ഇസ്വ് ലാഹ്; പ്രസക്തിയും പ്രയോഗവും
മൂസ സ്വലാഹി കാര
2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

ശുഐബ് നബി(അ) തന്റെ ജനതയോടു പറഞ്ഞതായി ക്വുർആൻ അറിയിക്കുന്നു: “എനിക്ക് സാധ്യമായത്ര നന്മവരുത്താൻ (ഇസ്വ്‌ലാഹ്) അല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല’’(11:88).
സമൂഹത്തെ നന്നാക്കിത്തീർക്കുന്ന, സംസ്‌കരിച്ചെടുക്കുന്ന പ്രവർത്തനമാണ് ഇസ്വ്‌ലാഹ്. വിശ്വാസ-കർമ-സ്വഭാവ രംഗങ്ങളിലെല്ലാം മനുഷ്യർ കാലക്രമേണ ദുഷിക്കുവാനുള്ള സാധ്യത ഏറെയാണ്. ആ കേടുകൾ നന്നാക്കുവാൻ അല്ലാഹു എല്ലാ സമുദായങ്ങളിലേക്കും പ്രവാചകന്മാരെ അയക്കുകയുണ്ടായിട്ടുണ്ട്. മുഹമ്മദ് നബിﷺയോടുകൂടി പ്രവാചകത്വം അവസാനിച്ചു. ഇസ്‌ലാമിനെ അല്ലാഹു സമ്പൂർണമാക്കി. ഇനി ഒരു പ്രവാചകൻ വരികയില്ല.
ഓരോ കാലഘട്ടത്തിലും സച്ചരിതരും ഉന്നതരുമായ പണ്ഡിതന്മാർ ഇസ്വ്‌ലാഹ് നടത്തുവാൻ രംഗത്തുവന്നതായി ചരിത്രം പറഞ്ഞുതരുന്നുണ്ട്. മുഹമ്മദ് നബിﷺക്കും സ്വഹാബത്തിനും ശേഷം ഒട്ടേറെ പണ്ഡിതന്മാർ സമുദായത്തെ അപചയങ്ങളിൽനിന്ന് കൈപിടിച്ചുയർത്താൻ മുന്നിൽ നിന്ന് കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്.
നാല് ഇമാമുമാർ, ഇമാം ബഗവി(റഹ്), ഇമാം ബർബഹാരി (റഹ്), ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ(റഹ്), ഇമാം ശൻക്വീത്വി(റഹ്), മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ്(റഹ്) തുടങ്ങിയ ധാരാളം പണ്ഡിതന്മാരുടെ ഇസ്വ്‌ലാഹിന്റെ മാർഗത്തിലുള്ള പ്രയത്‌നങ്ങളും വൈജ്ഞാനിക പോരാട്ടങ്ങളും രചനകളുമൊക്കെ പ്രത്യേകം ഓർക്കേണ്ടതാണ്.
കേരളീയ മുസ്‌ലിംകളിൽ വിശ്വാസ, കർമ, കുടുംബ, സാമൂഹിക മേഖലകളിൽ ഊന്നൽ നൽകിയുള്ള യഥാർഥ ഇസ്വ്‌ലാഹിന് ആരംഭമായത് 1922 മുതൽക്കാണ്. 1924ലോടെ അത് സംഘടിതരൂപം പ്രാപിച്ചു. ഇസ്‌ലാമിക പ്രമാണങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഏതാനും പണ്ഡിതന്മാർ ഇസ്വ്‌ലാഹിന് നേതൃത്വം കൊടുക്കുകയും വലിയ എതിർപ്പുകളെ മറികടന്ന് വിലമതിക്കാനാകാത്ത പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു.
ഇസ്‌ലാം ആവശ്യപ്പെടുന്ന ഇസ്വ്‌ലാഹ് വ്യക്തികളിൽനിന്നാണ് തുടങ്ങേണ്ടത്. വ്യക്തികൾ സംസ്‌കരിക്കപ്പെടുമ്പോഴാണ് കുടുംബവും അതുവഴി സമൂഹവും നന്നായിത്തീരുക. ഖേദകരമെന്നു പറയട്ടെ, സമൂഹത്തെ ദുഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും അതിനെ ഇസ്വ്‌ലാഹ് എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രവണത വളർന്നുകൊണ്ടിരിക്കുകയാണ്.
ഇസ്‌ലാമിന്റെ ആദർശത്തെയും ആചാരങ്ങളെയും അവഗണിച്ച് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇസ്‌ലാമിന്റെ യഥാർഥ മുഖമായി പരിചയപ്പെടുത്തുന്ന സമസ്തക്കാർ അവകാശപ്പെടുന്നത് തങ്ങൾ ഇസ്വ്‌ലാഹ് നടത്തുകയാണ് എന്നാണ്. ഇത് ചെറിയ തമാശയൊന്നുമല്ല! സമൂഹത്തിന്റെ സർവരംഗത്തുമുള്ള അധോഗതിക്ക് കാരണക്കാരായി ഒരുകാലത്ത് നിലകൊണ്ടവരുടെ പിൻമുറക്കാരാണ് ഇക്കൂട്ടർ.
ശത്രുക്കൾക്ക് ഇസ്‌ലാമിനെ വേട്ടയാടാനും പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവർക്ക് അതിനെ പരിഹസിക്കാനും സാധാരണക്കാർക്ക് തെറ്റുധാരണയുണ്ടാകാനുമുള്ള അവസരം വേണ്ടുവോളം തുറന്നുകൊടുത്ത ജമാഅത്തെ ഇസ്‌ലാമിക്ക് ‘ഇസ്വ്‌ലാഹ്’ അവകാശപ്പെടാൻ അർഹതയുണ്ടോ?
