'ബിസ്മി'കൊണ്ടൊരു കത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

(സുലൈമാന്‍ നബി(അ) ഭാഗം: 03)

സുലൈമാന്‍ നബി(അ) രാജ്ഞിക്ക് എഴുതിയ കത്ത് 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം'(പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞായിരുന്നു തുടങ്ങിയിരുന്നത്. വിശുദ്ധ ക്വുര്‍ആനില്‍ ആകെ 114 അധ്യായങ്ങളാണ് ഉള്ളത്. അതില്‍ 113 അധ്യായങ്ങളുടെ തുടക്കത്തിലും 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം' എന്ന് കാണാം. ഒമ്പതാമത്തെ അധ്യായത്തിന്റെ തുടക്കത്തില്‍ 'ബിസ്മി' ഇല്ല. എന്നാല്‍ 27ാം അധ്യായത്തില്‍ 30ാം വചനത്തില്‍ ഒരു ബിസ്മി കൂടിയുണ്ട്. അതാണ് സബഇലെ രാജ്ഞി സൂചിപ്പിച്ച ഭാഗം. ക്വുര്‍ആനില്‍ 114തവണ 'ബിസ്മി' കാണാം എന്നര്‍ഥം. 

സുലൈമാന്‍ നബി(അ)യുടെ കത്തിന്റെ ശൈലിയില്‍ നിന്ന് നമുക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ഏതൊരു നല്ല കാര്യത്തിന്റെ തുടക്കവും അല്ലാഹുവിന്റെ നാമംകൊണ്ടായിരിക്കണം. അപ്രകാരം അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതാണ്.

നാം ഏതൊരു കാര്യം ചെയ്യുമ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയുണ്ടെങ്കില്‍ അത് നമുക്ക് കൂടുതല്‍ ഉപകാരം ചെയ്യും. ഒരു സദസ്സിലാണെങ്കില്‍ പോലും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അത്യാവശ്യമാണ്. സദസ്സ് പിരിയുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാനായി നബിﷺ പ്രത്യേകം പ്രാര്‍ഥന തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നത് ഓര്‍ക്കുക. 

ഇസ്‌ലാമിലെ പല കാര്യങ്ങളുടെയും ആരംഭത്തെ കുറിച്ച് പരിശോധിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതായി നമുക്ക് കാണാവുന്നതാണ്. ക്വുര്‍ആന്‍ അവതരണം തുടങ്ങിയത് 'അല്ലാഹുവിന്റെ നാമത്തില്‍ നീ വായിക്കുക' എന്ന കല്‍പനയോടെയായിരുന്നു. അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന ഏതൊരു കാര്യവും അല്ലാഹുവിലുള്ള അര്‍പ്പണബോധം വിശ്വാസിയില്‍ വര്‍ധിപ്പിക്കുന്നതായി കാണാം.അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുവാനുള്ള മനസ്സുണ്ടെങ്കില്‍ അത് നമ്മുടെ വിശ്വാസ ദാര്‍ഢ്യതയുടെ അടയാളമാണ്.

നൂഹ് നബി(അ)യുട ജനത അദ്ദേഹത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ഘോരമായ പ്രളയത്തിലൂടെ നശിപ്പിക്കുവാനും നൂഹ് നബി(അ)യെയും വിശ്വാസികളെയും രക്ഷപ്പെടുത്തുവാനും തീരുമാനിച്ചു. നൂഹ് നബി(അ)യും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടുവാനായി അല്ലാഹുവിന്റെ കല്‍പനപ്രകാരം ഉണ്ടാക്കിയ കപ്പലില്‍ കയറി. ഈ സന്ദര്‍ഭം അല്ലാഹു വിവരിച്ചുതരുന്നത് കാണുക: 

''അദ്ദേഹം (അവരോട്) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ  ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്'' (ക്വുര്‍ആന്‍ 11:41). 

അല്ലാഹുവിന്റെ നാമത്തിലും അവനില്‍ ഭരമേല്‍പിച്ചുമാണ് യാത്രക്കായി നാം വാഹനത്തില്‍ കയറേണ്ടത്. 

