മൂസാ(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

ക്വുര്‍ആനില്‍ 136ഓളം സ്ഥലങ്ങളില്‍ മൂസാനബി(അ)യുടെ പേര് അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്. സൂറതുല്‍ ബക്വറഃ, സൂറതുല്‍ അഅ്‌റാഫ്, സൂറതു ത്വാഹാ, സൂറതുല്‍ ക്വസ്വസ്വ് തുടങ്ങിയ അധ്യായങ്ങളില്‍ അദ്ദേഹത്തിന്റെ ചരിത്രം വിശദമായി അല്ലാഹു വിവരിച്ചിട്ടുണ്ട്. മറ്റു ചില അധ്യായങ്ങളില്‍ സംക്ഷിപ്തമായും വിവരിക്കുകയോ സ്മരിക്കുകയോ ചെയ്തിട്ടുണ്ട്.

യഅ്ക്വൂബ്‌നബി(അ)യുടെ സന്താന പരമ്പരകളില്‍ ഇംറാന്റെ പുത്രനായിട്ടാണ് മൂസാ(അ) ജനിക്കുന്നത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ധാരാളം അനുഗ്രഹം ലഭിച്ചിട്ടുള്ള ഒരു ജനതയിലേക്കാണ് മൂസാ(അ)യെ അല്ലാഹു തിരഞ്ഞെടുക്കുന്നത്. 'ഇസ്‌റാഈല്‍ സന്തതികള്‍' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ബനൂ ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങളെ പല തവണ അവരെ ഓര്‍മിപ്പിക്കുന്നത് ക്വുര്‍ആനില്‍ നമുക്ക് കാണാം. 

''ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക'' (ക്വുര്‍ആന്‍ 2:47).

'മറ്റു ജനവിഭാഗങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍ലകി' എന്നു പറഞ്ഞതിനര്‍ഥം അവരാണ് മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠര്‍ എന്നല്ല, ആ കാലത്ത് ഉണ്ടായിരുന്ന ജനവിഭാഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠര്‍ അവരായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, മുഹമ്മദ് നബി ﷺ യുടെ സമുദായത്തെസംബന്ധിച്ച് നിങ്ങളാണ് മനുഷ്യര്‍ക്കായി പുറത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായം എന്ന് പ്രത്യേകം അല്ലാഹു പറഞ്ഞിട്ടുണ്ട്. 

ധാരാളം പീഡനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മൂസാ(അ) ഇരയായിട്ടുണ്ട്. സൂറഃ ത്വാഹയില്‍ അല്ലാഹു മൂസാ നബി(അ)യോട് തന്നെ ഈ കാര്യം പ്രത്യേകം എടുത്ത് പറയുന്നത് കാണാം: 

''...പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി...'' (20:40).

ബനൂഇസ്‌റാഈല്യരുടെ രാജാക്കന്മാരാണ് ഫറോവമാര്‍ അഥവാ ഫിര്‍ഔനുമാര്‍. ഫിര്‍ഔന്‍ എന്നത് സ്ഥാനപ്പേരാണ്. സേച്ഛാധിപതികളും അഹങ്കാരികളും ആയിരുന്നു ആ രാജാക്കന്മാര്‍. റംസീസ് രണ്ടാമന്‍ എന്നായിരുന്നു മൂസാ നബി(അ)യുടെ കാലത്തെ രാജാവിന്റെ പേര്‍ എന്ന് ചരിത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അഹങ്കാരത്തിന്റെ മൂര്‍ധന്യത്തിലെത്തിയ അന്നത്തെ ഫിര്‍ഔന്‍ ഞാനാണ് റബ്ബെന്ന് വാദിച്ചു. ഇത്തരം ഒരു ധിക്കാരിയായ ഭരണാധികാരിയിലേക്കാണ് അല്ലാഹു മൂസാ നബി(അ)യെ അയക്കുന്നത്.

ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും കാലമെന്ന് ഘോഷിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് പോലും പല നാടുകളിലും ഭരണാധികാരികളുടെ സ്വജന പക്ഷപാതവും പാവപ്പെട്ടവരെ മര്‍ദിച്ചൊതുക്കലും നടമാടുന്നത് നാം അറിയുന്നു. എങ്കില്‍ പിന്നെ, സ്വേഛാധിപതിയായ ഫിര്‍ഔനിന്റെ ഏകാധിപത്യ ഭരണത്തെപ്പറ്റി പറയാനുണ്ടോ?!

ഈജിപ്തിലെ പൂര്‍വനിവാസികള്‍ ക്വിബ്ത്വികള്‍ (കോപ്റ്റിക് വംശജര്‍) ആയിരുന്നു. അവര്‍ ഭരണ കക്ഷിയില്‍ പെട്ടവരും ഉന്നതന്മാരുമായി ഗണിക്കപ്പെട്ടു പോന്നു.

യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരു പേരാണല്ലോ ഇസ്‌റാഈല്‍ എന്നത്. യൂസുഫ്(അ) ഈജിപ്തിലെ മന്ത്രിയായതിന് ശേഷം കന്‍ആനില്‍ നിന്നും യഅ്ക്വൂബ്(അ)ഉം മക്കളും ഈജിപ്തില്‍ സ്ഥിര താമസമാക്കിയിരുന്നു. ബനൂഇസ്‌റാഈല്യര്‍ ഈജിപ്തിലേക്ക് കുടിയേറി പാര്‍ത്തവരാണെന്ന് ചുരുക്കം. അക്കാലത്ത് ഈജിപ്തില്‍ സ്വദേശികളായ ക്വിബ്ത്വികളും കുടിയേറി പാര്‍ത്തവരായ ബനൂ ഇസ്‌റാഈല്യരുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ യഅ്ക്വൂബ്(അ)ന്റെയും യൂസുഫ്(അ)ന്റെയും ചര്യ പിന്‍പറ്റി ജീവിച്ച നല്ലവരായിരുന്നു.

യഅ്ക്വൂബ്(അ)ന്റെയും യൂസുഫ്(അ)ന്റെയും മാര്‍ഗത്തില്‍ നിന്നും പില്‍കാലക്കാര്‍ (ഇസ്‌റാഈല്‍ മക്കള്‍) വഴിമാറി. അവരില്‍ ആദര്‍ശ വ്യതിയാനവും അധര്‍മവും ഉടലെടുത്തു. തൗഹീദില്‍ നിന്നും അവര്‍ വ്യതിചലിച്ചപ്പോള്‍, അവര്‍ക്കുള്ള ശിക്ഷയെന്നോണം പിന്നീട് അവരുടെ ഭരണാധികാരം ക്വിബ്ത്വികളുടെ സ്വേഛാധികാരത്തില്‍ വന്നു ഭവിച്ചു. അങ്ങനെ അവര്‍ അങ്ങേയറ്റം മര്‍ദിക്കപ്പെട്ടു. അവര്‍ അടിമകളെ പോലെ അടിച്ചമര്‍ത്തപ്പെട്ടു. മൃഗങ്ങള്‍ക്കുള്ള സ്ഥാനം പോലും അവര്‍ക്ക് ലഭിക്കാതെയായി. 

യഥാര്‍ഥ വിശ്വാസത്തില്‍ നിന്നും പിന്തിരിയുന്ന പക്ഷം സ്വേഛാധിപതികളായ ഭരണാധികരികളെ കൊണ്ട് പരീക്ഷിക്കുമെന്നത് നബി ﷺ  മുന്നറിയിപ്പ് നല്‍കിയതും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഈജിപ്തില്‍ ഇന്നും വലിയ പിരമിഡുകള്‍ നമുക്ക് കാണാം. അതിന്റെ കല്ലുകളുടെ വലിപ്പം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ആധുനിക ഉപകരണങ്ങള്‍ കൊണ്ടു പോലും അവ പൊക്കിയെടുക്കാന്‍ സാധിച്ചേക്കുമോ എന്ന് നാം സംശയിച്ചു പോകും. അത്രയും വലിയ കല്ലുകളാലാണ് ആ പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ കല്ലുകള്‍ അത്രയും ഉയരത്തിലേക്ക് എത്തിച്ച് പടുത്തുയര്‍ത്താന്‍ ബനൂഇസ്‌റാഈലുകാരെയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്. ഫറോവമാര്‍ ശരിക്കും അവരുടെ അധികാരത്തിന്റെ ഹുങ്ക് കാണിപ്പിച്ചു. നിഷ്ഠൂരമായ പീഡനമായിരുന്നു ബനൂഇസ്രാഈല്യര്‍ക്ക് ഈജിപ്തിലെ ഭരണപക്ഷത്തു നിന്നും അനുഭവിക്കേണ്ടി വന്നത്. ഭാരം വഹിക്കുന്ന കഴുതകളോട് കാണിക്കുന്ന കാരുണ്യം പോലും ബനൂഇസ്‌റാഈല്യരോട് ക്വിബ്ത്വികള്‍ കാണിച്ചില്ല. ഈ കാലത്താണ് മഹാനായ മൂസാ നബി(അ)യുടെ ജനനം.

