ജല സംരക്ഷണം സമൂഹ ബാധ്യത

മുജീബ് ഒട്ടുമ്മൽ

2022 ഏപ്രിൽ 09, 1442 റമദാൻ 07
മീനച്ചൂടിൽ തിളച്ചുമറിയുകയാണ് കേരളം. ജലസ്രോതസ്സുകൾ പലതും വറ്റിത്തുടങ്ങി. പ്രളയം കൊണ്ട് പരീക്ഷിക്കപ്പെട്ട ജനത വറുതിയിലേക്ക് എടുത്തെറിയപ്പെടുമോ എന്ന് കണ്ടറിയണം. കൃത്യമായ ജലവിനിയോഗ നയങ്ങൾ രൂപപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, സ്രഷ്ടാവ് കനിഞ്ഞ് നൽകിയ അനുഗ്രഹ വർഷത്തിന് നന്ദി കാണിച്ചില്ല എന്നതും ഈ ദുരിതത്തിന് കാരണമായി വിലയിരുത്തേണ്ടതുണ്ട്.

ലോകപ്രശസ്തമായ വെള്ളച്ചാട്ടം സ്വന്തമായുള്ള നാടാണെങ്കിലും അതിരപ്പിള്ളിയില്‍ കുടിവെള്ളം കണികാണാനില്ല. 3 വാര്‍ഡുകളിലായി 350ലേറെ കുടുംബങ്ങള്‍ക്കു പൈപ്പിലൂടെ കുടിവെള്ളമെത്തിയിട്ട് 7 മാസമായത്രെ! മുണ്ടോലി പുനരധിവാസ കോളനി, വെറ്റിലപ്പാറ പുനരധിവാസ മേഖല, പിള്ളപ്പാറ പട്ടികവര്‍ഗ കോളനി എന്നിവിടങ്ങളിലാണു ജനം കുടിവെള്ള ക്ഷാമത്തില്‍ വലയുന്നത്. അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്തെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും വെള്ളക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മുണ്ടോലി കോളനിയില്‍ കുടിവെള്ളം മുട്ടിയ 35 വീട്ടുകാര്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള മലയിലെ ഉറവയില്‍നിന്നു പൈപ്പിട്ടു കുടിവെള്ളം എത്തിക്കേണ്ട ഗതികേടിലാണ്. ചൂടുകൂടിയതോടെ പകല്‍സമയത്ത് ഉറവയിലെ വെള്ളം കുറഞ്ഞു. ഇതോടെ രാത്രിയില്‍ ഉറക്കമിളച്ചു കാത്തിരുന്ന് ഊഴമനുസരിച്ചു വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലായി നാട്ടുകാര്‍. വെള്ളമെത്തിക്കുന്ന പൈപ്പ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊട്ടുന്നതും പതിവാണ്. ഇങ്ങനെ സംഭവിക്കുമ്പോഴെല്ലാം കാട്ടിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചു വെള്ളം തലയിലേറ്റി കൊണ്ടുവരണം. ആഫ്രിക്കയിലെ മനോഹരമായ വിക്ടോറിയ വെള്ളച്ചാട്ടത്തിനരികെ താമസിക്കുന്നവര്‍ അനുഭവിക്കുന്ന ജലക്ഷാമത്തെ അനുസ്മരിപ്പിക്കുംവിധം കേരളത്തിന്റ ജലദൗര്‍ലഭ്യം ഭീതിപ്പെടുത്തുന്നുവെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ജലാടിയന്തിരാവസ്ഥ എന്ന് വിശേഷിപ്പിക്കുന്ന ‘ഡേ സീറോ’ പ്രഖ്യാപിക്കുമെന്ന ഭീതിയില്‍ കഴിയുകയാണ് അവിടത്തെ ജനത.

കിലോമീറ്ററുകള്‍ താണ്ടി വരണ്ടഭൂമിയിലൂടെ കലവുമേന്തി നടന്നുനീങ്ങുന്നവരുടെ ചിത്രങ്ങള്‍ നമ്മുടെ കണ്ണുകളിലിന്നും വേദനയാണ്.