തങ്ങളാണ് ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ യഥാർഥ പിൻമുറക്കാർ എന്ന് അവകാശപ്പെടുന്ന, അത് സ്ഥാപിച്ചെടുക്കാൻ ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ടിരിക്കുന്ന കെ.എൻ.എം മർക്കസുദ്ദഅ്‌വക്കാർ നടത്തുന്നത് യഥാർഥത്തിൽ മതം പഠിപ്പിച്ച ‘ഇസ്വ്‌ലാഹ്’ ആണോ? സ്ഥലകാലങ്ങൾക്കനുസരിച്ച് ഇസ്‌ലാമിനെ ചെത്തിമിനുക്കി പാകപ്പെടുത്തിയെടുക്കുന്ന, മതപ്രമാണങ്ങളെ പരിമിതമായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കാനും അതിനു സാധിക്കാത്തവയെ തള്ളിക്കളയാനും മതത്തിനു നിരക്കാത്ത പല കാര്യങ്ങളയും കെട്ടിയെഴുന്നള്ളിക്കാനും ശ്രമിക്കുന്ന ഇവരെങ്ങനെ മതം പഠിപ്പിക്കുന്ന ഇസ്വ്‌ലാഹ് നടത്തുന്നവരാകും?

‘കാലം തേടുന്ന ഇസ്വ‌്‌ലാഹ്’ എന്ന മുദ്രാവാക്യവുമായി പുതിയ ഇസ്വ്‌ലാഹുമായി അലയുകയാണിവർ. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്നതുപോലെ കാലത്തിനനുസരിച്ച് മതത്തെ ചെത്തിമിനുക്കുന്നതാണ് ഇവരുടെ ‘കാലം തേടുന്ന ഇസ്വ്‌ലാഹ്.’ ഒരു നൂറ്റാണ്ടിലേറെ നീണ്ട കാലയളവിനുള്ളിൽ ഇസ്വ്‌ലാഹീ പ്രസ്ഥാനം നടത്തിയ ആദർശ മുന്നേറ്റങ്ങളെയും തെളിവുകൾകൊണ്ട് നേടിയെടുത്ത വിപ്ലവകരമായ വിജയങ്ങളെയും അതിശയകരമായ നവോത്ഥാന നേട്ടങ്ങളെയും നിന്ദിക്കുന്ന തലത്തിലേക്ക് ഇക്കൂട്ടർ മാറിക്കഴിഞ്ഞു.
‘അബൂഹുറയ്‌റ(റ)യിൽനിന്ന്; നബിﷺ പറഞ്ഞു: ‘ഇസ്‌ലാമിന്റെ തുടക്കം അപരിചിതമായിട്ടാണ്. തുടങ്ങിയതുപോലുള്ള അവസ്ഥയിലേക്കുതന്നെ അത് മടങ്ങും. അപരിചിതർക്ക് മംഗളം.’ നബിﷺ ചോദിക്കപ്പെട്ടു: ‘ആരാണ് അപരിചിതർ?’ അദ്ദേഹം പറഞ്ഞു: ‘ജനങ്ങൾ ദുഷിച്ചാൽ അവരെ നന്നാക്കുന്നവരാണ്.’
മർക്കസുദ്ദഅ്‌വക്കാരെ ബാധിച്ച ‘കേടുകൾ’ അനവധിയാണ്. പല കുഴികളിലും ചാടിയുണ്ടായ ഒടിവും ചതവും നിവർത്താൻ കഷ്ടപ്പെടുന്ന ഇവർ ഇപ്പോൾ തേച്ചുമിനുക്കിയെടുത്ത ഇസ്വ്‌ലാഹ് കൊണ്ട് ലക്ഷ്യംവയ്ക്കുന്നത് എന്താണെന്ന് നോക്കാം:
“...ഇസ്വ‌്‌ലാഹ് ഒരു തുടർ പ്രക്രിയയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഇതിനുള്ള ഉത്തരം ലഭിക്കുക. ഇസ്‌ലാമിനെ തലമുറകളിലേക്ക് കൈമാറുന്ന രീതിശാസ്ത്രമാണത്. പ്രവാചകന്മാർ നിർവഹിച്ച ദൗത്യം. പണ്ഡിതന്മാർ തുടരുന്ന പ്രവർത്തനം. ഓരോ വിശ്വാസിയും ജീവിതത്തിൽ പുലർത്തേണ്ട സാംസ്‌കാരിക ഔന്നത്യത്തിന്റെ വഴി. ഇസ്‌ലാമിനെ സ്വന്തം ജീവിതത്തിലൂടെ പ്രകാശനം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നിലപാട്. ഇസ്‌ലാഹിന് ഇങ്ങനെ നിരവധി വിശേഷണങ്ങൾ നൽകാൻ സാധിക്കും.
ഒരു സമൂഹത്തിലോ തലമുറയിലോ ഉണ്ടാകുന്ന വിശ്വാസ-സാംസ്‌കാരിക ജീർണതകളെ പരിഹരിക്കാനാണ് അതത് കാലങ്ങളിൽ പ്രവാചകൻമാർ നിയോഗിക്കപ്പെട്ടത്. അടിസ്ഥാനപരമായി ഏകദൈവ വിശ്വാസവും പരലോകബോധവും സംവേദനം ചെയ്യുമ്പോൾതന്നെ ഓരോ കാലത്തെയും പ്രവാചകന്മാർക്ക് നേരിടേണ്ടിവന്നിരുന്ന വെല്ലുവിളികൾ വ്യത്യസ്തമായിരുന്നു. ഈ വെല്ലുവിളികളെ പ്രബോധന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതായി നമുക്ക് കാണാൻ സാധിക്കും. അടിസ്ഥാന വിഷയങ്ങളിൽ ഊന്നിനിന്നുകൊണ്ട് അതതുകാലത്തെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുക എന്നതാണ് പ്രധാനം.