മുഹമ്മദ് നബിﷺ ഹിര്‍ക്വല്‍ രാജാവിന് കത്ത് എഴുതിയപ്പോള്‍ ബിസ്മി കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്: ''പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, റോമിന്റെ മഹാനായ ഹിര്‍ക്വലിന് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍ നിന്ന്. സന്മാര്‍ഗത്തെ പിന്തുടരുന്നവര്‍ക്ക് സമാധാനം. തീര്‍ച്ചയായും ഞാന്‍ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. (അതിനാല്‍) താങ്കള്‍ മുസ്‌ലിമാകുക, എന്നാല്‍ താങ്കള്‍ (അല്ലാഹുവിങ്കല്‍) സുരക്ഷിതനാകും...'' (മുസ്‌ലിം) എന്നിങ്ങനെയായിരുന്നു ആ കത്ത്.

ഹിര്‍ക്വല്‍ മുസ്‌ലിമായിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനവും പദവിയും അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു മുഹമ്മദ് നബിﷺയുടെ കത്ത്. മൂസാ നബി(അ)യെയും ഹാറൂന്‍ നബി(അ)യെയും ഫിര്‍ഔനിന്റെ അടുത്തേക്ക് അയക്കുമ്പോള്‍ അല്ലാഹു ഇരുവരോടും എങ്ങനെയായിരിക്കണം ഫിര്‍ഔനിനോട് സംസാരിക്കേണ്ടത് എന്ന് നര്‍ദേശിച്ചത് അവരുടെ ചരിത്രം വായിച്ചിടത്ത് നാം മനസ്സിലാക്കിയതാണല്ലോ. മുസ്‌ലിമല്ലാത്തതിനാല്‍ അവരെ അവഹേളിക്കണമെന്നോ അകറ്റി നര്‍ത്തണമെന്നോ പ്രവാചകന്മാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നില്ല. അവരോട് മാന്യമായി പെരുമാറുവാനും ഗുണകാംക്ഷയോടെ ഉപദേശിക്കുവാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അറിവില്ലായ്മയും അവിവേകവുമാണ്. 

'ബിസ്മി' എഴുതിയ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മനസ്സില്‍ ചൊല്ലിയിട്ടെങ്കിലുമാകണം ആ കത്തിന്റെ ആരംഭം കുറിക്കേണ്ടത് എന്ന് നാം മനസ്സിലാക്കുക.

നബിﷺയുടെ സംരക്ഷണത്തില്‍ കഴിയുന്ന ഉമര്‍ എന്ന കുട്ടി ഒരിക്കല്‍ കൂട്ടത്തില്‍ ഇരുന്ന് ആഹരിക്കുകയായിരുന്നു. കുട്ടികളാകുമ്പോള്‍ ചിലപ്പോള്‍ മര്യാദകളൊന്നും പാലിച്ചില്ലെന്ന് വരാം. ഈ കുട്ടി ഭക്ഷണത്തളികയില്‍ അവിടെയും ഇവിടെയുമെല്ലാം കൈയിട്ട് വാരി ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ നബിﷺ അവനോട് പറഞ്ഞു:''കുഞ്ഞേ, ബിസ്മി ചൊല്ലുക. വലതുകൈ കൊണ്ട് കഴിക്കുക. നിന്റെ ഭാഗത്തുനിന്ന് കഴിക്കുക.'' 

നബിﷺയുടെ ഈ ഉപദേശം കേട്ട സ്വഹാബിമാര്‍ ഭക്ഷണം കഴിക്കുന്ന വേളയില്‍ ഈ മര്യാദ പാലിച്ചുകൊണ്ട് ജീവിച്ചു.  ഇന്ന് ചിലരോട് ബിസ്മി ചൊല്ലാന്‍ പറഞ്ഞാല്‍ 'ഞാന്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ട്, എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല' എന്നെല്ലാം പറഞ്ഞ് കയര്‍ക്കാറുണ്ട്. വലതുകൈ കൊണ്ട് വെള്ളം കുടിക്കൂ എന്ന് പറഞ്ഞാല്‍ അത് ഉള്‍കൊള്ളാനാവാതെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെയും കാണാം. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന ചിന്ത ഒരു സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല എന്നേ പറയാനുള്ളൂ. 