‘വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രെ!’ എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുമാറ് 97 ശതമാനവും വെള്ളത്താല്‍ വലയം ചെയ്യപ്പെട്ട ഭൂമിയില്‍ ദാഹജലത്തിനായുള്ള ഓട്ടത്തിനിടയില്‍ വാടിത്തളര്‍ന്ന ജീവിതങ്ങളും ധാരാളമുണ്ട്.

കേരളത്തിലെ മഹാപ്രളയങ്ങളില്‍ കെടുതിയനുഭവിച്ചതിന്റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്നിട്ടും ശുദ്ധജലത്തിനുവേണ്ടി കേഴുന്ന പ്രദേശങ്ങള്‍ അധികരിച്ച് വരുന്നു. പ്രകൃതിയിലെ വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിനു പകരം അത്യാര്‍ത്തിയില്‍ ശുദ്ധജല സ്രോതസ്സുകള്‍ പോലും മലിനമാക്കപ്പെടുന്നവിധം അശ്രദ്ധയിലാണ്ട ജീവിതമാണിന്ന് മനുഷ്യന്‍ നയിക്കുന്നത്. പരസ്പരം പങ്കുവയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ജലം ഇന്ന് അമിതോപയോഗത്തിലും ഉപഭോഗത്വരയാലുള്ള മാലിന്യങ്ങളിലും വറ്റിവരണ്ടുണങ്ങുകയാണ്. ജലത്തിന്റെ അമൂല്യതയും പ്രാധാന്യവും തിരിച്ചറിയുമാറ് ശുദ്ധജലം ക്രമേണ കുറഞ്ഞ് വരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

വെള്ളം മഹത്തായ അനുഗ്രഹം

വെള്ളത്തില്‍നിന്നാണ് സര്‍വജീവികളുടെയും ഉത്ഭവം: ‘‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?’’(ക്വുര്‍ആന്‍ 21:30).

‘‘അവന്‍തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു’’ (ക്വുര്‍ആന്‍ 25:54)

മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഉപജീവനത്തിനാവശ്യമായ സസ്യലതാദികളും പഴവര്‍ഗങ്ങളും ഫലങ്ങളുമെല്ലാം വെള്ളം മുഖേനയാണ് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.

‘‘അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അതുമുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും അനന്തരം അതില്‍നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു). അവയുടെ കായ്കള്‍ കായ്ച്ചുവരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുര്‍ആന്‍ 6:99).

‘‘നീ കണ്ടില്ലേ; അല്ലാഹു ആകാശത്തുനിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്’’ (ക്വുര്‍ആന്‍ 35:27).

‘‘നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അതുമുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ത്തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്’’ (ക്വുര്‍ആന്‍ 39:21).

ശബ്ദത്തെക്കാള്‍ ഏഴ് ഇരട്ടി വേഗതയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങളും കോണ്‍കോഡുകളും ഉപയോഗിച്ച് സഞ്ചരിക്കുന്ന ആധുനിക മനുഷ്യന്റ പുരോഗതി വിവരണാതീതമാണ്. അന്യഗ്രഹങ്ങളിലേക്ക് വിനോദസഞ്ചാരം നടത്താനും ശൂന്യാകാശത്ത് സ്റ്റാര്‍ ഹോട്ടലുകള്‍ പണിയാനുമുള്ള അവന്റ ബൗദ്ധിക വികാസങ്ങളിലും സമാനതകളില്ലാത്തവിധം പുരോഗതിയുണ്ടായിട്ടുണ്ട്. എന്നിട്ടും മണ്ണിനും ജീവനുമാവശ്യമായ ജലത്തിന്റെ അതിരൂക്ഷതയെ അതിജയിക്കാനാകുന്നില്ല. ദാഹജലത്തിന്നായി കേഴുന്ന ജീവജാലങ്ങള്‍ക്ക് ആശ നല്‍കി ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേഘപാളികളില്‍നിന്ന് മഴ പെയ്തിറങ്ങുമെന്ന പ്രതീക്ഷയിലും ഒരു തുള്ളി പൊഴിക്കാതെ എങ്ങോ പോയ് മറയുന്ന കാര്‍മേഘങ്ങളുടെ ചലനവും മനുഷ്യന്റ നിസ്സ ഹായവസ്ഥ പറഞ്ഞുതരുന്നു.