കേരളത്തിൽ മുസ്‌ലിംകൾ സംഘടിതമായി പ്രബോധന സംസ്‌കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് പതിറ്റാണ്ടുകൾ ഏറെ പിന്നിട്ടു. സമകാലികലോകത്തിന്റെ സങ്കേതങ്ങളെ നൈതികമായി സ്വീകരിച്ചുകൊണ്ടാണ് എല്ലാകാലത്തും ഇസ്‌ലാഹി പ്രസ്ഥാനം മുന്നോട്ടുപോയിട്ടുള്ളത്. സമകാലീനത അതിന്റെ പ്രമേയങ്ങളിലും പ്രവർത്തനങ്ങളിലും പദ്ധതികളിലും കേന്ദ്രവിഷയമായിരുന്നു. പ്രമാണങ്ങളുടെ വെളിച്ചത്തിൽ ജീവിക്കുന്ന, ചുറ്റുപാടുകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഈ സമുദായത്തിന് നൽകിയത് ഇസ്‌ലാഹിന്റെ രീതിശാസ്ത്രമാണ്. ഒരു കാര്യം മതമായി മാറുന്നതിനുള്ള അടിസ്ഥാന നിയമം അത് പ്രമാണങ്ങളിൽ ഉള്ളതായിരിക്കുക എന്നതാണ്. ആരാധനാപരമായ കാര്യങ്ങളാണെങ്കിൽ അത് കൃത്യമായി പ്രമാണങ്ങൾകൊണ്ട് ഡിമാൻഡ് ചെയ്യപ്പെട്ടതായിരിക്കണം. ആരാധനാപരമല്ലാത്ത കാര്യങ്ങളാണെങ്കിൽ അത് പ്രമാണങ്ങൾക്ക് വിരുദ്ധമായതായിരിക്കാൻ പാടില്ല. ഈ അടിസ്ഥാന ശിലയിൽ ഊന്നിയാണ് വിശ്വാസ സാംസ്‌കാരിക ജീർണതകളെയും ആധുനികതയുടെ സങ്കേതങ്ങളെയും കാലത്തിന്റെ തേട്ടങ്ങളെയും ഇസ്‌ലാഹി പ്രസ്ഥാനം അഡ്രസ് ചെയ്തത്. ഈ രീതിശാസ്ത്രത്തിൽ വെള്ളം ചേർക്കാനുള്ള ഏതു ശ്രമവും നവോത്ഥാനപരിശ്രമങ്ങൾക്ക് ചരമഗീതം രചിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് സംഘടന ഈ മാസം മുതൽ ആരംഭിച്ചിരിക്കുന്ന ‘കാലം തേടുന്ന ഇസ്വ‌്‌ലാഹ്’ എന്ന കാമ്പയിൻ ഏറെ പ്രസക്തമാണ്’’ (ശബാബ്/2024 മെയ് 9).
ഇതിൽ ഏതെല്ലാം വിഷയങ്ങളോട്, എത്ര ശതമാനം ഇവർക്ക് നീതി പുലർത്താനാകുന്നുണ്ട്? ഇസ്‌ലാമിന്റെ പാരമ്പര്യം, ആദർശം, പ്രമാണം, പ്രബോധനം ഇതെല്ലാം സത്യസന്ധമായി ഇവരുടെ പ്രവർത്തനങ്ങളിലും നിലപാടുകളിലുമുണ്ടോ? സ്വന്തം ചിന്തകൾക്കനുസരിച്ച് ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിക്കുന്നത് ഇസ്‌ലാമിക പാരമ്പര്യമാണോ?
വിശ്വസിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ അടിസ്ഥാനവിഷയങ്ങളോട് ഈ വിഭാഗം സ്വീകരിച്ചുപോരുന്ന സമീപനം പരിശോധിച്ചാൽ ‘ഇസ്വ്‌ലാഹ്’ എന്ന പദം ഉച്ചരിക്കാൻ തന്നെ ഇവർക്ക് അർഹതയില്ലെന്ന് ബോധ്യമാകും.
തൗഹീദിന്റെ വിഷയത്തിൽ വന്ന വ്യതിയാനങ്ങൾ

അഭൗതിക മാർഗത്തിലൂടെ സൃഷ്ടികളെ സഹായിക്കാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണെന്നതാണ് തൗഹീദിന്റെ മർമം. പ്രബോധനാരംഭം മുതൽക്കേ ഈ കാര്യം സമൂഹത്തെ പഠിപ്പിച്ചവരാണ് മുജാഹിദുകൾ. പി.കെ മൂസ മൗലവി എഴുതിയത് കാണുക: “അപ്പോൾ അഭൗതിക മാർഗങ്ങളിലൂടെ സൃഷ്ടികൾക്ക് ഗുണമോ ദോഷമോ വരുത്തിത്തീർക്കുവാൻ ആർക്കെങ്കിലും ഏതെങ്കിലുംവിധേന സാധിക്കുമെന്നു വിചാരിച്ചുകഴിഞ്ഞാൽ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൗഹീദിന്നെതിരായി ഭവിക്കുന്നു, അല്ലെങ്കിൽ ശിർക്കായിത്തീരുന്നു’’ (കെ.എം മൗലവി സാഹിബ് /പേജ് 10).
അമ്പിയാക്കൾക്കും ഔലിയാക്കൾക്കും മലക്കുകൾക്കും ആ കഴിവുണ്ടെന്ന് വാദിക്കുക വഴി സമസ്തക്കാർ ശിർക്കിൽ അകപ്പെടുകയും തൗഹീദിന്റെ വക്താക്കളെ പുത്തനാശയക്കാരായി പരിചയപ്പെടുത്തുകയും ചെയ്തു. ജിന്നുകൾ, മലക്കുകൾ എന്നീ സൃഷ്ടികൾ അഭൗതിക കഴിവുള്ളവരാണെന്ന് മർക്കസുദ്ദഅ്‌വ വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. ‘മൗലവി വിഭാഗക്കാർ മുശ്‌രിക്കുകൾ’ എന്ന പേരിൽ 2007 ഏപ്രിൽ മാസം സെൻസിംഗ് മാസികക്ക് അവരുടെ പണ്ഡിതൻ അബ്ദുസ്സലാം സുല്ലമി കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത് ഇപ്രകാരമാണ്: “ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കാവാൻ കാരണം? ഇത് മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച തൗഹീദിന് എതിരാണ്. ജിന്ന് സഹായിക്കുമെന്നാൽ അഭൗതിക, അദൃശ്യ മാർഗത്തിൽ അല്ലാഹു അല്ലാത്തവർ സഹായിക്കും എന്നാണർഥം’’ (പേജ് 20).
