പിഞ്ചുമക്കളുടെ ജീവനെടുക്കുന്ന മാതാപിതാക്കള്‍

പത്രാധിപർ

2021 ഫെബ്രുവരി 13 1442 റജബ് 01

കഴിഞ്ഞ ഒരു വര്‍ഷത്തെ പത്രങ്ങള്‍ എടുത്തുനോക്കിയാല്‍ മാതാപിതാക്കള്‍ തന്നെ പിഞ്ചുമക്കളുടെ ജീവനെടുത്തതിന്‍റെ ഒട്ടേറെ വാര്‍ത്തകള്‍ കാണാന്‍ കഴിയും. തന്‍റെ ഒന്നോ അതിലധികമോ മക്കളെ കിണറ്റിലെറിഞ്ഞോ കഴുത്തുഞെരിച്ചോ കഴുത്തുമുറിച്ചോ കൊന്ന് ആത്മഹത്യ ചെയ്ത മാതാക്കള്‍ അതിലുണ്ട്. മക്കളെയുംകൊണ്ട് ട്രെയ്നിനു തലവെച്ച മാതാക്കളുണ്ട്. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ പിഞ്ചുകുഞ്ഞിനെ കാലില്‍പിടിച്ച് ചുമരിലടിച്ചുകൊന്ന പിതാവുണ്ട്. കാമുകന്‍റെ കൂടെ പൊറുക്കാന്‍ വേണ്ടി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ മാതാവുണ്ട്. മിഠായിക്കുവേണ്ടി കരഞ്ഞ കുഞ്ഞിനെ തൂക്കിയെടുത്ത് തലയ്ക്കടിച്ചുകൊന്ന പിതാവുണ്ട്. മാനസിക വിഭ്രാന്തിയില്‍ കുഞ്ഞിനെ കഴുത്തറുത്തുകൊന്ന മാതാവുണ്ട്. ഈയിടെ ആന്ധ്രപ്രദേശില്‍ യുവതികളായ രണ്ടു മക്കളെ അന്ധവിശ്വാസത്തിന്‍റെ പ്രചോദനത്താല്‍ കൊന്നത് സ്വന്തം മാതാവാണ്. ഈ മാസം 7ന് പാലക്കാട് ജില്ലയില്‍ ഒരു യുവതി ആറു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊന്നതാണ് അവസാനമായി നടന്നത്.

സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ മാതാവോ പിതാവോ അതിക്രൂരമായി കൊല്ലുവാന്‍ എന്തെങ്കിലും കാരണമുണ്ടാകണമല്ലോ. വഴിവിട്ട ജീവിതത്തിന് വിഘാതമെന്നു കണ്ടിട്ടാകാം. ലഹരിക്ക് അടിമപ്പെട്ടതിനാലാകാം. സംശയരോഗമോ മാനസിക രോഗമോമൂലമാകാം. ഐശ്വര്യം ലഭിക്കാനോ പ്രയാസങ്ങള്‍ നീങ്ങിക്കിട്ടാനോ മറ്റോ മന്ത്രവാദികള്‍ നിര്‍ദേശിച്ചതനുസരിച്ചാകാം... എന്തുതന്നെയായാലും വല്ലാത്ത വേദനയുണ്ടാക്കുന്നതാണ് കുഞ്ഞുങ്ങള്‍ ഇങ്ങനെ കൊല്ലപ്പെടുക എന്നത്.

ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് പാലക്കാട്ടെ സംഭവമാണ്. ദൈവപ്രീതിക്കായി ചെയ്തതാണ് എന്ന് ആ മാതാവ് പറഞ്ഞതായി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. അറസ്റ്റിലായ മാതാവ് കഴിഞ്ഞദിവസംവരെ കുട്ടികളെ വഴക്കുപോലും പറഞ്ഞിട്ടില്ലെന്നും എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നതെന്നും നാട്ടുകാരും മുനിസിപ്പാലിറ്റി കൗണ്‍സിലറും പറയുന്നു. മാനസിക പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും താമസിയാതെ സത്യം പുറത്തുവരുമെന്നു പ്രതീക്ഷിക്കാം.

ഈ സംഭവത്തെ യുക്തിവാദികള്‍ ഇസ്ലാമിനെ തല്ലാന്‍ കിട്ടിയ വലിയ ആയുധമായി ആഘോഷിക്കുകയാണിപ്പോള്‍! ഇസ്ലാമാണത്രെ ഇതിനു പിന്നിലെ കാരണം. ദൈവപ്രീതിക്കായി ബലിയറുക്കാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കും വിധമാണ് പ്രചാരണം! എക്സ് മുസ്ലിം എന്നറിയപ്പെടുന്ന യുക്തിവാദി നേതാവിന്‍റെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത് കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. തന്‍റെ ആദര്‍ശ പാപ്പരത്തം മൂടിവെക്കാന്‍ കള്ളപ്രചാരണം നടത്താന്‍ ടിയാന്‍ ഒരു മടിയും കാണിക്കുന്നില്ല.

ഇസ്ലാമിക അധ്യാപനത്തില്‍ പെട്ടതാണ് നരബലിയെങ്കില്‍ ലോകത്തെ കോടിക്കണക്കിനു മുസ്ലിംകള്‍ക്കിടയില്‍ ദിവസം എത്ര ബലികള്‍ നടക്കുമായിരുന്നു! പ്രവാചകന്‍ ആഗതനാകുന്ന കാലത്ത് അന്നാട്ടിലെ ചില ഗോത്രങ്ങള്‍ക്കിടയില്‍ പെണ്‍കുഞ്ഞുകള്‍ പിറക്കുന്നത് അപമാനമായി കണ്ടിരുന്നു. അതിനാല്‍ ജീവനോടെ കുഞ്ഞിനെ കുഴിച്ചുമൂടിയിരുന്നു. ഇസ്ലാം അതിന്‍റെ അടിവേരറുത്തു. പരലോകത്ത് അത്തരക്കാര്‍ വിചാരണ ചെയ്യപ്പെടുമെന്ന് ക്വുര്‍ആന്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊന്നുകളയുന്നവരുണ്ടായിരുന്നു. ഇസ്ലാം അതിനെ ഏറ്റവും വലിയ പാപമായി കാണുന്നു. (ക്വുര്‍ആന്‍ 17:31). അന്യായമായി ഒരു മനുഷ്യനെ എന്നല്ല ഒരു ജീവിയെയും ഹനിക്കരുതെന്നാണ് ഇസ്ലാമികാധ്യാപനം. ഇതൊക്കെ അറിയുമെങ്കിലും ആരെയൊക്കെയോ സുഖിപ്പിച്ച് ഭൗതികലാഭം കൊയ്യാനുള്ള തരംതാണ പ്രവര്‍ത്തനമാണ് മേല്‍പറയപ്പെട്ട ഏക്സ് മുസ്ലിം നടത്തിക്കൊണ്ടിരിക്കുന്നത്.