പ്രകൃതിയിലെ പ്രതിഭാസങ്ങളെല്ലാംതന്നെ മനുഷ്യനിയന്ത്രണത്തിനതീതമാണ്. ആര്‍ത്തലച്ച് പെയ്തിറങ്ങുന്ന പേമാരിയെ തടുക്കാന്‍ മനുഷ്യന്‍ അശക്തനാണ്. വരണ്ടുണങ്ങിയ മണ്ണിന് ഈര്‍പ്പം നല്‍കുവാനും ഒരാള്‍ക്കും സാധ്യവുമല്ല.

അല്ലാഹു പറയുന്നു: ‘‘അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി’’ (ക്വുര്‍ആന്‍ 13:17).

‘‘അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതിൽ നിന്നാണ് നിങ്ങളുടെ കുടിനീര്. അതിൽ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേയ്ക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്’’ (ക്വുര്‍ആന്‍ 16:10).

‘‘അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും അത് മൂലം ഭൂമിയെ അത് നിര്‍ജീവമായിക്കിടന്നതിന് ശേഷം അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്’’(ക്വുര്‍ആന്‍ 16:65).

‘‘അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു’’ (ക്വുര്‍ആന്‍ 22:63).

ജലസമൃദ്ധി നിലനിര്‍ത്താന്‍ ചില പാഠങ്ങള്‍

ജലക്ഷാമം അതിരൂക്ഷമാകുന്നതിന് പല കാരണങ്ങള്‍ വിസ്തരിക്കുന്നുണ്ട്. മനുഷ്യന്റ കരവിരുതുകളാലുള്ള വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉല്‍പന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവല്‍കരണവുമെല്ലാം അതില്‍ എണ്ണിപ്പറയുന്ന ചില കാരണങ്ങളാണ്.

ജനസാന്ദ്രത കൂടുന്നതിനാല്‍ വെള്ളത്തിന്റ ഉപയോഗം അധികരിക്കുന്നുവെന്നും അതിനാല്‍ ജലക്ഷാമം രൂക്ഷമാകുന്നതിന്റ ഒരു കാരണം ജനപ്പെരുപ്പമാണെന്നും വിലയിരുത്തുന്ന ‘വര്‍ഗശത്രുക്കളു’മുണ്ട്. ജനപെരുപ്പം കൂടിയ രാഷ്ട്രങ്ങളിലെ ജലസമൃദ്ധിയും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലെ വരള്‍ച്ചയും ഇത്തരം കണ്ടെത്തലുകളില്‍ അബദ്ധമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന വസ്തുതയാണ്. എന്നാല്‍ ജലസമൃദ്ധിക്കായി ദൈവിക മതമായ ഇസ്‌ലാം ചില പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. അതിലൊന്ന് യഥാര്‍ഥ വിശ്വാസവും സൂക്ഷ്മതാബോധവുമാണ്.

‘‘ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി’’ (ക്വുര്‍ആന്‍ 7:96).

ഇമാം സഅ്ദി(റഹി) ഈ വചനത്തെ ഇങ്ങനെ വിശദീകരിക്കുന്നു: ‘‘ആ നാടുകളിലുള്ളവര്‍ അവരുടെ വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും രഹസ്യമായും പരസ്യമായും സൂക്ഷ്മത പുലര്‍ത്തുകയും നിഷിദ്ധങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹു അവരുടെമേല്‍ ആകാശത്തുനിന്ന് അനുഗ്രഹം വര്‍ഷിക്കുമായിരുന്നു. അവരുടെമേല്‍ മഴ പെയ്യിപ്പിക്കുകയും സസ്യലതാദികള്‍ മുളപ്പിക്കുകയും ഐശ്വര്യപൂര്‍ണമായ ജീവിതം പ്രദാനം ചെയ്യുകയും ചെയ്യുമായിരുന്നു.’’