‘തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും’ എന്ന ഗ്രന്ഥത്തിൽ എഴുതിയത് കാണുക: “അദൃശ്യവും അഭൗതികവുമായ മാർഗത്തിലൂടെ അല്ലാഹുവിന് മാത്രമെ നമ്മെ സഹായിക്കുവാൻ സാധിക്കുകയുള്ളൂ. ഈ വിശ്വാസം ഇസ്‌ലാം പ്രബോധനം ചെയ്യുന്ന ഏകദൈവവിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്. മലക്കുകൾക്കും ജിന്നുകൾക്കും നമ്മെ സഹായിക്കുവാൻ സാധിക്കുമെന്ന് വല്ലവനും വിശ്വസിച്ചാൽ അവന്റെ വിശ്വാസത്തിൽ ശിർക്കും കുഫ്‌റും സംഭവിക്കുന്നു’’ (പേജ് 11).
2014 ജനുവരി-ഫെബ്രുവരി ലക്കം ‘അത്തൗഹീദ്’ ദ്വൈമാസിക, പേജ് 36ൽ പികെ മൊയ്തീൻ സുല്ലമി എഴുതിയ ‘പ്രമാണങ്ങളിലേക്ക് തിരിച്ചുവരണം’ എന്ന ലേഖനത്തിലും ഇതിനെ ബലപ്പെടുത്തിയത് കാണാം.
സമസ്തയുടെ വിശ്വാസത്തിലേക്ക് ഇവർ തിരിച്ചുനടക്കുകയാണോ? ഇതിന്റെ അപകടം തിരിച്ചറിയാത്തവർ ഇതൊക്കെ ഇത്ര ഗൗരവമുള്ള കാര്യമാണോ എന്നാലോചിക്കുന്നുണ്ടാകും. ഈ സൃഷ്ടികൾ അപേക്ഷികമായി അഭൗതികമെന്നല്ല, സാക്ഷാൽ അഭൗതികമെന്നുതന്നെയാണ് ഇവിടെ ജൽപിച്ചിരിക്കുന്നത്. തൗഹീദിൽ അടിയുറച്ചവർ അല്ലാഹുവിന് സമന്മാരെയും പകരക്കാരെയും സ്വീകരിക്കുമോ? അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന് ചില സമൻമാരെ ഉണ്ടാക്കിവച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ചുകൊള്ളൂ; നിങ്ങളുടെ മടക്കം നരകത്തിലേക്കുതന്നെയാണ്’’ (ക്വുർആൻ 14:30).
തൗഹീദും വിഭജനവും
റബ്ബ് (രക്ഷിതാവ്), ഇലാഹ് (ആരാധ്യൻ), അല്ലാഹുവിന്റെ അസ്മാഉ വസ്സ്വിഫാത്ത് (നാമഗുണങ്ങൾ) എന്നിവ ക്വുർആനിലെ ഒരു വചനത്തിൽ ഒരുമിച്ചത് കാണുക. “ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവൻ. അതിനാൽ അവനെ താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?’’ (19:65).
അഹ്‌ലുസ്സുന്നത്തി വൽജമാഅ അക്വീദയുടെ ഭാഗമായി അംഗീകരിച്ചുവരുന്ന തൗഹീദിന്റെ ഈ ഇനങ്ങളെ നിസ്സാരമാക്കിക്കൊണ്ട് ഇവർ എഴുതിയത് കാണുക: “എന്നാൽ പല പണ്ഡിതന്മാരും ചർച്ച ചെയ്യുന്നത് സാങ്കേതികമായ ചില കാര്യങ്ങളാണ്. അല്ലാഹുവിന്റെ സിഫാത്ത്, തൗഹീദുൽ ഉലൂഹിയ്യ-റുബൂബിയ്യ, അല്ലാഹു ആകാശത്തിൽ, അല്ലാഹുവിന്റെ കണ്ണ്, കൈ, ചെവി തുടങ്ങിയ തരത്തിലുള്ള പ്രബോധനം ആധുനിക മനുഷ്യരിൽ ഫലപ്രദമാകുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്’’ (വെളിച്ചം, മുജാഹിദ് 10ാം സംസ്ഥാന സമ്മേളന സുവനീർ/2024 ഫെബ്രുവരി/പേജ് 62).
ആരാധ്യൻ അല്ലാഹു മാത്രമാണെന്നും സൃഷ്ടിപ്പിൽ അവന് യാതൊരു പങ്കാളിയുമില്ലെന്നും പഠിപ്പിച്ചാൽ ആധുനിക മനുഷ്യരിൽ ഫലപ്രദമാകില്ല പോലും! ഇവർ എങ്ങനെയാണ് ശഹാദത്ത് കലിമ ജനങ്ങളെ പഠിപ്പിക്കുക? ഇതാണോ ‘കാലം തേടുന്ന ഇസ്വ‌്‌ലാഹ്?’
