സ്വവര്‍ഗരതി: ഇന്ത്യയുടെ ആത്മാഭിമാനം നഷ്ടമാവുമോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11
പൗരസ്വാതന്ത്ര്യം ധാര്‍മികതയില്‍ അധിഷ്ഠിതമാവണമെന്നതാണ് കാലങ്ങളായി രാജ്യം പിന്തുടരുന്ന സാംസ്‌കാരിക സ്വത്വബോധം. നമ്മുടെ ഭരണഘടനയും നിയമങ്ങളും ആവിഷ്‌കരിച്ചിട്ടുള്ളത് ഉന്നതമായ ഈ പാരമ്പര്യമനുസരിച്ചാണ്. അതിനാല്‍ തന്നെ സാങ്കേതികതകളില്‍ അള്ളിപ്പിടിക്കുന്നതിനു പകരം രാജ്യത്തിന്റെ നൈതികഭാവത്തെ പരിഗണിച്ചുകൊണ്ടു മാത്രമേ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലും പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും അര്‍ഥമുള്ളൂ. സ്വവര്‍ഗരതി എന്ന ലൈംഗികവൈകൃതത്തിനു നിയമസാധുത നല്‍കുന്ന പുതിയ വിധി ഇന്ത്യയുടെ സാംസ്‌കാരികത്തനിമയോട് നീതി പാലിച്ചുവോ?

ലോകത്തെ വിവിധ രാജ്യങ്ങളെ സാംസ്‌കാരിക അധോഗതിയിലേക്ക് നയിച്ച സ്വവര്‍ഗാനുരാഗികളുടെ രതിയും വിവാഹവുമെല്ലാം ഇന്ത്യയുടെ സാംസ്‌കാരിക മണ്ണില്‍ നിയമവിധേയമാവുന്ന പശ്ചാത്തലത്തെ വളരെ ഭീതിതമായ അവസ്ഥയിലാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും നോക്കിക്കാണുന്നത്. നിയമങ്ങള്‍ രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ക്കും കോടതിവിധികള്‍ക്കും അതിന്റെതായ ന്യായീകരണങ്ങള്‍ പറയാനുണ്ടാവും. പക്ഷേ, രാജ്യത്തിന്റെ ആത്മാവിനേല്‍ക്കുന്ന ക്ഷതങ്ങളും ഇന്ത്യക്കാരന്റെ യശസ്സിനേല്‍ക്കുന്ന കളങ്കവും അപമാനവും വളരെ വലുതായിരിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ മതേതരത്വത്തിന് ഇളക്കം തട്ടിയ ബാബരി മസ്ജിദ് തകര്‍ച്ചയായിരുന്നു ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ ശിരസ്സ് താഴ്‌ത്തേണ്ടി വന്ന ഒരു സന്ദര്‍ഭമെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ തകര്‍ന്നടിയുന്ന വിധത്തില്‍ ലോകത്തിന്റെ മുമ്പില്‍ ഇന്ത്യക്ക് നാണംകെട്ട് നില്‍ക്കേണ്ടുന്ന ഒരവസ്ഥ സംജാതമാവുകയാണ്. 'ചരിത്രവിധി' എന്നെല്ലാം ചില മാധ്യമങ്ങള്‍ വിലയിരുത്തുമ്പോള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് രാജ്യത്തെ അത് തള്ളിവിടുമോ എന്ന പുനര്‍വിചിന്തനം അനിവാര്യമാണ്. 