രണ്ടാമത്തെത് മതത്തില്‍ നേരെചൊവ്വേ നിലനില്‍ക്കലാണ്. അല്ലാഹു പറയുന്നു:

‘‘ആ മാര്‍ഗത്തില്‍ (ഇസ്‌ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്’’ (ക്വുര്‍ആന്‍ 72:16).

‘‘തൗറാത്തും ഇന്‍ജീലും അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്തുനിന്നും കാലുകള്‍ക്ക് ചുവട്ടില്‍നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ’’ (ക്വുര്‍ആന്‍ 5: 66).

മൂന്നാമത്തെത് പ്രപഞ്ച സ്രഷ്ടാവിനോട് നന്ദിയുള്ളവരാവുക എന്നതാണ്.

ജലം സമൃദ്ധമായുണ്ടെങ്കിലും 97ലധികം ശതമാനവും ഉപ്പുരസം കലര്‍ന്നതും ശുചീകരണത്തിനുപയോഗപ്രദമല്ലാത്തതുമാണല്ലോ! പാനം ചെയ്യാനുള്ള ശുദ്ധജലം വളരെ പരിമിതവുമാണ്. ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ശുദ്ധജലം. അത് ആവശ്യത്തിന് ലഭ്യമാവുകയെന്നത് വലിയ സൗഭാഗ്യവുമാണ്. ഈ അനുഗ്രഹത്തിന് സ്രഷ്ടാവിനോട് നന്ദികാണിക്കുന്നവനായാല്‍ സമൃദ്ധിയായി അനുഗ്രഹം ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഇസ്‌ലാമിക പാഠം. അല്ലാഹു പറയുന്നു:

‘‘നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ)’’ (ക്വുര്‍ആന്‍ 14:7).

‘‘ഒരു ജനവിഭാഗത്തിനു താന്‍ ചെയ്തുകൊടുത്ത അനുഗ്രഹം അവരുടെ സ്വന്തം നിലപാടില്‍ അവര്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നതുകൊണ്ടത്രെ അത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്നതകൊണ്ടും’’ (ക്വുര്‍ആന്‍ 8:53).

ഒരിക്കല്‍ മഴ പെയ്തപ്പോള്‍ നബി ﷺ പറഞ്ഞു: ‘‘ജനങ്ങളില്‍ ഒരു വിഭാഗം നന്ദി ചെയ്യുന്നവരും മറ്റു ചിലര്‍ നന്ദികേട് കാണിക്കുന്നവരുമാണ്. അവരില്‍ ചിലര്‍ മഴയെക്കുറിച്ച് ഇത് അല്ലാഹുവിന്റെ കാരുണ്യമാണെന്ന് പറയും. മറ്റു ചിലര്‍ രാശി കാരണമാണ് മഴ പെയ്യുന്നതും പറയും.’’

അപ്പോള്‍, സൂറത്തുല്‍ വാക്വിഅയിലെ ‘അല്ല, നക്ഷത്രങ്ങളുടെ അസ്തമയ സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു’ എന്ന സൂക്തം മുതല്‍ ‘സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ’ എന്ന സൂക്തംവരെയുള്ള ഭാഗങ്ങള്‍ അവതരിക്കുകയുണ്ടായി എന്ന് ഇബ്‌നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു.

വെള്ളം ശിക്ഷയാകും

അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷക്കത് കാരണമാകുമെന്ന് പൂര്‍വകാല സമൂഹങ്ങളുടെ ചരിത്രങ്ങളില്‍നിന്ന് മനസ്സിലാക്കാനാകും. വെള്ളം അധികമായി വര്‍ഷിച്ചുകൊണ്ടും മഴ ലഭിക്കാതെയും വെള്ളം വറ്റിച്ചുകളഞ്ഞും ഉപ്പുരസമുള്ളതാക്കിയും ശിക്ഷ നല്‍കിയിട്ടുണ്ട്.

നൂഹ് നബി(അ)യുടെ ജനതയെ അമിതമായ മഴ വര്‍ഷിപ്പിച്ചുകൊണ്ട് നശിപ്പിച്ച് കളഞ്ഞു. വിശ്വാസികള്‍ രക്ഷപ്പെടുകയും ചെയ്തു.