മുജാഹിദുകൾ തൗഹീദിനെ വിഭജിച്ചവരാണെന്ന, കാലങ്ങളായുള്ള പുരോഹിതന്മാരുടെ ആരോപണത്തിന് പ്രാമാണിക മറുപടി നൽകിയ സലഫികളുടെ പാരമ്പര്യത്തെയാണിവിടെ നിസ്സാരവത്കരിക്കുന്നത്. റശീദുദ്ദീൻ വി മൂസ മുസ്‌ലിയാരുടെ ‘അൽ ഖൗലുസ്സദീദ് ഫീ റദ്ദിത്തൗഹീദ്’ എന്ന ഗ്രന്ഥത്തിന് 1946ൽ കെ.എം മൗലവി(റഹ്), എ.കെ അബ്ദുല്ലത്വീഫ് മൗലവി(റഹ്), കെ.ഉമർ മൗലവി(റഹ്) എന്നിവർ മറുപടിയായി എഴുതിയ ‘ഫത്ഹുൽ ഖവീ ഫിർറദ്ദി അലൽ ഫർത്വവി’ എന്ന ഗ്രന്ഥത്തിൽ തൗഹീദിന്റെ ഇനങ്ങളെ എതിർത്തതിന് നൽകിയ വൈജ്ഞാനിക ഖണ്ഡനം ഇന്നും അവശേഷിക്കുന്നു. ‘അത്തൗഹീദ് ഖണ്ഡനത്തിന് മറുപടി’ എന്ന പേരിൽ യുവത തന്നെ അത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ആകാശത്തുള്ളവനോ?
അല്ലാഹുവിന്റെ ‘ആകാശത്തുള്ളവൻ’ എന്ന വിശേഷണത്തെ എതിർക്കുന്നവരാണ് അശ്അരികളും മുഅ്തസിലികളും. മർകസുദ്ദഅ്‌വക്കാരുടെ നിലപാടും അതുതന്നെയാണ്. “അല്ലാഹുവിന്റെ സിഫാത്തുകളുടെ വിശദീകരണവുമായി ബന്ധപ്പെട്ട് ഇ.കെ യുടെ ഒരു വീക്ഷണം ശബാബ് വാരികയിൽ എഴുതിയിരുന്നു. വലിയ പൊല്ലാപ്പാണ് അതുണ്ടാക്കിയത്. പലരും അതിനെ തള്ളിപ്പറഞ്ഞു ലേഖനമെഴുതി... പ്രസ്തുത വിഷയത്തിൽ ഇപ്പോഴും അതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിനുള്ളത് എന്ന് സാന്ദർഭികമായി പറയട്ടെ’’ (വെളിച്ചം സുവനീർ/2024 ഫെബ്രുവരി/പേജ് 61-62). അല്ലാഹുവിന്റെ ‘ആകാശത്തുള്ളവൻ’ എന്ന വിശേഷണത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ഡോ. ഇ.കെ അഹ്‌മദ് കുട്ടി (നിലവിൽ മർകസുദ്ദഅ്‌വ കെഎൻഎമ്മിന്റെ പ്രസിഡന്റ്) പണ്ട് എഴുതിയത്. അതുതന്നെയാണത്രെ ഇപ്പോഴും പ്രസിഡന്റിന് പറയാനുള്ളത്. ഇത് കേവലം പ്രസിഡന്റിന്റെ അഭിപ്രായമല്ലെന്നും സംഘടനയുടെ തന്നെ അഭിപ്രായമാണെന്നും വ്യക്തം. പ്രബോധനം ആധുനിക മനുഷ്യരിൽ ഫലപ്രദമാകുമോ’ എന്ന് സംശയിക്കുന്നവർ നടത്തുന്ന ‘ഇസ്വ്‌ലാഹ്’ ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ചിന്തിക്കുക.
അല്ലാഹുവിന്റെ ഇറക്കം എന്ന വിശേഷണത്തെ അബ്ദുസ്സലാം സുല്ലമി പരിഹസിച്ചത് കാണുക: “രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനിൽക്കാത്ത ഒരു നിമിഷനേരം ഭൂമിയിൽ ഉണ്ടാവുകയില്ല. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ്. ഒരു സ്ഥലത്തുനിന്നും ഈ സമയം അവസാനിക്കുമ്പോൾതന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു. ഇരുപത്തിനാലു മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോൾ ഇറക്കം (നുസൂൽ) എന്നതിന് ഇവർ നൽകുന്ന ബാഹ്യാർഥപ്രകാരം സിംഹാസനത്തിൽ ആരോഹണം ചെയ്യാൻ അല്ലാഹുവിന് സമയമുണ്ടായിരിക്കുകയില്ല’’ (ശബാബ്/2009 ജൂലൈ 10/പേജ് 29).
അല്ലാഹുവിന്റെ വിശേഷണങ്ങളെ സ്വന്തം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നവർക്ക് ഇങ്ങനെയൊക്കെ പറയേണ്ടിവരും. ക്വുർആനിലെ മഹത്തായ സൂറത്തായി പഠിപ്പിക്കപ്പെട്ട സൂറത്തുൽ ഫാതിഹയും ക്വുർആനിന്റെ മൂന്നിലൊന്നെന്ന് വിശേഷിപ്പിക്കപ്പെട്ട സുറത്തിൽ ഇഖ്‌ലാസും നന്നായി പഠിച്ച് യഥാർഥ ‘വെളിച്ചം’ കണ്ടെത്താൻ ഇവർക്കു സാധിക്കട്ടെ.
തങ്ങളുടെ തലതിരിഞ്ഞ ചിന്തകൾ സ്ഥാപിക്കാൻ ക്വുർആൻ ആയത്തുകളെ ദുർവ്യാഖ്യാനിക്കാനും ഇവർ മടികാണിച്ചിട്ടില്ല. സൂറത്തുൽ ബക്വറയിലെ 102, അന്നിസാഇലെ 51, അൽഇസ്‌റാഇലെ 47, അൽഫുർക്വാനിലെ 8, അൽജിന്നിലെ 6 എന്നിവ ദുർവ്യാഖ്യാനിച്ചത് ഉദാഹരണം.
