ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

മുഫീദ് പാലക്കാഴി

2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്യ്രത്തിന് വില കൽപ്പിക്കുന്നു എന്ന ജനാധിപത്യത്തിൻ്റെ അടിസ്ഥാന സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്ന വാർത്തകളാണ് ജനാധിപത്യരാഷ്‌ട്രങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ദിശാബോധത്തോടെ ജനങ്ങളെ നയിച്ച നേതാക്കന്മാരുടെ അഭാവം തന്നെയാണ് ഏതൊരു ദർശനത്തിൻ്റെയും പരാജയം.

ആഗോളതലത്തിൽതന്നെ ജനാധിപത്യപരമായ സ്ഥാപനങ്ങളും മൂല്യങ്ങളും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലഘട്ടമാണിത്. തിരഞ്ഞെടുപ്പുകൾ, പൗരാവകാശങ്ങൾ, നിയമവാഴ്ച, ഭരണഘടനാപരമായ നിയന്ത്രണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങൾ വിവിധ രാജ്യങ്ങളിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്നതായി ആഗോള നിരീക്ഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.

2024ൽ മാത്രം ഏകദേശം 60 രാജ്യങ്ങൾ രാഷ്ട്രീയ അവകാശങ്ങളിലും പൗരാവകാശങ്ങളിലും ശ്രദ്ധേയമായ തകർച്ച നേരിട്ടതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്വേച്ഛാധിപത്യവൽക്കരണം (Autocratization) ഇപ്പോഴും ലോകത്ത് പ്രബലമായ പ്രവണതയായി തുടരുന്നു എന്ന് വെറൈറ്റീസ് ഓഫ് ഡെമോക്രസി (V-Dem) പോലുള്ള സംഘടനകൾ വ്യക്തമാക്കുന്നു. ലോകജനസംഖ്യയുടെ വലിയൊരു ഭാഗം സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ, സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ജീവിക്കുന്ന ലോകജനസംഖ്യയുടെ ശതമാനം 49ൽ നിന്ന് 70 ആയി വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സൈനിക അട്ടിമറിയായിരുന്നു ജനാധിപത്യത്തിന്റെ പ്രധാന ഭീഷണിയെങ്കിൽ, 21ാം നൂറ്റാണ്ടിലെ ഭീഷണിയുടെ സ്വഭാവം മാറിയിരിക്കുന്നു. ഇന്ന്, ജനാധിപത്യത്തിന്റെ തകർച്ചയ്ക്ക് ഏറ്റവും വലിയ കാരണക്കാർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ തന്നെയാണന്നത് ശ്രദ്ധേയമാണ്. അധികാരത്തിൽ കയറിക്കൂടിയാൽ പിന്നെ അതിൽതന്നെ തുടരാനുള്ള ത്വര സ്വേഛാധിപത്യത്തിലേക്ക് നയിക്കുന്നു.

സ്വേഛാധിപത്യത്തിന്റെ കടന്നുവരവ്

ജനാധിപത്യത്തിന്റെ തകർച്ച പെട്ടെന്നുള്ള സൈനിക ഇടപെടലുകളിലൂടെയോ മറ്റോ അല്ല ഇന്ന് സംഭവിക്കുന്നത്. സ്വേച്ഛാധിപത്യ താൽപര്യമുള്ള, അധികാരമോഹം തലയ്ക്കു പിടിച്ച നേതാക്കൾ പടിപടിയായി ജനാധിപത്യ സ്ഥാപനങ്ങളെ ദുഷിപ്പിക്കാനും തകർക്കാനും ശ്രമിക്കുന്ന ഒരു ആന്തരിക പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ഈ നേതാക്കൾ നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, ഭരണഘടനാപരമായ നിയന്ത്രണങ്ങളെയും ജുഡീഷ്യൽ മേൽനോട്ടത്തെയും മറ്റു സ്വയംഭരണ നിയന്ത്രണ ഏജൻസികളെയും ദുർബലപ്പെടുത്താൻ തുടങ്ങുന്നു. നിയമത്തിന്റെ പുറംചട്ടയണിഞ്ഞുള്ളതാകയാൽ ഈ ക്രമാനുഗതമായ ക്ഷയം തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും ജനങ്ങൾക്ക് കഴിയാതെ പോകുന്നു.

