സൂറ: സ്വാദ്, ഭാഗം 08
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 മാർച്ച് 16, 1445 റമദാൻ 06
അധ്യായം: 38, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
67. പറയുക: അത് ഒരു ഗൗരവമുള്ള വർത്തമാനമാകുന്നു.
68. നിങ്ങൾ അത് അവഗണിച്ചു കളയുന്നവരാകുന്നു.
69. അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദർഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.
70. ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നൽകപ്പെടുന്നത്.
71. നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം: തീർച്ചയായും ഞാൻ കളിമണ്ണിൽനിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോകുകയാണ്.
72. അങ്ങനെ ഞാൻ അവനെ സംവിധാനിക്കുകയും അവനിൽ എന്റെ ആത്മാവിൽ നിന്ന് ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം.
73. അപ്പോൾ മലക്കുകൾ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു;
74. ഇബ്‌ലീസ് ഒഴികെ. അവൻ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.
75. അവൻ (അല്ലാഹു) പറഞ്ഞു: ഇബ്‌ലീസേ, എന്റെ കൈകൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ?
76. അവൻ (ഇബ്‌ലീസ്) പറഞ്ഞു: ഞാൻ അവനെ(മനുഷ്യനെ)ക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽനിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണിൽനിന്നും സൃഷ്ടിച്ചു.
77. അവൻ (അല്ലാഹു) പറഞ്ഞു: എന്നാൽ നീ ഇവിടെനിന്ന് പുറത്തുപോകണം. തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

67. (പറയുക): അവർക്ക് താക്കീതും മുന്നറിയിപ്പും പ്രചോദനവുമായി. (അത് ഗൗരവമുള്ള വർത്തമാനമാകുന്നു) അതായത്, കർമങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഞാൻ നിങ്ങളോട് പറയുന്നത് വളരെ പ്രാധാന്യമുള്ള ഒരു സന്ദേശമാണ.് അതിന് വളരെയധികം ശ്രദ്ധ നൽകണം. അത് അവഗണിക്കരുത്.
68. എന്നാൽ (നിങ്ങളത് അവഗണിച്ച് കളയുന്നവരാകുന്നു) നിങ്ങളുടെ മുന്നിൽ വിചാരണയോ പ്രതിഫലമോ ശിക്ഷയോ ഇല്ലെന്ന മട്ടിൽ നിങ്ങൾ അതിൽനിന്ന് പിന്തിരിയുകയാണ്.
69,70. ഞാൻ പറയുന്നതിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ, ഞാനറിയിച്ചുതരുന്നതിൽ നിങ്ങൾ ശങ്കിക്കുന്നുവെങ്കിൽ ഞാൻ നിങ്ങളോട് പറയുന്നു; എനിക്കറിവില്ലാത്തതും ഒരു ഗ്രന്ഥത്തിലും ഞാൻ വായിച്ചിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചാണ് ഞാൻ നിങ്ങളോട് പറയുന്നത്. അതേരൂപത്തിൽ, കൂട്ടുകയോ കുറക്കുകയും ചെയ്യാതെ. എന്റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവ് ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നത് തന്നെയാണ്. അതാണ് അല്ലാഹു പറഞ്ഞത്: (അത്യുന്നത സമൂഹത്തെക്കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല) മലക്കുകളെ കുറിച്ച്. (വിവാദം നടത്തിയിരുന്ന സന്ദർഭം) അല്ലാഹു എന്നെ അറിയിക്കുകയും വെളിപ്പെടുത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, ആ വെളിപ്പെടുത്തലിനെക്കുറിച്ചാണ് പറയുന്നത്. (ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നൽകപ്പെടുന്നത്) വ്യക്തമായ താക്കീതു നൽകാൻ വേണ്ടിയാണ് വഹ്‌യ് ലഭിച്ചത്. നബിയെക്കാൾ വലിയ താക്കീതുകാരനില്ല.
71,72. ഉന്നതലോകത്തുള്ളവരുടെ തർക്കത്തെക്കുറിച്ചാണ് തുടർന്ന് അല്ലാഹു പറയുന്നത്. (നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക) വിവരമറിയിക്കുന്ന രൂപമാണിവിടെ.
(തീർച്ചയായും ഞാൻ കളിമണ്ണിൽനിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോകുകയാണ്) അവന്റെ നിർമാണ പദാർഥം കളിമണ്ണായിരിക്കും. (അങ്ങനെ ഞാനവനെ സംവിധാനിക്കുകയും) അതായത് അവന്റെ ശരീരത്തെ ശക്തിപ്പെടുത്തി. അങ്ങനെ ശരീരം പൂർണമായി. (അവനിൽ എന്റെ ആത്മാവിൽ നിന്ന് ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ അവന് സജൂദ് ചെയ്യുന്നവരായി വീഴണം) സൃഷ്ടി പൂർത്തിയാവുകയും ആത്മാവ് അവനിലേക്ക് ഊതുകയും ചെയ്തപ്പോൾ തങ്ങളുടെ രക്ഷിതാവിന്റെ കല്പന അനുസരിക്കാൻ; ആദമിന് ആദരവ് എന്ന നിലക്കും. ശരീരവും ആത്മാവും നൽകി ആദമി(അ)ന്റെ സൃഷ്ടി പൂർത്തിയാപ്പോൾ ആദരണീയരായ മലക്കുകൾ അത് ചെയ്യാൻ തയ്യാറായി. ആദമിനെയും മലക്കുകളെയും അറിവിന്റെ കാര്യത്തിൽ പരീക്ഷിക്കുകയുണ്ടായി. അവരെക്കാൾ അദ്ദേഹത്തിനുള്ള ശ്രേഷ്ഠത വെളിപ്പെട്ടു. അവനവരോട് സുജൂദ് ചെയ്യാൻ കൽപിക്കുകയും ചെയ്തു.
