ഐഹിക ജീവിതത്തിൽ മതിമറക്കരുത്

പത്രാധിപർ

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു മുസ്അബുബ്‌നു ഉമൈര്‍(റ). ദൈവമാര്‍ഗത്തില്‍ എല്ലാം ചെലവഴിച്ച അദ്ദേഹത്തിന് ഒടുവില്‍ വീടുപോലുമില്ലാതെ പള്ളിയുടെ ഒരു ചെരുവില്‍ താമസമാക്കേണ്ടിവന്നു! പ്രവാചകാനുചരന്മാരില്‍ അധികപേരും ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളായിരുന്നു. ദാരിദ്ര്യത്തിലും പരീക്ഷണങ്ങളിലും അടിപതറാതെ ജീവിച്ച് അവര്‍ ലോകത്തിന് മാതൃക കാണിച്ചു.  

അല്ലലും അലട്ടലുമില്ലാതെ, തിന്നും കുടിച്ചും രസിച്ചും ജീവിതം കഴിച്ചുകൂട്ടുക എന്നത് ഏതൊരാളുടെയും ആ്രഗഹമാണ്. പ്രയാസങ്ങള്‍, രോഗങ്ങള്‍, പരീക്ഷണങ്ങള്‍, ദാരിദ്ര്യം- ഇവയെല്ലാം മനുഷ്യന്‍ വെറുക്കുന്നു.

ഐഹികവിഭവ ലഭ്യതയുടെ ആധിക്യം മനുഷ്യനെ ദൈവനിഷേധത്തിലേക്കും അധാര്‍മിക പ്രവര്‍ത്തനങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത്‌കൊണ്ടു തന്നെ സര്‍വവിധ ഭൗതിക സുഖൈശ്വര്യങ്ങളുമുള്ള കാലഘട്ടത്തെക്കാള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇക്കാലമാണ് നല്ലത് എന്ന് പ്രവാചകന്‍ പറഞ്ഞതായി കാണാം.

നബിﷺ പറഞ്ഞു: ''എനിക്കുശേഷം നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാന്‍ ഭയാനകമായി കാണുന്ന ഒരു സംഗതിയത്രെ ഐഹികാഡംബരങ്ങളും അലങ്കാരങ്ങളും നിങ്ങള്‍ക്ക് തുറന്നു കിട്ടുന്നത്'' (ബുഖാരി, മുസ്‌ലിം).

ആഡംബരപൂര്‍ണമായ ജീവിതം ദൈവചിന്തയില്ലാത്ത ഒരവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കും. ആഗ്രഹിക്കുന്നതെന്തും ലഭ്യമാകുന്ന അവസ്ഥയുണ്ടായാല്‍ കൂടുതല്‍ കൂടുതല്‍ വെട്ടിപ്പിടിക്കുവാനുള്ള ത്വരയും വര്‍ധിക്കും. അനുവദനീയം, നിഷിദ്ധം, ധാര്‍മികം, അധാര്‍മികം, സത്യം, അസത്യം, നീതി, അനീതി തുടങ്ങിയ ചിന്തകളൊന്നും അവനെ അലട്ടുകയില്ല. എങ്ങനെയെങ്കിലും കൂടുതല്‍ സമ്പാദിക്കുക, ആസ്വദിക്കുക എന്ന ചിന്തയേ അവനുണ്ടാകൂ.

ഐഹിക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തയുണ്ടാവുക എന്നതാണ് ഇതിന് പരിഹാരം. ഐഹികജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''നിങ്ങള്‍ ഗ്രഹിക്കണം; ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും ധനത്തിലും സന്താനങ്ങളിലും പരസ്പരം അഭിമാനംകൊള്ളലും പെരുമനടിക്കലും മാത്രമാകുന്നു. ഒരു മഴപോലെ. അതുവഴി തഴച്ചു വളരുന്ന സസ്യലതാദികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തുന്നു. പിന്നീടത് വാടുന്നു. അപ്പോഴത് മഞ്ഞ നിറമായിമാറുന്നതു കാണാം. പിന്നീടത് വൈക്കോലായി നുറുങ്ങിപ്പോകുന്നു. പരലോകത്ത് കഠിനശിക്ഷയും അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനവുമുണ്ട്. ഇഹലോകജിവിതം കബളിപ്പിക്കുന്ന ചരക്കു മാത്രമാകുന്നു'' (57:20).

ഭൗതിക സുഖത്തിനുവേണ്ടി മാത്രം ആഗ്രഹിക്കുന്നവരെക്കുറിച്ച് അല്ലാഹു പറയുന്നു: ''...ചില മനുഷ്യരുണ്ട്; ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഇഹത്തില്‍ (നന്മ)തരേണമേ എന്നായിരിക്കും അവര്‍ പറയുക. അവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ല...'' (2:200).

ഉള്ളതില്‍ തൃപ്തിയടുവാനും നന്ദി കാണിക്കുവാനുമാണ് സ്രഷ്ടാവ് ആവശ്യപ്പെടുന്നത്. അങ്ങനെയുള്ളവര്‍ക്ക് അവന്‍ വര്‍ധനവുനല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു:

''നിങ്ങള്‍ നന്ദി കാട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചുതരും. നന്ദികേട് കാട്ടിയാലോ എന്റെ ശിക്ഷ കഠിനമാണ്'' (14:7).