സമകാലീന ജനാധിപത്യത്തിന്റെ തകർച്ചയെ നയിക്കുന്നത് പരസ്പരം ബന്ധിതമായ മൂന്ന് പ്രധാന ഘടകങ്ങളാണ്: 1) പോപ്പുലിസവും ധ്രുവീകരണവും. 2) വിവരസാങ്കേതികവിദ്യയുടെ ആയുധവൽക്കരണം. 3) സാമ്പത്തിക അസമത്വത്തിൽനിന്ന് ഉടലെടുക്കുന്ന പ്രഭുത്വഭരണ പ്രവണത.

പോപ്പുലിസവും സാമൂഹിക ധ്രുവീകരണവും

അഴിമതിക്കാരായ ഭരണാധികാരികൾ തങ്ങളെ വഞ്ചിക്കുന്നതിൽ അസംതൃപ്തരായ സാധാരണ പൗരന്മാരെ തെറ്റുധരിപ്പിച്ച് ഞങ്ങൾ നിങ്ങളുടെ കൂടെത്തന്നെയാണ്, നിങ്ങൾക്കു വേണ്ടിയാണ് ഭരിക്കുന്നത് എന്നു വരുത്തിത്തീർക്കുന്നതാണ് പോപ്പുലിസത്തിന്റെ ആകെത്തുക. പോപ്പുലിസ്റ്റ് നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സാമൂഹിക ധ്രുവീകരണത്തെ ഒരു തന്ത്രമായി ഉപയോഗിക്കുന്നു. വർധിച്ചുവരുന്ന സാമൂഹിക ധ്രുവീകരണം

(Societal Polarization) നിലവിലെ ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട 10 ആശങ്കകളിൽ ഒന്നായി ലോക ഇക്കണോമിക് ഫോറം റിപ്പോർട്ട് ചെയ്യുന്നു. ഇത് അടുത്ത ദശകത്തിലെ ഒരു പ്രധാന ദീർഘകാല ഭീഷണികൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു

വിവര സാങ്കേതികവിദ്യയുടെ ആയുധവൽക്കരണം

ഡിജിറ്റൽ യുഗത്തിൽ, വിവര സാങ്കേതികവിദ്യ ജനാധിപത്യത്തിന് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. തെറ്റുധാരണകളും വ്യാജവിവരങ്ങളും വ്യാപിപ്പിക്കുന്നത് രാഷ്ട്രീയമായ യോജിപ്പിനും സാമൂഹിക ഐക്യത്തിനും വെല്ലുവിളിയായി മാറുന്നു.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് പ്രസ്ഥാനങ്ങളെയും പൗരന്മാരെയും ശാക്തീകരിക്കാനുള്ള ജനാധിപത്യവൽക്കരണ സാധ്യതയുണ്ടെങ്കിലും, ഇതിന് വലിയ ദോഷങ്ങളുമുണ്ട്. ഇത് വ്യാജ വിവരങ്ങളുടെ വ്യാപനത്തിന് കാരണമാവുകയും അതിലൂടെ സമൂഹത്തിൽ ധ്രുവീകരണത്തിന് വഴിവയ്ക്കു കയും ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വൈകാരികമായി പ്രകോപിപ്പിക്കുന്ന ഉള്ളടക്കങ്ങളിലൂടെ വികാരങ്ങളെ ആളിക്കത്തിക്കുകയും അതോടൊപ്പം യഥാർഥ വിവരങ്ങളുടെ വിതരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

AIയുടെ വളർച്ച Deepfakesപോലുള്ള കൃത്രിമ മാധ്യമങ്ങളുടെ വ്യാപനത്തിന് വഴിയൊരുക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കളുടെ ശബ്ദങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇവ ഉപയോഗിക്കപ്പെടുന്നു. വ്യാജമായ ചിത്രങ്ങളും ഓഡിയോകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെതെന്ന പേരിൽ പ്രചരിപ്പിച്ച് വോട്ടർമാരെ കബളിപ്പിക്കാൻ ഈ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നു.