ഇസ്‌റാഈല്‍ മക്കള്‍ ഈജിപ്തില്‍ വര്‍ധിച്ചു വന്നു. ഈ വര്‍ധനവ് ക്വിബ്ത്വികളില്‍ ഭയപ്പാട് സൃഷ്ടിച്ചു. അവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ അവര്‍ക്ക് അസൂയയും ഉണ്ടാകാന്‍ തുടങ്ങി. ഇസ്‌റാഈല്യരുടെ എണ്ണം കൂടിയാല്‍ തങ്ങളുടെ അധികാര പീഠത്തിന്റെ അടിത്തറയിളകും എന്നതായിരുന്നു അവരുടെ പേടിയുടെ കാതല്‍. അങ്ങനെ സംഭവിച്ചാല്‍ ക്വിബ്ത്വികളുടെ ഭരണം നഷ്ട്പ്പെടുകയും ഇസ്‌റാഈല്യര്‍ തന്നെ ഈജിപ്ത് ഭരിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും എന്നെല്ലാം അവര്‍ കണക്കുകൂട്ടി.

ഫിര്‍ഔന്‍ പ്രധാനികളെ തന്റെ സഭയില്‍ വിളിച്ചു വരുത്തി. തങ്ങള്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന വലിയ ഒരു പ്രശ്‌നത്തെ അവിടെയുള്ളവരെ അറിയിച്ചു. അതിനുള്ള പരിഹാരം നിര്‍ദേശിക്കുകയും അത് നടപ്പിലാക്കുവാന്‍ ആജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. ബനൂഇസാഈല്യരില്‍ ഇനി ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നുകളയുക, ഇതായിരുന്നു സ്വേഛാധിപതിയായ ഫിര്‍ഔന്‍ പുറപ്പെടുവിച്ച കല്‍പന. ഫിര്‍ഔനില്‍ നിന്നും ബനൂഇസ്‌റാഈല്യര്‍ നേരിട്ട കടുത്ത പീഡനങ്ങളെ അല്ലാഹു നമുക്ക് വിവരിച്ചു തരുന്നുണ്ട്.

''ത്വാസീമീം. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔനിന്റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതിക്കേള്‍പിക്കുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു'' (ക്വുര്‍ആന്‍ 28:14).

ഫിര്‍ഔന്‍ ഇസ്‌റാഈല്‍ മക്കളില്‍ കാണിച്ച കൊടും ക്രൂരത എന്തുമാത്രമാണെന്നത് വിശദീകരണം ആവശ്യമില്ലാതെ തന്നെ നമുക്ക് മനസ്സിലാകുന്നതാണ്.

പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കുകയും ആണ്‍കുട്ടികളെ അറുകൊല നടത്തുകയും ചെയ്യുന്ന ഈ ക്രൂരത തുടര്‍ന്നപ്പോള്‍ ക്വിബ്ത്വികളില്‍ ചില സംസാരമെല്ലാം ഉണ്ടായി എന്ന് ചരിത്രം പറയുന്നു. ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുകയാണല്ലോ. മുതിര്‍ന്നവര്‍ ഓരോരുത്തരായി മരണപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും അവര്‍ക്ക് അടിമ വേല ചെയ്യാന്‍ ആളില്ലാതായിത്തുടങ്ങി. അതിന് ഒരു പരിഹാരം ഉണ്ടാക്കുന്നതിനായി അവര്‍ ചര്‍ച്ച ചെയ്തു. ഒരു വര്‍ഷം ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നാല്‍ അടുത്ത വര്‍ഷം ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാതെ ജീവിക്കാന്‍ വിടുക എന്ന ഒരു തീരുമാനത്തില്‍ അവസാനം അവര്‍ എത്തി. കൊല്ലേണ്ടതില്ല എന്ന് അവര്‍ നിശ്ചയിച്ച വര്‍ഷത്തില്‍ ഹാറൂന്‍(അ) ജനിച്ചു. അതിനാല്‍ ഹാറൂന്‍ നബി(അ)യുടെ കാര്യത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. കൊന്നുകളയണം എന്ന് തീരുമാനിച്ച വര്‍ഷത്തിലാണ് മൂസാ(അ) ജനിക്കുന്നത്.

സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ക്ക് എന്നും അത് തുടരുവാന്‍ കഴിയില്ല. പീഡിതരുടെ വേദനകളും വേദനിക്കുന്ന ഹൃദയവും സഹായം കൊതിക്കുന്ന മനസ്സും അല്ലാഹു കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുമല്ലോ. അല്ലാഹുവിന്റെ നിശ്ചിത സമയം വരെ മാത്രമെ ഈ മേല്‍കോയ്മയും അന്യായം പ്രവര്‍ത്തിക്കലുമെല്ലാം നടക്കുകയുള്ളൂ. പിന്നീട് അല്ലാഹു ഉചിതമായ നടപടി സ്വീകരിക്കും.

ബനൂഇസ്‌റാഈല്യരെ ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും അക്രമങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന് അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ട്,

''നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും അവരെ നേതാക്കളാക്കുവാനും അവരെ (നാടിന്റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്'' (ക്വുര്‍ആന്‍ 28:5).

പീഡിതരോട് കരുണയും ദയയും കാണിക്കുവാനും അവരുടെ മേലുള്ള ക്വിബ്ത്വികളുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും ബനൂഇസ്‌റാഈല്യരെ അവരുടെ നാടിന്റെ അനന്തരാവകാശികള്‍ ആക്കുവാനും അല്ലാഹു തീരുമാനിച്ചു.

''അവര്‍ക്ക്  (ആ മര്‍ദിതര്‍ക്ക്) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും  അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു)'' (ക്വുര്‍ആന്‍ 28:6).

ഫിര്‍ഔന്‍ പിറന്നുവീഴുന്ന ആണ്‍കുട്ടികളെയെല്ലാം അറുകൊല നടത്താന്‍ തീരുമാനിച്ചത് അവരുടെ അധികാരവും സ്വാധീനവും ഇസ്രാഈല്യര്‍ തട്ടിയെടുക്കുമെന്ന് ഭയന്നതിനാലാണല്ലോ. എന്നാല്‍ അല്ലാഹുവിന്റെ ഉദ്ദേശം അവര്‍ ഏതൊന്നിനെ തൊട്ട് ഭയപ്പെട്ടുവോ അത് അവരില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. അഹങ്കാരിയായ ഫിര്‍ഔനും, അവന്റെ അഹങ്കാരിയായ മന്ത്രിയായ ഹാമാനും അവരുടെ സൈന്യവും അത് അനുഭവിക്കുകയും ചെയ്യുമെന്ന് അല്ലാഹു തീരുമാനിച്ചു.

ഫിര്‍ഔനും കൂട്ടരും എടുത്ത തീരുമാനം നാം മനസ്സിലാക്കിയല്ലോ. ആ കാലത്തെ ഗര്‍ഭിണികളുടെ മനസ്സ് എന്തായിരിക്കും? തനിക്ക് ജനിക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെങ്കില്‍ തനിക്ക് അതിനെ നഷ്ടപ്പെടുമെന്ന് ഭയക്കാത്ത ബനൂഇസ്‌റാഈല്യരിലെ പെണ്ണുങ്ങള്‍ ഉണ്ടാകുമോ? ഒരിക്കലുമുണ്ടാകില്ല!

