കേരളം പനിച്ചൂടില്‍

പത്രാധിപർ

2018 ജൂണ്‍ 02 1439 റമദാന്‍ 17

കേരളം പനിച്ചൂടിന്റെയും പനിമരണത്തിന്റെയും പിടിയില്‍ വിയര്‍ക്കുകയാണിപ്പോള്‍. വിവിധതരം പനികള്‍ സംസ്ഥാനത്താകെ പടര്‍ന്ന് പിടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മരണത്തിന്റെ ഗ്രാഫ് ഉയരുന്നത് ആശങ്ക പരത്തുകയാണ്. ദിനംപ്രതി പനിബാധിതരായി ആശുപത്രികളിലെത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു! പലര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊല്ലം ജില്ലയില്‍ എച്ച്‌വണ്‍ എന്‍വണ്‍ (പന്നിപ്പനി) ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. മലപ്പുറം ജില്ലയിലെ രണ്ടു മരണങ്ങള്‍ ഡെങ്കിപ്പനി മൂലമാണെന്നും സംശയിക്കുന്നു. മലപ്പുറത്തു നിന്ന് ഒരു ഡിഫ്തീരിയ കേസും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

മിക്ക ജില്ലകളലും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത് ഡെങ്കിപ്പനിയാണ്. എന്നാല്‍ എറണാകുളം ജില്ലയില്‍ എലിപ്പനി ബാധിച്ച് 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. എന്നാല്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിയാണ് ഭീതിജനകം. പേരാമ്പ്രയിലെ പന്തിരിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ചു മരിച്ചത് ലോകത്തു തന്നെ അപൂര്‍വമായ നിപ വൈസ് ബാധിച്ചാണെന്ന് തെൡഞ്ഞത് നാടിനെ നടുക്കിയിരിക്കുകയാണ്. 

ആരോഗ്യ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് നാം അഭിമാനിക്കുമ്പോഴും അനാരോഗ്യകരമായ ചില പ്രവണതകളെ കണ്ടില്ലെന്നു നടിച്ചുകൂടാ. മാലിന്യ ശേഖരണ സംസ്‌കരണത്തിന്റെ വിഷയത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ നമുക്കില്ല എന്നത് വസ്തുതയാണ്. വിവിധ ഭക്ഷ്യവസ്തുക്കളിലെ മായവും മാരക കീടനാശിനികള്‍ ഉപയോഗിച്ചതിന്റെ വിഷാംശവും കണ്ടെത്താനും ആവശ്യമായ നടപടികളെടുക്കാനും സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കുന്നില്ല എന്നതും അനിഷേധ്യമാണ്. 

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ സ്വകാര്യമേഖലയിലും കുറെ മെഡിക്കല്‍ കോളേജുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ചെറുതും വലുതുമായ അനേകം ആശുപത്രികള്‍ വേറെയും. എന്നാല്‍ അവശ്യം വേണ്ട സജ്ജീകരണങ്ങളും സൗകര്യങ്ങളും ഇവയിലൊന്നുമില്ല എന്ന് ചില സന്ദര്‍ഭങ്ങളിലാണ് പുറത്തറിയാറുള്ളത്. ഗുണമേന്മയില്ലാത്ത ലാബുകളും സ്‌കാനിംഗ് മെഷീനുകളുമൊക്കെയാണ് പല ആശുപത്രികളിലുമുള്ളത്. ഈ ലേഖകന്റെ ഭാര്യയെ കഠിനമായ വയറുവേദനയാല്‍ ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ നിര്‍ദേശാനുസരണം മലപ്പുറം ജില്ലയിലെ ഒരു സ്‌കാനിംഗ് സെന്ററില്‍ വെച്ച് നടത്തിയ സ്‌കാനിംഗില്‍ രണ്ട് കിഡ്‌നികളിലുമായി മൂന്ന് കല്ലുകളുള്ളതായും കിഡ്‌നിക്ക് വീക്കമുള്ളതായും  തെളിഞ്ഞു. പെട്ടെന്നു തന്നെ ഒരു യൂറോളജസ്റ്റിനെ കാണിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. പിറ്റേ ദിവസം ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ വെച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ കല്ലുമില്ല, വീക്കവുമില്ല. ഇതില്‍ ഏതു വിശ്വസിക്കും? ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്ത് ജാഗ്രതയാണ് പാലിക്കുന്നത്? 

പേരാമ്പ്രയില്‍ മരിച്ചവരുടെ രക്തസാമ്പിളെടുത്ത് രോഗനിര്‍ണയം നടത്താന്‍ ആശ്രയിച്ചത് മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിനെയും പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയെയുമാണ്. പനിക്ക് കാരണമായ വൈറസിനെ നാല് മണിക്കൂറിനകം കണ്ടെത്താനുള ആധുനിക സംവിധാനമാണ് പൂണെയിലുള്ളത്. കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലും വൈറോളജി വിഭാഗമില്ല പോലും! ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാദേശിക വിഭാഗം ആലപ്പുഴയിലുണ്ടെങ്കിലും ആധുനിക സംവിധാനങ്ങളൂം ആവശ്യത്തിന് ജീവനക്കാരും അവിടെയില്ല. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ആലപ്പുഴയില്‍ തന്നെയുണ്ടെങ്കിലും ഒരേയൊരു ലാബ്‌ടെക്‌നീഷ്യന്‍ മാത്രമാണത്രെ അവിടെയുള്ളത്. ഭരണത്തിലേറിയതിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ കോടികള്‍ ചെലവിടുന്ന സര്‍ക്കാരിന് അഗ്‌നി പോലെ പടര്‍ന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കുവാനുള്ള സംവിധാനമൊരുക്കുവാന്‍ സാമ്പത്തിക ഭദ്രതയില്ലെന്ന് പറയാന്‍ കഴിയുമോ?