ഹദീസ് നിഷേധത്തിന്റെ വഴിയിൽ
ഹദീസുകളോടുള്ള ഇവരുടെ നിലപാടിലും വെള്ളം ചേർത്തിരിക്കുന്നു. ആളുകൾക്ക് ഹദീസിന്റെ പ്രാമാണികതയിലും ആവശ്യകതയിലും സംശയം ജനിപ്പിക്കുംവിധം എഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ഉദാഹരണം കാണുക: “ഹദീസിന്റെ സനദ് കുറ്റമറ്റതാണെങ്കിൽ തന്നെയും വിശുദ്ധ ക്വുർആനിനോ പ്രത്യക്ഷബുദ്ധിക്കോ അനുഭവസത്യത്തിനോ എതിരായാൽ അത്തരം ഹദീസുകൾ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാതെ മാറ്റിവെക്കുകയോ വ്യാഖ്യാനത്തിന് വിധേയമാക്കുയോ ചെയ്യുക എന്ന നിലപാട് പൂർവികരായ ഹദീസ് പണ്ഡിതന്മാർ നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്‌ലാഹീ പണ്ഡിതന്മാർ ചില ഹദീസുകളുടെ കാര്യത്തിൽ ഈ നിലപാട് സ്വീകരിക്കുന്നവരായിരുന്നു. എന്നാൽ ഇന്ന് ഏതു ഹദീസും അതിന്റെ പ്രത്യക്ഷാർഥത്തിൽതന്നെ സ്വീകരിക്കണമെന്ന നിർബന്ധം ചിലർ പ്രകടിപ്പിക്കുന്നു. ഇത് പല തെറ്റായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ന്യായീകരണം കണ്ടെത്തുന്നതിലേക്ക് വഴിവെക്കുന്നു എന്ന യാഥാർഥ്യം വിസ്മരിക്കാവതല്ല. ക്വുർആനേക്കാൾ പ്രാധാന്യം പ്രായോഗിക തലത്തിൽ ഹദീസിന് കൽപിക്കുന്ന ഒരു പുതിയ പ്രവണതയും ഇന്ന് ഉടലെടുത്തിട്ടുണ്ട്’’ (അത്തൗഹീദ്/2014 ജനുവരി-ഫെബ്രുവരി/പേജ് 5).
സ്വഹീഹായ ഒരു ഹദീസും ക്വുർആനിന് എതിരാകില്ലെന്നും അല്ലാഹു അറിയിച്ചതെല്ലാം നല്ല ബുദ്ധിക്ക് ഉൾക്കൊള്ളാൻ പാകമായ തെളിവുകളാണെന്നും സ്വന്തം ബുദ്ധിയെക്കാളും അനുഭവങ്ങളെക്കാളും മുന്തിയതാണ് പ്രമാണങ്ങളെന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഇനി എന്നാണിവർക്കുണ്ടാവുക!
ക്വുർആനിന്റെ പ്രായോഗിക രൂപമാണ് ഹദീസുകൾ എന്നത് ഇവർക്ക് അറിയില്ലെന്നോ? അല്ലാഹു പറയുന്നു: “അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചുപോയിരിക്കുന്നുവോ, അതവർക്ക് വ്യക്തമാക്കിക്കൊടുക്കുവാൻ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നത്’’(16:64).
“...നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ചുതന്നിരിക്കുന്നു; ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും’’ (16:44).
വിശ്വാസകാര്യങ്ങൾക്ക് ഖബറുൽ ആഹാദായ ഹദീസുകൾ പാടില്ലെന്ന മുഅ്തസിലി, അശ്അരി വാദം ഉന്നയിച്ച് നിരവധി ഹദീസുകളെ തള്ളുന്നവരും പരീക്ഷിക്കുന്നവരുമായി ഇവർ മാറി.
“ഈ വീക്ഷണ പ്രകാരം എല്ലാ ഖബറുൽ വാഹിദും ഖണ്ഡിതജ്ഞാനം നൽകുന്നില്ല. സ്വാഭാവികമായും അവ വിശ്വാസരംഗത്ത് തെളിവായി സ്വീകരിക്കാവതുമല്ല...’’(അത്തൗഹീദ്/പേജ് 63).
നബിﷺ പഠിപ്പിച്ച മതപരമായ ഏതു കാര്യമാണ് വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാത്തത്? അതാണല്ലോ രേഖപ്പെടുത്തപ്പെട്ട ഹദീസുകൾ. അത് ഒരാളിലൂടെ അല്ലെങ്കിൽ ഒരുപാട് പേരിലൂടെ വന്നാലും അതിനെ സംരക്ഷിക്കുന്നവൻ അല്ലാഹുവാണ്. ഇബ്‌നു മസ്ഊദി(റ)ൽനിന്ന്; നബിﷺ അരുളി: “എന്റെ വാക്ക് കേൾക്കുകയു അത് ഉൾക്കൊള്ളുകയും മനഃപാഠമാക്കുകയും അതിനെ എത്തിക്കുകയും ചെയ്ത ഒരുത്തനെ അല്ലാഹു പ്രകാശിപ്പിക്കട്ടെ’’ (തിർമുദി). ഇവിടെ ഒരാൾ എന്നാണ് പറഞ്ഞിരിക്കുന്നത്; ഒരു കൂട്ടം എന്നല്ല.
അശ്അരികളായ സമസ്തക്കാർ തന്നെയാണ് ഇതിലും ഇവർക്ക് തുണ. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ എഴുതുന്നു: “എന്നാൽ ഇസ്‌ലാമിന്റെ അടിത്തറയായ വിശ്വാസപരമായ കാര്യങ്ങൾ സ്ഥിരീകരിക്കാൻ കുറ്റമറ്റതായ (സ്വഹീഹായ) ഹദീസുകളായാൽ മാത്രം പോരാ. മറിച്ച് ഹദീസ് മുതവാതിർ (അസത്യത്തിൽ യോജിച്ചതാകാൻ സാധ്യതയില്ലാത്ത വിധം റിപ്പോർട്ടുകളുള്ളത്) ആയിരിക്കണം’ (എസ്.വൈ.എസ് അറുപതാം വാർഷികോപഹാരം/പേജ് 27).