ഏതൊരു രാജ്യത്തിനും അതിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നത് നൂറ്റാണ്ടുകളായി അത് ആര്‍ജിച്ചെടുത്ത സംസ്‌കാരങ്ങളുടെയും പൈതൃകങ്ങളുടെയും മൂല്യം തിരിച്ചറിയാന്‍ സാധിക്കുമ്പോഴാണ്. വിവിധ മതങ്ങള്‍ പഠിപ്പിച്ച സനാതന തത്ത്വങ്ങളെയും സദാചാര ചിന്തകളെയും രാഷ്ട്രത്തിന്റെ സാംസ്‌കാരിക സ്വത്വബോധമാക്കി വളര്‍ത്തിയെടുത്തതുകൊണ്ടാണ് മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക ഔന്നത്യത്തെ അസൂയയോടെ നോക്കിക്കണ്ടത്. പാശ്ചാത്യ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യക്കാരെ കുറിച്ച് യാഥാസ്ഥിതികരെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും പാശ്ചാത്യന്‍ രാജ്യങ്ങളിലും വിദൂര കിഴക്കന്‍ രാജ്യങ്ങളിലും പ്രകടമായി വന്ന സാംസ്‌കാരിക മൂല്യങ്ങളുടെ തകര്‍ച്ച ഇന്ത്യയുടെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ പ്രസക്തി വിളിച്ചോതിയിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വേഷവിധാനങ്ങളെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടെങ്കിലും ശരീരം മറയുന്ന മാന്യമായ വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ പൊതുവില്‍ ഇന്ത്യക്കാര്‍ എല്ലാവരും യോജിക്കുന്നു. സ്വതന്ത്രചിന്തകളിലൂടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഉഭയകക്ഷി സമ്മതമെന്ന ഉപാധിയിലൂടെ വിവാഹേതര ബന്ധങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ പലരും പരിശ്രമിച്ചപ്പോഴും ഇന്ത്യക്കാര്‍ അത്തരം ബന്ധങ്ങളെ അറപ്പോടും വെറുപ്പോടും കണ്ടുവരുന്നു. സ്ത്രീപുരുഷ സങ്കലനം സാധ്യമാവണമെന്ന വാദങ്ങള്‍ നിലനില്‍ക്കുമ്പോഴും അവ ഉണ്ടാക്കുന്ന സാമൂഹിക, ധാര്‍മിക പ്രശ്‌നങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാംപസുകളില്‍ പോലും ആണ്‍ പെണ്‍ വേര്‍തിരിവുകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഇത്തരം വേര്‍തിരിവുകളെ വര്‍ഗവിവേചനമായി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും അതംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. 

ഇന്ത്യ കാലങ്ങളായി നിരാക്ഷേപം പുലര്‍ത്തിപ്പോരുന്ന ഈ സാംസ്‌കാരിക സ്വത്വബോധത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടത്. ഇന്ത്യയെന്ന മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രം ഒരു സുപ്രഭാതത്തില്‍ മുളച്ചുവന്നതല്ല. സിന്ധു നദീതട സംസ്‌കാരവും മൊഹഞ്ചദാരോ ഹാരപ്പ സംസ്‌കാരവും തൊട്ട് ദ്രാവിഡ മൂല്യങ്ങളും മാലിക് ദീനാറിലൂടെ കടന്നുവന്ന ഇസ്ലാമിക സംസ്‌കാരവും ബ്രിട്ടീഷുകാരുടെ വിക്ടോറിയന്‍ നിയമങ്ങളും തുടങ്ങി വിവിധ സംസ്‌കാരങ്ങളിലൂടെയും നിയമങ്ങളിലൂടെയും രൂപപ്പെട്ടുവന്നതാണ് ഇന്ത്യക്കാരുടെ സാംസ്‌കാരിക അടയാളങ്ങള്‍. വിവിധ മത വിഭാഗങ്ങള്‍ക്ക് അവരുടെതായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കനുസൃതമായ വ്യക്തിനിയമങ്ങളും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെതായ പാരമ്പര്യങ്ങളും അനുവദിച്ചതും അവരുടെ അവകാശം എന്ന നിലക്ക് മാത്രമല്ല, വിവിധ മതങ്ങള്‍ ഇന്ത്യക്ക് നല്‍കിയ സാംസ്‌കാരിക സംഭാവനകളെ കൂടി മുന്‍നിര്‍ത്തിയായിരുന്നു. അതുകൊണ്ടുതന്നെ നിയമത്തിന്റെ സാങ്കേതികതകളില്‍ അള്ളിപ്പിടിക്കുന്നതിനു പകരം രാജ്യത്തിന്റെ നൈതികഭാവത്തെ കൂടി പരിഗണിച്ചുകൊണ്ടാണ് ഭരണഘടന എഴുതപ്പെട്ടതും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥകളും ജനപ്രാതിനിധ്യ സഭകളും പ്രവര്‍ത്തിച്ചുവന്നതും. 