ഒരു ചരിത്ര സംഭവം കാണുക: അനസ്(റ)വില്‍ നിന്ന് നിവേദനം: ക്വുറയ്ശികള്‍ നബിﷺയോട് രജ്ഞിപ്പിനായി വന്നു. (അപ്പോള്‍) അവരില്‍ സുഹൈലുബ്‌നു അംറും ഉണ്ട്. അങ്ങനെ നബിﷺ അലി(റ)വിനോട് പറഞ്ഞു: 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം എന്ന് എഴുതുക.' സുഹൈല്‍ പറഞ്ഞു:'ബിസ്മില്ലയോ? ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം എന്താണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഞങ്ങള്‍ക്ക് അറിയാവുന്ന; 'ബിസ്മികല്ലാഹുമ്മ' (അല്ലാഹുവേ, നിന്റെ നാമം കൊണ്ട്) എന്ന് എഴുതിക്കൊള്ളുക.' അപ്പോള്‍ നബിﷺ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലായ മുഹമ്മദില്‍ നിന്ന് എന്ന് എഴുതുക.' അവര്‍ പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങള്‍ക്ക് അറിയാമെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ പിന്തുടരുമായിരുന്നല്ലോ. (അതിനാല്‍) താങ്കളുടെ പേരും താങ്കളുടെ പിതാവിന്റെ പേരും എഴിതിക്കൊള്ളുക.' അപ്പോള്‍ നബിﷺ പറഞ്ഞു: 'അബ്ദുല്ലയുടെ മകന്‍ മുഹമ്മദില്‍നിന്ന് എന്ന് എഴുതുക.' നിങ്ങളില്‍ നിന്ന് ആരെങ്കിലും (ഞങ്ങളിലേക്ക്) വന്നാല്‍ അയാളെ നിങ്ങളിലേക്ക് ഞങ്ങള്‍ മടക്കില്ലെന്നും ഞങ്ങളില്‍ നിന്ന് നിങ്ങളിലേക്ക് ആരെങ്കിലും വന്നാല്‍ അയാളെ ഞങ്ങളിലേക്ക് മടക്കിവിടണമെന്നും അവര്‍ നബിയോട് നിബന്ധന വെച്ചു. അപ്പോള്‍ അവര്‍ (സ്വഹാബിമാര്‍) ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഇത് എഴുതുകയോ?' നബിﷺ പറഞ്ഞു: 'അതെ, നമ്മളില്‍ നിന്ന് ആരെങ്കിലും അവരിലേക്ക് പോയാല്‍ അവരെ അല്ലാഹു അകറ്റുന്നതും അവരില്‍ നിന്ന് ആരെങ്കിലും നമ്മളിലേക്ക് വന്നാല്‍ അല്ലാഹു അവന് ഒരു തുറവിയും പോംവഴിയും നല്‍കുന്നതുമാണ്' (മുസ്‌ലിം).

വീട്ടില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ ബിസ്മി ചൊല്ലണമെന്ന് റസൂല്‍ﷺ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. ജാബിറുബ്‌നു അബ്ദില്ല(റ)വില്‍ നിന്ന്: നബിﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: 'ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശനസമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: 'നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രി ഭക്ഷണമോ ഇല്ല.' (എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: 'നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.' (ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: 'നിങ്ങള്‍ക്ക് രാത്രി താമസിക്കാനുള്ള ഇടവും രാത്രി ഭക്ഷണവും കിട്ടിയിരിക്കുന്നു' (മുസ്‌ലിം).

ബിസ്മി ചൊല്ലല്‍ പിശാചിനെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടാന്‍ കാരണമാകുന്നു എന്ന് ചുരുക്കം. വീട്ടില്‍ പ്രവേശിച്ച് കതക് അടക്കുമ്പോഴും ബിസ്മി ചൊല്ലി അടക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ജാബിറുബ്‌നു അബ്ദില്ലാഹ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''രാത്രി ഇരുള്‍മുറ്റിയാല്‍, അല്ലെങ്കില്‍ വൈകുന്നേരമായാല്‍ നിങ്ങള്‍ നിങ്ങളുടെ ചെറിയ കുട്ടികളെ തടഞ്ഞു വെക്കണം. തീര്‍ച്ചയായും പിശാചുക്കള്‍ ആ സമയങ്ങളില്‍ വിഹരിക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ കതകുകള്‍ അടക്കുകയും അല്ലാഹുവിന്റെ നാമം സ്മരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും പിശാച് (അങ്ങനെ) അടക്കപ്പെട്ട വാതിലുകള്‍ തുറക്കുകയില്ല. നിങ്ങളുടെ പാത്രങ്ങളെല്ലാം കെട്ടിവെക്കുകയും ചെയ്യുക. അല്ലാഹുവിന്റെ നാമം സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ പാത്രങ്ങള്‍ മൂടി വെക്കുകയും ചെയ്യുക, അല്ലാഹുവിന്റെ നാമം സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ നിങ്ങളുടെ വിളക്കുകളെല്ലാം അണച്ചുകളയുകയും ചെയ്യുവിന്‍'' (ബുഖാരി).