ക്വബ്്ർ ശിക്ഷ, ദജ്ജാലിന്റെ പരീക്ഷണം, സംസം വെള്ളത്തിന്റെ പുണ്യം, അജ്‌വ കാരക്കയുടെ മഹത്ത്വം, തബർറുക്, ഇസ്‌ലാം അംഗീകരിക്കുന്ന മന്ത്രം, ഈച്ചയുടെ ചിറകിലെ ശമനം, പിശാചുബാധ, സിഹ്‌റിന്റെ യാഥാർഥ്യം, കണ്ണേറ്, പ്രശ്‌ന സന്ദർഭങ്ങളിലെ ക്വുനൂത്ത്, മാസപ്പിറവി, താടി വളർത്തൽ, മ്യൂസിക്, സ്ത്രീകളുടെ മഹ്‌റം കൂടാതെയുള്ള യാത്ര... ഇങ്ങനെ നീളുന്നു ഇവർ കളിയാക്കുന്ന ഹദീസുകൾ. ഏറ്റവും സ്വഹീഹായ ഹദീസുകൾ മാത്രം ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിക്ക് നേരെയും ഇവർ തിരിഞ്ഞു. ചേകനൂരിന്റെ പൊള്ളത്തരങ്ങൾക്ക് അക്കാലത്ത് ശൈഖ് മുഹമ്മദ് മൗലവി കൊടുത്ത മറുപടികൾ ഇക്കാലത്തുള്ള സമാനാശയക്കാരുടെയും നെഞ്ചിനേൽക്കുന്ന പ്രഹരമായി അവശേഷിക്കുന്നുണ്ട്.
“മർകസുദ്ദഅ്‌വ വിഭാഗം മാരണത്തിന് ഹഖീഖത്തും തഅ്‌സീറും ഇല്ല എന്നും മാരണംകൊണ്ട് ഒരു ചുക്കും ആർക്കും ആരെയും ചെയ്യാൻ കഴിയില്ല എന്നും ആദർശമായി സ്വീകരിക്കുകയും അക്കാര്യം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ലോകത്തുള്ള മുഴുവൻ മാരണക്കാരെയും വെല്ലുവിളിച്ച് വ്യക്തമാക്കിയതുമാണ്’’ (വെളിച്ചം സുവനീർ/പേജ് 127).
പ്രമാണവചനങ്ങളുടെ നിഷേധമല്ലാതെ മറ്റെന്താണിത്? അല്ലാഹു പറയുന്നു: “ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല’’(4:65).
“തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിന്റെ) ദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’’ (4:115).
മൻഹജുസ്സലഫ് നവമദ്ഹബോ?
മൻഹജുസ്സലഫ് (മുൻഗാമികളുടെ രീതി) പിന്തുടരുന്നിടത്താണ് മറ്റുള്ളവരിൽനിന്ന് നാം വ്യത്യാസപ്പെടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ ഈ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയതു കൊണ്ട് അഹ്‌ലുസ്സുന്ന വൽജമാഅ, ഇസ്വ്‌ലാഹി പ്രസ്ഥാനം, സലഫികൾ എന്നിങ്ങനെയുള്ള നാമങ്ങൾ പ്രബോധന മേഖലയിൽ ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞു. ഭംഗിക്കോ ഭംഗം വരുത്താനോ അവരാരും സ്വീകരിച്ചിട്ടില്ലാത്ത ഈ നാമങ്ങളോട് വലിയ അതൃപ്തിയാണ് ഇവർക്കുള്ളത്. കെ.എം മൗലവി(റഹ്) എങ്ങനെയാണ് ഇതിനെ കണ്ടതെന്ന് അമാനി മൗലവിയുടെ തഫ്‌സീറിന് അദ്ദേഹം നൽകിയ അവതാരികയിൽ നിന്നുതന്നെ വായിക്കാം: “ഈ പരിഭാഷയും ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം ‘സലഫീ’ങ്ങളുടെ മാതൃകയനുസരിച്ചുകൊണ്ടുള്ളതാണെന്ന് എനിക്ക് തീർച്ചയായും പറയുവാൻ കഴിയുന്നതാണ്. പൗരാണിക മഹാൻമാരുടെ മാതൃക പിൻപറ്റുന്നതിലാണ് നമ്മുടെ എല്ലാം നൻമയും സ്ഥിതിചെയ്യുന്നത്. പിൻകാലക്കാരുടെ പുത്തൻ നിർമ്മാണങ്ങളിലാണ് എല്ലാ തിൻമയും നിലകൊള്ളുന്നത്’’ (തഫ്‌സീർ/വാള്യം1/പേജ് 12).
ഇവരെ ഇപ്പോൾ നയിക്കുന്ന സെക്രട്ടറി സി.പി. ഉമർ സുല്ലമി 2018 സെപ്തംബർ 16-30 ലക്കം ‘സത്യധാര’ ദ്വൈവാരികക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത് കാണുക: “സലഫി മൻഹജ് ഇവിടെ വന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം’’(പേജ് 8). “മദ്ഹബിനെയും തഖ്‌ലീദിനെയും എതിർക്കുന്നുവെങ്കിലും ഒരു സലഫീ മൻഹജ് വാദം പ്രത്യക്ഷപ്പെട്ടു’’ (ശബാബ്/2014 ഫെബ്രുവരി 7/പേജ് 10).
മൻഹജുസ്സലഫ് വേണ്ടെന്നുവച്ച ഇവർ അതിനോടൊപ്പം നടന്നവരുടെ പാതയെ നിർലജ്ജം സ്വന്തമാക്കാൻ ശ്രമിക്കുന്നത് കാണുക: “വക്കം മൗലവി, കെ.എം മൗലവി, എൻ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ പൂർവികരായ ഇസ്‌ലാഹി നേതാക്കൾ സഞ്ചരിച്ച ഒരു പാതയുണ്ട്. അതിൽനിന്ന് വ്യതിചലിച്ച് ഒരു പുതിയ സലഫി പാത നിർരിച്ചതാണ് യഥാർഥത്തിൽ പ്രശ്‌നങ്ങൾക്ക് കാരണമായത് എന്ന സത്യം വ്യക്തമാണറ’’ (ശബാബ്/2014 ഫെബ്രുവരി 7/പേജ് 11).