ഇങ്ങനെ രാജ്യത്തിന്റെ പ്രൗഢമായ ചരിത്രം നാം വായിച്ചുപഠിക്കുമ്പോള്‍ ഇപ്പോഴുണ്ടായ 'ചരിത്രവിധി' രാജ്യത്തിന്റെ അത്തരമൊരു ചരിത്രത്തെയാണ് തിരുത്തിക്കുറിച്ചത് എന്നാണു പറയേണ്ടി വരിക. സുപ്രീംകോടതി സ്വവര്‍ഗരതി കുറ്റകരമല്ല എന്ന വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത് ലൈംഗിക താല്‍പര്യം വ്യക്തികേന്ദ്രീകൃതമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ഭാഗമാണെന്നും വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ ഭരണകൂടം തലയിടേണ്ടതില്ല എന്നും പറഞ്ഞുകൊണ്ടാണ്. ഭൂരിപക്ഷത്തിന്റെ സദാചാരപരമായ കാഴ്ചപ്പാടുകള്‍ ഭരണഘടനയെ മറികടന്നു മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് അനുവദിച്ചുകൂടാ എന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സ്വവര്‍ഗ രതിയിലേര്‍പെടുന്നവര്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയുടെ ഈ വിധിപ്രസ്താവം. ഇന്ത്യന്‍ പീനല്‍ കോഡിലെ 377ാം വകുപ്പിലെ ഒരേ ലിംഗത്തില്‍ പെട്ടവരുടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വകാര്യമായ ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം ഭരണഘടനയുടെ 14,15,19,21 എന്നീ വകുപ്പുകളോടുള്ള ലംഘനമാണെന്ന് പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തിട്ടുള്ളത്. 

1838ല്‍ കരടുരൂപമുണ്ടാക്കുകയും 1860 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത വകുപ്പാണ് കജഇ 377. അതായത് 158 വര്‍ഷം പഴക്കമുള്ള നിയമം. നിയമമുണ്ടായി 134 വര്‍ഷം പിന്നിട്ട ശേഷം 1994ലാണ് ഈ വകുപ്പിലെ സ്വവര്‍ഗരതിക്ക് ശിക്ഷ വിധിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നുവന്നത്. അത്രയും കാലം കേവലകുറ്റകൃത്യമായിട്ടല്ല ഇന്ത്യന്‍ ജനത അതിനെ കണ്ടിരുന്നത്. മറിച്ച് ഒരു വലിയ പാപമായിട്ടായിരുന്നു ഗണിച്ചിരുന്നത്. ഇന്നും എല്ലാ മത സമൂഹങ്ങളും അതനെ ഒരു പാപമായി തന്നെ കണ്ടുവരുന്നു. 1990 മുതലുണ്ടായ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഇന്ത്യക്കാരിലുണ്ടാക്കിയ സാംസ്‌കാരികാധിനിവേശം പാശ്ചാത്യ രതിവൈകൃതങ്ങളെ കൂടെ ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപിപ്പിച്ചു. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും അതിന്റെ വ്യാസം വലുതാക്കി. ലെസ്ബിയന്‍ (സ്വവര്‍ഗാനുരാഗിയായ സ്ത്രീ), ഗേയ് (സ്വവര്‍ഗാനുരാഗിയായ പുരുഷന്‍), ബൈസെക്‌സ് (ദ്വിലിംഗ തല്‍പരര്‍), ട്രാന്‍സ്ജെന്‍ഡര്‍ (മൂന്നാം ലിംഗര്‍) എന്നിങ്ങനെയുള്ള പേരുകളില്‍ അവര്‍ അറിയപ്പെട്ടു. LGBT എന്ന ചുരുക്കപ്പേരില്‍ അവര്‍ വിളിക്കപ്പെട്ടു. 1988 ല്‍ രൂപം കൊണ്ട 'എയ്ഡ്സ് ഭേദഭാവ് വിരോധി ആന്തോളന്‍' എന്ന സംഘടനയാണ് ആദ്യമായി സ്വവര്‍ഗരതി കുറ്റകൃത്യമാണെന്ന നിയമത്തിനെതിരെ രംഗത്ത് വന്നത്. ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന സ്വവര്‍ഗരതിയെ നിയന്ത്രിക്കാന്‍ തിഹാര്‍ ജയിലിലേക്ക് ഗര്‍ഭനിരോധന ഉറകള്‍ തടഞ്ഞുകൊണ്ട് 1994ല്‍ അന്നത്തെ ജയില്‍ ഐ.ജി കിരണ്‍ ബേദി ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗികള്‍ സംഘടിച്ചത്. അവര്‍ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പക്ഷേ, ഹൈക്കോടതി അത് തള്ളിക്കളഞ്ഞു. ആ കാലഘട്ടത്തില്‍ തന്നെ HIV ബാധിതരായ ആളുകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ പുനരധിവസിപ്പിക്കാനും വേണ്ടി 'നാസ് ഫൗണ്ടേഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപം കൊണ്ടു. 