മുസ്‌ലിമിന്റെ രാജ്യസ്‌നേഹം

ഡോ. അബ്ദുറസാഖ് സുല്ലമി

2018 ജൂണ്‍ 09 1439 റമദാന്‍ 24
ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുക എന്നത് ഓരോരത്തരുടെയും കടമയാണ്. മക്കയില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ജബലുല്‍ ഹിന്ദിന്റെ മുകളില്‍ കയറി ഗദ്ഗദ കണ്ഠനായി യാത്രാമൊഴി നടത്തിയ പ്രവാചകനില്‍ വിശ്വാസികള്‍ക്ക് മാതൃകയുണ്ട്. എന്നാല്‍ സ്വന്തം നാടിനെ സ്‌നേഹിക്കേണ്ടത് അന്യ നാടിനെ വെറുത്തു കൊണ്ടല്ല എന്ന പാഠം ഇന്ന് പലരും മറന്നു പോവുന്നു.

നാം ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുക എന്നത് നമ്മുടെ കടമയാണ്. അതില്‍ മുസ്‌ലിം രാഷ്ട്രം, മതേതര രാഷ്ട്രം എന്ന വ്യത്യാസമില്ല. ഹിജ്‌റയുടെ വേളയില്‍ മുഹമ്മദ് നബി ﷺ മക്കവിട്ട് പോകുമ്പോള്‍ ജബലുല്‍ ഹിന്ദിന്റെ മുകളില്‍ കയറിനിന്ന് ഇപ്രകാരം പറഞ്ഞു: ''മക്കാ...! നീയാണ് എനിക്കേറ്റവും പ്രിയപ്പെട്ട നാട്. പക്ഷേ, ഈ ജനങ്ങള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ നാടു വിട്ട് പോകുകയില്ലായിരുന്നു.''

മദീനയില്‍ ജീവിക്കുന്ന കാലത്ത് പ്രവാചകന്‍ ﷺ ഉഹ്ദ്മലയിലേക്ക് വേഗത്തില്‍ യാത്രചെയ്തുവരുമായിരുന്നു. 'ഉഹ്‌ദേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ സ്വന്തം നാടിനെ സ്‌നേഹിക്കേണ്ടത് മറ്റു നാടുകളെ വെറുത്തുകൊണ്ടല്ല. നമ്മുടെ നാടിന്റെ ക്ഷേമവും ഐശ്വര്യവും നാം കാത്ത് സൂക്ഷിക്കണം. നമ്മുടെ സമയവും സമ്പത്തും അധ്വാനവും പാഴാക്കിക്കളയരുത്. പഠനത്തില്‍ നമുക്കും നാടിനും ഉപയോഗപ്പെടുന്ന കോഴ്‌സ് തെരഞ്ഞെടുക്കണം.

മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് വിചാരിച്ച് മാറിനില്‍ക്കാതെ സ്വന്തം നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി നമ്മളാല്‍ കഴിയുന്ന ധര്‍മം നിര്‍വഹിക്കണം. മുസ്‌ലിംകളോട് ശത്രുത വെച്ചുപുലര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണുള്ളത്. മനുഷ്യസൗഹാര്‍ദവും സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ അമുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും. അങ്ങനെയുള്ളവരോട് വിദ്വേഷം പുലര്‍ത്താതെ, നന്മചെയ്തു ജീവിക്കണമെന്ന് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്  നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 60:8). 

സമാധാന കാംക്ഷികളെ ശത്രുക്കളാക്കുന്ന തരത്തിലുള്ള ഒരു അവിവേക പ്രവൃത്തിയും നമ്മില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. എല്ലാ മനുഷ്യരുടെയും ആദി പിതാവ് ആദം നബി(അ)യാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതര മതസ്ഥരുടെ ആരാധനാ സ്വാതന്ത്ര്യം ഓരോരുത്തരും അംഗീകരിച്ചുകൊടുക്കണം. സ്വന്തം മതമനുസരിച്ചു ജീവിക്കുന്നത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും സമാധാനത്തെയും തകര്‍ത്തുകൊണ്ടാവരുത്. ഏകദൈവ വിശ്വാസ(തൗഹീദ്)ത്തിന് വിരുദ്ധമായ ഒരു ആരാധനാ കര്‍മത്തിലോ ആഘോഷത്തിലോ പങ്കാളിയാകുവാന്‍ ഒരു മുസ്‌ലിമിന് അനുവാദമില്ല. അത് സ്വസമുദായത്തിന്റെതായാലും ഈ ആദര്‍ശം പാലിക്കണം. ഒരു വ്യക്തി ഏത് മതക്കാരനാവട്ടെ, അവന് ഭൗതിക ലോകത്ത് എന്തെങ്കിലും ഒരു അപകടം പറ്റാന്‍ സാധ്യതയുണ്ട് എന്ന് നാം അറിയുന്നുവെങ്കില്‍ അത് അവന് മുന്നറിയിപ്പ് നല്‍കി രക്ഷപ്പെടുത്തല്‍ നമ്മുടെ കടമയാണ്. അതുപോെല തന്നെ ശാശ്വതമായ പരലോകത്തില്‍ നരകത്തില്‍ അകപ്പെടാതെ സ്വര്‍ഗത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുകയും അതിനാവശ്യമായ മുന്നറിയിപ്പുകളും ഉപദേശങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്യല്‍ നമ്മുടെ കടമയാണ്. അവര്‍ക്ക് വെറുപ്പുണ്ടാകുമെന്ന് കരുതി അവരോട് അത് പറഞ്ഞ് കൊടുത്തില്ലെങ്കില്‍ അത് അവരോട് നാം ചെയ്യുന്ന വഞ്ചനയാണ്. അതിന് മുതിരുമ്പോള്‍ എനിക്ക് കേള്‍ക്കേണ്ട, വായിക്കുവാന്‍ താല്‍പര്യമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെങ്കില്‍ പിന്നെ നിര്‍ബന്ധിക്കേണ്ടതുമില്ല. അവരുമായുള്ള മാനുഷികബന്ധം തുടരുകയും വേണം. 

അഴിമതിയിലോ കളവിലോ ഭീകരതയിലോ വര്‍ഗീയതയിലോ സ്വന്തം സമുദായത്തില്‍ പെട്ടവരാണെന്നു കരുതി സഹകരിക്കരുത്. സ്വന്തം വിഭാഗത്തില്‍ പെട്ടവനെ തിന്മയില്‍ പിന്തുണക്കുന്നതാണ് വര്‍ഗീയത എന്ന പ്രവാചകവചനം പ്രത്യേകം ഓര്‍ക്കുക. ഈനാടിന്റെ മണ്ണും വെള്ളവും സമാധാനം നിറഞ്ഞ സാമൂഹ്യഘടനയും കാത്തുസൂക്ഷിക്കുവാന്‍ എല്ലാവിഭാഗത്തില്‍ പെട്ടവരും സഹകരിക്കണം. ഇന്ത്യയുടെ സമാധാനത്തിനും സൗഹാര്‍ദത്തിനും മതേതരത്വത്തിനും എതിരായി ശത്രുക്കളും വര്‍ഗീയക്കോമരങ്ങളും ഒരുക്കുന്ന ചതിക്കുഴികളെയും കുതന്ത്രങ്ങളെയും മനസ്സിലാക്കുക. ആവേശം മൂത്ത് ചതിയില്‍പെട്ട്‌പോയ ശേഷം ബോധം വന്നിട്ട് കാര്യമില്ല. 

ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും പാര്‍സിയും ജൈനനും മതമില്ലാത്തവനും തമ്മില്‍ മനുഷ്യ സൗഹാര്‍ദം കാത്ത് സൂക്ഷിക്കുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്ത ഒഴിവാക്കുക. ഭാഷയുടെയോ ജാതിയുടെയോ മതത്തിന്റെയോ സംസ്ഥാനത്തിന്റെയോ പേരിലുള്ള കുടുസ്സായ വര്‍ഗീയതയില്‍ പെട്ട് മനസ്സുകളെ പരസ്പരം അകറ്റരുത്.

ഓഫീസ് പ്യൂണ്‍ മുതല്‍ രാഷ്ട്രത്തലവന്‍ വരെയുള്ളവര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചവരായാലും താന്‍ പൊതുഖജനാവില്‍ നിന്ന് ഒറ്റ രൂപ പോലും അനര്‍ഹമായി നേടിയെടുക്കുകയോ അനര്‍ഹമായ ആനുകൂല്യം അനുഭവിക്കുകയോ ചെയ്യുകയില്ല എന്ന നിലപാടില്‍ മരണം വരെ അചഞ്ചലമായി ഉറച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.

ലോകത്തില്‍ ഇന്ത്യയെ പോലെ ഇത്രയധികം വൈവിധ്യങ്ങള്‍ ഉള്ള മറ്റൊരു രാഷ്ട്രം കാണാന്‍ കഴിയില്ല. ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ഈ നാട്ടിലെ പൗരന്മാര്‍ എന്ന നിലയില്‍ ഒരു ഐക്യത്തിന്റെ വികാരം നമുക്കുണ്ടാവണം. അതേസമയം ഒരേ ആദര്‍ശവും ആശയവും പലര്‍ത്തുന്നവര്‍ തമ്മില്‍ പ്രത്യേക ഐക്യം ഉണ്ടാവുക എന്നതും സ്വഭാവികമാണ്. ഒരു കൂട്ടരോട് ഐക്യമുണ്ട് എന്ന് വിചാരിച്ച് മറ്റുള്ളവരെ വെറുക്കേണ്ടതില്ല. സ്വന്തം വീടിന്റെ വൃത്തിയും സുരക്ഷിതത്വവും കാത്ത്‌സൂക്ഷിക്കുന്നത് പോലെ നമ്മുടെ രാഷ്ട്രത്തിന്റെ വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കണം.

ഇന്ത്യയിലെ ജനാധിപത്യസംവിധാനം വേണ്ടവിധം ഉപയോഗപ്പെടുത്തണം. ഇലക്ഷനില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും നാം മാറിനിന്നാല്‍ അത് അനര്‍ഹരും അപകടകാരികളുമായവര്‍ക്ക് അധികാരത്തില്‍ വരാന്‍ സൗകര്യം ചെയ്തു കൊടുക്കലായിരിക്കും. 

വര്‍ഗീയവിദ്വേഷത്തിന്റെ വക്താക്കളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സമാധാനകാംക്ഷികളായ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നീങ്ങണം. മതേതരവിരുദ്ധരും മതേതര അനുകൂലികളും തമ്മില്‍ നേരിട്ട് മത്സരത്തിന് രംഗമൊരുക്കണം.

മതസ്വാതന്ത്യവും സമാധാനവും ഉള്ള നാട്ടില്‍ നിന്ന് ഒളിച്ചോടി വമ്പിച്ച കലാപങ്ങള്‍ നടക്കുന്നതും വ്യക്തിസ്വാതന്ത്ര്യമില്ലാത്തതുമായ രാജ്യങ്ങളിലേക്ക് പോകുന്നതും വമ്പിച്ച വിഡ്ഢിത്തമാണ്. അത്തരം ചിന്താഗതിയുള്ളവര്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല എന്നതാണ് വസ്തുത. 

ഈ നാട് ഒരിക്കലും നന്നാകില്ല എന്ന് പറഞ്ഞ് നടക്കുന്നതിന് പകരം ഈ നാടിന്റെ നന്മ വീണ്ടെടുക്കാന്‍ എന്ത് പങ്കാണ് താന്‍ നിര്‍വഹിച്ചത് എന്ന് സ്വന്തത്തോട് ചോദിക്കുക. കുരിരുട്ടുള്ള ഒരു റൂമിലിരുന്നുകൊണ്ട് ഇരുട്ടിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഒരു മെഴുകുതിരിയെങ്കിലും കത്തിച്ച്‌വെക്കുക. എങ്കില്‍ അതിന്റെ വെളിച്ചം തനിക്കും മറ്റുള്ളവര്‍ക്കും ഉപകരിക്കും. മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാവും. അതിന് പകരം കത്തിച്ച മെഴുകുതിരി ഊതുന്നവരായി നാം മാറാതിരിക്കുക.

പഞ്ചായത്തോ സംസ്ഥാനമോ രാഷ്ട്രമോ ഭരിക്കുന്നത് ഏത് സര്‍ക്കാരായാലും രാജ്യം നമ്മുടേതാണ് എന്നോര്‍ക്കുക. ഹര്‍ത്താലും ബന്ദും പണിമുടക്കും രാഷ്ട്രത്തെ തകര്‍ക്കാനേ ഉപകരിക്കു. രാഷ്ട്രത്തിന്റെ പൊതുഖജനാവിന്റെ നഷ്ടം നമ്മുടെ നഷ്ടമാണ്; മന്ത്രിമാരുടെ നഷ്ടമല്ല എന്നോര്‍മ വേണം. 

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത്, സാധാരണക്കാരും പരമ ദരിദ്രരും ഉള്‍പെട്ട ജനങ്ങളുടെ നികുതിപ്പണം വന്‍ പെന്‍ഷനായി മാസാന്തം വാങ്ങി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്നവര്‍ 'ഞങ്ങള്‍ പേരക്കുട്ടികളെ നോക്കി റിട്ടയര്‍മെന്റ് ജീവിതം കഴിച്ച് കുട്ടി' എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണനാളില്‍ രക്ഷപ്പെടാന്‍ കഴിയുമോ എന്ന് നാം ചിന്തിക്കണം.

രണ്ട് അണുബോംബുകളും നിരവധിഭൂകമ്പങ്ങളും കൊണ്ട് തകര്‍ത്തെറിയപ്പെട്ട ജപ്പാന്‍ ലോകത്തിന്റെ മുമ്പില്‍ ടെക്‌നോളജിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അവിടുത്തെ ഓരോ പൗരന്റെയും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ഒരൊറ്റ ജപ്പാന്‍കാരനും യാത്രചെയ്യുമ്പോള്‍ പോലും സമയം വെറുതെ പാഴാക്കുകയില്ല. രാവിലെ മുതല്‍ രാത്രിവരെ പീടികത്തിണ്ണയിലും ബസ് വെയ്റ്റിംഗ് ഷെഡ്ഡിലും വിലപിടിച്ച മൊബൈലുമായി സമയം കളയുന്ന യുവസമൂഹം സ്വന്തത്തിനും രാജ്യത്തിനും എത്ര മാത്രം നഷ്ടമാണ് വരുത്തിവെക്കുന്നത് എന്ന് അവര്‍ അറിയുന്നില്ല.

കൃഷിയും ബിസ്‌നസും അധ്യാപനവും സാമൂഹ്യസേവനവും രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കായി പ്രവര്‍ത്തിക്കലുമെല്ലാം പൗരന്മാരുടെ കര്‍ത്തവ്യമാണ്. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ത്തും മണല്‍വാരി നദികളെ നശിപ്പിച്ചും സമൂഹത്തില്‍ നാശം വിതറിയും ധൂര്‍ത്തും പൊങ്ങച്ചവുമായി നടന്നും കഴിച്ചുകൂട്ടുന്നവര്‍ സ്വന്തത്തെയും നാടിനെയും നാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

സ്വന്തം വീടുകളിലെയോ കടയിലെയോ വെയ്സ്റ്റുകള്‍ സ്വന്തം സ്ഥലത്ത് സംസ്‌കരിക്കേണ്ടതിന് പകരം പൊതുസ്ഥലത്തും റോഡ്‌സൈഡിലും കൊണ്ടുവന്ന് നിക്ഷേപിച്ച് മറ്റുള്ളവരുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന ദുഷ്ടരെ സര്‍ക്കാര്‍ പിടികുടിയില്ലെങ്കിലും അല്ലാഹു പിടികൂടുമെന്നറിയുക. 

ഓരോ പൗരനും അലസത കൈവെടിഞ്ഞ് തന്നാല്‍ കഴിയുന്ന നന്മകള്‍ തനിക്കും കുടുംബത്തിനും സമുദായത്തിനും രാഷ്ട്രത്തിനും വേണ്ടി ചെയ്യുക. തകര്‍ച്ചയില്‍ നിന്ന് സ്വന്തം നാടിനെ കരകയറ്റാന്‍ മറ്റാരെയും കാത്തുനില്‍ക്കാതെ പ്രവര്‍ത്തിക്കുക. വിദ്വേഷവും പകയും പാരവയ്പും അസൂയയും മാറ്റിവെച്ച്, സര്‍ക്കാറിനെയും സമൂഹത്തെയും കുറ്റപ്പെടുത്തി സമയം കഴിച്ചുകൂട്ടുന്നതിന് പകരം ഈ ലോകത്തും പരലോകത്തും ജീവിതം ധന്യമാക്കാന്‍ ഉതകുന്ന വിശ്വാസത്തിലും സല്‍പ്രവര്‍ത്തനങ്ങളിലും മുഴുകുക.

''...ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല'' (ക്വുര്‍ആന്‍ 13:11).