ഒരുപാട് കാര്യങ്ങള്‍ നബിﷺ ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നു. മതയുക്തിവാദികള്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല. പാത്രങ്ങള്‍ അടച്ചുവെക്കുക, അതുപോലെ രാത്രി കിടക്കുമ്പോള്‍ വിളക്കുകള്‍ കെടുത്തുക എന്നതിലൊക്കെയുള്ള ഉപകാരം എന്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ കാലത്ത് ഇന്നത്തെ പോലെ വൈദ്യുതിയുണ്ടായിരുന്നില്ല. എണ്ണകൊണ്ട് കത്തിക്കുന്ന വിളക്കാണുണ്ടായിരുന്നത്. വൈദ്യുതി വരുന്നതിനുമുമ്പ് നമ്മുടെ നാട്ടിലും വിളക്കായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്. വൈദ്യുതി പോയാല്‍ ഇന്നും മണ്ണണ്ണ വിളക്ക് ഉപയോഗിക്കുന്ന വീടുകള്‍ നന്നേ കുറവെങ്കിലും ഉണ്ട്. വിളക്കുകള്‍ കെടുത്താതെ ഉറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന അപകടം എത്ര വലുതാണെന്ന് പറയേണ്ടതില്ലേല്ലാ. വലിയ അഗ്‌നിബാധ വരെ സംഭവിക്കാന്‍ അത് കാരണമാകുമല്ലോ. തന്റെ സുദായത്തിന്റെ  ഇഹപര രക്ഷയില്‍ ഒരുപോലെ താല്‍പര്യം കാണിച്ച മഹാനാണ് നബിﷺ എന്നതിന്റെ തെളിവ് കൂടിയാണിത്.

ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കില്‍നിന്ന് ഞെട്ടിയുണര്‍ന്നാല്‍,  വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍...ഈ സന്ദര്‍ഭങ്ങളിലുള്ള പ്രാര്‍ഥനകളുടെയെല്ലാംതുടക്കം ബിസ്മികൊണ്ടാണ്. 

അനസ് ബ്‌നു മാലിക്(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''ആരെങ്കിലും തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ 'അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹി), ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല 'എന്ന് പറഞ്ഞാല്‍ അവനോട് പറയപ്പെടും: 'നീ ഹിദായത്തിലാക്കപ്പെട്ടിരിക്കുന്നു. നിനക്ക് ഇത് മതിയായതാണ്. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.' പിശാച് അവനില്‍നിന്ന് മാറിപ്പോകുന്നതുമാണ്'' (തിര്‍മിദി).

ഒരാള്‍ തന്റെ ഇണയെ പ്രാപിക്കുന്നത് പോലും ബിസ്മി ചൊല്ലിയായിരിക്കണം തുടങ്ങേണ്ടത്. 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''തീര്‍ച്ചയായും അവരില്‍ ഒരാള്‍ തന്റെ ഇണയെ പ്രാപിക്കാന്‍ ഉദ്ദേശിച്ചു; അയാള്‍ ബിസ്മില്ലാഹി, അല്ലാഹുവേ പിശാചിനെ ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. (അല്ലാഹുവേ) ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍ നിന്നും പിശാചിനെ നീ അകറ്റേണമേ എന്ന് പറഞ്ഞു. അങ്ങനെ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ ഒരു സന്താനത്തെ തീരുമാനിച്ചാല്‍ ആ സന്താനത്തെ പിശാച് ഒരിക്കലും ഉപദ്രവിക്കുന്നതല്ല'' (മുസ്‌ലിം).

പ്രഭാത- പ്രദോഷ നേരങ്ങളില്‍ ചൊല്ലേണ്ടുന്ന ദിക്‌റുകളിലും അല്ലാഹുവിന്റെ നാമം പറയുന്നതിന്റെ മഹത്ത്വം നബിﷺ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.

ഉസ്മാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ﷺ പറയുന്നതായി ഞാന്‍ കേട്ടു: ''ആരെങ്കിലും എല്ലാ പകലിന്റെ പ്രഭാതത്തിലും എല്ലാ രാത്രിയുടെ പ്രദോഷത്തിലും 'അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമമുച്ചരിച്ച് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍പിക്കുകയില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അബൂദാവൂദ്). ഈ ദിക്ര്‍ രാവിലെയും വൈകുന്നേരവും മൂന്ന് തവണ വീതമാണ് ചൊല്ലേണ്ടത്.