2001ല്‍ അവര്‍ സ്വവര്‍ഗ ലൈംഗിക അവകാശങ്ങള്‍ക്കായി പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. 2004ല്‍ അത് കോടതി തള്ളി. വീണ്ടും റിവ്യൂ പെറ്റിഷന്‍ നല്‍കിയെങ്കിലും അതും തള്ളുകയുണ്ടായി. അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2006ല്‍ സുപ്രീംകോടതി കേസ് വീണ്ടും ഡല്‍ഹി ഹൈക്കോടതിയിലേക്ക് തന്നെ റെഫര്‍ ചെയ്തു. കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം കാരണം സര്‍ക്കാരിന് നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിച്ചില്ല. ആരോഗ്യവകുപ്പ് സ്വവര്‍ഗരതിയെ അനുകൂലിച്ചപ്പോള്‍ ആഭ്യന്തരവകുപ്പ് എതിര്‍ക്കുകയാണുണ്ടായത്. സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. അവര്‍ അന്തിമവാദം തുടങ്ങി. തുടര്‍ന്ന് 2009 ജൂലായില്‍ സ്വവര്‍ഗരതി നിയമവിധേയമായി ഡല്‍ഹി ഹൈക്കോടതി വിധിപറഞ്ഞു. എന്നാല്‍ ഈ വിധി പുനഃപരിശോധിക്കാന്‍ അഖിലേന്ത്യാ മുസ്‌ലിം നിയമ ബോര്‍ഡ്, ഉത്കല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്നിവരടക്കമുള്ള വിവിധ മത സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് 2013 ഡിസംബറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി. ഭരണഘടനയിലെ വകുപ്പുകള്‍ തിരുത്തുക എന്നത് പാര്‍ലമെന്റിന്റെ ചുമതലയാണ് എന്നും പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് അനുകൂലമായ നിയമ നിര്‍മാണം നടത്താവുന്നതാണ് എന്നും കോടതി നിര്‍ദേശിച്ചു.

സുപ്രീംകോടതിയുടെ വിധിപ്രസ്താവത്തില്‍ നിരാശ പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി അവരുടെ വെബ്സൈറ്റില്‍ പ്രസ്താവനയിറക്കി. 2014ല്‍ സി.പി.എം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ലിംഗപദവിയെ പരിഗണിക്കാതെ പരസ്പര സമ്മതത്തോടെയുള്ള എല്ലാ ലൈംഗികബന്ധങ്ങളെയും അംഗീകരിക്കുന്ന തരത്തില്‍ 377ാം വകുപ്പ് ഭേദഗതി ചെയ്യുമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് ഔദ്യോഗികമായി നയം വ്യക്തമാക്കിയില്ലെങ്കിലും 2015ല്‍ ശശി തരൂര്‍ പാര്‍ലമെന്റില്‍ രണ്ടു തവണ ഇതിനുവേണ്ടി ബില്‍ അവതരിപ്പിച്ചു; പക്ഷേ, പരാജയപ്പെട്ടു. 2016ല്‍ വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണയില്‍ വന്നു. അഞ്ചംഗ ഡിവിഷന്‍ ബെഞ്ചിലേക്ക് കൈമാറി. 2017ല്‍ ആധാര്‍ കേസിന്റെ പരിണിതിയായി സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചപ്പോള്‍ ലൈംഗികാഭിമുഖ്യവും സ്വകാര്യതയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതും സ്വവര്‍ഗാനുരാഗികള്‍ക്ക് പിടിവള്ളിയായി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കോടതിയുടെ 'വിവേക'ത്തിന് വിട്ടുകൊടുത്തു. സര്‍ക്കാര്‍ നിലപാട് തിരുത്തി രാജ്യതാല്‍പര്യത്തിനനുകൂലമായി കോടതിയില്‍ അഫിഡവിറ്റ് കൊടുക്കണമെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടു. അതേസമയം കോടതി വ്യവഹാരങ്ങളില്‍ ബോര്‍ഡ് ഇടപെടില്ലെന്നും വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിന്റെ വിധിയാണ് സെപ്റ്റംബര്‍ 6നു വന്നിട്ടുള്ളത്. 