മൂസാ(അ)യുടെ മാതാവ് ഗര്‍ഭിണിയായി. മനസ്സില്‍ വലിയ പേടിയും ബേജാറും. കുഞ്ഞിന്റെ ഭാവിയോര്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു ഉമ്മാക്ക് ഉണ്ടാകുന്ന പേടി.

''മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്'' (20:3739).

മൂസാ(അ)ന് അല്ലാഹു ചെയ്ത ഒരു വലിയ അനുഗ്രഹത്തെ ഓര്‍മിപ്പിക്കുകയാണ് ഈ സൂക്തത്തില്‍. കൂഞ്ഞായിരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ പ്രത്യേക കാവലും സഹായവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. അത് എങ്ങനെയാണെന്നതാണ് അല്ലാഹു ഇവിടെ വിവരിക്കുന്നത്.

ജനിച്ച ഉടനെ ഒരു പെട്ടിയില്‍ കുഞ്ഞിനെ ആക്കുവാനും തുടര്‍ന്ന് ആ പെട്ടി നദിയില്‍ ഒഴുക്കുവാനും അല്ലാഹു മൂസാ(അ)യുടെ ഉമ്മയുടെ മനസ്സില്‍ തോന്നിപ്പിച്ചു. ചോരപ്പൈതലിനെ പെട്ടിയില്‍ ആക്കി നദിയില്‍ ഇടുക എന്നത് ഒരു മാതാവിന് ധൈര്യത്തോടെ ചെയ്യാന്‍ കഴിയുന്നതല്ലല്ലോ. എന്നാല്‍ അല്ലാഹു അതിനുള്ള ധൈര്യവും കുഞ്ഞിനെ രക്ഷിക്കുമെന്ന ആശ്വാസവും നല്‍കി. 

ഞാനാണ് അത്യുന്നതനായ റബ്ബെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന ഫിര്‍ഔന്‍ എന്ന രാജാവ് തനിച്ച മുശ്‌രിക്കും സത്യനിഷേധിയുമാണെന്നതില്‍ സംശയമില്ലല്ലോ. അതിനാല്‍ അവന്‍ അല്ലാഹുവിന്റെയും മൂസാ(അ)യുടെയും ശത്രുവാണ്. ആ ശത്രു തന്നെ കുഞ്ഞിനെ ഏറ്റെടുക്കുമെന്നും നമ്മുടെ മേല്‍നോട്ടത്തില്‍ നീ തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും നാം പ്രത്യേകമായി സ്‌നേഹം നിന്നില്‍ ഇട്ടുതന്നിരിക്കുന്നു എന്നും മൂസാ(അ)യുടെ മാതാവിന്റെ മനസ്സില്‍ അല്ലാഹു തോന്നിപ്പിച്ചു.

ഉമ്മാക്ക് ബോധനം നല്‍കി എന്ന് പറഞ്ഞത് പ്രവാചകന്മാര്‍ക്ക് അല്ലാഹു ബോധനം നല്‍കിയത് പോലെയല്ല. പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കുന്നത് വേറെ തന്നെയാണെന്നത് പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ടതായ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ നാം വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ.

സൂറത്തുല്‍ ക്വസ്വസ്വില്‍ മൂസാ(അ)യുടെ മാതാവിന് അല്ലാഹു ബോധനം നല്‍കിയതിനെ സംബന്ധിച്ച് വിവരിച്ചത് ഇപ്രകാരമാണ്.

''മൂസായുടെ മാതാവിന് നാം ബോധനം നല്‍കി; അവന്ന് നീ മുല കൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും അവനെ ദൈവദൂതന്മാരില്‍ ഒരാളാക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 28:7).

വിശുദ്ധ ക്വുര്‍ആന്‍ ഒരു സ്ഥലത്ത് ചുരുക്കിപ്പറഞ്ഞത് മറ്റൊരു സ്ഥലത്ത് വിവരിച്ച് പറയും. ഒരു സ്ഥലത്ത് നിരുപാധികം പറഞ്ഞത് മറ്റൊരു സ്ഥലത്ത് സോപാധികമായി പറയും. ക്വര്‍ആനിലെ ഒരു വചനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം വിശദമായി മറ്റൊരു സ്ഥലത്ത് വിവരിക്കും. ഇതെല്ലാം ക്വുര്‍ആനിന്റെ പ്രത്യേകതയാണ്.

