അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുക

പത്രാധിപർ

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

പ്രജകള്‍ എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം തന്നില്‍ നിക്ഷിപ്തമാണെന്ന് ഓരോ ഭരണാധികാരിയും കരുതുന്നു; അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം അമിതമാകുമ്പോഴാണ് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്നത്. അത്തരം ഭരണാധികാരികള്‍ക്ക് തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് അസഹ്യമായിരിക്കും. തങ്ങളെ വിമര്‍ശിക്കുന്നതിനെ രാജ്യദ്രോഹമായി ചിത്രീകരിക്കാനും വിമര്‍ശകരെ തുറുങ്കിലടക്കാനും അവര്‍ മടികാണിക്കില്ല.

എന്നാല്‍ നല്ല ഭരണാധികാരികളും ആഗ്രഹിക്കുക ജനങ്ങള്‍ തങ്ങളൂടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നുതന്നെയായിരിക്കും. ഇത് അഹന്ത കൊണ്ടും മര്‍ക്കടമുഷ്ടി കൊണ്ടും ആകണമെന്നില്ല. തങ്ങള്‍ പഠിച്ച രാഷ്ട്രമീമാംസയുടെ പാഠങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ഭരണ രീതിയാണ് തങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് എന്നതിനാല്‍ ജനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്നായിരിക്കും ശുദ്ധഗതി കൊണ്ട് അവര്‍ ചിന്തിക്കുന്നത്.

തങ്ങളുടെ വിദ്യാര്‍ഥികളെല്ലാം വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും തങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്തിയ മാതൃകയാകണമെന്ന് പല അധ്യാപകരും ആഗ്രഹിക്കുന്നു. യാതൊന്നും മറുത്തു പറയാതെ, കുഴപ്പം പിടിച്ച ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ, കുസൃതികളും കളിതമാശകളും കാണിക്കാതെ, എഴുത്തും വായനയും ഹോംവര്‍ക്കും എല്ലാം കൃത്യമായി നിര്‍വഹിക്കുന്ന സ്ഥിതിയില്‍ എല്ലാ വിദ്യാര്‍ഥികളും ആയാല്‍ ഈ അധ്യാപകര്‍ അത്യധികം സന്തുഷ്ടരായിയിരിക്കും. മാതൃകായോഗ്യര്‍ എന്ന് അറിയപ്പെടുന്നവരും അവാര്‍ഡ് ജേതാക്കളുമൊക്കെയായ മികച്ച ഗുരുനാഥന്‍മാരുടെ മനോഗതിയും ഏറെക്കുറെ ഇങ്ങനെയായിരിക്കും.

തങ്ങളുടെ അണികള്‍ ഏറ്റവുമധികം അച്ചടക്കം പാലിക്കുന്നവരും തങ്ങളുടെ അജണ്ട പൂര്‍ണമായി നടപ്പിലാക്കുന്നവരും ആയിരിക്കണമെന്ന് മിക്ക സംഘടനാ സാരഥികളും ആഗ്രഹിക്കുന്നു. സഹപ്രവര്‍ത്തകരൊക്കെയും തങ്ങളുടെ ചിന്താഗതികളോടും സമീപനങ്ങളോടും പൂര്‍ണമായി യോജിക്കുന്നവരാകണമെന്നും വിശദാംശങ്ങളില്‍ പോലും അവര്‍ വ്യത്യസ്തമായ വീക്ഷണങ്ങളും നിലപാടുകളും പുലര്‍ത്തുന്നവരാകരുതെന്നും അവര്‍ ആഗ്രഹിക്കും. സേ്വഛാധിപത്യ ചിന്താഗതിയുള്ളവരില്‍ മാത്രമല്ല ഈ ആഗ്രഹം ഉണ്ടാവുക. സംഘടനയുടെ കെട്ടുറപ്പും വ്യതിരിക്തതയും കാത്തുസൂക്ഷിക്കുന്നതിനും വീക്ഷണ വ്യത്യാസങ്ങളും വ്യതിയാനങ്ങളും ഉണ്ടാകാതെ സൂക്ഷിക്കുവാനും ഈ ജാഗ്രത അനിവാര്യമാണെന്ന് മനസ്സിലാക്കുന്ന നല്ല സംഘാടകരിലും ഈ ചിന്താഗതി കാണാം. സംഘടനയുടെ കെട്ടുറപ്പിന്റെ കാര്യത്തില്‍ തികഞ്ഞ നിഷ്‌കര്‍ഷത പുലര്‍ത്താതെ  മുന്നോട്ട് നീങ്ങാന്‍ കഴിയില്ല എന്ന നിലപാട് ഉദ്ദേശശുദ്ധിയെ മാനിക്കുന്ന ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല.

 നടേ സൂചിപ്പിച്ച ഭരണാധികാരികളും അധ്യാപകരും സംഘടനാ സാരഥികളും ഒരു മൗലികമായ യാഥാര്‍ഥ്യം വിസ്മരിക്കുന്നു. വ്യക്തികളെ അവരുടെ തനതായ രൂപത്തില്‍ പരിഗണിക്കുകയും അവരുടെ ചിന്താപരവും സ്വഭാവപരവുമായ വ്യതിരിക്തത നിലനിര്‍ത്താന്‍ അനുവദിക്കുകയും ചെയ്താലേ അവര്‍ക്കും അവര്‍ മുഖേന സമൂഹത്തിനും വികാസത്തിനുള്ള മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ കഴിയൂ എന്ന സുപ്രധാന വസ്തുതയാണ് അവര്‍ വിസ്മരിക്കുന്നത്. ഭരണാധികാരികള്‍ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും എതിര്‍ത്തൊന്നും ഉരിയാടാതെ സ്തുതിപാഠകരും റാന്‍മൂളികളുമായി കഴിയുന്ന പ്രജകള്‍ മുഖേന സാമൂഹ്യമാറ്റമോ രാജ്യപുരോഗതിയോ ഉണ്ടാവുകയില്ല എന്ന് മാത്രമല്ല വിമര്‍ശനങ്ങളും തിരുത്തലുകളും നടക്കാത്തതിനാല്‍ ഭരണകൂടം തന്നെ ജീര്‍ണിക്കുകയും അധഃപതിക്കുകയും ചെയ്യുന്നതിന് അവരുടെ നിലപാട് ഇടവരുത്തുകയും ചെയ്യും. ഓരോരുത്തരും അവരവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളും കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞാല്‍, ജനങ്ങളെ നയിക്കുന്നവര്‍ക്കും ഈ തിരിച്ചറിവുണ്ടായാല്‍ എല്ലാവര്‍ക്കും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം നല്‍കുന്നത് വളരെ പ്രയോജനപ്രദമാണ് വ്യക്തമാകും.