സൂറ: സ്വാദ്, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഫെബ്രുവരി 03, 1445 റജബ് 22
അധ്യായം: 38, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
30. ദാവൂദിന് നാം സുലൈമാനെ(പുത്രൻ) പ്രദാനം ചെയ്തു. വളരെ നല്ല ദാസൻ! തീർച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു.
31. കുതിച്ചോടാൻ തയ്യാറായി നിൽക്കുന്ന വിശിഷ്ടമായ കുതിരകൾ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം.
32. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവിന്റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാൻ സ്‌നേഹിച്ചിട്ടുള്ളത്.’ അങ്ങനെ അവ (കുതിരകൾ) മറവിൽ പോയി മറഞ്ഞു.
33. (അപ്പോൾ അദ്ദേഹം പറഞ്ഞു:) ‘നിങ്ങൾ അവയെ എന്റെ അടുത്തേക്ക് തിരിച്ചു കൊണ്ടുവരൂ.’ എന്നിട്ട് കണങ്കാലുകളിലും കഴുത്തുകളിലും തടവാൻ തുടങ്ങി.
34. സുലൈമാനെ നാം പരീക്ഷിക്കുകയു ണ്ടായി. അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേൽ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി.
35. അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്കുശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലൻ.’
36. അപ്പോൾ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്‌പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കൽപനപ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗമ്യമായ നിലയിൽ അത് സഞ്ചരിക്കുന്നു.
37. എല്ലാ കെട്ടിടനിർമാണ വിദഗ്ധരും മുങ്ങൽ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പെടുത്തിക്കൊടുത്തു).
38. ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചിലരെ(പിശാചുക്കളെ)യും (അധീനപ്പെടുത്തിക്കൊടുത്തു).
39. ഇത് നമ്മുടെ ദാനമാകുന്നു. ആകയാൽ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കൽ ഉണ്ടാവില്ല. (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു).
40. തീർച്ചയായും അദ്ദേഹത്തിന് നമ്മുടെയടുക്കൽ സാമീപ്യമുണ്ട്. മടങ്ങിയെത്താൻ ഉത്തമമായ സ്ഥാനവും.

30). ദാവൂദ് നബി(അ)യെ പുകഴ്ത്തുമ്പോ ൾ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ സുലൈമാൻ നബി(അ)യെക്കൂടി പരാമർശിക്കുന്നു. (ദാവൂദിന് നാം സുലൈമാനെ പുത്രനായിപ്രദാനം ചെയ്തു) അദ്ദേഹത്തിന് അനുഗ്രഹമായി, കൺകുളിർമ നൽകാൻ.
(വളരെ നല്ല ദാസൻ) സുലൈമാൻ(അ). പ്രശംസിക്കപ്പെടേണ്ട ഗുണങ്ങൾ അദ്ദേഹത്തിന്നുണ്ട്. അദ്ദേഹം (ധാരാളമായി ഖേദിച്ച് മടങ്ങുന്നവനാകുന്നു) ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അല്ലാഹുവിലേക്ക് മടങ്ങുന്നവൻ; ആരാധനയും പശ്ചാത്താപവും സ്‌നേഹവും സ്മരണയും പ്രാർഥനയും വിനയുംകൊണ്ടെല്ലാം. എല്ലാറ്റിനെക്കാളും അവന്റെ തൃപ്തിക്ക് മുൻഗണന നൽകി അതിൽ അദ്ധ്വാനിക്കുന്നവൻ.
31). (കുതിച്ചോടാൻ തയ്യാറായി നിൽക്കു ന്ന വിശിഷ്ടമായ കുതിരകൾ വൈകുന്നേരം അദ്ദേഹത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം) ഇവിടെ കുതിച്ചോ ടാൻ തയ്യാറായി നിൽക്കുന്ന വിശിഷ്ടമായ കുതിരകൾ എന്നു പറഞ്ഞത് നല്ല കുതിരകളെയാണ്. അവയുടെ പ്രത്യേകതകളിൽ ഒന്ന് അവ മൂന്ന് കാലുകളിന്മേൽ നിൽക്കുന്നു എന്നതാണ്. അവയ്ക്ക് മനോഹാരിതയുണ്ടായിരുന്നു; വിസ്മയിപ്പിക്കുന്ന ഭംഗിയും. പ്രത്യേകിച്ചും അവയെ ഇഷ്ടപ്പെടുന്ന രാജാക്കന്മാർക്ക്. സൂര്യൻ മായുന്നതുവരെ അവയെ നോക്കിയിരുന്നു. അങ്ങനെ വൈകുന്നേരം പ്രാർഥനയിൽനിന്നും ദിക് റിൽനിന്നും അശ്രദ്ധനായി.
