ജലചംക്രമണത്തിലെ ദൈവിക ദൃഷ്ടാന്തം

ഡോ. ജൗസല്‍

2020 സെപ്തംബര്‍ 19 1442 സഫര്‍ 02
ജീവന്റെ ആധാരമായാണ് ജലത്തെ പ്രമാണങ്ങള്‍ പരിചയപ്പെടുത്തുന്നത്. ജലം നശിച്ചുപോവുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല. വെള്ളം, മഞ്ഞ്, നീരാവി എന്നീ മൂന്നവസ്ഥകളിലായാണ് അല്ലാഹു ജലത്തെ മനുഷ്യന് ഉപയുക്തമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ചാക്രികമായ ഈ പരിണാമക്രമത്തെ ചിട്ടപ്പെടുത്തിയത് എങ്ങനെയാണെന്നും എന്തിനാണെന്നും അതിന്റെ സ്രഷ്ടാവായ അല്ലാഹു ക്വുര്‍ആനിലൂടെ വിശദീകരിക്കുന്നുണ്ട്. ശാസ്ത്രം അന്ധകാരത്തിലായിരുന്നപ്പോഴും ഇപ്പോഴും പ്രശോഭിതമായ ആ ദൈവിക വചനങ്ങളിലൂടെ ഒരു യാത്ര.

അനാദികാലം മുതല്‍ ഭൂമിയിലെ ജലം അതിന്റെ മൂന്നു അവസ്ഥകളായ മഞ്ഞ്, ജലം, നീരാവി എന്നീ അവസ്ഥകളിലൂടെ തുടര്‍ച്ചയായി രൂപഭേദം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയക്കാണ് 'ജലചംക്രമണം' (Water Cycle) അല്ലെങ്കില്‍ 'ജലചക്രം' എന്നു പറയുന്നത്. ഇത് ചാക്രികമാകയാല്‍ ഇതിനു ആദിയും അന്ത്യവുമില്ല.

അഥവാ ഭൂമിയില്‍ വെള്ളവും അന്തരീക്ഷവും ഉണ്ടായതു മുതല്‍ വെള്ളം നശിച്ചുപോകുന്നില്ല. വെള്ളം അതിന്റെ 3 ഭൗതിക അവസ്ഥകളില്‍ മാറിമാറി സ്ഥിതിചെയ്യുന്നു. ധ്രുവപ്രദേശങ്ങളിലും വലിയ പര്‍വതനിരകളിലുമൊക്കെ ഐസ് അഥവാ മഞ്ഞു രൂപത്തിലും കടലിലും മറ്റു ജലാശയങ്ങളിലും കുളങ്ങളിലും കിണറിലുമൊക്കെ ജലരൂപത്തിലും അന്തരീക്ഷത്തില്‍ നീരാവി രൂപത്തിലും മേഘരൂപത്തിലുമൊക്കെ ആയിക്കൊണ്ട് വെള്ളം ചാക്രികമായി രൂപംമാറിക്കൊണ്ടിരിക്കുന്നു.

ഭൂമിയില്‍ ആവാസ വ്യവസ്ഥയിലെ പരസ്പരബന്ധിത പ്രവര്‍ത്തനങ്ങളിലൊന്നാണ് ജലചക്രം. സമുദ്രത്തില്‍ നിന്നും മഞ്ഞുപാളികളില്‍നിന്നും ചെടികളില്‍നിന്നും മറ്റു ജീവജാലങ്ങളില്‍നിന്നും സൂര്യതാപത്താല്‍ ആവിയാകുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ മേഘമായി മാറുന്നു. ഈ മേഘങ്ങള്‍ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിക്കുകയും അനുകൂല സാഹചര്യങ്ങളില്‍ മഴയായും മഞ്ഞായും തിരിച്ചു ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭൂമിയില്‍ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലത്തിന്റെ ഭാഗമാകുന്നു. മറ്റൊരുഭാഗം സസ്യജാലങ്ങള്‍ വലിച്ചെടുക്കുന്നു. ഇത് പിന്നീട് ഇലകളില്‍നിന്ന് ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. മഴവെള്ളത്തിന്റെ മറ്റൊരുഭാഗം ഭൂമിയുടെ ഉപരിതലത്തിലൂടെ, നദികളിലൂടെ, ഒഴുകി സമുദ്രത്തില്‍ എത്തിച്ചേരുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്ന ജലശുദ്ധീകരണപ്രക്രിയ കൂടിയാണിത്.

