ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍

പത്രാധിപർ

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രസത്യമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച—കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. എന്നാല്‍ പിതാവിനോടുള്ള ആദരവ് അദ്ദേഹം കയ്യൊഴിച്ചതുമില്ല. അമുസ്‌ലിമാണ്—എന്നതിനാല്‍ അദ്ദേഹം സ്വപിതാവിനെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്തില്ല.  

ഇബ്‌റാഹീം നബി(അ)— ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മിക ജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും അംഗീകാരവും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം. 

എന്നാല്‍ ഇന്ന് ആദര്‍ശത്തെ സന്ദര്‍ഭത്തിനനുസരിച്ച് നീട്ടിവലിക്കാനും മറച്ചുവെക്കാനുമുള്ള പ്രവണത മുസ്‌ലിംകള്‍ക്കിടയില്‍ കാണുവാന്‍ സാധിക്കുന്നു. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കുറച്ചൊക്കെ ആദര്‍ശപരമായ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും എന്ന് പലരും ചിന്തിക്കുന്നു. ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്ന കാര്യങ്ങളൊക്കെയും ഉള്‍ക്കൊണ്ടുകൊണ്ട് എങ്ങനെ ജീവിക്കും എന്ന അപകര്‍ഷതാബോധം നിറഞ്ഞ ചിന്ത പലരിലും പ്രകടമാണ്. ആദര്‍ശ ദൃഢതയില്ലാത്ത ഇത്തരക്കാര്‍—ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം പിന്തുടരുന്നവരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. 

സൃഷ്ടിപൂജ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന  ഇബ്‌റാഹീം നബി(അ)—ആ സമൂഹത്തിന്റെ വിശ്വാസപരമായ നിലപാടുകള്‍ക്ക് എതിരായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തന്റെ സമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിലും ഭരണാധികാരിയോടും സമൂഹത്തോടും ഏകദൈവ വിശ്വാസത്തിന്റെ ആദര്‍ശപരമായ സവിശേഷത പ്രബോധിപ്പിക്കുകയും അവരെയെല്ലാം ഏകനാഥനെ മാത്രം വണങ്ങുന്ന ഋജുവായ വിശ്വാസ സരണിയിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം. അതില്‍ അവരുടെ ഇഷ്ടക്കേടും പിണക്കവും എതിര്‍പ്പുമൊന്നും അദ്ദേഹം കാര്യമാക്കിയില്ല. 

നേര്‍ക്കുനേരെ ഏകദൈവാദര്‍ശം— പ്രബോധനം ചെയ്യുന്നതിനെ കാലഘട്ടത്തിനും സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കും യോജിക്കാത്തതായി കാണുകയും അത് അസ്വാരസ്യങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന് ധരിക്കുകയും അതിനെ വിശ്വാസതീവ്രതയായി കാണുകയും ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം ഉള്‍ക്കൊള്ളുന്നവരാണെന്ന് അവകാശപ്പെടാന്‍ ധാര്‍മികമായി അവകാശമില്ല എന്ന് വ്യക്തം. 

സ്വാര്‍ഥതാല്‍പര്യക്കാരുടെ കൈകളിലെ പാവകളായി മാറി, അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദുഷ്‌പേരുണ്ടാക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുസ്‌ലിം നാമധാരികള്‍ക്കും സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ, ആദര്‍ശാധിഷ്ഠിതമായി പ്രബോധനം നടത്തുകയും ജീവിതം—നയിക്കുകയും ചെയ്ത ഇബ്‌റാഹീം നബി(അ)യുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതിയില്ല. തികച്ചും മനുഷ്യത്വവിരുദ്ധമായ, നിഷ്ഠൂരമായ നരവേട്ട നടത്തുന്ന ഇക്കൂട്ടര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നത്; സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ അക്രമത്തിന്റെ പ്രത്യയശാസ്ത്രമായി മുദ്രകുത്താനാനാണ് അവര്‍ പണിയെടുക്കുന്നത്. യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് അതിനെ അംഗീകരിക്കാനാവില്ല. 

ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ലഹരിയില്‍ ആറാടി ആടിപ്പാടാനും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരമായല്ല ഇസ്‌ലാം ആഘോഷങ്ങളെ കാണുന്നത്. സ്രഷ്ടാവിനെ മറന്ന് തിമര്‍ത്താടാനുള്ള വേളയല്ല അത്. മറിച്ച് ഇസ്‌ലാമിലെ ആഘോഷങ്ങള്‍ പ്രാര്‍ഥനാമയമാണ്. പെരുന്നാള്‍ കടന്നുവരുമ്പോള്‍ എക്‌സൈസ് വകുപ്പിനോട് ജാഗ്രത പാലിക്കാന്‍ കല്‍പന കൊടുക്കേണ്ട അവസ്ഥ സര്‍ക്കാരിനുണ്ടാകുന്നില്ല. പെരുന്നാള്‍ ദിവസം മദ്യവില്‍പനയിലൂടെ സര്‍ക്കാര്‍ സമ്പാദിച്ച കോടികളുടെ കണക്ക് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കേണ്ടിവരാറുമില്ല. 

മുസ്‌ലിംകള്‍ക്ക് രണ്ടേ രണ്ട് ആഘോഷങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍ ശവ്വാല്‍ മാസപ്പിറവിയോടെ സമാഗതമാകുന്ന ഈദുല്‍ഫിത്വ്‌റും ത്യാഗസ്മരണകളുയര്‍ത്തുന്ന—ഹജ്ജ് മാസത്തില്‍ കൊണ്ടാടുന്ന ഈദുല്‍ അദ്ഹയുമാണവ. കൃത്യമായ ലക്ഷ്യവും സന്ദേശവുമുണ്ട് എന്നതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത. — 

ഇബ്‌റാഹീം നബി(അ)യുടെയും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ഹാജറ ബീവിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഓര്‍മകളുണര്‍ത്തിയാണ് ദുല്‍ഹിജ്ജ പത്തിന് ബലിപെരുന്നാള്‍ കടന്നുവരിക. വാര്‍ധക്യത്തില്‍ തനിക്ക് പിറന്ന കുഞ്ഞിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലിനല്‍കാന്‍ മനസ്സു കാണിച്ച ഇബ്‌റാഹീം നബി(അ)യുടെയും തന്നെ ബലിയറുക്കാന്‍ സര്‍വാത്മനാ തയ്യാറായ ഇസ്മാഈല്‍(അ)യുടെയും ത്യാഗസന്നദ്ധത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. തൗഹീദിന്റെ മാര്‍ഗത്തില്‍ അഗ്‌നി പരീക്ഷണങ്ങള്‍ക്ക് വിധേയനായ ഇബ്‌റാഹീം(അ)യുടെ വിളിയാളത്തിന് ഉത്തരമേകി ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും—വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തുകയും അതിന്റെ കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്ന സമയത്താണ് ലോകമെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇഷ്ടപ്പെട്ടതെന്തും അല്ലാഹുവിനു വേണ്ടി ത്യജിക്കാനുള്ള സന്നദ്ധതയാണ് വിശ്വാസികള്‍  ഈ ആഘോഷത്തിലൂടെയും ബലികര്‍മത്തിലൂടെയും പ്രകടമാക്കുന്നത്. ഈ ആദര്‍ശ പ്രതിബദ്ധത നാം കാത്തു സൂക്ഷിക്കുക. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശ്രമിക്കുക.

കേരളം അടുത്തകാലത്തൊന്നും അനുഭവിക്കാത്ത അത്ര വലിയ പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന സാഹചര്യത്തലാണ് പെരുന്നാളും ഓണവും കടന്നുവന്നിരിക്കുന്നത്. ദുരന്ത മേഖലകളില്‍ ജാതി മത രാഷ്ട്രീയ വ്യത്യാസം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി കൈ മെയ് മറന്ന് പ്രവര്‍ത്തിച്ച് നാടിന്റെ മഹിതമായ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചത് ആശാവഹമാണ്. ദുരന്ത ബാധിതരെ ഭക്ഷണവും മരുന്നും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങള്‍ നല്‍കി സഹായിക്കുവാന്‍ വ്യക്തികളും കൂട്ടായ്മകളും മത്സരബുദ്ധിയോടെ മുന്നോട്ടു വന്നതും നാം കാണുകയുണ്ടായി.

ആഘോഷ വേളയില്‍ ദുരന്തബാധിതരെ നാം വിസ്മരിക്കാതിരിക്കുക. ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല അവരെങ്കിലും അവരുടെ വിശപ്പകറ്റാന്‍ ആകുന്നത് ചെയ്യുക. എല്ലാം ഉണ്ടായിരുന്നവര്‍ ഒന്നും ഇല്ലാത്തവരായി പെട്ടെന്നൊരു ദിനം മാറുമ്പോഴുണ്ടാകുന്ന മനോവ്യഥ വിവരണാതീതമായിരിക്കും. സാന്ത്വനവും സഹായവുമായി അവരിലേക്കിറങ്ങിച്ചെല്ലുക.