32). തനിക്ക് സംഭവിച്ചുപോയതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും അല്ലാഹുവിനെ സ്മരിക്കുന്നതിൽ വന്ന വീഴ്ച പരിഹരിച്ച് അവനിലേക്ക് അടുക്കാനും മറ്റുള്ളവയോട് ഉള്ളതിനേക്കാൾ സ്‌നേഹം അല്ലാഹുവോട് പ്രകടിപ്പിക്കാനും. അദ്ദേഹം പറഞ്ഞു: (എന്റെ രക്ഷിതാവിന്റെ സ്മരണവിട്ട് ഐശ്വര്യത്തോടുള്ള പ്രിയത്തിൽ ഞാൻ മുഴുകിപ്പോയി). അങ്ങനെ അത് (സൂര്യൻ) മറവിൽ പോയി മറഞ്ഞു) അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന് മറഞ്ഞു.
33) (നിങ്ങൾ അവയെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരൂ) അങ്ങനെ അവയെ തിരിച്ചുകൊണ്ടുവന്നു. (എന്നിട്ട് ആരംഭിച്ചു) അവയെ ചെയ്യാൻ തുടങ്ങി. (കണങ്കാലുകളും കഴുത്തുകളും വെട്ടുവാൻ തുടങ്ങി) തന്റെ വാളുകൊണ്ട് അവയെ അറുക്കാൻ തുടങ്ങി; കഴുത്തിലും കണങ്കാലുകളിലുമായി.
34). (സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി) അദ്ദേഹത്തെ നാം പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. മനുഷ്യന് പ്രകൃതിപരമായി സംഭവിക്കാവുന്ന കാരണങ്ങളിലൂടെ. അതായത് അദ്ദേഹത്തിന്റെ അധികാരവും നഷ്ടപ്പെടുത്തിക്കൊണ്ട്. (അദ്ദേഹത്തിന്റെ സിംഹാസനത്തിനുമേൽ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു) ആ പരീക്ഷണവേളയിൽ അദ്ദേഹത്തിന്റെ സിംഹാസനത്തിൽ ഒരു പിശാചിനെ ഇരുത്തുവാൻ അല്ലാഹു തീരുമാനിച്ചു. അവൻ ഭരണകാര്യങ്ങൽ നിയന്ത്രിച്ചു. (പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി) സുലൈമാൻ നബി(അ) അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി
35-38). (അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരിക യും എനിക്കുശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീർച്ചയാ യും നീ തന്നെയാണ് ഏറ്റവും നന്നായി നൽകുന്നവൻ). അല്ലാഹു അദ്ദേഹത്തിന്റെ പ്രാർഥന കേട്ട് പൊറുത്തുകൊടുക്കുകയും ചെയ്തു. അധികാരം തിരിച്ചുനൽകി. തനിക്കുശേഷം മറ്റൊരാൾക്കും കരസ്ഥമാക്കാൻ കഴിയാത്ത അധികാരവും നൽകി. അതിൽ പെട്ടതാണ് പിശാചുക്കളെ കീഴ്‌പ്പെടുത്തിക്കൊടുത്തത്. അദ്ദേഹത്തിന് ആവശ്യമുള്ളത് അവയെക്കൊണ്ട് നിർമാണം നടത്തിച്ചു, കടലുകളിൽ അദ്ദേഹത്തിനുവേണ്ടി അവർ മുങ്ങും. എന്നിട്ട് മുത്തും ആഭരണങ്ങളും പുറത്തെടുക്കും. ആരെങ്കിലും അനുസരിക്കാതിരുന്നാൽ അവനെ ചങ്ങലകളിൽ ബന്ധിക്കും.
39). നാം അദ്ദേഹത്തോടു പറഞ്ഞു: (ഇത് നമ്മുടെ ദാനമാകുന്നു) അതിനാൽ നീ സന്തോഷിക്കുക. (ആകയാൽ നീ ഔദാര്യം ചെയ്യുക) ആർക്ക് വേണമെങ്കിലും. (കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക) ഉദ്ദേശിക്കുന്നവർക്ക്. (കണക്കു ചോദിക്കൽ ഉണ്ടാവില്ല) അങ്ങനെ ചെയ്യുന്നതിൽ താങ്കൾക്ക് പ്രശ്‌നമില്ല. ചോദിക്കപ്പെടുകയുമി ല്ല. അവന്റെ വിധികൾ നന്മ നിറഞ്ഞതും അവൻ പൂർണനീതിമാനും എല്ലാം അറിയുന്നവനും ആയതിനാലാണത്.
40). ഇതെല്ലാം സുലൈമാൻ നബി(അ) ക്ക് ഇവിടെ മാത്രമുള്ളതാണെന്ന് ധരിക്കരുത്. പരലോകത്ത് ഇതിനെക്കാൾ വലിയ നേട്ടങ്ങൾ വരാനിരിക്കുന്നു. അതാണ് അ ല്ലാഹു പറഞ്ഞത്: (തീർച്ചയായും അദ്ദേഹത്തിന് നമ്മുടെയടുക്കൽ സാമീപ്യമുണ്ട്, മടങ്ങിയെത്താൻ ഉത്തമമായ സ്ഥാനവും) അദ്ദേഹം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനും ധാരാളം ആദരവുകൾ നൽകി അല്ലാഹു ആദരിച്ചവനുമാകുന്നു.

