അവഗണിക്കപ്പെടുന്ന വൃദ്ധമാതാപിതാക്കൾ

പത്രാധിപർ

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

‘തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്വന്തക്കാർ ഉപേക്ഷിച്ച് 42 പേർ’-ഡിസംബർ 10ന് പുറത്തിറങ്ങിയ ഒരു ദിനപത്രത്തിൽ വൻപ്രാധാന്യത്തോടെ കൊടുത്ത വാർത്തയുടെ തലക്കെട്ടാണിത്.

വാർത്തയുടെ ചുരുക്കമിതാണ്: “വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മക്കൾ വരുമെന്ന പ്രതീക്ഷ അസ്തമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അനാഥരായി 42 മനുഷ്യർ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും മുൻ അഭിഭാഷകരും മുതൽ കൂലിത്തൊഴിലാളികൾവരെ ഇക്കൂട്ടത്തിലുണ്ട്. ശരീരം തളർന്നു ശയ്യാവലംബിയായ മുപ്പതുകാരനെയും പ്രായാധിക്യം പാടെ തളർത്തിയ എൺപതുകാരനെയുമെല്ലാം ഇവിടെ കാണാം. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവർ ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്-ഞങ്ങളെ ആർക്കും വേണ്ട! വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഔന്നത്യം കൊട്ടിഘോഷിക്കുന്ന കേരളത്തെ നാണിപ്പിക്കും ഇവിടത്തെ കാഴ്ചകൾ. ലോക മനുഷ്യാവകാശ ദിനത്തിൽ ഞെട്ടലോടെ കേൾക്കാൻ ചില കഥകൾ ഇങ്ങനെ:

മക്കൾ 3 പേരുണ്ട്. വളർത്തുമകളെക്കൂടി ചേർത്താൽ നാലായി. തുടയെല്ല് ഒടിഞ്ഞു ശയ്യാവലംബിയായി ആശുപത്രിയിൽ കിടക്കുമ്പോൾ തിരിഞ്ഞുനോക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ആശുപത്രി വിട്ടാൽ ഇനി എവിടേക്ക് എന്ന ചോദ്യത്തിനും ഈ എഴൂപത്തിയാറുകാരന് ഉത്തരമില്ല. പേരും വിലാസവും കൊടുക്കരുതേ എന്ന് അദ്ദേഹം നിറകണ്ണുകളോടെ പറയുന്നു. മക്കളോടുള്ള കരുതൽ അച്ഛൻ മറന്നിട്ടില്ല. ഉള്ള സമ്പാദ്യം വീതിച്ചുകൊടുത്തു മക്കൾക്ക് നിറമുള്ള ജീവിതം നൽകിയ പലരും ഇവിടെയുണ്ട്. സ്വത്തു കണക്കിൽ തർക്കമുണ്ടായി പേരക്കുട്ടിയുടെ ഭർത്താവ് കാലു തല്ലിയൊടിച്ച വേദന പങ്കിടുമ്പോഴും മുത്തച്ഛന്റെ ജാഗ്രത താൻമൂലം ആർക്കും അപമാനം ഉണ്ടാകരുതെന്നാണ്. അഞ്ചുമക്കളുള്ള മറ്റൊരാളും ഇവിടെയുണ്ട്. അതിലൊരാൾ പോലും അച്ഛനെ തേടിയെത്തിയിട്ടില്ല.

ഓർത്തോ വിഭാഗത്തിൽ മാത്രം 18 പേരാണ് ഇത്തരത്തിൽ ബന്ധുക്കൾ ഉപേക്ഷിച്ച നിലയിലുള്ളത്. കുറച്ചുപേരെ ജോലിസ്ഥലത്ത് അപകടം പറ്റി കൊണ്ടുവന്നതാണ്. പരുക്കേറ്റ് വഴിയിൽ കിടക്കുമ്പാൾ ആശുപത്രിയിൽ ആരെങ്കിലും എത്തിച്ചവരുമുണ്ട്. വിലാസം കണ്ടുപിടിച്ച് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വരാന്തയിൽ പോലും രോഗികൾ നിറഞ്ഞു കഷ്ടപ്പെടുമ്പോൾ, ബന്ധുക്കൾക്കു വേണ്ടാത്തവരുടെ പട്ടികയിൽപ്പെട്ടവരെ എത്രനാൾ കിടത്തി പരിചരിക്കാൻ കഴിയും? എങ്കിലും 10 നഴ്‌സിങ് സ്റ്റാഫിനെ ഇവരുടെ മാത്രം പരിചരണത്തിനായി നിയോഗിച്ച് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ മാതൃക കാട്ടുകയാണ്. ആഹാരവും എത്തിച്ചു നൽകുന്നു.’’

വൃദ്ധൻ, വൃദ്ധ എന്നീ പദങ്ങൾ കേൾക്കുമ്പോൾതന്നെ പല യുവതിയുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിതെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കൾ പല മക്കൾക്കുമിന്ന് ശാപമാണ്, ഭാരമാണ്, വിഴുപ്പുഭാണ്ഡമാണ്. സ്‌നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ ഊഷ്മള സ്പർശവും അനിവാര്യമായ ഘട്ടത്തിൽ മക്കളിൽനിന്ന് അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവരണാതീതമാണ്. തന്നെ പെറ്റു വളർത്തിയ മാതാവ്; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച് തന്നെ ഉന്നതനിലയിലെത്തിച്ച പിതാവ്; അവരെ ചവിട്ടിപ്പുറത്താക്കുന്ന സന്താനം ചെയ്യുന്നത് എന്തുമാത്രം വലിയ പാതകമല്ല!

മാതാപിതാക്കളോടുള്ള കടമകളെ ഇസ്‌ലാം വളരെ ഗൗരവതരമായാണു കാണുന്നത്. വിശുദ്ധ ക്വുർആനും (ഉദാ:17:23,24) പ്രവാചകവചനങ്ങളും ഇതിന്റെ പ്രാധാന്യം ഗൗരവത്തോടെ തന്നെ ഉണർത്തുന്നത് കാണാം. നബി ﷺ  പറഞ്ഞു: “വാർധക്യം ബാധിച്ച മാതാപിതാക്കളെയോ അവരിൽ ഒരാളെയോ ലഭിച്ചിട്ടും സ്വർഗം നേടാൻ സാധിക്കാത്തവന് നാശം! അവന് നാശം! അവന് നാശം!’’.(മുസ്‌ലിം).