എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09
മക്കളുടെ സുരക്ഷയെക്കുറിച്ചും മക്കള്‍ വഴിതെറ്റിപ്പോകുന്നതിനക്കുറിച്ചുമുള്ള ലേഖനം (ലക്കം 58) കാലികപ്രസക്തമായിരുന്നു.
ബി.സന്ധ്യ ഐ.പി.എസിന്റെ 'കുട്ടികള്‍ക്കാകട്ടെ അനുകരണീയമായ സ്വഭാവത്തോടുകൂടിയ വ്യക്തിവിശേഷമുള്ളവരെ കൂട്ടിന് ലഭിക്കുന്നില്ല. ടി.വി ചാനലുകളില്‍ കാണുന്ന വയലന്‍സാണ് ബാലമനസ്സുകളെ സ്വാധീനിക്കുന്നത്. പത്തു വയസ്സിന് മുകളിലുള്ള ഇന്നത്തെ കുട്ടികളുടെ ചിന്തയും അവരുടെ ചര്‍ച്ചാവിഷയവും ലൈംഗിക കാര്യങ്ങളാണ്...ഏതു തരത്തിലും രൂപപ്പെടുത്താന്‍ പറ്റിയ കൗമാരപ്രായക്കാര്‍ ഇന്ന് വൃത്തികെട്ട സാധനങ്ങള്‍ കുത്തിനിറച്ച കീറച്ചാക്കുകളായി മാറുകയാണ്. ആദ്യം ചികിത്സ വേണ്ടത് മാതാപിതാക്കള്‍ക്കാണ്' എന്ന വാക്കുകള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്.
ആരാണിന്ന് സമൂഹത്തിലും കുടുംബത്തിലും മക്കള്‍ക്ക് മാതൃകയായിട്ടുള്ളത്? മാതാപിതാക്കള്‍ മാതൃകാ യോഗ്യരാണോ? അധ്യാപകര്‍ മാതൃകയാണോ? ചിന്തിക്കേണ്ട വിഷയമാണിത്.
സല്‍ഗുണങ്ങള്‍ സമൂഹത്തിന്റെ മാറ്റത്തിനുള്ള വഴിയാണ്. സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാനുള്ള ആയുധം. വീഴ്ച കൂടാതെ അത് നടപ്പില്‍ വരുത്തിയാല്‍ ക്വുര്‍ആന്‍ പറയുന്ന ഉന്നതമായ സ്വഭാവരുപീകരണത്തില്‍ അനിഷേധ്യമായ പങ്ക് വഹിക്കാനും സല്‍ഫലങ്ങള്‍ നല്‍കാനും ഉത്തമ സ്വഭാവങ്ങള്‍ക്ക് സാധിക്കും. അത് ഒരു പാട് കാലം ജീവിച്ചവരില്‍ പെട്ടെന്ന് നടാന്‍ പറ്റുന്ന ഒന്നല്ല. മറിച്ച് ചെറുപ്പം മുതല്‍ കൃത്യമായ തര്‍ബിയ്യത്തോടെ വളര്‍ത്തപ്പെടുന്ന കുട്ടികളിലൂടെ മാത്രമെ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ സാധിക്കൂ. അല്ലാഹു എല്ലാം നിരീക്ഷിക്കുന്നവനാണെന്നും അതിനാല്‍ അവനെ ഭയന്ന് ജീവിക്കണമെന്നുമുള്ള ദൈവവിശ്വാസം മക്കളില്‍ വളര്‍ത്തണം. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനുമുള്ള ഒരു ചിന്ത അവരില്‍ നിക്ഷേപിക്കപ്പെടണം.
ഓര്‍മവെക്കുന്നത് മുതല്‍ കുഞ്ഞിന്റെ മാതൃക തന്റെ മുന്നിലുള്ള മാതാവും പിതാവുമായിരിക്കും. അവരുടെ ചലനങ്ങളെയും സ്വഭാവരീതികളെയും കടമെടുത്തു മാതൃകയാക്കി ജീവിക്കുന്നവരാണ് കുട്ടികള്‍ എന്നതിനാല്‍ കാര്യങ്ങളെ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാന്‍ ഇരുവരും ശ്രദ്ധിക്കണം. കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനെ അപ്പടി അനുകരിക്കുന്ന പ്രായമായതിനാല്‍ മാതൃകാപരമായ ജീവിതം നയിക്കുന്നവരായിരിക്കണം രക്ഷിതാക്കള്‍. ഈയൊരു പ്രായത്തില്‍ മക്കളുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌കാന്തിയും ശ്രദ്ധയും പരിചരണവുമാണ് അവന്റെ ജീവിതത്തെ അടിമുടി പരിഷ്‌കരിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക. അത്തരം ശ്രദ്ധപതിയേണ്ട സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം.
അതിനാല്‍ തന്നെ കുട്ടിയുടെ ഇളം പ്രായത്തില്‍ തന്നെ അവരിലേക്ക് രക്ഷിതാക്കളുടെ ശ്രദ്ധ പതിയണം. അങ്ങനെയെങ്കില്‍ ഭാവിയില്‍ കാര്യങ്ങളെ വേണ്ടവിധം മനസ്സിലാക്കിക്കൊടുക്കാന്‍ യാതൊരു പ്രയാസവുമുണ്ടാവില്ല. ആ പ്രായത്തില്‍ അശ്രദ്ധ കൊണ്ടോ അജ്ഞത കൊണ്ടോ കൃത്യമായ തര്‍ബിയത്ത് മക്കള്‍ക്ക് നല്‍കപ്പെട്ടിട്ടില്ലെങ്കില്‍ ഘട്ടംഘട്ടമായി കുട്ടിയുടെ ജീവിതത്തില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. മക്കള്‍ രക്ഷിതാക്കളുടെ പിടിവിട്ടു പോവുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരില്‍ ഉത്തമ സ്വഭാവഗുണങ്ങള്‍ വളരെ വേഗം വളര്‍ത്തിയെടുക്കാം.
-നസ്‌വിന്‍ തുവക്കാട്