അറവ് നടത്തുമ്പോഴും ബിസ്മി ചൊല്ലണം. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് അറുത്ത മാംസമെ കഴിക്കാന്‍ അനുവാദമുള്ളൂ. അല്ലാഹുവിന്റെ നാമത്തില്‍ അറുത്തതല്ലെങ്കില്‍ അത് കഴിക്കല്‍ നിഷിദ്ധവുമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍  (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും'' (6:121).

അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്ത മാംസം ശവമാണ്. അത് കഴിക്കല്‍ നിഷിദ്ധവുമാണ്. എന്നാല്‍ അതില്‍ എന്താണ് കുഴപ്പം. 'അറുത്തതായാലും അല്ലാതെ ചത്തതായാലും രണ്ടും ജീവന്‍ പോയതല്ലേ. ഒന്ന് അനുവദനീയവും മറ്റേത് നിഷിദ്ധവുമാകുന്നതില്‍ എന്ത് യുക്തിയാണുള്ളത്' എന്ന് മതയുക്തിവാദികളോ മറ്റാരെങ്കിലുമോ പൈശാചിക പ്രേരണയാല്‍ കുതര്‍ക്കം നടത്തിയേക്കാന്‍ സാധ്യതയുണ്ട്. അത്തരക്കാരെ അനുസരിച്ച് അല്ലാഹുവിന്റെ കല്‍പനക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താക്കീത് ഈ വചനത്തില്‍ നാം കാണുന്നു. 

വേട്ടക്കായി പരിശീലിപ്പിച്ചെടുത്ത നായയെ ബിസ്മി ചൊല്ലി വിടുകയും അത് മൃഗത്തെ പിടിച്ചു കൊണ്ടുവരികയും ചെയ്താല്‍ ആ മൃഗത്തെ ഭക്ഷിക്കല്‍ അനുവദിക്കപ്പെട്ടതാകുന്നു. എന്നാല്‍ ആ വേട്ട നായ അതില്‍ നിന്നും വല്ലതും കഴിച്ചിട്ടുണ്ടെങ്കില്‍ അത് നമുക്ക് കഴിക്കാവതല്ല. 

വുദൂഅ് ചെയ്യുന്നതിന് മുമ്പ് ബിസ്മില്ലാഹ് എന്ന് പറയണം. മനഃപൂര്‍വം അത് ഉപേക്ഷിക്കാന്‍ പാടില്ല. രോഗിക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴും ബിസ്മി ചൊല്ലാന്‍ നബിﷺ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഉസ്മാനുബ്‌നു അബില്‍ആസ്വ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം മുസ്‌ലിമായത് മുതല്‍ അദ്ദഹത്തിന്റെ ശരീരത്തില്‍ അനുഭവിക്കുന്ന ഒരു വേദനയെ തൊട്ട് അല്ലാഹുവിന്റെ ദൂതനോട് പരിഹാരം ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തോട് നബിﷺ പറഞ്ഞു: ''നീ നിന്റെ കൈ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് വെക്കുക, (എന്നിട്ട്) മൂന്ന് തവണ 'ബിസ്മില്ലാഹ്' എന്ന് പറയുക. (ശേഷം) ഏഴ് തവണ ഞാന്‍ അനുഭവിക്കുന്നതിന്റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ പേടിക്കുന്നതില്‍നിന്നും അല്ലാഹുവില്‍ അവന്റെ(പ്രത്യേകമായ) ക്വുദ്‌റത്തിനാല്‍ ഞാന്‍ കാവല്‍ തേടുന്നു' എന്നും പറയുക'' (മുസ്‌ലിം).

