അഗ്‌നിയായി പടരുന്ന ‘അഗ്‌നിപഥ് ’ പ്രതിഷേധം

പത്രാധിപർ

2022 ജൂൺ 25, 1442 ദുൽഖഅദ 24

കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ യുവാക്കൾ ഇതിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. പ്രധാനമായും സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരിക്കുകയാണ്

പതിനേഴര വയസ്സായ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന താണ് ഈ പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ ‘അഗ്‌നിവീരന്മാർ’ എന്നറിയപ്പെടും. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. അഗ്‌നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാമെന്ന് പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആറുമാസത്തെ പരിശീലനവും തുടർന്ന് മൂന്നര വർഷത്തെ നിയമനവുമാണു നൽകുക. ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കു മാറ്റും. നാലു വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുമ്പോൾ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കുമെന്നും പറയുന്നു.

സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരു വിഭാഗം അഭിപ്രായപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. തയ്യാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണിത്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നൽകി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ഇവരുടെ വിമർശനം

എന്നാൽ സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കുമെന്നതും അവർ നേട്ടമായി പറയുന്നു. അഗ്‌നിപഥ് പദ്ധതി തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും നാലുവർഷത്തെ സേവനത്തിനിടയിൽ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികർക്കു വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുമെന്നുമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്.

പ്രതിഷേധക്കാരുടെ രോഷം അകറ്റാനായി സർക്കാർ ഈ വർഷം പ്രവേശനം നേടുന്നവരുടെ ഉയർന്ന പ്രായപരിധിയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് 21ൽനിന്ന് 23 ആയാണ് ഉയർത്തിയിരിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ പരിഗണിക്കാതെയാണ് സർക്കാർ ഓരോരോ നിയമങ്ങൾ കൊണ്ടുവരുന്നത് എന്നത് വല്ലാതെ ആശങ്കയുളവാക്കുന്ന കാര്യമാണ്. ജനങ്ങൾക്ക് ഗുണകരമാണോ, അവർക്ക് പ്രയാസമുണ്ടാക്കുന്നതാണോ എന്നൊന്നും പരിഗണിക്കുന്നേയില്ല. പൗരത്വ ബിൽ, കാർഷിക ബിൽ പോലുള്ളവ ഉദാഹരണം. രാജ്യത്തെ തന്നെ വിലയ്ക്കു വാങ്ങാൻ ശേഷിയുള്ള കോർപ്പറേറ്റ് ഭീമൻമാർക്ക് വേണ്ടിയാണോ ഭരണകൂടം നിലനിൽക്കുന്നത് എന്ന് തോന്നിപ്പിക്കും വിധമാണ് സർക്കാറിന്റെ നീക്കങ്ങൾ. ജനങ്ങൾ അക്രമാസക്തരായി തെരുവിലിറങ്ങിയിട്ടും സർക്കാർ തീരുമാനവുമായി മുന്നോട്ടുപോകുകയാണ്. മറ്റെല്ലാ സമരങ്ങളെയും നേരിട്ടപോലെ ധിക്കാരപരമായാണ് ഇതിനെയും നേരിടുന്നത്.