ഈ വചനത്തില്‍ പറഞ്ഞത് സൂറഃ ത്വാഹയില്‍ വന്നതിനെക്കാളും അല്‍പം വിവരിച്ചു കൊണ്ടാണ്. കുഞ്ഞിനെ പ്രസവിച്ചാല്‍ കൂഞ്ഞിന് മുലയൂട്ടണമെന്നും ഫിര്‍ഔന്‍ അവനെ കൊന്നുകളയുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവനെ പെട്ടിയില്‍ ആക്കി നദിയില്‍ ഒഴുക്കുക എന്നുമാണ് മൂസാ(അ)യുടെ മാതാവിന് അല്ലാഹു തോന്നിപ്പിച്ചത്. യാതൊരു പേടിയും വ്യസനവും അവന്റെ കാര്യത്തില്‍ ഉണ്ടാകേണ്ടതില്ലെന്നും നിന്റെ കരങ്ങളാല്‍ തന്നെ അവനെ വളര്‍ത്തുവാനായി നിന്നിലേക്ക് അവനെ മടക്കിത്തരുന്നതാണെന്നും പിന്നീട് അവനെ പ്രവാചകന്മാരില്‍ ഒരുവനാക്കുന്നതാണെന്നുമെല്ലാം ഉമ്മയുടെ മനസ്സില്‍ അല്ലാഹു തോന്നിപ്പിച്ചു.

ഈ വചനത്തില്‍ അല്ലാഹു രണ്ട് കല്‍പനയും (അവന്ന് നീ മുലകൊടുത്തു കൊള്ളുക, ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക), രണ്ട് വിരോധവും (നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട), രണ്ട് സന്തോഷ വാര്‍ത്തയും (തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ടുവരുന്നതും അവനെ ദൈവദൂതന്മാരില്‍ ഒരാളാക്കുന്നതുമാണ്) നല്‍കുന്നത് ശ്രദ്ധേയമാണ്. 

ക്വുര്‍ആനിന്റെ സാഹിത്യഭംഗിയും വാചക ഘടനയുമെല്ലാം അത്ഭുതങ്ങളുടെ കലവറയാണ്. ക്വുര്‍ആനിന് തുല്യമായത് കൊണ്ടു വരിക എന്ന വെല്ലുവിളി ഏറ്റടുക്കാന്‍ ഇന്നുവരെ ലോകത്ത് ഒരാള്‍ക്കും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അത്രയും വലിയ ദൈവികദൃഷ്ടാന്തമാണ് ഈ ക്വുര്‍ആന്‍.

മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത് അഥവാ ദൈവിക ദൃഷ്ടാന്തം അവരുടെ കാലത്തോടെ ഇല്ലാതെയായി. കാരണം, മുഹമ്മദ് നബി ﷺ ക്ക് മുമ്പുള്ള നബിമാരെല്ലാം പ്രത്യക സമൂഹത്തിലേക്കോ രാജ്യത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു. എന്നാല്‍ മുഹമ്മദ് നബി ﷺ യെ ലോകാവസാനം വരെയുള്ള മുഴുവന്‍ ആളുകളിലേക്കുമാണ് അല്ലാഹു അയച്ചിട്ടുള്ളത്. അതിനാല്‍ മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത് ലോകാവസാനം വരെ നിലനില്‍ക്കേണ്ടതുണ്ട്. അതാണ് വിശുദ്ധ ക്വുര്‍ആന്‍. മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ ദൂതനാണെന്നും അവസാനത്തെ പ്രവാചകനാണെന്നും ലോകത്തുള്ള മുഴുവന്‍ ആളുകള്‍ക്കും തിരിച്ചറിയുവാനായി ക്വുര്‍ആന്‍ അതിന്റെ മുഅ്ജിസത് ലോകത്തിനു മുന്നില്‍ അനാവരണം ചെയ്തുകൊണ്ടേയിരിക്കും. (തുടരും)