അല്ലാഹു പറയുന്നു: ‘‘അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവുംകൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു’’ (ക്വുര്‍ആന്‍ 54:11,12).

സത്യവിശ്വാസികളെ ഭയാനകമായ ശിക്ഷയില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയശേഷം ഇങ്ങനെ പറഞ്ഞു: ‘‘ഭൂമീ, നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി പര്‍വതത്തിനുമേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു’’ (ക്വുര്‍ആന്‍ 11:44).

അഹങ്കാരത്താല്‍ വിശ്വാസികളെ ക്രൂരമായ ശിക്ഷാമുറകള്‍ക്ക് വിധേയമാക്കിയ ധിക്കാരിയായ ഫിര്‍ഔനിനെ കടലില്‍മുക്കി നശിപ്പിച്ചുകളഞ്ഞതും പാഠമായി ഓര്‍ക്കേണ്ടതുണ്ട്.

സമ്പല്‍ സമൃദ്ധിയില്‍ ജീവിച്ചിരുന്ന യമനിലെ സബഅ് ഗോത്രവും ഒരു ദൃഷ്ടാന്തമാണ്. അവര്‍ വെള്ളം അണകെട്ടി ശേഖരിച്ചിരുന്നു. അവര്‍ അനുഭവിക്കുന്ന സമൃദ്ധിക്ക് സ്രഷ്ടാവിനോട് നന്ദിയുള്ളവരാകാന്‍ കല്‍പിക്കപ്പെട്ടു. എന്നാല്‍ അവര്‍ നിഷേധികളും നന്ദികെട്ടവരും ധിക്കാരികളുമായി മാറി. അതിനാല്‍ അവര്‍ക്ക് സംഭവിച്ചതെന്തെന്ന് അല്ലാഹു വിവരിക്കുന്നു:

‘‘തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസകേന്ദ്രത്തില്‍തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും! എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?’’ (ക്വുര്‍ആന്‍ 34:15-17).

മഴ തടയപ്പെടാനുള്ള കാരണങ്ങള്‍

ജനങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും നിഷേധികളാവുകയും ചെയ്യുന്നതിലൂടെ ഈ അനുഗ്രഹം തടയപ്പെടും. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയും സകാത്ത് നല്‍കാതിരിക്കുകയും പാപങ്ങള്‍ അധികരിക്കുകയും ചെയ്യുന്നതിലൂടെ മഴ തടയപ്പെടും. ജലം രുചിയുള്ളതും ഉപയോഗപ്രദവുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. അതിന്റെ രുചിമാറ്റത്തിലൂടെയും ഉപ്പുരസം നല്‍കിയും അതിനെ ഉപയോഗശൂന്യമാക്കി മനുഷ്യന്‍ പരീക്ഷിക്കപ്പെടും.

പശ്ചാത്തപിച്ചും പാപമോചനം തേടിയും വ്യക്തിപരമായ പ്രാര്‍ഥനകളിലൂടെയും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം സംഘടിതമായി നിര്‍വഹിച്ചുമെല്ലാം ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനാകും.

ജല ദുര്‍വിനിയോഗം തടയുക

ഇസ്‌ലാം മിതത്വം ഉല്‍ഘോഷിക്കുന്ന മതമാണ്. അമിതത്വം കാണിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തുകയും അതിന്റെ ഭവിഷത്തിനെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്യുന്നു:

‘‘ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (ക്വുര്‍ആന്‍ 7:31).

‘‘ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍‘’ (ക്വുര്‍ആന്‍ 25:67).

