമ്പത്തിക പരാധീനതകളുള്ളവര്‍ അതില്‍നിന്ന് കരകേറുവാനും സമ്പന്നര്‍ അതിമോഹംമൂത്ത് ഇരട്ടിയിരട്ടിയായി വര്‍ധിപ്പിക്കുവാനുമുള്ള ശ്രമം നടത്തുമ്പോഴാണ് ഇരകളോ പ്രതികളോ ആയി മാറുന്നത്. ഇസ്‌ലാം പഠിപ്പിച്ച 'ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കണം' എന്ന തത്ത്വം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുന്നില്ല. കിടമത്സരത്തിലാണവനെപ്പോഴും. താന്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നു നില്‍ക്കണം; എല്ലാ കാര്യത്തിലും എന്നതാണവന്റെ ചിന്ത. അതിന് ഏതു നീചമാര്‍ഗവും അവലംബിക്കാന്‍ മടികാണിക്കുന്നില്ല. ഒരു സത്യവിശ്വാസി ഏത് നിലക്കുള്ള ജീവിത ശൈലി സ്വീകരിക്കണമെന്ന് നബിﷺ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. 

'നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങള്‍ നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത.് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തരുന്ന അനുഗ്രഹത്തെ നിസ്സാരമായി കാണാതിരിക്കാന്‍ അതാണ് ഉത്തമം' എന്നാണ് അവിടുന്ന് കല്‍പിച്ചിരിക്കുന്നത്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ആസ്വദിച്ച് ജീവിക്കുമ്പോള്‍ തന്നെ അതിന് നന്ദികാണിക്കുകയും വേണം. 

ഭൗതികലോകത്തിലെ അലങ്കാരമായ സമ്പത്തിനെ അഹങ്കാരത്തിനും ദുര്‍നടപ്പിനും വിനിയോഗിച്ച ചിലരുടെ മുന്‍കാല ചരിത്രങ്ങള്‍ വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. ഇന്നും അത്തരക്കാരുണ്ട്; അവര്‍ സമൂഹത്തിന് വരുത്തിവെക്കുന്ന ദോഷങ്ങള്‍ ചെറുതല്ല. എങ്ങനെ സമ്പാദിച്ചു, ഏതുവഴിയില്‍ വിനിയോഗിച്ചു എന്ന ചോദ്യത്തിന് നാളെ പടച്ചവന്റെ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്ന ചിന്ത ഒരു മുസ്‌ലിമിന് വിനഷ്ടമായിക്കൂടാ.