ഭരണഘടനയുടെ 14,15,19,21 വകുപ്പുകളുടെ ലംഘനമാണ് ഐ.പി.സി 377 എന്നാണ് സുപ്രീം കോടതി ഒടുവില്‍ പറഞ്ഞിട്ടുള്ളത്. കോടതി വിധികളെ അവ തിരുത്തപ്പെടുന്നതുവരെ അംഗീകരിച്ചു പോരേണ്ടതുണ്ട്. എന്നാല്‍ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ ഈ വിധി തിരുത്തുവാനുള്ള ആര്‍ജവം ജുഡീഷ്യറിയും ലെജിസ്‌ളേറ്റീവും കാണിക്കേണ്ടതുണ്ട്. ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി കുറ്റകരമാണെന്ന് പറയുന്നത് ഭരണഘടനാ ലംഘനമാണെന്ന് മാത്രമാണ് വിധിയില്‍ പറയുന്നത്. അതേസമയം 377ല്‍ സ്വവര്‍ഗരതിയെ 'പ്രകൃതി വിരുദ്ധം' എന്ന് വിശേഷിപ്പിച്ചത് അവിടെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതി വിരുദ്ധമായ ഒരു കാര്യമായി സ്വവര്‍ഗരതിയെ കാണുകയും അതേ സമയം അതിനെ കുറ്റവിമുക്തമാക്കുകയും ചെയ്യുമ്പോള്‍ പ്രകൃതിക്ക് യോജിക്കാത്ത കാര്യങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുന്നുവെന്ന ആക്ഷേപത്തിന് മറുപടി പറയാന്‍ നീതിന്യായ വ്യവസ്ഥക്ക് ബാധ്യതയുണ്ട്. അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ ധാര്‍മികതക്ക് നിരക്കാത്തതായതുകൊണ്ടാണ് അവ നേരത്തെ നിരോധിച്ചിരുന്നതെന്നു പറയുകയും പിന്നീട് അത് കോടതിയുടെ മനഃസാക്ഷിക്ക് വിടുകയും ചെയ്യുന്നു എന്നു പറയുകയും ചെയ്തു. അതില്‍ നിന്നും ഇപ്പോള്‍ അനുവദിച്ചിട്ടുള്ള കാര്യം രാജ്യം അംഗീകരിച്ചുവന്നിട്ടുള്ള ധാര്‍മിക സദാചാര കാഴ്ചപ്പാടുകള്‍ക്ക് എതിരാണെന്നും വരുന്നു. ഇനി 377 എന്ന വകുപ്പ് തന്നെ എടുത്തുകളയാനാണ് കോടതി പറഞ്ഞതെങ്കില്‍ ആ വകുപ്പില്‍ തന്നെയാണ് മൃഗങ്ങളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന മ്ലേച്ഛമായ കുറ്റങ്ങളും നിര്‍ബന്ധിത സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളുമെല്ലാം കടന്നുവരുന്നത്. 

ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിള്‍ തുല്യതക്കുള്ള അവകാശത്തെ കുറിച്ചാണ് പറയുന്നത്. പൗരന്‍ എന്ന നിലക്ക് തുല്യമായ അവകാശം നല്‍കുന്ന ഈ വകുപ്പ് സദാചാരവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ രതിക്രീഡകളില്‍ ഏര്‍പെടുന്നവര്‍ക്കുള്ള അവകാശമായി വ്യാഖ്യാനിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. പകര്‍ച്ചരോഗങ്ങളടക്കം ആരോഗ്യ സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യമെന്ന നിലക്ക് ഒന്നര നൂറ്റാണ്ടിലധികം നാം സംരക്ഷിച്ചു നിര്‍ത്തിയ മതിലുകള്‍ തകര്‍ക്കുന്ന നടപടിയാവില്ലേ അതെന്നു ആലോചിക്കേണ്ടതില്ലേ? മതം, വര്‍ണം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ഒരു വിവേചനവും ഉണ്ടാവാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ച 15ാം വകുപ്പ് ഇതുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്? പൗരന്മാരില്‍ ഒരാള്‍ക്കും തന്നെ പ്രകൃതിവിരുദ്ധമല്ലാത്ത സ്വാഭാവിക വിവാഹം നിഷേധിക്കപ്പെടുന്നില്ല. വിവാഹത്തിന്റെ ലക്ഷ്യം സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും ഒരാളുണ്ടാവുന്നതോടൊപ്പം തന്നെ മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിനാവശ്യമായ പ്രജനനവും പ്രത്യുല്‍പാദനവുമാണെന്നു കൂടി അറിയുമ്പോള്‍ കേവല ലൈംഗിക കേളിയെ വിവാഹം എന്ന് പറയാന്‍ സാധിക്കുമോ? പ്രസംഗിക്കാനും പ്രതികരിക്കാനും ഒരുമിച്ചുകൂടാനും സംഘടനയുണ്ടാക്കാനും സഞ്ചരിക്കാനും ജോലി ചെയ്യാനും കച്ചവടം നടത്താനുമെല്ലാം നല്‍കപ്പെടുന്ന സ്വാതന്ത്ര്യമാണ് 19ാം ആര്‍ട്ടിക്കിള്‍ പറയുന്നത്. 14ാം ആര്‍ട്ടിക്കിളാവട്ടെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നത്. അതിന്റെ ഉപവകുപ്പില്‍ വിദ്യാഭ്യാസ അവകാശത്തെ കുറിച്ചുമെല്ലാം പറയുന്നതില്‍ നിന്ന് തന്നെ അത് ധാര്‍മികതക്ക് ചേരാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയല്ല, വളരെ പോസിറ്റിവ് ആയ കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും മനസ്സിലാവുന്നു. ഇങ്ങനെ പ്രകൃതി വിരുദ്ധമായ ലൈംഗികവൃത്തിയില്‍ ഏര്‍പെടുന്നതിനുള്ള സ്വാതന്ത്ര്യമായി ഭരണഘടനയിലെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നത് എത്രമാത്രം ശരിയാവും എന്നത് വിലയിരുത്തേണ്ട കാര്യമാണ്. 

'ലൈംഗിക ന്യൂനപക്ഷം' എന്ന പ്രയോഗം നടത്തി ന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ സ്വവര്‍ഗാനുരാഗികളെ ഉള്‍പ്പെടുത്തുന്നതിലെ സാംഗത്യം മനസ്സിലായില്ല. രാജ്യത്തെ രണ്ടുതരത്തിലുള്ള ന്യൂനപക്ഷങ്ങളെ കുറിച്ചാണ് ഭരണഘടന സംസാരിക്കുന്നത്. മതന്യൂനപക്ഷങ്ങളും ഭാഷാന്യൂനപക്ഷങ്ങളും. ഭരണഘടനയുടെ 31ാം ആര്‍ട്ടിക്കിളില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ (Rights of Minorities) എന്ന തലക്കെട്ടില്‍ മതം, ഭാഷ എന്നിവയെയാണ് ഉള്‍പെടുത്തിക്കാണുന്നത്. അതുകൊണ്ടുതന്നെ ലൈംഗിക ന്യൂനപക്ഷം എന്ന പേരില്‍ ഒരു ന്യൂനപക്ഷം ഭരണഘടനാനുസൃതമായി ശരിയല്ല. മാത്രവുമല്ല സ്വവര്‍ഗ രതി പോലെ തന്നെ പല തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളും മറ്റു കുറ്റകൃത്യങ്ങളും ചെയ്യുന്ന മറ്റു 'ന്യൂനപക്ഷങ്ങളും' ഇന്ത്യയിലുണ്ട്. ഭാവിയില്‍ അവര്‍ക്കും ഈ ആനുകൂല്യം വകവെച്ചുകൊടുക്കേണ്ടി വരുമെന്ന ആശങ്കയെ തള്ളിക്കളയാനാവില്ല. 