മനുഷ്യന്റെ അതിക്രമം

ജലലഭ്യത നഷ്ടപ്പെടുത്തുന്നവിധം മനുഷ്യന്റെ ഇടപെടല്‍ അതിക്രൂരവും നശീകരണത്തിന് നിദാനവുമാണ്. ജലസ്രോതസ്സുകളെ നശിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. പുഴകളും ആറുകളും കുളങ്ങളുമെല്ലാം പരിചരിക്കുന്നതില്‍ സമൂഹം അലസരും അജ്ഞരുമാണ്. ജലസ്രോതസ്സുകളെ മലിനമാക്കിയാണ് കടുംകൈ ചെയ്യുന്നത്. നിര്‍മാണശാലകളിലെ മാലിന്യങ്ങളും പാഴ്‌വസ്തുക്കളുമെല്ലാം പുഴകളിലും മറ്റും തള്ളുകയാണ്. പ്രകൃതിയിലെ ശുദ്ധജല ഉറവകള്‍പോലും അടച്ചുകളയുന്നു മനുഷ്യര്‍ തള്ളുന്ന മാലിന്യങ്ങള്‍. ജനങ്ങള്‍ ഇതിന്റെ അപകടത്തെക്കുറിച്ച് ബോധവാന്‍മാരായില്ലെങ്കില്‍ വന്‍ദുരന്തമായിരിക്കും സംഭവിക്കുക.

ആവശ്യക്കാര്‍ക്ക് വെള്ളം ദാനംചെയ്യുന്നത് പുണ്യം

ആവശ്യക്കാര്‍ക്ക് വെള്ളം നല്‍കുന്നത് ശ്രേഷ്ഠമായ ദാനധര്‍മമാകുന്നു. മരണപ്പെട്ടുപോയവരുടെ പേരില്‍ ജലവിതരണ പദ്ധതിയുണ്ടാകുന്നത് പോലും പുണ്യമുള്ള കാര്യമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ഒരിക്കല്‍ സഅദ്ബ്‌നു ഉബാദ(റ) നബി ﷺ യോട് ചോദിച്ചു: ‘‘പ്രവാചകരേ! ഉമ്മു സഅദ് മരണപ്പെട്ടിരിക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ ധര്‍മമെന്താകുന്നു?’’ പ്രവാചകന്‍ ﷺ പറഞ്ഞു: ‘‘വെള്ളം.’’ അപ്പോള്‍ അദ്ദേഹം കിണര്‍ കുഴിച്ചു. എന്നിട്ട് പറഞ്ഞു: ‘‘ഇത് ഉമ്മുസഅദിനുള്ളതാകുന്നു’’ (അബുദാവൂദ്).

മിണ്ടാപ്രാണികള്‍ക്ക് വെള്ളം കൊടുക്കുന്നതുപോലും ശ്രേഷ്ഠവും പുണ്യമുള്ളതുമാണ്.

അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം; നബി ﷺ പറഞ്ഞു: ‘‘ഒരിക്കലൊരാള്‍ ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ശക്തമായ ദാഹമുണ്ടായി. അയാള്‍ വഴിയരികില്‍ കണ്ട ഒരു കിണറ്റിലിറങ്ങുകയും വെള്ളം മതിയാവോളം കുടിക്കുകയും ചെയ്തു. കിണറ്റില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ദാഹിച്ചുവലഞ്ഞ ഒരു നായ മണ്ണ് കപ്പുന്നത് കണ്ടു. അലിവ് തോന്നിയ അദ്ദേഹം വീണ്ടും കിണറ്റിലിറങ്ങി ഷൂവില്‍ വെള്ളംനിറച്ച് ആ നായക്ക് നല്‍കി ദാഹം ശമിപ്പിച്ചു. അല്ലാഹു അയാള്‍ക്ക് പാപം പൊറുത്തു കൊടുത്തു.’’ സ്വഹാബികള്‍ ചോദിച്ചു: ‘‘പ്രവാചകരേ, ജീവജാലങ്ങളുടെ കാര്യത്തിലും പ്രതിഫലമോ?’’ പ്രവാചകന്‍ ﷺ പറഞ്ഞു: ‘‘പച്ചക്കരളുള്ള ഏത് ജീവിയിലും പ്രതിഫലമുണ്ട്’’ (ബുഖാരി).

പൊതുകിണര്‍ കുഴിച്ചുനല്‍കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്. നബി ﷺ പറഞ്ഞു: ‘‘ആരെങ്കിലും ഒരു കിണര്‍ കുഴിക്കുകയും അതില്‍നിന്ന് ജീവനുള്ള സൃഷ്ടികളായ ജിന്നോ മനുഷ്യനോ പക്ഷികളോ കുടിക്കുകയും ചെയ്താല്‍ പരലോകത്ത് അല്ലാഹു അയാള്‍ക്ക് പ്രതിഫലം നല്‍കും’’ (ഇബ്‌നു ഖുസൈമ).