73,74. (അപ്പോൾ മലക്കുകൾ എല്ലാവരും ഒന്നടങ്കം സുജൂദ് ചെയ്തു, ഇബ്‌ലീസൊഴികെ) അവൻ സുജൂദ് ചെയ്തില്ല. (അവൻ അഹങ്കരിക്കുകയും ചെയ്തു) അവൻ തന്റെ നാഥനെ അനുസരിക്കാൻ കഴിയാത്തവിധം അഹങ്കാരിയായിരുന്നു. ആദമിനോടും അവൻ അഹങ്കാരം കാണിച്ചു. (സത്യനിഷേധികളുടെ കൂട്ടത്തിൽ ആവുകയും ചെയ്തു).
75. ഇബ്‌ലീസിനെ ശാസിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: (ഇബ്‌ലീസേ, എന്റെ കൈ കൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ സുജൂദ് ചെയ്യുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്?) അതായത്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. മറ്റു സൃഷ്ടികൾക്കില്ലാത്ത പ്രത്യേകതകൾ നൽകി. അതിനാൽ അദ്ദേഹത്തോട് അഹങ്കാരം കാണിക്കാൻ പാടില്ലായിരുന്നു എന്നർഥം. (നീ അഹങ്കരിച്ചിരിക്കുകയാണോ) ചെയ്യാതിരിക്കുന്നതിലൂടെ. (അതല്ല, നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കയാണോ?) ലോകരിൽ അഹങ്കരിച്ചവരുടെ കൂട്ടത്തിൽ
76. (പറഞ്ഞു) ഇബ്‌ലീസ് തന്റെ രക്ഷിതാവിനെ എതിർത്തുകൊണ്ടും ഖണ്ഡിച്ചുകൊണ്ടും പറഞ്ഞു: (ഞാൻ അവനെക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽനിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണിൽനിന്ന് സൃഷ്ടിച്ചു) അവന്റെ അവകാശവാദമനുസരിച്ച് തീയുടെ മൂലകം കളിമണ്ണിന്റെ മൂലകത്തെക്കാൾ ശ്രേഷ്ഠമാണ്. ഇത് തെറ്റായ തുലനം ചെയ്യലാണ്. അഗ്നി എന്നത് തിന്മ, കുഴപ്പം, അഹങ്കാരം, വിഡ്ഢിത്തം, മര്യാദകേട് എന്നിവയുെട പദാർഥമാണ്. എന്നാൽ കളിമണ്ണ്് മാന്യതയുടെയും വിനയത്തിന്റെയും പര്യായമാണ്. അത് എല്ലാതരം വൃക്ഷങ്ങളെയും ചെടികളെയും ഉൽപാദിപ്പിക്കുന്നു. അത് തീയിനെ ജയിക്കുന്നു. കെടുത്തുകയും ചെയ്യുന്നു. തീയിന് നിലനിൽക്കാൻ എന്തെങ്കിലും വേണം. കളിമണ്ണ് സ്വയം നിലനിൽക്കുന്നു.
താൻ ആദമിനെക്കാൾ ശ്രേഷ്ഠനാണ് എന്ന വാദം അല്ലാഹുവിന്റെ വാക്കാലുള്ള കല്പനയെ എതിർത്ത ദുഷ്ടജനങ്ങളുടെ നേതാവിന്റെ വാദമാണ്. ഇത് വ്യക്തമായും തെറ്റും പിഴച്ച തുലനവുമാണ്. സത്യത്തെ എതിർക്കുന്ന വിദ്യാർഥികൾ തുലനം ചെയ്തതിന്റെ അവസ്ഥ എന്തായിരിക്കും! അതെല്ലാം ഇതിനെക്കാൾ പിഴച്ച കാര്യങ്ങളാണ്.
77. (അവൻ പറഞ്ഞു) അല്ലാഹു അവനോട് പറഞ്ഞു: (എന്നാൽ, നീ ഇവിടെനിന്ന് പുറത്തു പോകണം) ഉപരിലോകത്തുനിന്ന്, ആദരണീയ സ്ഥാനത്തുനിന്ന്. (തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു) വിദൂരമാക്കപ്പെട്ടവൻ, ആട്ടിയോടിക്കപ്പെട്ടവൻ.