'ഇന്‍സെസ്റ്റ്' (Incest) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വളരെ അടുത്ത രക്തബന്ധമുള്ളവര്‍ (പിതാവ്, മക്കള്‍, മാതാവ്, സഹോദരങ്ങള്‍) തമ്മിലുള്ള ലൈംഗിക ബന്ധം ഇത്തരത്തിലുള്ള ഒന്നാണ്. ഇന്‍സെസ്റ്റ് വിവാഹം രാജ്യത്തെ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് മാത്രമല്ല സ്പെഷല്‍ മാരേജ് ആക്റ്റ് (1954) അനുസരിച്ചും കുറ്റകരമാണ്. ദമ്പതികളാണെങ്കില്‍ പോലും പരസ്യമായ ലൈംഗിക വേഴ്ച കുറ്റകരമാണെന്ന് ഇന്ത്യന്‍ പീനല്‍ കോഡ് രേഖപ്പെടുത്തുന്നുണ്ട്. സ്വവര്‍ഗരതി, ഇന്‍സെസ്റ്റ്, പരസ്യമായ ലൈംഗികവേഴ്ചകള്‍ തുടങ്ങിയവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില മാനസിക പ്രശ്‌നങ്ങളാണ്. ഇപ്പോള്‍ സ്വവര്‍ഗരതിക്ക് 'ന്യൂനപക്ഷ അവകാശങ്ങളുടെ' പേരില്‍ നിയമസാധുത നല്‍കിക്കഴിഞ്ഞാല്‍ ഭാവിയില്‍ മേല്‍ സൂചിപ്പിച്ചതുപോലെയുള്ള മറ്റു ലൈംഗിക വൈകൃതങ്ങള്‍ക്കും അവകാശങ്ങള്‍ ഉന്നയിച്ചേക്കാം. 

വളരെ ഗുരുതരമായ ആരോഗ്യ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ലൈംഗിക വൈകൃതങ്ങളെ കേവലം അവകാശങ്ങളായി കാണാതെ അവക്ക് അടിമപ്പെട്ട സമൂഹങ്ങളെ ശരിയായ മാനസിക നിലയിലേക്കും സദാചാര ധാര്‍മിക മൂല്യങ്ങളിലേക്കും നയിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കാനാണ് ഉത്തരവാദപ്പെട്ട രാഷ്ട്ര സംവിധാനങ്ങള്‍ ശ്രമിക്കേണ്ടത്. ഇല്ലെങ്കില്‍ സ്വന്തം മാതാവിനെപ്പോലും വ്യഭിചരിക്കാന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടുന്ന ഒരു 'മൃഗീയ ന്യൂനപക്ഷം' അനതിവിദൂരമല്ലാത്ത ഭാവിയില്‍ ജനിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. രാജ്യം ഇതുവരെ നേടിയെടുത്ത സദാചാര ചിന്തകളെ തകര്‍ത്തെറിയുന്ന വൈദേശിക സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള നിര്‍ദേശമാണ് കോടതികള്‍ ഒരു ഭരണകൂടത്തിന് നല്‍കേണ്ടത്. 

പ്രകൃതിവിരുദ്ധമായ സ്വവര്‍ഗഭോഗവും വ്യഭിചാരവും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യലും പാതയോരങ്ങളില്‍ പരസ്യമായി സ്ത്രീകള്‍ വ്യഭിചരിക്കപ്പെടുന്നതുമെല്ലാം നമ്മുടെ രാജ്യത്ത് വ്യാപകമാവുന്ന തരത്തില്‍ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ശക്തമായ ബോധവല്‍ക്കരണം മാത്രമാണ് പരിഹാരമായിട്ടുള്ളത്. സാമൂഹിക തിന്മകള്‍ക്കെതിരെ ദൈവഭയവും മതബോധവും സാമൂഹികപ്രതിബദ്ധതയുമുള്ളവരെല്ലാം ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. നമ്മുടെ രാജ്യം നേടിയെടുത്ത സനാതന ധാര്‍മിക മൂല്യങ്ങള്‍ കൈവിട്ടുപോവാതിരിക്കാന്‍ അത് മാത്രമാണ് പരിഹാരം. കൃത്യമായ ദിശാബോധം കൈവരിച്ച് നമ്മുടെ ഭരണകൂടങ്ങള്‍ക്കും ന്യായാധിപര്‍ക്കും നിയമപാലകര്‍ക്കും പൊതുസമൂഹത്തിനും ഉന്നതമായ സംസ്‌കാരങ്ങള്‍ വീണ്ടെടുത്തുകൊണ്ട് പ്രകാശം പരത്താന്‍ സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.