കുടിവെള്ളം തടഞ്ഞുവെക്കുന്നത് പാപം

ശുദ്ധജലം ആവശ്യക്കാര്‍ക്ക് നല്‍കാതെ തടഞ്ഞുവെക്കുന്നത് വലിയ കുറ്റമായാണ് ഇസ്‌ലാം ഗണിക്കുന്നത്. അത്തരം ആളുകളെ വിചാരണദിവസം അല്ലാഹു പരിഗണിക്കുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷ ലഭിക്കുകയും ചെയ്യും.

പ്രവാചകന്‍ ﷺ പറഞ്ഞു: ‘‘മൂന്നുവിഭാഗം ആളുകളെ അല്ലാഹു പരലോകത്ത് നോക്കുകയില്ല, അവരെ സംസ്‌കരിക്കുകയുമില്ല, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമുണ്ടായിരിക്കും. അതിലൊരാള്‍, വഴിയില്‍ വെള്ളം കൊണ്ടനുഗ്രഹിക്കപ്പെടുകയു അത് വഴിയാത്രികര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍...’’ (ബുഖാരി)

ആളുകള്‍ക്ക് വെള്ളം നല്‍കാതെ തടഞ്ഞുവെച്ചയാളോട് അല്ലാഹു പരലോകത്തുവെച്ച് പറയുമത്രെ: ‘ഇന്ന് എന്റെ ഔദാര്യം നിനക്ക് ഞാന്‍ തടഞ്ഞിരിക്കുന്നു. നിന്റെ കരങ്ങളിലുണ്ടായിരുന്നത് മറ്റുള്ളവര്‍ക്ക് നീ തടഞ്ഞതുപോലെ’ (ബുഖാരി).

ജലാശയങ്ങള്‍ മലിനമാക്കുന്നതിനെതിരെ പ്രവാചകന്‍ ﷺ താക്കീത് നല്‍കുന്നു: ‘‘കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്’’ (മുസ്‌ലിം). അത്തരമാളുകള്‍ അഭിശപ്തരാണെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.

വുദൂഅ്, കുളി എന്നിവയ്ക്ക് പോലും വെള്ളം മിതമായേ ഉപയോഗിക്കാവൂ എന്ന് പ്രവാചകന്‍ കല്‍പന നല്‍കി.

അതിനാല്‍ ദന്തശുദ്ധി വരുത്തുമ്പോഴും വുദൂഅ് ചെയ്യുമ്പോഴുമെല്ലാം അലസമായി ടാപ്പുകള്‍ തുറന്നിട്ട് വെള്ളം പാഴാക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തണം. വീടുകളിലും പള്ളികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലും മിതമായി വെള്ളമുപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണം. വാഹനം കഴുകുന്നതുപോലെയുള്ള കാര്യങ്ങളിലും വെള്ളം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ജലദാനത്തിനുള്ള മാര്‍ഗങ്ങള്‍

കിണര്‍ കുഴിക്കുക, കുടിവെള്ള സംഭരണികള്‍ സജീകരിക്കുക, പള്ളികളില്‍ പൊതുടാപ്പുകള്‍ സംവിധാനിക്കുക, വാഹനങ്ങളില്‍ കുടിവെള്ളം ശേഖരിച്ച് ആവശ്യക്കാര്‍ക്കെത്തിച്ച് കൊടുക്കുക, പൊതുസ്ഥലങ്ങളില്‍ സൗകര്യപ്പെടുത്തുക... ഇങ്ങന പല മാര്‍ഗവും സ്വീകരിക്കാനാവും. ജന്തുജാലങ്ങള്‍ക്കും പറവകള്‍ക്കും വെള്ളം ലഭിക്കാന്‍ സംവിധാനമൊരുക്കി കാരുണ്യം കാണിക്കാം. മഴവെള്ളസംഭരണ സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഒരുക്കുന്നത് ഏറെ പ്രയോജനപ്രദമാണെന്നതില്‍ സംശയമില്ല.