ഭൂമിക്കടിയില്‍ ഭൂഗര്‍ഭജലം എങ്ങനെയാണ് ഉണ്ടാകുന്നത്, നദികളിലും തടാകങ്ങളിലുമൊക്കെ എങ്ങനെയാണ് ശുദ്ധജലം ഉണ്ടാകുന്നത് എന്നതിനെപ്പറ്റി പതിനാറാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന് വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. ബര്‍ണാഡ് പാലിസി Pierre Perrault എന്ന ശാസ്ത്രജ്ഞനാണ് പതിനാറാം നൂറ്റാണ്ടില്‍, മഴവെള്ളംകൊണ്ടാണ് നദികളിലും മറ്റു ജലാശയങ്ങളിലുമൊക്കെ വെള്ളം ഉണ്ടാകുന്നത് എന്ന് പ്രസ്താവിക്കുന്നത്. ബര്‍ണാഡ് പാലിസിയെ ആണ് Bernard Palissy ആയി പരിഗണിക്കുന്നത്. discoverer of modern theory of water cycle എന്ന ശാസ്ത്രജ്ഞന്‍ എഡി 1674ലാണ് പാലിസിയുടെ വാട്ടര്‍ സൈക്കിള്‍ തിയറി ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കുന്നത്.

ജല ചംക്രമണത്തിന്റെ ചരിത്രം

പുരാതനകാലത്ത് പൊതുവെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത് ഭൂമിയിലെ കരഭാഗങ്ങള്‍ മുഴുവന്‍ ഭൂമിക്കുള്ളിലുള്ള ഒരു വലിയ ജലാശയത്തിനു മേലെ ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു. Floating land mass theory എന്നാണ് ഇത് അറിയപ്പെടുന്നത്. ഹോമറുടെ കൃതികളിലെല്ലാം ഇതിനുള്ള തെളിവുകള്‍ കാണാം.

യൂറോപ്പിലുണ്ടായ നവോത്ഥാന കാലഘട്ടംവരേക്കും പൊതുവെ കരുതപ്പെട്ടിരുന്നത് നദികളും ജലാശയങ്ങളും നിറക്കുവാനോ ജലചംക്രമണം പൂര്‍ത്തിയാക്കുവാനോ മഴവെള്ളം മാത്രം മതിയാകുന്നതല്ല എന്നായിരുന്നു. സമുദ്രങ്ങളില്‍നിന്നും ഭൂമിക്കടിയിലൂടെ വെള്ളം തള്ളിവന്നുകൊണ്ടാണ് നദികളില്‍ വെള്ളം ഉണ്ടാകുന്നത് എന്നായിരുന്നു പൊതുവില്‍ വിശ്വസിക്കപ്പെട്ടിരുന്നത്. അഥവാ കടലിലെ വെള്ളം ഭൂമിക്കടിയിലൂടെ സഞ്ചരിച്ച് ശുദ്ധീകരിക്കപ്പെട്ട് അതിലെ ഉപ്പുരസം മാറി നദികളിലേക്ക് എത്തുന്നു. ഇംഗ്ലണ്ടിലെ ബര്‍ത്തലോമിയോ, ലിയാനാര്‍ഡോ ഡാവിഞ്ചി, അത്തനേസിയസ് കിര്‍ഷേര്‍ തുടങ്ങിയ പ്രമുഖ ചിന്തകരെല്ലാം ഈ ഒരു വാദക്കാരായിരുന്നു