‘നവമദ്ഹബ്’ എന്നു പറഞ്ഞ് ഇവർ ഇതിനെ കളിയാക്കിയിട്ടുമുണ്ട്. പൂർവസൂരികളെ പുച്ഛിച്ചുകൊണ്ടുള്ള ഈ പോക്ക് ഇവരെ എത്തിച്ചത് സർവമത സത്യവാദികൾക്ക് വിരുന്നൊരുക്കുന്ന സ്ഥിതിയിലേക്കാണ്. സിഎച്ച് മുസ്തഫ എന്ന മതനിഷേധി എഴുതിയ ‘ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം’ എന്ന പുസ്തകത്തിന് അവതാരികയെഴുതിയത് ഇവരുടെ പണ്ഡിതസഭയുടെ ട്രഷറർ സി.എം ആലുവയാണ്. അതിൽ അദ്ദേഹം എഴുതി: “ഈ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് സിഎച്ച് മുസ്തഫ മൗലവി വേദങ്ങളുടെയും വേദവാക്യങ്ങളുടെയും പൊരുൾ മോക്ഷസാക്ഷാത്ക്കാരമാണെന്ന് സമർഥിക്കാൻ ശ്രമിക്കുന്നു. അതാണ് മനുഷ്യരാശിയുടെ ജീവിതലക്ഷ്യമെന്ന് സവിസ്തരം പ്രതിപാദിക്കുന്നുമുണ്ട്. മനുഷ്യബുദ്ധിയോടും ചിന്തയോടും സംവദിച്ചുകൊണ്ടേയിരിക്കുക. മുൻവിധിയില്ലാതെ വായിക്കുന്നവർക്കു ചിന്തയുടെ ലോകത്തേക്കുള്ള ഒരു ചവിട്ടുപടിയായി ഈ പുസ്തകം ഉപകരിക്കും തീർച്ച.’’
ഇത് സർവമത സത്യവാദത്തിന്റെ പ്രചാരണത്തിന് ആക്കംകൂട്ടലല്ലാതെ മറ്റെന്താണ്? പണ്ഡിതസഭയുടെ തലപ്പത്തുള്ളവർ ഈ വഴിയിൽ എത്തിയെങ്കിൽ അണികളും ആ വഴിയിൽ പ്രവേശിക്കാൻ അധിക കാലം വേണ്ടിവരില്ല. ഇവരുടെ കൂട്ടത്തിലെ മറ്റൊരു പ്രമുഖൻ ചേകനൂരിനെ നവോത്ഥാന നായകനെന്നു വിശേഷിപ്പിച്ചിരുന്നു. അയാൾ ഇപ്പോൾ ഏതു ലൈനിലാണെന്ന് ഇവർക്കുതന്നെ അറിയില്ല.
‘കാലം തേടുന്ന ഇസ്‌ലാഹു’മായി ഇറങ്ങിയവരുടെ കോലമാണിത്. ഇവരുടെ ഈ പോക്ക് കടുത്ത വഴികേടിലേക്കാണ്. ഇസ്‌ലാഹിന് നെടുനായകത്വം വഹിച്ചവരിൽ പ്രധാനിയായ ഉമർ മൗലവി(റഹ്) ഇവരുടെ ഈ പുതുചിന്തക്ക് മൊട്ടിട്ട സന്ദർഭത്തിൽതന്നെ ഇവരെപ്പറ്റി അഭിപ്രായപ്പെട്ടതിങ്ങനെയാണ്: “പ്രബോധന വിജയത്തിന് പൊതുതാൽപര്യമേഖല കണ്ടെത്തുക’ ഈ തലവാചകത്തിൽ 99ന്റെ അവസാനത്തിൽ ഐഎസ്എം ശബാബിൽ ഒരു പത്രാധിപക്കുറിപ്പ് വന്നു. ഈ തലവാചകം വായിച്ചപ്പോൾതന്നെ ഞാൻ ഞെട്ടി. സയണിസത്തിന് വളവും നീരും നൽകി സംരക്ഷിക്കുന്ന അമേരിക്കയിൽനിന്നും ഇവ്വിഷയകമായി ഏതോ മുസ്‌ലിം സംഘടനയുടെ ബാനറിൽ ഒരു പുസ്തകം രചിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നത് ഓർമവന്നു.
മുസ്‌ലിംകൾ പ്രബോധന വിഷയത്തിൽ ഖുർആനിന്റെയും നബിചര്യയുടെയും ശൈലിയാണ് പിൻപറ്റേണ്ടത് എന്ന കാര്യം എല്ലാവരും സമ്മതിക്കുമെങ്കിലും അതിൽ നിഷ്‌ക്കർഷ പുലർത്തുന്ന സംഘം സലഫികൾ മാത്രമാണ്’’ (ഓർമകളുടെ തീരത്ത്/പേജ് 100).
ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ ഇസ്വ്‌ലാഹുകൊണ്ട് ഉദ്ദേശിച്ചതെന്തോ അതിനെ അക്ഷരാർഥത്തിൽ കാലഘട്ടത്തിനനുസൃതമായി നടപ്പി ലാക്കുവാൻ പരിശ്രമിക്കുകയാണ് അതിന്റെ യഥാർഥ തുടർച്ചക്കാരായ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും പോഷക ഘടകങ്ങളും. എല്ലാവിധ എതിർപ്പുകളെയും അവഗണിച്ചുകൊണ്ടുള്ള അതിന്റെ കുതിപ്പ് പ്രമാണങ്ങളുടെ പിൻബലത്തിലാണ്. “സത്യത്തിന്റെ അടിസ്ഥാനത്തിൽ മാർഗദർശനം നൽകുകയും അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്’’ (ക്വുർആൻ 7:181).