ഇന്റർനെറ്റ് ജനാധിപത്യപരമായ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന പൊതുധാരണ ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണപക്ഷ നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ അധികാരം വർധിപ്പിക്കാൻ സോഷ്യൽ മീഡിയയെ ഒരു ശക്തമായ വേദിയായി ഉപയോഗിക്കുന്നു. തങ്ങളുടെ ജനാധിപത്യ വിരുദ്ധ നടപടികളെ പിന്തുണയ്ക്കാൻ പൗരന്മാരെ സന്നദ്ധരാക്കുന്നു. ഇത് ജനാധിപത്യത്തിന്റെ അപചയത്തെ വേഗത്തിലാക്കുന്നു.

സാമ്പത്തിക അസമത്വവും മുതലാളിത്തത്തിന്റെ വളർച്ചയും

ജനാധിപത്യ തകർച്ചയ്ക്ക് സാമ്പത്തിക അസമത്വം ഒരു പ്രധാന ഘടകമാണ്. ക്രോസ്-നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം അനുസരിച്ച്, ഒരു ജനാധിപത്യ രാജ്യത്തിൽ സാമ്പത്തിക അസമത്വം വർധിക്കുമ്പോൾ, അത് അധികാരക്കൊതിയന്മാരും സ്ഥാപനങ്ങളെ തകർക്കുന്നവരുമായ നേതാക്കളെ തിരഞ്ഞെടുക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

അതിസമ്പന്നരിൽ രാജ്യത്തെ സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ അധികാരവും അവരിൽ കേന്ദ്രീകരിക്കുന്നു. സർക്കാരിന്റെയും മാധ്യമങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെയും മേൽ തങ്ങളുടെ നിയന്ത്രണം ശക്തമാക്കാൻ അവർ തങ്ങളുടെ സമ്പത്ത് ഉപയോഗിക്കുന്നു. ഫലത്തിൽ ഭരണകൂടം ഈ അതിസമ്പന്നരുടെ ആശ്രിതന്മാരും ആജ്ഞാനുവർത്തികളുമായി മാറുന്നു. അദാനി-അംബാനിമാർക്കു വേണ്ടി ഇന്ത്യൻ ഭരണകൂടം ചെയ്തുകൊടുക്കുന്നത് എന്തൊക്കെയെന്ന് ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യമാകും.

സാമ്പത്തിക അസമത്വവും കോർപ്പറേറ്റ് സ്വാധീനവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. അംബാനിയുടെയും അദാനിയുടെയും നേതൃത്വത്തിലുള്ള വലിയ ബിസിനസ് സ്ഥാപനങ്ങൾ ഇന്ത്യയുടെ മൊത്തം മൂലധനച്ചെലവിന്റെ ഏകദേശം 25% വഹിക്കുന്നു. ഈ അതിസമ്പത്തിന്റെ കേന്ദ്രീകരണം വരുമാനത്തിന്റെയും സമ്പത്തിന്റെയും അസമത്വം വർധിപ്പിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ നിയമനിർമാണ പ്രക്രിയകളിൽ അതിസമ്പന്ന ന്യൂനപക്ഷത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നു.

അതിസമ്പന്നർക്ക് ജനാധിപത്യപരമായ സാമ്പത്തിക നയങ്ങളോടുള്ള എതിർപ്പ് ശ്രദ്ധേയമാണ്. വലിയ നികുതിഭാരം മറ്റുള്ളവരിലേക്ക് മാറ്റാനും നികുതിനിയമ നിർമാതാക്കളെ സ്വാധീനിക്കാനും അവർ നിരന്തരം ശ്രമിക്കുന്നു. ഇത് ജനാധിപത്യസംവിധാനത്തിന്റെ അടിസ്ഥാനപരമായ സാമ്പത്തിക ലക്ഷ്യങ്ങളെ തകർക്കുന്നു.

ജനാധിപത്യവൽക്കരണം ഒരു രാജ്യത്തിന്റെ ജിഡിപി (പ്രതിശീർഷ വരുമാനം) 25 വർഷത്തിനുള്ളിൽ 20% മുതൽ 25% വരെ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ജനാധിപത്യം നിക്ഷേപം വർധിപ്പിച്ചും സാമ്പത്തിക പരിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിച്ചും വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും മെച്ചപ്പെടുത്തിയും സാമൂഹിക പ്രക്ഷോഭങ്ങൾ കുറച്ചും വളർച്ചയെ ഉത്തേജിപ്പിക്കുന്നു. അതിനാൽ, ജനാധിപത്യത്തിന്റെ തകർച്ച സാമ്പത്തികമായും ദോഷകരമാണ്. ഈ അപകടസാധ്യതകൾ ബിസിനസ്സ് സമൂഹം തിരിച്ചറിയുകയും ജനാധിപത്യസ്ഥാപനങ്ങളെ സംരക്ഷിക്കാൻ അവർ സംഘടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സമീപകാല രാഷ്ട്രീയ പരിണാമം ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ അപചയത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ്. വെറൈറ്റീസ് ഓഫ് ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യയുടെ ഭരണവ്യവസ്ഥയിൽ ‘ശ്രദ്ധേയവും നിലവിലുള്ളതുമായ’ സ്വേച്ഛാധിപത്യവൽക്കരണം നടന്നതായും ഇന്ത്യ 2019ഓടെ ‘സ്ഥിരീകരിച്ച തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ’ത്തിലേക്ക് മാറിയിരിക്കുന്നതായും പറയുന്നു.

2025ലെ V-Dem റിപ്പോർട്ട് അനുസരിച്ച്, ലിബറൽ ഡെമോക്രസി ഇൻഡക്‌സിൽ ഇന്ത്യ 179 രാജ്യങ്ങളിൽ 100ാം സ്ഥാനത്താണ്. ഇത് ജനാധിപത്യത്തിന്റെ

ലിബറൽ ഗുണനിലവാരം ക്ഷയിച്ചതിനെ സ്ഥിരീകരിക്കുന്നു. ജനാധിപത്യത്തിന്റെ തകർച്ചയുടെ പ്രധാന മാനദണ്ഡങ്ങളിൽ ഒന്നായി ഇവർ ചൂണ്ടിക്കാണിക്കുന്നത് മാധ്യമ സ്വാതന്ത്ര്യം സെൻസർ ചെയ്യാനുള്ള സർക്കാർ ശ്രമങ്ങളാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിൽ ‘ഏറ്റവും മോശം കുറ്റവാളി’കളിൽ ഒന്നായി ഇന്ത്യ കണക്കാക്കപ്പെടുന്നു. കൂടാതെ, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡിയുടെ സ്വയംഭരണത്തിലേക്കുള്ള കടന്നുകയറ്റവും ജനാധിപത്യ തകർച്ചയുടെ ഒരു പ്രധാന ലക്ഷണമായി റിപ്പോർട്ട് വിലയിരുത്തുന്നു.

തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം എന്ന അവസ്ഥയുടെ കാതൽ, തിരഞ്ഞെടുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ പൗരാവകാശങ്ങളും സ്ഥാപനപരമായ നിയന്ത്രണങ്ങളും ഇല്ലാതാക്കുന്നു എന്നതാണ്. ഇത് ജനാധിപത്യത്തിന്റെ അന്തസ്സത്തയെ നിയമപരമായ രീതിയിൽ നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ പ്രത്യക്ഷ അടയാളമാണ്.

ഫെഡറലിസത്തിന്റെ തകർച്ച

ബർട്ടെൽസ്മാൻ ട്രാൻസ്‌ഫോർമേഷൻ ഇൻഡക്‌സ് (BTI) റിപ്പോർട്ട് (2024) അനുസരിച്ച്, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും രാജ്യത്തെ ഒരു ഹിന്ദു-ഭൂരിപക്ഷ രാഷ്ട്രമായി മാറ്റാനുള്ള ലക്ഷ്യം പിന്തുടരുകയും ചെയ്യുന്നു. ഈ അജണ്ടയിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നിയമനിർമാണങ്ങൾ ഉൾപ്പെടുന്നു.

ഭരണപരമായ കാര്യങ്ങൾ കൂടുതൽ കേന്ദ്രീകൃതവും വ്യക്തിഗതവുമായ തീരുമാനമെടുക്കൽ സംവിധാനത്തിലേക്ക് മാറുന്ന പ്രവണത ദൃശ്യമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേനയുള്ള ഈ കേന്ദ്രീകരണം വിദേശകാര്യ മന്ത്രാലയം പോലുള്ള പ്രധാന സ്ഥാപനങ്ങളെ തീരുമാനമെടുക്കലിൽ നിന്ന് അകറ്റി നിർത്താൻ കാരണമായി. 2021ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് നിലവിലുള്ള ഉപദേശക സമിതികളുടെ ശുപാർശകൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതും ഈ കേന്ദ്രീകൃത ഭരണരീതി യുടെ ഉദാഹരണമാണ്.

പ്രധാനമന്ത്രി ‘സഹകരണ ഫെഡറലിസം,’ ‘മത്സരാധിഷ്ഠിത ഫെഡറലിസം’ എന്നൊക്കെ ഉരുവിടാറുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ അധികാരങ്ങളെ വെട്ടിക്കുറക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ‘ഒരു രാജ്യം, ഒരു രജിസ്‌ട്രേഷൻ’ പോലുള്ള ലക്ഷ്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാരുകൾക്ക് മേലുള്ള കേന്ദ്രത്തിന്റെ കൈകടത്തലിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ന്യൂനപക്ഷാവകാശങ്ങളെ പരമ്പരാഗതമായി സംരക്ഷിച്ചിരുന്ന സുപ്രീം കോടതി, സമീപ കാലത്ത് സർക്കാരിന്റെ താൽപര്യങ്ങൾക്ക് പലപ്പോഴും വഴങ്ങിയതായി കാണാനാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നൂറുകണക്കിന് ഹർജികളുടെ വാദം കേൾക്കുന്നത് വൈകിപ്പിച്ചത് ഇതിന് ഉദാഹരണമാണ്.

വർഗീയതയുടെ വ്യാപനം

ഭരണകക്ഷിയായ ബിജെപിയും സംഘ്പരിവാർ സംഘടനകളും തീവ്രഹിന്ദു ദേശീയവാദികളാണെ ന്നത് രാജ്യത്തിന്റെ സാമൂഹിക സൗഹാർദത്തെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ ആധിപത്യം വർധിക്കുന്നത് രാഷ്ട്രീയ-മതപര ധ്രുവീകരണം വളർത്തുകയും ജനാധിപത്യത്തിന് വെല്ലുവിളിയുയർത്തുകയും ചെയ്യുന്നു. യുപി മുഖ്യമന്ത്രി യോഗിയുടെ കടുത്ത മുസ്‌ലിം-ദളിത് വിരോധവും പ്രധാനമന്ത്രിയുടെയും മറ്റും ഇസ്‌ലാമോഫോബിയ വളർത്തുന്ന നിലപാടുകളും സംഘ്പരിവാരങ്ങൾക്ക് അക്രമത്തിന്റെ പാതയിൽ നീങ്ങാൻ നൽകുന്ന ഊർജം ചെറുതൊന്നുമല്ല.

തീവ്ര ഹിന്ദുത്വവാദികളുടെ മുസ്‌ലിംകളോടുള്ള പ്രത്യയശാസ്ത്രപരമായ വിദ്വേഷം ഇപ്പോൾ സാമൂഹിക തലത്തിൽ മാത്രമല്ല, നിയമനിർമാണ തലത്തിലും നടപ്പിലാക്കാൻ കഴിയുന്നു എന്നത് രാജ്യം നേരിടുന്ന വൻ ഭീഷണിയാണ്. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം (CAA). ഈ നിയമം മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിൽ വിവേചനം കാണിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷത്തെ ‘രണ്ടാം തരം പൗരൻമാരായി’ മാറ്റാനുള്ള ആർഎസ്എസ്സിന്റെ ലക്ഷ്യം നിയമപരമായി നേടിയെടുക്കുന്നതിനുള്ള നിർണായക ചുവടുവയ്പായി ഇത് വിലയിരുത്തപ്പെടുന്നു. ബി.ജെ.പി അധികാരത്തിൽ വന്ന 2014ന് ശേഷം ഉന്നത രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന്റെ തോത് ആറ് മടങ്ങ് വർധിച്ചതായി പഠനങ്ങൾ പറയുന്നു. ഇതും താഴെത്തട്ടിലുള്ള സംഘ്പരിവാർ പ്രവർത്തകർക്ക് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രചോദനമായിത്തീരുന്നു. മുസ്‌ലിം-ദളിത് വിഭാഗങ്ങളെ വോട്ടു ചെയ്യാൻ സമ്മതിക്കാതെ ആട്ടിയോടിച്ച എത്രയോ സംഭവങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ചില വിഭാഗം മനുഷ്യരെ വോട്ടു ചെയ്യാൻ സമ്മതിക്കാതിരുന്നാൽ പിന്നെ എന്ത് ജനാധിപത്യം? ബീഹാറിൽ കഴിഞ്ഞ ഒന്നാംഘട്ട വോട്ടെടുപ്പിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടായിട്ടും വോട്ടു ചെയ്യാൻ കഴിയാതെ ഒട്ടേറെ വോട്ടർമാർ മടങ്ങിപ്പോയതായുള്ള വാർത്ത നാം കേട്ടതാണ്.

വോട്ട് ചോരി!

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പഴുതടച്ച അന്വേണങ്ങളിലൂടെ പുറത്തുകൊണ്ടുവന്നത് ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ ഞെട്ടിക്കുന്ന വോട്ട് മോഷണത്തിന്റെ കഥകളാണ്. ജനാധിപത്യത്തെ തുരങ്കംവയ്ക്കുന്ന ഇതുപോലൊരു ആസൂത്രിത പ്രവർത്തനത്തിന് ഇതിനു മുമ്പ് രാജ്യത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടില്ല. വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചും വോട്ടുകൾ വെട്ടിമാറ്റിയും വ്യാജവോട്ടുകൾ ചേർത്തുമൊക്കെ ചിലർ അധികാരത്തിലെത്തുമ്പോൾ ജനാധിപത്യം ജലരേഖയായി മാറുകയാണ്.

വിയോജിപ്പുകളെ അടിച്ചമർത്തുന്നു!

രാജ്യത്ത് വിയോജിപ്പുകളെ ക്രിമിനൽ കുറ്റമാക്കുന്ന ഒരു അന്തരീക്ഷം നിലനിൽക്കുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരെ പ്രതിരോധ തടങ്കൽ നിയമങ്ങൾ ഉപയോഗിച്ച് തടഞ്ഞുവയ്ക്കുന്നു. സിവിൽ സൊസൈറ്റി മേഖലയിലെ നിയന്ത്രണങ്ങൾ ജനാധിപത്യപരമായ പ്രതിരോധശേഷിക്ക് വലിയ വെല്ലുവിളിയാണ്. വിദേശ സർക്കാരിതര സ്ഥാപനങ്ങളുടെ (Foreign NGOs) പ്രവർത്തനം നിരോധിക്കപ്പെട്ടു. വിദേശ ഫണ്ടിംഗ് വിഷയത്തിൽ കടുപ്പമേറിയ നിയമങ്ങൾ കൊണ്ടുവന്നു. ഈ പ്രതികൂല സാഹചര്യം കാരണം ആംനെസ്റ്റി ഇന്റർനാഷണൽ പോലുള്ള സ്ഥാപനങ്ങൾക്ക് 2020ൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു.

പരിഹാരമെന്ത്?

മതനിരപേക്ഷതയും ജനാധിപത്യവും രാജ്യത്ത് നിലനിൽക്കണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒന്നിച്ചു നിൽക്കുകയും തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുകയും ചെയ്യേണ്ടതുണ്ട്. രാജ്യം നാശത്തിന്റെ പടുകുഴിയിലേക്ക് വീഴും മുമ്പ് വ്യക്തിപരമായ താൽപര്യങ്ങളെക്കാൾ രാജ്യ താൽപര്യങ്ങൾക്ക് മുൻഗണന നൽകുകയും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങൾ അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ചു നിറുത്തുകയും വേണം.

ഭരണാധികാരികൾ സർവ മേഖലകളിലെയും നിയന്ത്രണം കൈയിലാക്കി അധികാരം തങ്ങളിൽ മാത്രം നിക്ഷിപ്തമാക്കിയും സാമൂഹിക ധ്രുവീകരണം വർധിപ്പിച്ചും വിവരസാങ്കേതികവിദ്യയെ ആയുധമാക്കിയും സ്വേച്ഛാധിപത്യം സ്ഥാപിക്കുന്നത് നിയമത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ടാണെന്നത് വളരെ ഗുരുതരമായ കാര്യമാണ്.

ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് തങ്ങളുടെ കൂടി ആവശ്യമാണെന്നും അതിൽ തങ്ങളുടെതായ പങ്ക് വഹിക്കൽ അനിവാര്യമാണെന്നും പൗരസമൂഹം തിരിച്ചറിയണം. അതിനായി അവരെ ബോധവത്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീവ്രശ്രമം നടത്തുകയും വേണം.