മഴവെള്ളം മാത്രമാണ് നദികളില്‍ വെള്ളം നിലനിര്‍ത്തുന്നത് എന്ന് ആദ്യമായി സിദ്ധാന്തിച്ചത് 1580കളില്‍ ബര്‍ണാഡ് പാലിസി എന്ന ചിന്തകനാണ്. ആധുനിക ജലചംക്രമണസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി പാലിസിയെ പരിഗണിക്കുന്നു. ജലചംക്രമണത്തെ സംബന്ധിച്ച പാലിസിയുടെ ഈ സിദ്ധാന്തങ്ങളെ 1674 വരെ ശാസ്ത്രീയമായി ആരും പരിശോധിച്ചില്ല.Pierre Perrault എന്ന ശാസ്ത്രജ്ഞനാണ് 1674ല്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ആദ്യമായി ഇത് പരീക്ഷിക്കുന്നത്. എന്നാല്‍ അതിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടുവരേക്കും ഈയൊരു സിദ്ധാന്തത്തിന് ശാസ്ത്രലോകത്തില്‍ വലിയ ഒരു അംഗീകാരം ലഭിച്ചിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ് ശാസ്ത്രലോകത്ത് ഈയൊരു സിദ്ധാന്തത്തിന് പൊതു അംഗീകാരം കിട്ടുന്നത്.

Pierre Perrault തന്റെ പ്രസിദ്ധ ഗ്രന്ഥമായ On the Origin of Springs പ്രസിദ്ധീകരിക്കുന്നതിനു മുമ്പുള്ള സഹസ്രാബ്ദങ്ങളില്‍ പ്രകൃതി സൈദ്ധാന്തികര്‍ കരുതിയിരുന്നത് മഴവെള്ളം കൊണ്ടുമാത്രം പുഴകളും ഭൂഗര്‍ഭജല ഉറവകളും ഒരിക്കലും നിറയുകയില്ല എന്നതായിരുന്നു. അരിസ്റ്റോട്ടില്‍ അവകാശപ്പെട്ടിരുന്നത് ഭൂമിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ചില മാളങ്ങളില്‍, അല്ലെങ്കില്‍ ഗുഹകളില്‍ വായു വെള്ളമായി മാറ്റപ്പെടുന്നു, ആ വെള്ളമാണ് ഭൂഗര്‍ഭജല സ്രോതസ്സ് എന്നായിരുന്നു. എന്നാല്‍ മറ്റു പലരും വാദിച്ചത് സമുദ്രങ്ങളില്‍നിന്നും ചില തുരങ്ക മാര്‍ഗങ്ങളിലൂടെ ഭൂമിക്ക് ഉള്ളിലെത്തുന്ന വെള്ളം അവിടെനിന്നും നീരാവിയായി ആ നീരാവി ഭൂമിക്കുള്ളില്‍ നിന്നുമുയര്‍ന്ന് പൊങ്ങി ഭൂമിക്കുള്ളില്‍ തന്നെയുള്ള ചില ഇടങ്ങളില്‍വച്ച് ഘനീഭവിച്ച് വെള്ളം ആവുകയും ആ വെള്ളം നീരുറവകള്‍ ആയി മാറുകയും ചെയ്യുന്നു എന്നായിരുന്നു.

കൃത്യമായി പറഞ്ഞാല്‍ ഭൂമിക്കടിയില്‍ എങ്ങനെ നീരുറവകള്‍ ഉണ്ടാകുന്നു, നദികളിലും ജലാശയങ്ങളിലുമൊക്കെ എങ്ങനെയാണ് വെള്ളം നിറയുന്നത്, നമ്മള്‍ ഒരു കിണര്‍ കുഴിച്ചാല്‍ അതില്‍ ഉണ്ടാകുന്ന വെള്ളം അഥവാ നീരുറവകളിലൂടെ കിണറിലും മറ്റും നിറയുന്ന വെള്ളം ഇത് എവിടെനിന്നു വരുന്നു എന്നതിനെപ്പറ്റിയെല്ലാം പത്തൊമ്പതാം നൂറ്റാണ്ടുവരെയും ശാസ്ത്രലോകത്തിന് ഒരുപാട് അശാസ്ത്രീയമായ അബദ്ധധാരണകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

എന്നിരിക്കെ ഏഴാം നൂറ്റാണ്ടില്‍; അക്ഷരാഭ്യാസമില്ലാത്ത, ശാസ്ത്രബോധമില്ലാത്ത, അപരിഷ്‌കൃതര്‍ ആയിരുന്ന അറബികള്‍ക്കിടയില്‍ ജീവിച്ച നിരക്ഷരനായ മുഹമ്മദ് നബി ﷺ ക്ക് ഇത്തരം വിഷയങ്ങളെപ്പറ്റി അവഗാഹം ഉണ്ടായിരിക്കും എന്നു കരുതാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇനി എന്തെങ്കിലും ധാരണകള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് അന്ന് നിലവിലുണ്ടായിരുന്ന, മുമ്പ് സൂചിപ്പിച്ച തരത്തിലുള്ള അബദ്ധധാരണകള്‍ മാത്രമാവാനേ സാധ്യതയുള്ളൂ.

വിശുദ്ധ ക്വുര്‍ആന്‍ വഴികാണിക്കുന്നു

ഇവിടെയാണ് ക്വുര്‍ആനിക വചനങ്ങളുടെ കൃത്യത നമ്മെ അത്ഭുതപ്പെടുത്തുന്നത്. അശാസ്ത്രീയമായ അബദ്ധധാരണകള്‍ മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ അത്തരത്തിലുള്ള ഒരു അബദ്ധ പരാമര്‍ശം പോലും ക്വുര്‍ആനില്‍ കാണാന്‍ സാധിക്കുകയില്ല എന്നുമാത്രമല്ല, ജലചംക്രമണത്തെ അഥവാ വാട്ടര്‍ സൈക്കിളിനെ സംബന്ധിച്ച് കൃത്യമായ വിവരണങ്ങള്‍ ക്വുര്‍ആനിലെ വ്യത്യസ്തങ്ങളായ വചനങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നു!

അല്ലാഹു പറയുന്നു: ''ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു'' (ക്വുര്‍ആന്‍ 23:18).

''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അതുമുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ത്തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്'' (39:21).

ജലചക്രത്തിലെ വിവിധങ്ങളായ സുപ്രധാന സ്റ്റേജുകള്‍ ഈ വചനങ്ങളില്‍ വിശദീകരിക്കപ്പെട്ടത് നമുക്ക് കാണാം. ഒന്നാമത്തേത് Precipitation അഥവാ മഴ. മേഘങ്ങളില്‍നിന്നും മഴ ചൊരിയുന്നു. ആകാശത്തുനിന്നും നിശ്ചിത അളവില്‍ വെള്ളംചൊരിയുന്നു എന്ന് ആയത്തില്‍ പറഞ്ഞത് ഈയൊരു സ്റ്റേജാണ്. രണ്ടാമത്തേത് Infiltration or percolation. ഭൂമിയില്‍ വീഴുന്ന മഴവെള്ളം മണ്ണിനുള്ളിലേക്ക് കിനിഞ്ഞിറങ്ങുകയും സോയില്‍ മോയ്‌സ്ചര്‍ ആയോ ഗ്രൗണ്ട് വാട്ടര്‍ അഥവാ ഭൂഗര്‍ഭജലം ആയോ മാറുകയും ചെയ്യുന്നു. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മഴവെള്ളം ഏതാനും മീറ്റര്‍ കനത്തില്‍ മണ്ണിനെ നനവുള്ള മണ്ണാക്കുകയും അതിനുശേഷം അതിനും ആഴത്തിലുള്ള ഭൂഗര്‍ഭ ജലപ്രവാഹങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഈ നനഞ്ഞ മണ്ണിന്റെ തട്ടിനെ vadoze zone എന്നും അതിനു താഴെയുള്ള ഭൂഗര്‍ഭജല സ്രോതസ്സുകളെ aquifer എന്നും പറയുന്നു. ഭൂമിയുടെ ഉപരിതലത്തില്‍നിന്നും വ്യത്യസ്ത ആഴങ്ങളില്‍ ഭൂഗര്‍ഭജലം ഇത്തരം aquiferകളില്‍ ശേഖരിക്കപ്പെടുന്നു. ഇത്തരം ഭൂഗര്‍ഭജല ഉറവകളില്‍നിന്നാണ് നമ്മുടെ കിണറുകളിലും കുഴല്‍ കിണറുകളിലും നദികളിലുമൊക്കെ വെള്ളം ലഭിക്കുന്നത്. ഇത്തരം ഭൂഗര്‍ഭജല സ്രോതസ്സുകള്‍ അഥവാ aquiferകള്‍ ചിലപ്പോഴൊക്കെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതേപടി നിലനില്‍ക്കും. മണ്ണിലൂടെ ആഴ്ന്നിറങ്ങുന്ന മഴവെള്ളമാണ് ഇത്തരം ഭൂഗര്‍ഭജല ഉറവകളുടെ അവലംബം. കിണറുകളില്‍ നിന്നും കുഴല്‍ക്കിണറുകളില്‍നിന്നുമൊക്കെ നമുക്ക് ലഭിക്കുന്ന വെള്ളം ഇത്തരം ഭൂഗര്‍ഭജല ഉറവകളില്‍ നിന്നാണ്. ചിലപ്പോള്‍ ഭൂമിയുടെ ഉപരിതലത്തിലേക്കും നീരുറവകളുടെ രൂപത്തില്‍ ഭൂഗര്‍ഭജലം പ്രത്യക്ഷപ്പെടാറുണ്ട്. ഈയൊരു ഭൂഗര്‍ഭജല സ്രോതസ്സുകള്‍ റീചാര്‍ജ് ചെയ്യപ്പെടുന്നത് പൂര്‍ണമായും മഴവെള്ളത്തില്‍ നിന്നാണ്. നമ്മള്‍ കിണറുകളും കുഴല്‍കിണറുകളും കുഴിച്ചു ഭൂഗര്‍ഭജലത്തില്‍ ഉള്ള ഈ ജലം ഉപയോഗിക്കുന്നു, വെള്ളം ഭൂഗര്‍ഭജല സ്രോതസ്സില്‍നിന്നും കാലിയാകുന്നതിന് അനുസരിച്ച് മഴപെയ്ത് വീണ്ടും വീണ്ടും റീചാര്‍ജ് ആയിക്കൊണ്ടിരിക്കുന്നു. ഈ പ്രവൃത്തി ചാക്രികമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങളെല്ലാം മനസ്സില്‍ സ്മരിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ ഒന്നുകൂടി കേട്ടുനോക്കൂ:

''ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു'' (23:18).

''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിക്കുള്ളിലെ ഉറവുകളിലേക്ക് അതവന്‍ പ്രവേശിപ്പിച്ചു...'' (39:21).

അല്ലാഹു എത്ര പരിശുദ്ധന്‍! എത്ര കൃത്യമായ പരാമര്‍ശങ്ങള്‍! ആകാശത്തുനിന്ന് നിശ്ചിത അളവില്‍ വെള്ളം ചൊരിഞ്ഞു. എന്നിട്ട് അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കിയിരിക്കുന്നു. ഭൂമിക്കുള്ളിലെ ഉറവകളില്‍ അത് ശേഖരിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഏതാനും ശാസ്ത്രജ്ഞര്‍ മാത്രം ചര്‍ച്ച ചെയ്ത്, പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രം ശാസ്ത്രലോകം അംഗീകരിച്ച വാട്ടര്‍ സൈക്കിള്‍ എത്ര കൃത്യമായിട്ടാണ് ക്വുര്‍ആന്‍ പ്രതിപാദിക്കുന്നത് എന്ന് നോക്കൂ. സമുദ്രജലം ഭൂമിക്കടിയിലൂടെ സഞ്ചരിച്ചാണ് ഭൂഗര്‍ഭജലം ഉണ്ടാവുന്നതെന്ന അബദ്ധപരാമര്‍ശങ്ങളോ ഭൂമിയിലെ കരഭാഗങ്ങള്‍ മുഴുവന്‍ ഒരു ജലാശയത്തിനു മുകളില്‍ പൊങ്ങിക്കിടക്കുകയാണ് എന്ന വിഡ്ഢിത്തമോ ഒന്നും ക്വുര്‍ആനില്‍ ഇല്ല. വളരെ കൃത്യമായ വിവരണങ്ങള്‍ മാത്രം. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച, എഴുതാനും വായിക്കാനും അറിയാത്ത ഒരു പ്രവാചകന് എങ്ങനെയാണ് ഇത്തരം കാര്യങ്ങളില്‍ അറിവുണ്ടാവുക? നിസ്സംശയം പറയാം; ദൈവത്തിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്ന്.

ണമലേൃ ര്യരഹല എന്നത് ഭൂമിയില്‍ ജീവന്റെ നിലനില്‍പിന് അത്യാവശ്യമാണ്. വെള്ളമില്ലാതെ ജീവന്‍ നിലനില്‍ക്കുകയില്ല. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കുമെല്ലാം ജീവന്‍ നിലനിര്‍ത്താന്‍ ജലം അനിവാര്യമാണ്. വിശുദ്ധ ക്വുര്‍ആനിലെ ഒരുപാട് വചനങ്ങളില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

''തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു''(25:48).

''നിര്‍ജീവമായ നാടിന് അതുമുഖേന നാം ജീവന്‍ നല്‍കുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി''(25:49).

''ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും എന്നിട്ട് അതുമൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു''(50:9).

''അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍നിന്നാണ് നിങ്ങളുടെ കുടിനീര്.അതില്‍നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേയ്ക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്''(16:10).

''അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ചുതരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്'' (16:11).

''അങ്ങനെ അത്(വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു''(23:19).

നിരവധി ക്വുര്‍ആന്‍ വചനങ്ങളില്‍ ഇതുപോലെ ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിക്കുകയും അതുമൂലം സസ്യലതാദികള്‍ മുളപ്പിച്ച് ഭൂമിയെ ജീവനുള്ളതാക്കിത്തീര്‍ക്കുകയും അതില്‍ ജന്തുജാലങ്ങളെ വ്യാപിപ്പിക്കുകയും ചെയ്തു എന്ന അനുഗ്രഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത് കാണാനാവുന്നതാണ്.

''മടങ്ങി വരുന്ന കാര്യം ഉള്‍ക്കൊള്ളുന്ന ആകാശം തന്നെയാണ് സത്യം'' (ക്വുര്‍ആന്‍ 86:11).

'റജഅ' എന്ന അറബി പദത്തിനര്‍ഥം 'മടങ്ങി' എന്നാണ്. അഥവാ ഒരു സ്ഥലത്തേക്കു പോയാല്‍ അവിടുന്ന് തിരിച്ചു മടങ്ങിവരിക. റിട്ടേണ്‍ (return) എന്ന് ഇംഗ്ലീഷില്‍ പറയും. 'അര്‍റജഅ്' എന്നാല്‍ 'മടങ്ങിവരുന്ന വസ്തു എന്നുമാണ് അര്‍ഥം.

The sky which returns എന്നുപറഞ്ഞാല്‍ 'മടങ്ങിവരുന്ന സംഭവം ഉള്ളതായ ആകാശം' എന്നാണര്‍ഥം. എന്താണ് ഈ ഒരു പദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമ്മള്‍ പരിശോധിച്ചാല്‍ നമുക്ക് ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ (തഫ്‌സീറുകളില്‍) കാണാന്‍ കഴിയുന്നത് ആകാശത്തുനിന്നും മേഘങ്ങളില്‍നിന്ന് ഭൂമിയിലേക്ക് മഴ വര്‍ഷിക്കുകയും തിരിച്ച് ഭൂമിയില്‍നിന്നും വെള്ളം നീരാവിയായി, മേഘങ്ങളായി ആകാശത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നത് എന്നതാണ്.

'വസ്സമാഇ ദാതിര്‍റജഅ്' എന്നതിന് ക്വുര്‍ആന്‍ തഫ്‌സീറുകളില്‍ എല്ലാം ഈയൊരു വിശദീകരണം തന്നെയാണ് നല്‍കപ്പെട്ടിട്ടുള്ളത്. പ്രമുഖ സഹാബിയും (പ്രവാചക ശിഷ്യന്‍) ക്വുര്‍ആന്‍ വ്യാഖ്യാതാവും ആയ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ഈ ഒരു ആയത്ത് വിശദീകരിച്ചിട്ടുള്ളത് 'ആവര്‍ത്തിച്ചാവര്‍ത്തിച്ച് മഴപെയ്യുന്ന മഴമേഘങ്ങള്‍' എന്നാണ്. ആകാശത്തുള്ള മേഘങ്ങളില്‍നിന്ന് മഴയുണ്ടാകുന്നു. അങ്ങനെ ഭൂമിയിലെത്തിയ വെള്ളം തിരിച്ചു മേഘങ്ങളായി ആകാശത്തേക്ക് തന്നെ മടങ്ങുന്നു. വീണ്ടും ആവര്‍ത്തിച്ച് മഴപെയ്യുന്നു. വീണ്ടും തിരിച്ചുപോകുന്നു. ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈയൊരു വാട്ടര്‍ സൈക്കിളിനെ വളരെ കൃത്യമായ, ചുരുങ്ങിയ പദങ്ങള്‍കൊണ്ട് വിശദീകരിച്ചത് എത്ര അത്ഭുതകരമെന്ന് നോക്കൂ. ക്വുര്‍ആനിലെ പദപ്രയോഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്.

സമുദ്രങ്ങളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നുമൊക്കെ വെള്ളം ഓരോ സെക്കന്റിലും നീരാവിയായി അന്തരീക്ഷത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല മനുഷ്യനും മറ്റു ജീവജാലങ്ങളും സസ്യങ്ങളും ശ്വസിക്കുമ്പോഴും, അടുക്കളയില്‍ വെള്ളം തിളപ്പിക്കുമ്പോഴുമെല്ലാം ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് പോയിക്കൊണ്ടേയിരിക്കുകയാണ്. Evaporation അഥവാ ബാഷ്പീകരണം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇപ്രകാരം ബാഷ്പീകരണത്തിന്റെ ഫലമായി ഉണ്ടാകുന്ന നീരാവിയുടെ സാന്ദ്രത അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങളായ നൈട്രജന്‍, ഓക്‌സിജന്‍ എന്നിവയെക്കാള്‍ കുറവായതുകൊണ്ട് തന്നെ ഈ നീരാവി സ്വാഭാവികമായി മുകളിലേക്ക് ഉയര്‍ന്നുപോകുന്നു. മുകളില്‍ എത്തുന്ന നീരാവി അന്തരീക്ഷമര്‍ദം കുറയുന്നതിന്റെ ഫലമായി തണുക്കുകയും വളരെ ചെറിയ ജലകണങ്ങള്‍ ആയി മാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ വളരെ ചെറിയ ജലകണികകള്‍ ചേര്‍ന്നാണ് മേഘം ഉണ്ടാവുന്നത്. വാതക അവസ്ഥയിലുള്ള നീരാവി ദ്രാവകാവസ്ഥയിലുള്ള ചെറിയ മേഘകണികകള്‍ ആവാന്‍ നീരാവി തണുത്താല്‍ മാത്രം പോരാ; അതിനു വളരെ ചെറിയ ചില കണികാ പദാര്‍ഥങ്ങളുടെകൂടി ആവശ്യമുണ്ട്. Cloud condensation nuclei അല്ലെങ്കില്‍ cloud seeds എന്നറിയപ്പെടുന്ന വളരെ ചെറിയ പൊടിപടലങ്ങളുടെ രൂപത്തിലുള്ള കണികകള്‍ മേഘങ്ങളുടെ രൂപീകരണത്തിന് അത്യാവശ്യമാണ്. 0.2 മൈക്രോണ്‍ വലിപ്പമുള്ള ഇത്തരം cloud seeds അഥവാ മേഘവിത്തുകള്‍ എന്നറിയപ്പെടുന്ന കുഞ്ഞുകണികകള്‍ ഉണ്ടെങ്കില്‍ മാത്രമെ വാതക അവസ്ഥയിലുള്ള നീരാവി ഘനീഭവിച്ച് ദ്രാവകാവസ്ഥയിലോ മഞ്ഞ് അവസ്ഥയിലോ ആയി മാറുകയുള്ളൂ.

കാറ്റില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, പുക എന്നിവയൊക്കെയാണ് ഇത്തരം cloud സീഡുകളായി അഥവാ മേഘവിത്തുകളായി പ്രവര്‍ത്തിക്കുന്നത്. അഥവാ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി മുകളില്‍ എത്തുന്ന നീരാവി കാറ്റിന്റെ സഹായത്തോടുകൂടി അവിടെയെത്തുന്ന 0.2 മൈക്രോണ്‍ വലിപ്പമുള്ള മേഘവിത്തുകള്‍ എന്നറിയപ്പെടുന്ന കുഞ്ഞന്‍പൊടിപടലങ്ങളുമായി കൂടിച്ചേരുമ്പോഴാണ് മഴമേഘം ഉണ്ടാവുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം കണ്ടുപിടിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളാണിത്! നമ്മളില്‍ തന്നെ ബഹുഭൂരിപക്ഷം ആളുകളും cloud condensation nuclei അല്ലെങ്കില്‍ cloud seeds എന്നൊന്നും കേട്ടിരിക്കാന്‍ പോലും സാധ്യതയില്ല. ഒരുപക്ഷേ, ഇത് വായിക്കുന്നവരില്‍ പലരും cloud seed അല്ലെങ്കില്‍ 'മേഘവിത്ത്' എന്നൊക്കെ ആദ്യമായി കേള്‍ക്കുന്നവരായിരിക്കും.

പറഞ്ഞുവന്നത് ഇതാണ്; അന്തരീക്ഷത്തില്‍ നീരാവി ഉണ്ടായാല്‍ മാത്രം പോരാ, കാറ്റിന്റെ സഹായത്തോടെ ആ നീരാവി പാളികളില്‍ മേഘവിത്തുകള്‍ വിതറപ്പെടണം. എങ്കില്‍ മാത്രമെ നീരാവി ഘനീഭവിച്ച് മഴമേഘങ്ങള്‍ രൂപപ്പെടുകയുള്ളൂ, മഴ പെയ്യുകയുള്ളൂ. ഇന്നും ശാസ്ത്രലോകത്തിനു പൂര്‍ണമായ രൂപത്തില്‍ മേഘവിത്തുകളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. ഇപ്പോഴും പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ പലരാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യു.എ.ഇ പ്രത്യേകം വിമാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മേഘങ്ങളുടെ മുകളില്‍ ഇത്തരം മേഘവിത്തുകള്‍ വിതറിക്കൊണ്ട് കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും ചെറിയതോതില്‍ ആ ശ്രമങ്ങള്‍ വിജയിച്ചതും എല്ലാം നമ്മള്‍ വാര്‍ത്തകളില്‍ വായിച്ചതാണ്. (അവസാനിച്ചില്ല).