നബിﷺ പറഞ്ഞുതന്ന ഈ ദിക്ര്‍ നാം ശീലമാക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ റസൂലിﷺനെ പിന്‍പറ്റിയതിനുള്ള കൂലിയും അല്ലാഹു നിശ്ചയിച്ചതാണെങ്കില്‍ ശമനവും നമുക്ക് ലഭിക്കുന്നതാണ്. ഉസ്മാന്‍(റ)വിന് ഈ ദിക്ര്‍ ചൊല്ലിയതിന് ശേഷം ആ വേദന ഉണ്ടായിട്ടില്ലെന്നതില്‍ നിന്ന് അദ്ദേഹത്തിന്റെ ദൃഢമായ ഈമാനും ആ പ്രാര്‍ഥനയുടെ മഹത്ത്വവും നമുക്ക് വ്യക്തമാകുന്നു. ചെറിയ കുട്ടികള്‍ക്ക് വേദന വരുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഇപ്രകാരം ചെയ്ത് കൊടുക്കാവുന്നതാണ്. (ചികിത്സയും മരുന്ന് കഴിക്കലും ഒഴിവാക്കണമെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം). 

നബിﷺക്ക് വല്ല രോഗവും വരുമ്പോള്‍ ജീബ്‌രീല്‍(അ) വന്ന് പ്രാര്‍ഥിച്ചിരുന്നതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

നബിﷺയുടെ ഭാര്യയായ ആഇശ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ﷺ രോഗിയായാല്‍ ജിബ്‌രീല്‍ അവിടുത്തെ മന്ത്രിച്ചുകൊണ്ട് 'അല്ലാഹുവിന്റെ നാമത്തില്‍, (അല്ലാഹു) അങ്ങേക്ക് ശമനം നല്‍കട്ടെ, എല്ലാ രോഗത്തില്‍ നിന്നും അങ്ങേക്ക് (അല്ലാഹു) ശമനം നല്‍കുമാറാകട്ടെ. അസൂയാലു അസൂയപ്പെടുമ്പോള്‍ (അതിന്റെ) കെടുതിയില്‍ നിന്നും എല്ലാ ദുഷിച്ച കണ്ണുകളുടെ കെടുതിയില്‍ നിന്നും (അല്ലാഹു ശമനം നല്‍കുമാറാകട്ടെ) എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു'' (മുസ്‌ലിം).

ഈ പ്രാര്‍ഥനയുടെ തുടക്കത്തിലും ബിസ്മിയാണുള്ളതെന്ന് ശ്രദ്ധിക്കുക. അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത്.

ഈ പ്രാര്‍ഥനയുടെ അവസാനഭാഗം ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ദുഷിച്ച കണ്ണുകളുടെ കെടുതിയില്‍ നിന്നും രക്ഷതേടലാണത്. കണ്ണേറ് ഒരു യാഥാര്‍ഥ്യമാണ്. അല്ലാഹു ഈ ലോകത്ത് ഓരോ പ്രതിഭാസത്തിനും വ്യത്യസ്തമായ കാരണങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. അവയെല്ലാം മനുഷ്യന്റെ അല്‍പബുദ്ധിയുടെ പഠനത്തിനോ അന്വേഷണത്തിനോ വിധേയപ്പെടുത്താന്‍ കഴിയുന്നവയാകണമെന്നില്ല. വിശ്വാസികളുടെ പ്രത്യേകത അല്ലാഹുവും റസൂലും അറിയിച്ചിട്ടുണ്ടെങ്കില്‍ തെല്ലും സംശയമില്ലാതെ സത്യമാണെന്ന ഉറച്ച വിശ്വാസത്തോടെ അവ സ്വീകരിക്കലാകുന്നു.

ഒരാള്‍ക്ക് വല്ല ഉപദ്രവവും ഉണ്ടായാല്‍  അത് കണ്ണേറ് തട്ടിയതാണെന്ന് നമുക്ക് ഉറപ്പിച്ച് പറയുവാനും സാധിക്കില്ല. എന്നാല്‍ സംശയിക്കപ്പെടുന്ന അവസ്ഥയാണെങ്കില്‍ അതിനുള്ള പ്രതിവിധി എന്താണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ഏതെങ്കിലും കോലം നാട്ടുകയോ, കിരിങ്കണ്ണാ നോക്ക് എന്നത് പോലെയുള്ള ഏതെങ്കിലും വാചകങ്ങള്‍ എഴുതി വെക്കലോ, മുട്ടറുക്കലോ, ഹോമം നടത്തലോ, ചരട് കെട്ടലോ, കുപ്പി സ്ഥാപിക്കലോ ഒന്നുമല്ല അതിനുള്ള പരിഹാരം. എല്ലാം സൃഷ്ടിച്ച അല്ലാഹുവിനോട് മാത്രം പ്രയാസങ്ങള്‍ നീക്കിത്തരാന്‍ പ്രാര്‍ഥിക്കുകയാണ് വേണ്ടത്. അതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം.