ഹുജ്‌റത്തുശ്ശരീഫ കൊള്ളയടിച്ചത് വഹാബികളോ തുര്‍ക്കികളോ...?

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24
മുസ്‌ലിം സമൂഹത്തിന്റെ പേരില്‍ ഉപജീവിച്ച ശിര്‍ക്കിന്റെയും അന്ധവിശ്വാസങ്ങളുടെയും മൗഢ്യഗോപുരങ്ങളായിരുന്നു ശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെയും അനുയായികളുടെയും ആദര്‍ശപടയോട്ടത്തിലൂടെ തകര്‍ന്നുവീണത്. ഇതില്‍ വിറളിപൂണ്ട ഹിജാസിലെ ശിയാക്കളും തുര്‍ക്കിയിലെ പാഷമാരും സംയുക്തമായി മെനഞ്ഞെടുത്തതായിരുന്നു റസൂലിന്റെ റൗദയുള്‍ക്കൊള്ളുന്ന മദീനയിലെ ഹുജ്‌റത്തുശ്ശരീഫ കൊള്ളയടിച്ചു എന്ന വ്യാജ ആരോപണം. സ്വൂഫിസത്തെ താലോലിക്കുന്ന ബറേലവി സുന്നികളിലെ ചിലര്‍ ഈ ആരോപണം പൊടിതട്ടിയെടുത്തതിന്റെ പിന്നിലെ ഉദ്ദേശ്യമെന്ത്?

ആരെങ്കിലും പ്രഭാതത്തില്‍ സ്വൂഫിസം സ്വീകരിച്ചാല്‍ ഉച്ചയാകുമ്പോഴേക്കും അവന്‍ വിഡ്ഢിയാകുമെന്നും, 40 ദിവസം സ്വൂഫികളുമായി സഹവസിച്ചാല്‍ അവന്റെ സര്‍വമാനബുദ്ധിയും നഷ്ടപ്പെടുമെന്നും ഇമാം ശാഫിഈ(റഹ്) പറഞ്ഞതായി പ്രമുഖരായ പല ഇസ്‌ലാമിക പണ്ഡിതരും രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നുമുപയോഗിച്ച് യുവസമൂഹത്തിന്റെ നിര്‍മാണാത്മകമായ ചിന്താശേഷിയെയും ബുദ്ധിവൈഭത്തെയും നശിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും ഭീകരത സമ്മാനിക്കുന്ന ഒരുവിഭാഗത്തിനെ നിര്‍മിച്ചെടുക്കാനാണ് ശത്രുരാജ്യങ്ങള്‍ പരസ്പരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വൂഫിസത്തിന്റെ ഇറക്കുമതിയിലൂടെയും പ്രചാരണത്തിലൂടെയും ലക്ഷ്യമിടുന്നതും ഇതില്‍നിന്നും വ്യത്യസ്തമായ മറ്റൊന്നുമല്ല.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് കാലഹരണപ്പെട്ടുവെന്ന് കരുതപ്പെടുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ 'ദീനെ ഇലാഹി'യുടെ പുനര്‍ജന്മമാണ് സ്വൂഫിസത്തിന്റെ മറവില്‍ ലക്ഷ്യമിടുന്നതെന്ന തിരിച്ചറിവ് ഇനിയും നമുക്ക് നഷ്ടപ്പെട്ടുകൂടാ. യഹൂദ-ശിയാ പാരമ്പര്യത്തില്‍ മുളച്ചുപൊന്തിയ സ്വൂഫിസം പടര്‍ന്നുപന്തലിച്ചാല്‍ അതിലൂടെ പരിശുദ്ധ ഇസ്‌ലാമിനെ ക്വബ്‌റടക്കാമെന്ന് ശത്രുക്കള്‍ കണക്കുകൂട്ടുന്നു. സഖലൈന്‍ ഫൗണ്ടേഷന്‍ പോലെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സമൂഹത്തില്‍ പേരും പെരുമയുമുള്ള വ്യക്തികളെയും സംഘടനകളെയും വലവീശുന്നതാണ് ഇവര്‍ സ്വീകരിച്ചുവരുന്ന പുതിയരീതി.

അറിയപ്പെടുന്ന ക്വുര്‍ആന്‍ പ്രഭാഷകനും പ്രമുഖ പണ്ഡിതനുമൊക്കെയായി ജനശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്ന മുത്തേടത്തുകാരന്‍ ഒരു ഖാസിമി തന്റെ സ്വതസിദ്ധമായ ശബ്ദത്തിലും ശൈലിയിലും വാരിവിതറിക്കൊണ്ടിരിക്കുന്ന ബഡായികള്‍ ഇമാം ശാഫിഈ(റഹ്)യുടെ, നേരത്തെ സൂചിപ്പിച്ച വരികളില്‍നിന്നും അണുവിടപോലും വ്യത്യാസമുള്ളവയല്ല. കാലങ്ങളായി ഞാന്‍ സ്വൂഫിയാണെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മാന്യദേഹത്തിന്റെ വേദികള്‍ സ്വന്തം ഗ്രൂപ്പുകള്‍പോലും ബഹിഷ്‌ക്കരിച്ച മട്ടാണ്. കാരണമെന്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യക്തമായി പറഞ്ഞാല്‍, ഇന്ന് പറയുന്നതല്ല അദ്ദേഹം നാളെ പറയുന്നത്. നാളെ പറയുന്നതാകില്ല അതിന്റെ തൊട്ടടുത്ത ദിവസം പുലമ്പുന്നത്. സ്വൂഫിസം ബാധിച്ചവന്‍ സ്വബോധവും സ്വബുദ്ധിയും നശിച്ച് അത്തുംപിത്തും വാരിവിളമ്പുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ നൂറ്റാണ്ടില്‍ ഈ ഖാസിമിയും പകരക്കാരന്‍ അഹ്‌സനിയും പിന്നെ മുള്ളൂര്‍ക്കര സഖാഫിയും. ഇവരൊക്കെ വായതുറന്നാല്‍ സമൂഹത്തിന് ചിരിച്ച് മണ്ണുകപ്പാന്‍ എന്തെങ്കിലും പ്രതീക്ഷിക്കാമെന്ന മട്ടിലാണ് ഇന്ന് കാര്യങ്ങളുടെ പോക്ക്.

വാലും തലയുമില്ലാത്ത ബഡായികളുടെ തള്ളല്‍ കാരണമായി മയ്യിത്തില്‍നിന്നും പേന്‍ ഇഴഞ്ഞിറങ്ങിപ്പോകുന്നമാതിരി അനുയായികളാല്‍ കയ്യൊഴിയപ്പെട്ട ഖാസിമിയുടെ പുതിയ പിടിവള്ളിയാണ് വഹാബി വിമര്‍ശനം. കല്ലുവെച്ച നുണകളുടെയും അപവാദങ്ങളുടെയും അകമ്പടിയോടെ ഖാസിമി ഉന്നയിക്കുന്ന വഹാബി വിരോധത്തിന്റെ മുഖ്യറഫറന്‍സാകട്ടെ അധികാരം നഷ്ടപ്പെട്ട തുര്‍ക്കികള്‍ രാജ്യമെമ്പാടും വാരിവിതറിയ കല്ലുവെച്ച നുണകളും! ഉസ്മാനിയാ ഖിലാഫത്തിന്റെ ആധിപത്യത്തില്‍ മക്കയിലെ ശാഫിഈ മുഫ്തിയായി വാണരുളിയിരുന്ന ശൈഖ് അഹ്മദ് സൈനി ദഹ്‌ലാന്‍ കോര്‍ത്തിണക്കി സംവിധാനിച്ച 'റദ്ദുല്‍വഹാബിയ്യ'യെന്ന ക്ഷുദ്രകൃതിയാണ് അദ്ദേഹത്തിന്റെ മുഖ്യറഫറന്‍സ്. 'ഊശാന്‍ താടിക്കാരായ വഹാബികള്‍' മദീനയിലെ പുണ്യറൗദാശരീഫ് കൊള്ളയടിച്ചെന്നാണ് ഖാസിമി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും വിശ്വാസ, ആചാരങ്ങള്‍ക്കും നിരക്കാത്ത നിലയിലുള്ള നിരവധി പരാമര്‍ശങ്ങളുടെ പേരില്‍ സ്വന്തം ബറെലവി സമൂഹത്തില്‍നിന്നുപോലും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന മുത്തേടത്തുകാന്‍ ഖാസിമി പുതുതായി കണ്ടെത്തിയ ഈ വഹാബി വിമര്‍ശനത്തിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ തിരിച്ചറിയുന്നുമുണ്ട്.

ഇബ്‌നു അബ്ദുല്‍വഹാബും(റഹ്) അനുയായികളും ഹിജാസില്‍ നടപ്പിലാക്കിയ ഇസ്്വലാഹിനെയും തജ്ദീദിനെയും തുടക്കം മുതല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുവന്നത് അധികാരം സ്വന്തമായി കളഞ്ഞുകുളിച്ച തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ ഏജന്റുമാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിയാക്കളുമായിരുന്നു. തുര്‍ക്കി ഖിലാഫത്തിന്റെ മറവില്‍ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരുന്ന ചൂഷണത്തില്‍ അധിഷ്ഠിതമായ സ്വൂഫിസത്തിന് ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ദഅ്‌വത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടുന്ന ഗതികേടുണ്ടായി. ഹിജാസിന്റെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്‌സാ പ്രദേശത്തുള്ള ശിയാക്കള്‍ ശൈഖിന്റെ ദഅ്‌വത്തിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സകല സഹായങ്ങളും തുര്‍ക്കിയിലെ പാഷമാര്‍ക്ക് ഒരുക്കിക്കൊടുത്തു. ശൈഖിന്റെ ദഅ്‌വത്തിനെ പ്രതിരോധിക്കാന്‍ ആവശ്യമായ കല്ലുവെച്ചനുണകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധഭാഷകളില്‍ പ്രചരിപ്പിക്കാനും ശിയാക്കളുടെ കാര്യമായ സഹായസഹകരണങ്ങള്‍ ലഭിച്ചു.

ശൈഖിന്റെ ദഅ്‌വത്തിന് തടയിടാന്‍ ഹിജാസിലെ ശിയാക്കളും തുര്‍ക്കിയിലെ പാഷമാരും സംയുക്തമായി മെനഞ്ഞെടുത്ത ഒരു കളവായിരുന്നു, ശൈഖ് മുഹമ്മദും അനുയായികളും മദീനയിലെ റസൂല്‍ ﷺ യുടെ റൗദ ഉള്‍പ്പെടുന്ന 'ഹുജ്‌റത്തുശ്ശരീഫ' കൊള്ളയടിച്ചുവെന്ന കല്ലുവെച്ചനുണ. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ നവോത്ഥാന സംരംഭത്തെ ഒരേസമയം തലോടിയും മറുകൈകൊണ്ട് പ്രഹരിച്ചും കാലംകഴിച്ച ചരിത്രകാരന്മാര്‍ ഈ ഭീമാബദ്ധം അതേപടി ഉദ്ധരിക്കാന്‍ സാഹസപ്പെട്ടിട്ടുണ്ട്. ഹുജ്‌റത്തുശ്ശരീഫ കൊള്ളയടിച്ചുവെന്നും വിലമതിക്കാനാവാത്ത പലതും അതില്‍നിന്ന് കടത്തിക്കൊണ്ടുപോയെന്നുമുള്ള വഹാബിവിരുദ്ധരുടെ കണ്ടെത്തലുകളെ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ മാത്രമെ ഈ അപവാദങ്ങളുടെ നിജസ്ഥിതി വ്യക്തമാവുകയുള്ളൂ.

നബി ﷺ യുടെ ഹുജ്‌റയിലേക്ക് പുണ്യം ഉദ്ദേശിച്ചുകൊണ്ട് രാജാക്കന്മാരും സാധാരണക്കാരുമെല്ലാം സ്വര്‍ണവും വിലപിടിപ്പുള്ള വിവിധ ഉപകരണങ്ങളും സമര്‍പ്പിക്കുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. എട്ടാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായ ഇമാം സംഹൂദി തന്റെ ചരിത്രസാക്ഷ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയിലെയും ഈജിപ്തിലെയും വിവിധ ഭരണാധികാരികള്‍ വിവിധ കാലങ്ങളില്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച മെഴുകുതിരിക്കാലുകള്‍, വാളുകള്‍, ഹുജ്‌റ മൂടുന്നതിനുള്ള വിലയേറിയ പുതപ്പുകള്‍, ഹുജ്‌റയില്‍ തൂക്കുന്നതിനുള്ള വിളക്കുകള്‍ തുടങ്ങിയവ നേരിട്ടും ദൂതന്മാര്‍ മുഖേനയും മദീനയിലേക്ക് അയച്ചിരുന്നു. വിലമതിക്കാനാവാത്ത മുത്തും പവിഴവുമുള്‍പ്പെടെയുള്ള രത്‌നക്കല്ലുകളും ഈ സംഭാവനയില്‍ ഉള്‍പ്പെട്ടിരുന്നു. മദീനയിലെ നബി ﷺ യുടെ ബറകത്ത് നേടിയെടുക്കുകയെന്ന അടിസ്ഥാനരഹിതമായ വിശ്വാസമനുസരിച്ചായിരുന്നു അവരുടെ ഈ പ്രവൃത്തികള്‍. നബി ﷺ യുടെ ഹുജ്‌റയിലേക്ക് വിലമതിക്കാനാവാത്ത മുതലുകള്‍ സംഭാവന നല്‍കുകയെന്ന ശൈലി ഒരിക്കലും നബി ﷺ യോ സ്വഹാബികളോ മാതൃകകാട്ടിയതും അല്ലല്ലോ. തികച്ചും ഇസ്‌ലാമികവിരുദ്ധമായ നേര്‍ച്ചയാണത്.

രാജാക്കന്മാരും പ്രമാണിമാരും പുണ്യതീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സംഭാവന ചെയ്യുന്ന സമ്പത്തുകള്‍ ഒരിക്കലും അവരുടെ കുടുംബസ്വത്തോ, സ്വതന്ത്ര വിനിമയ അവകാശമുള്ള ഓഹരികളോ ആയിരിക്കില്ല എന്നതും നാം പ്രത്യേകം ഗ്രഹിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുഖജനാവിലെ സമ്പത്തുകള്‍ അല്‍പജ്ഞാനികളായ പുരോഹിതന്മാരുടെ ഉപദേശ നിര്‍ദേശമനുസരിച്ച് അവര്‍ വിവിധ നേര്‍ച്ച കേന്ദ്രങ്ങളിലേക്ക് സമര്‍പ്പിക്കുന്നു, അത്രമാത്രം. അതുമാത്രമല്ല ഇത്തരം നേര്‍ച്ച കേന്ദ്രങ്ങളില്‍ ഈ സമ്പത്തുകള്‍ കാലങ്ങളോളം കെട്ടിക്കിടന്ന് പ്രമുഖന്മാരുടെ ചൂഷണങ്ങള്‍ക്ക് വിധേയമായി അന്യാധീനപ്പെടുക മാത്രമാകും ഇതിന്റെ അവസാനഫലം. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലൂടെ വിവാദമായ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിലമതിക്കാനാവാത്ത സമ്പത്ത് ഇതിന് സമാന ഉദാഹരണമാണ്.

നബി ﷺ യുടെ ഹുജ്‌റയുടെ പേരിലുള്ള വഴിവിട്ട സംഭാവനകളുടെ പേരില്‍ ചില രാജാക്കന്മാര്‍ അത്ഭുതകരവും അതിശയകരവുമായ ചില പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അമീര്‍ ജോകന്‍ദാര്‍ എന്ന ഭരണാധികാരി മദീന സന്ദര്‍ശനത്തിനിടെ റൗദയില്‍ പ്രവേശിച്ച് തന്റെ സകല സമ്പത്തുകളും തന്നോടോപ്പമുണ്ടായിരുന്ന സകലതിനെയും ഹുജ്‌റക്ക് വേണ്ടി സമര്‍പ്പിച്ചു. കൂട്ടത്തില്‍ തന്റെ കുടുബത്തെയും മക്കളെയും അദ്ദേഹം ഹുജ്‌റക്ക് വേണ്ടി സമര്‍പ്പിക്കുകയുണ്ടായി. മാത്രമല്ല തന്റെ സംഭാവനകള്‍ റസൂല്‍ ﷺ  സ്വീകരിക്കണമെന്ന് അയാള്‍ അവിടെ വെച്ച് അഭ്യര്‍ഥിച്ചു. തന്റെ തുടര്‍ജീവിതം തൃപ്തികരമായ നിലയില്‍ വിനിയോഗിക്കാമെന്ന് അയാള്‍ അവിടെ നിന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ദീനാറോ ദിര്‍ഹമോ അനന്തരാവകാശമായി ഭൂമിയില്‍ ഉപേക്ഷിക്കാതെ തന്റെ ദൗത്യം അവസാനിപ്പിച്ച് അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രതിരിച്ച പുണ്യപ്രവാചകന്റെ പേരിലാണ് ചില രാജാക്കന്മാരും ഭരണാധികാരികളും കാട്ടിക്കൂട്ടിയ ഈ പേക്കൂത്തുകള്‍. നബി ﷺ യുടെ ഹുജ്‌റയില്‍ കുമിഞ്ഞുകൂടിയ സമ്പത്തിന്റെ കൂമ്പാരങ്ങളെപ്പറ്റി മദീനയുടെ ചരിത്രം ഔദ്യോഗികമായി രേഖപ്പെടുത്തിയ പണ്ഡിതന്മാര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. 'നബി ﷺ യുടെ ഹുജ്‌റയിലെ വിലമതിക്കാനാവാത്ത സമ്പത്തുകള്‍, നബി ﷺ യുടെ തൃപ്തിയും പൊരുത്തവും കാംക്ഷിച്ചുകൊണ്ട് വിവരമില്ലാത്തയാളുകള്‍ സമര്‍പ്പിച്ചവയാണ്. ഇത് വന്‍പാതകം തന്നെയാണ്. നബി ﷺ യുടെ തൃപ്തിയും പൊരുത്തവും ആ ജീവിതം മാതൃകയാക്കുന്നതിലൂടെ മാത്രം കരസ്ഥമാകുന്നതാണ്. ഇത്തരം സമ്പത്തുകള്‍ സമൂഹത്തിന്റെ പൊതുനന്മകള്‍ക്കായി വിനിയോഗിക്കേണ്ടതാണ്' എന്നെല്ലാം മദീനയുടെ പ്രമുഖ ചരിത്രകാരനായ അല്ലാമാ ഹമദ് അല്‍ജാസിര്‍ രേഖപ്പെടുത്തുന്നു.

പ്രയോജനരഹിതമായി ഹുജ്‌റയില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന വന്‍സമ്പത്തിന്റെ ശേഖരം എന്തുചെയ്യണമെന്ന വിഷയത്തില്‍ ഹിജാസിലെ പണ്ഡിതന്മാര്‍ക്കിടയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇവ പൊതുജന നന്മക്ക് ഉപകരിക്കുന്ന നിലയില്‍ വിനിയോഗിക്കണമെന്ന വിഷയത്തില്‍ ഹിജാസിലെ വിവിധ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായം ഉണ്ടായി എന്നത് ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രമുഖങ്ങളായ നാലു മദ്ഹബുകളിലെയും പണ്ഡിതരുടെ അഭിപ്രായത്തില്‍, മുസ്‌ലിംകളുടെ പൊതുനന്മക്കായി ഈ സമ്പത്തുകള്‍ വിനിയോഗിക്കണമെന്ന നിര്‍ദേശമാണ് ഹിജാസിലെ ഭരണാധികാരികള്‍ക്ക് ലഭിച്ചത്.

ഹി:1221ല്‍ ഹിജാസിന്റെ ഭരണാധികാരി ഇമാം സുഊദുബിന്‍ അബ്ദുല്‍ അസീസ്(റഹ്)യുടെ നിര്‍ദേശമനുസരിച്ച് ഹുജ്‌റയിലെ സകല സമ്പത്തുകളും പുറത്തെടുത്തു. ഹറമിന്റെ പരിപാലനത്തിനും മദീനാവാസികളുടെ പൊതുവായ ആവശ്യങ്ങള്‍ക്കുമായി ഈ സമ്പത്ത് മാതൃകാപരമായി വിനിയോഗിക്കുകയുണ്ടായി. ഈ വിഷയത്തില്‍ പ്രമുഖ പണ്ഡിതന്മാരുടെ ഉപദേശങ്ങളും അദ്ദേഹത്തിന് ലഭിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കാതെ ഖജനാവുകളില്‍ കെട്ടിപ്പൂട്ടി സംരക്ഷിക്കപ്പെടുന്ന വിലമതിക്കാനാവാത്ത സമ്പത്തുക്കളുടെ പരിണിതഫലം വിശുദ്ധക്വുര്‍ആന്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നുണ്ട്.(1) തന്റെ ജീവിതകാലത്തുപോലും കാല്‍പണം സ്വന്തം കീശയില്‍ മുന്‍കരുതലായി സൂക്ഷിച്ചുവെക്കാതെ ഇസ്‌ലാമിന്റെ ഉദാത്ത മാതൃകയായി വ്യക്തിജീവിതം കാഴ്ചവെച്ച മഹാനായ പ്രവാചകന് തന്റെ ജീവിതകാലത്ത് ഇത്തരം സമ്പത്തിന്റെ കൂമ്പാരങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. മരണശേഷം പ്രത്യേകിച്ചും ആവശ്യമില്ലെന്ന് വിശ്വാസിസമൂഹം അടിയുറച്ചു വിശ്വസിക്കുന്നു.

ഇബ്‌നു അബ്ദുല്‍വഹാബും അനുയായികളും ഹുജ്‌റത്തുശ്ശരീഫ കൊള്ളയടിച്ചുവെന്ന കള്ളക്കഥ വ്യാപകമായി പ്രചരിപ്പിക്കാന്‍ മക്കയിലെ ദഹ്‌ലാനെപ്പോലെ ഏറെ പണിപ്പെട്ട വ്യക്തിയാണ് ദാവൂദിബിന്‍ ജര്‍ജീസ്. ഇയാളുടെ അപവാദ പ്രചാരണങ്ങള്‍ക്ക് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പിന്‍തലമുറക്കാരായ പണ്ഡിത പ്രമുഖന്മാര്‍ കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. ശൈഖ് അബ്ദുല്ലത്വീഫ് ബിന്‍ അബ്ദുറഹ്മാന്‍(2) ദാവൂദ് ജര്‍ജീസിന്റെ അപവാദങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ മിന്‍ഹാജുത്തഅ്‌സീസ്, അദ്ദുററുസ്സനിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

ഹിജാസിന്റെ ഭരണാധികാരികള്‍ ആരുംതന്നെ അതിക്രമകരമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ മദീനയിലോ ഹുജ്‌റത്തുശ്ശരീഫയിലോ കാട്ടിയിട്ടില്ല. ഹുജ്‌റയില്‍ കുമിഞ്ഞുകൂടിയ സമ്പത്തുകള്‍ വിവിധ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ഹറമിന്റെയും മദീന നിവാസികളുടെയും പൊതുനന്മക്കായി വിനിയോഗിക്കുകയായിരുന്നു. എന്നാല്‍ ഹി:1335ല്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ ഭരണാധികാരിയായ ഫഖ്‌രി ബാഷ, ഹുജ്‌റയില്‍ ഉണ്ടായിരുന്ന വിലയേറിയ സമ്പത്തുകളെ സംരക്ഷിക്കാനെന്നപേരില്‍ പ്രത്യേകം കവചങ്ങളില്‍ പൊതിഞ്ഞ് പൊതുഖജനാവിലേക്ക് മാറ്റുകയും പിന്നീട് തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കയറ്റി അയക്കുകയും ചെയ്തു. സുല്‍ത്താന്‍ ഇബ്‌നു സുഊദ് മാതൃക കാട്ടിയതുപോലെ, ഈ വിലയേറിയ സമ്പത്തുകളില്‍നിന്നും കാലണപോലും മദീനക്കാരുടെ പൊതുതാല്‍പര്യത്തിനായി വിനിയോഗിച്ചില്ല എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. ചുരുക്കത്തില്‍ മദീനയെ കൊള്ളയടിച്ചത് ഹിജാസിന്റെ യഥാര്‍ഥ അവകാശികളായ ആലുസ്സുഊദ് രാജവംശമല്ല, മറിച്ച് അധിനിവേശ ശക്തികളായ തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ വക്താക്കളാണെന്നതാണ് ചരിത്രസത്യം.

മദീനയിലെ ഹുജ്‌റയില്‍ നിന്നും വിലപിടിപ്പുള്ള വസ്തുവകകള്‍ കടത്തിക്കൊണ്ടുപോകുന്ന ഈ അവസ്ഥ ചരിത്രത്തില്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഉസ്മാനിയാ ഖിലാഫത്തിന്റെ പ്രതിനിധിയായി മദീനയെ നിയന്ത്രിച്ച ഫഖ്‌രി ബാഷയുടെ കാലത്ത് ലോകത്തിലെ അത്യപൂര്‍വവും വിലമതിക്കാനാവാത്തതുമായ കോഹിനൂര്‍ രത്‌നം മദീനയില്‍ നിന്നും കടത്തിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഹുജ്‌റത്തുന്നബവിയില്‍ സൂക്ഷിച്ചിരുന്നവയായിരുന്നു അവ. ലോകത്ത് ഏറ്റവും മൂല്യമേറിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന രത്‌നമായിരുന്നു ഇയാള്‍ ഹുജ്‌റയില്‍നിന്നും കടത്തിയത്. ഇതിന് സമാനമായ രണ്ട് രത്‌നങ്ങളില്‍ ഒന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ പതിച്ചിട്ടുള്ളതും മറ്റൊന്ന് ഇറാനില്‍ സൂക്ഷിച്ചിട്ടുള്ളതുമാണെന്ന് ചരിത്രകാരന്മാര്‍ പ്രത്യേകം എടുത്തുപറയുന്നു. നിലവില്‍ തുര്‍ക്കിയിലെ 'ടോപ്കാപ്' മ്യൂസിയത്തില്‍ പ്രത്യേക സംരക്ഷണവലയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള കോഹിനൂര്‍ രത്‌നം ഇതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

മക്കയിലെ പൗരാണിക ലൈബ്രറിയായി അറിയപ്പെട്ടിരുന്ന 'അല്‍മക്തബ മഹ്മൂദിയ്യ'യില്‍ നിന്നും നിരവധി ഹദീഥ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്ന അത്യപൂര്‍വ ശേഖരങ്ങള്‍ ഫഖ്‌രി ബാഷ ദമാസ്‌ക്കസിലേക്ക് കടത്തിക്കൊണ്ടു പോയെങ്കിലും ആര്‍ക്കും പ്രയോജമില്ലാത്ത നിലയില്‍ അവ മുഴുവനും ജലപ്രളയത്തില്‍ നശിച്ചതായി പ്രമുഖ ചരിത്രപണ്ഡിതനായ അസ്അദ് ത്വറാബിസൂനി അല്‍ഹുസൈനി 'താരീഖുല്‍ മദീന'യുടെ ആമുഖത്തില്‍ രേഖപ്പെടുത്തുന്നു. പരിശുദ്ധ ഹറം കൊള്ളയടിക്കുകയും ഹജറുല്‍ അസ്‌വദ് കടത്തിക്കൊണ്ടുപോവുകയും ചെയ്ത ശിയാക്കളുടെ പാരമ്പര്യം ഈ സന്ദര്‍ഭത്തില്‍ നാം ഈ സംഭവങ്ങളോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

നബി ﷺ യുടെ ക്വബ്ര്‍ പുതക്കാന്‍ ഉപയോഗിച്ചത്, റൗദയില്‍ പ്രകാശം ചൊരിഞ്ഞ വിളക്ക്, റൗദയിലെ പൊടി, നബി ﷺ  പാനം ചെയ്ത പാത്രം തുടങ്ങിയ പേരുകളില്‍ നിരവധി ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്! ഈ ഉപകരണങ്ങളുടെ കാലപ്പഴക്കം പരിശോധിച്ചാല്‍ തന്നെ നബി ﷺ യുടെ ജീവിതകാലവുമായി ഇവകള്‍ക്ക് യാതൊരു ബന്ധവുമില്ലായെന്ന് വ്യക്തമാകും. നബി ﷺ യുടെ തിരുകേശവും പാനപാത്രവുമായി വാണിജ്യാടിസ്ഥാനത്തില്‍ കടന്നുവന്ന സ്ഥലത്തെ പ്രധാന ദിവ്യനെ, പൊതുസമൂഹം പാത്രത്തിലെ ഇസ്രയേല്‍ ചിഹ്നമടക്കം പിടികൂടിയത് അടുത്തിടെ(3)യാണല്ലോ. നബി ﷺ യുടെ മുബാറക്കായ ക്വബ്‌റുശ്ശരീഫ് സ്ഥിതിചെയ്യുന്നത് അവിടുത്തെ പ്രിയപത്‌നി ആഇശ(റ) താമസിച്ചിരുന്ന റൂമിന്റെ ഉള്ളിലാണ്.

നൂറ്റാണ്ടുകളായി ഈ ക്വബ്‌റിടം ആരും കണ്ടിട്ടില്ല എന്ന വിഷയത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. പൊതുജനങ്ങളൂടെ ദൃഷ്ടിയില്‍ അകപ്പെടുന്ന നിലയില്‍ ക്വബ്‌റുണ്ടായാല്‍ അതിന്റെ പേരില്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകളെ ശരിക്കും നബി ﷺ  ഭയപ്പെട്ടിരുന്നു. ഇത്തരം അപകടകരമായ അവസ്ഥകളില്‍നിന്നും തന്റെ ക്വബ്‌റിടത്തെ സംരക്ഷിക്കണമേയെന്ന് നബി ﷺ  അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. ഈ പ്രാര്‍ഥനക്ക് അല്ലാഹു നല്‍കിയ ഉത്തരത്തിന്റെ ഫലമാണ് നബി ﷺ യുടെ ക്വബ്‌റിടം ജനദൃഷ്ടിയില്‍ ഒരിക്കലും അകപ്പെടാത്ത നിലയില്‍ നിരവധി മതിലുകള്‍ക്കുള്ളിലായി ഇന്നോളം സംരക്ഷിക്കപ്പെടുന്നത്.

നബി ﷺ യുടെ ക്വബ്ര്‍ നമുക്ക് കാണാന്‍ കഴിയുന്ന നിലയിലാണോ എന്ന വിഷയം പൂര്‍വകാലത്തും ഏറെ ഗൗരവത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ക്വബ്‌റുകളില്‍നിന്നും വ്യത്യസ്തമായി, നബി ﷺ യുടെ ക്വബ്ര്‍ നമുക്ക് കാണാനോ അതിന്റെ സമീപത്ത് എത്തിച്ചേരാനോ സാധിക്കാത്ത നിലയിലാണ് ഉള്ളതെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹ്) വ്യക്തമാക്കുന്നു. നബി ﷺ യെ ക്വബ്‌റടക്കിയ ഭാഗത്തേക്ക് ആര്‍ക്കുംതന്നെ പ്രവേശിക്കാനോ, അവിടെ നില്‍ക്കാനോ സാധിക്കില്ലെന്ന് സുഊദി അറേബ്യയുടെ മതകാര്യ മന്ത്രി ശൈഖ് സ്വാലിഹ് ആലുശ്ശൈഖും രേഖപ്പെടുത്തുന്നു. കല്ലുകള്‍കൊണ്ട് കെട്ടി ഉയര്‍ത്തിയ, കഅ്ബക്ക് സമാനമായ ഒരു കെട്ടിടത്തിനകത്താണ് നബി ﷺ യുടെയും അവിടുത്തെ രണ്ട് സ്വഹാബിമാരുടെയും ക്വബ്‌റുകള്‍ ഉള്ളതെന്നും, അത് ആര്‍ക്കുംതന്നെ കാണാന്‍ കഴിയാത്ത വിധം സുരക്ഷിതമായി അടച്ചുപൂട്ടപ്പെട്ടിരിക്കുകയാണെന്നും മസ്ജിദുന്നബവിയുടെ പരിചാരക പ്രമുഖനായ സഈദിബിന്‍ ആദം ഉമറിന്റെ വിശദീകരണം ഏറെ പ്രാധാന്യത്തോടെയാണ് അല്‍ഉക്കാദ്വ് ദിനപത്രം(5) പ്രസിദ്ധീകരിച്ചത്. ഇതിന് വിരുദ്ധമായ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ലായെന്ന് ഈ രേഖകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

നബി ﷺ യുടെ റൗദ പുതച്ചതെന്ന പേരില്‍ ചില പുതപ്പുകള്‍(6) ജിദ്ദയിലും ദോഹ(7)യിലും ലേലംചെയ്യപ്പെട്ടു. 50 ലക്ഷം ഡോളര്‍ ഇതിന് വിലമതിക്കപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നബി ﷺ യുടെ തിരുക്വബ്‌റിടം നൂറ്റാണ്ടുകളായി ആരും കണ്ടിട്ടില്ലെന്ന അനിഷേധ്യത നിലനില്‍ക്കെയാണ് നബി ﷺ യുടെ ബറകത്തിന്റെ പേരിലുള്ള ഈ ബഹുമുഖ വാണിജ്യ കോലാഹലങ്ങള്‍. ഈ പുതപ്പുകള്‍ നേരത്തെ വിശദീകരിച്ചതുപോലെ ഏതെങ്കിലും ഭരണാധികാരികളോ നാട്ടുപ്രമാണിമാരോ ഈജിപ്ഷ്യന്‍-തുര്‍ക്കി ഭരണകാലത്ത് സംഭാവന നല്‍കിയതാകാനാണ് കൂടുതല്‍ സാധ്യത.

തുര്‍ക്കിയിലെ അയാസോഫിയക്ക് സമീപമുള്ള തോപ്കാപ് മ്യൂസിയം ലോകത്തിലെ തന്നെ സുപ്രധാന മ്യൂസിയങ്ങളിലൊന്നാണ്. നബി ﷺ യുടേതെന്ന് പ്രചരിപ്പിക്കപ്പെടുന്ന താടിരോമം, മുടി, മോതിരം തുടങ്ങി ഒട്ടനവധി വസ്തുക്കള്‍ ഇവിടെയുണ്ട്. മൂസാനബി(അ) ചെങ്കടലില്‍ അടിച്ച വടി, യൂസുഫ് നബി(അ)യുടെ തലപ്പാവ,് ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ രക്തസാക്ഷിത്വം വഹിച്ച സമയം ധരിച്ച കുപ്പായം, പ്രവാചകപുത്രി ഫാത്വിമ(റ)യുടെ നിസ്‌കാരക്കുപ്പായം തുടങ്ങിയ പലതും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നുവെന്ന് തിരുശേഷിപ്പുകളെപ്പറ്റി ആധികാരിക ചരിത്ര പഠനം നടത്തിയ വിഖ്യാത ഇസ്‌ലാമിക ചരിത്രകാരന്‍ അഹ്മദ് തൈമൂര്‍ ബാഷ രേഖപ്പെടുത്തുന്നു.(8) ഉസ്മാനിയാ ഖിലാഫത്തിന്റെ ഭരണശേഷിപ്പുകളും ഈ മ്യൂസിയത്തില്‍ കാണാം.

നബി ﷺ യുടെ ഹുജ്‌റയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ എല്ലാ വശങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്ന ചരിത്രഗ്രന്ഥവും അമൂല്യ രചനയുമാണ് മദീനയിലെ പണ്ഡിത പ്രമുഖനായ ശൈഖ് അബ്ദുറഹ്മാന്‍ സഅദ്അശ്ശത്‌രി(9) അടുത്തകാലത്ത് (ഹി:1435) പ്രസിദ്ധപ്പെടുത്തിയ 'ഹുജ്‌റത്തുന്നബിയ്യുടെ ചരിത്രവും വിധിയും' എന്ന അറബിഗ്രന്ഥം.

ഇബ്‌റാഹീം നബി(അ)യുടെ പരമ്പരയില്‍ ജസീറത്തുല്‍ അറബില്‍ ഉദയം ചെയ്ത മുഹമ്മദീനുബുവ്വത്തിനെ (നബി ﷺ യുടെ പ്രവാചകത്വം) ഇന്ത്യയിലെ പഞ്ചാബിലെ മണ്ണില്‍ മാത്രമൊതുക്കി കുഴിച്ചുമൂടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഖാദിയാനി മതക്കാരും സ്വൂഫിസത്തിന്റെ മറവില്‍ വിശ്വാസികളെ സിയോണ്‍ താഴ്‌വരകളിലൂടെ ഇസ്രയേലി ആശയങ്ങളിലേക്ക് റിക്രൂട്ട് ചെയ്ത് ഇസ്‌ലാമിന്റെ പവിത്രത നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ശിയാ, ബറെലവി, സ്വൂഫികള്‍ പടച്ചുവിട്ട അപവാദ കഥകളാണ് വഹാബി വിമര്‍ശനത്തിന്റെ പേരില്‍ സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇബ്‌നു അബ്ദുല്‍ വഹാബിനും വഹാബികള്‍ക്കുമെതിരില്‍ വ്യാപകമായി എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള പലപ്രമുഖന്മാരുമായും ഈ ലേഖകന് ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ ബറെലവി സമസ്തയുടെ നേതാക്കളായ അമ്പലക്കടവ് അബ്ദുല്‍ ഹമീദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇബ്‌നു അബ്ദുല്‍ വഹാബിനെപ്പറ്റി മുകളില്‍ പറഞ്ഞ രണ്ടു മഹാന്മാരും എഴുതി അച്ചടിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് ഞാന്‍ പലതവണ അവരോട് തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ട് നേരിട്ടും പരിചയക്കാര്‍ മുഖേനയും ബന്ധപ്പെട്ടിരുന്നു.

ഖത്തറിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ശൈഖ് ഇബ്‌നു ഹജര്‍ ആലുബൂത്വാമിയുടെ ഒരു പുസ്തകത്തില്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെപ്പറ്റി മോശമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഈ രണ്ട് പ്രമുഖന്മാരോടും ആ വരികള്‍ എവിടെയാണെന്ന് പലതവണ അന്വേഷിച്ചിട്ടും മറുപടി നല്‍കാനോ വിശദീകരിക്കാനോ ഇരുവരും തയ്യാറായിട്ടില്ല. ചെമ്മാട് ദാറുല്‍ഹുദായിലെ ഏതോ ഒരു മുസ്‌ല്യാരുട്ടി തങ്ങളുടെ പേരില്‍ എഴുതി അച്ചടിച്ചുവിട്ട പുസ്തകമായിരുന്നു അതെന്ന് ഇരുവരും എന്നോട് പറയുകയുണ്ടായി.

അവസാനം പ്രസ്തുത മുസ്‌ല്യാരെയും ഞാന്‍ അന്വേഷിച്ച് കണ്ടെത്തി. ഈ അപവാദത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു. ശൈഖ് ഇബ്‌നുഹജറിന്റെ ഗ്രന്ഥത്തില്‍, ഇബ്‌നു അബ്ദുല്‍ വഹാബിനെപ്പറ്റി ഇങ്ങനെയൊരു പരാമര്‍ശം ഉള്ളതായി അദ്ദേഹത്തിനും തെളിയിക്കാന്‍ സാധിച്ചില്ല. പിന്നെ നേരത്തെ പറഞ്ഞ മക്കയിലെ ശാഫിഈ മുഫ്തിയായിരുന്ന അഹ്മദ് സൈനീ ദഹ്‌ലാന്റെ 'റദ്ദുല്‍ വഹാബിയ്യ'യില്‍ ഇങ്ങനെയൊക്കെ ഉള്ളത് തങ്ങള്‍ കടമെടുത്തതാണെന്ന് അദ്ദേഹവും വ്യക്തമാക്കി.

ഉസ്മാനിയാ ഖിലാഫത്തിന്റെ ഭരണകാലത്ത് മക്കയിലെ ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ മുഫ്തിയും പണ്ഡിതനുമായിരുന്ന ശൈഖ് ദഹ്‌ലാന്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെതിരില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചു. ശാഫിഈ മദ്ഹബിന് വേരോട്ടമുണ്ടായിരുന്ന നാടുകളിലെല്ലാം ഈ രചനകള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ അവര്‍ക്കിടയിലും ശൈഖിന്റെ ദഅ്‌വത്തിനെപ്പറ്റി വ്യാപകമായ അബദ്ധധാരണകള്‍ പടര്‍ന്നു.

ശൈഖ് ഇബ്‌നു അബ്ദുല്‍വഹാബിന്റെ സമകാലികനായിരുന്ന യമനിലെ പണ്ഡിതന്‍ സയ്യിദ് ജിഫ്‌രി(10) 1746/1159ല്‍ കേരളത്തിലെത്തുകയുണ്ടായി. യമനിലും വിവിധ അറബ് രാജ്യങ്ങളിലും അക്കാലത്ത് വ്യാപകമായുണ്ടായിരുന്ന നിരവധി സ്വൂഫി ത്വരീക്വത്തുകളില്‍ അംഗമായിരുന്നു അദ്ദേഹം. ഇബ്‌നു അബ്ദുല്‍വഹാബിനെതിരില്‍ അറബ് രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നതും സ്വൂഫികളും ശിയാക്കളും പ്രചരിപ്പിച്ചുവന്നിരുന്നതുമായ കല്ലുവെച്ച നുണയുടെ കൂമ്പാരങ്ങള്‍ അദ്ദേഹം തന്റെ 'അല്‍ഇര്‍ശാദാത്തുല്‍ ജഅ്ഫരിയ്യ ഫീ റദ്ദി അലാ ളലാലാത്തിന്നജ്ദിയ്യ' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചു. അഹ്മദ് സൈനി ദഹ്‌ലാന്റെ ശിഷ്യപരമ്പരയില്‍പെട്ട മലയാളികളും അല്ലാത്തവരും ഈ ദൗത്യത്തില്‍ പങ്കാളികളായി.

56 വരികളിലായി ഇബ്‌നു അബ്ദുല്‍ വഹാബിനെ നിശിതമായി വിമര്‍ശിക്കുന്നതാണ് പദ്യരൂപത്തിലുള്ള ഈ ലഘുകൃതിയുടെ പ്രമേയം. നജ്ദി ഇബ്‌നു അബ്ദുല്‍വഹാബ് കാഫിറാണെന്നും അദ്ദേഹം തന്റെ പിതാക്കന്മാരെയും ഗുരുക്കന്മാരെയും ആബിദീങ്ങളെയും കാഫിറാക്കിയതായും സയ്യിദ് ജിഫ്രി ആരോപിക്കുന്നു.

കോഴിക്കോട്ടുകാരനായ അബ്ദുറഹ്മാന്‍ ബിന്‍ അബൂബക്കര്‍ ചാലിയം എന്നയാളിന്റെ ചെലവിലാണ് ഇതിന്റെ അച്ചടി നിര്‍വഹിക്കപ്പെട്ടത്. പ്രമുഖ ബറെലവി നേതാവ് അഹ്മദ്‌കോയാ ശാലിയാത്തിയുടെ ചാലിയത്തെ അസ്ഹരിയ്യ ലൈബ്രറിയിലും കാരന്തൂര്‍ മര്‍ക്കസിലും ഇതിന്റെ കയ്യെഴുത്തുപ്രതികള്‍ ഉള്ളതായി സാക്ഷികളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.(11) അറിയപ്പെട്ടിടത്തോളം വഹാബീവിമര്‍ശനത്തിന്റെ പേരില്‍ കേരളത്തില്‍ വിശിഷ്യാ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ട ഒന്നാമത്തെ ക്ഷുദ്രകൃതി സയ്യിദ് ജിഫ്രിയുടെതാണ്.

സമകാലീന സാഹചര്യത്തില്‍ വഹാബികള്‍ക്കെതിരില്‍ ഉറഞ്ഞുതുള്ളുന്ന ശിയാ/ബറെലവികള്‍ക്ക് വ്യക്തമായ മറ്റൊരജണ്ടകൂടിയുണ്ടെന്ന വസ്തുതയെ നാം കാണാതിരുന്നുകൂടാ. അത് തുര്‍ക്കിയാണ്. മധ്യേഷ്യയിലെ കലുഷിതമായ അന്തരീക്ഷത്തില്‍ വ്യക്തമായ ഗ്രൂപ്പിസത്തിന്റെ തുറുപ്പുചീട്ടുകളിറക്കി ലാഭം കൊയ്തുകൊണ്ടിരുന്ന തുര്‍ക്കി ഭരണാധികാരി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അന്താരാഷ്ട്രതലത്തില്‍ ശക്തമായ വിമര്‍ശനങ്ങളേറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.(12) ഉസ്മാനി ഖലീഫ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ അനന്തരാവകാശിയായി ഉര്‍ദുഗാനെ ആരോഹണം ചെയ്യിച്ച് ലാഭംകൊയ്യാമെന്ന ചിന്തയിലായിരുന്നു രാഷ്ട്രീയ ഇസ്‌ലാമികളുടെ ചുക്കാന്‍ പിടിക്കുന്ന ബ്രദര്‍ഹുഡ്. ഖലീഫയുടെ പദവി ലഭിക്കുന്നതോടെ തന്റെ ഏകാധിപത്യത്തിനെ ആരും ചോദ്യംചെയ്യാതെ അനുസരിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ഉര്‍ദുഗാനും കണക്കുകൂട്ടിയിരുന്നു.

ഇതിനിടയിലാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായ അയാസോഫിയാ കടന്നുവരുന്നത്. നൂറ്റാണ്ടുകളോളം ക്രൈസ്തവ ആധിപത്യത്തില്‍ കനീസയായും പിന്നീട് മ്യൂസിയമായും ഉപയോഗിക്കപ്പെട്ടിരുന്ന അയാസോഫിയയെ പള്ളിയാക്കി പ്രഖ്യാപിച്ചാല്‍ രക്തത്തിളപ്പുള്ള മുസ്‌ലിംതലമുറയുടെ കയ്യടിയും പിന്തുണയും നേടിയെടുക്കാമെന്ന് ഉര്‍ദുഗാനും ബ്രദര്‍ഹുഡും കണക്കുകൂട്ടി. പക്ഷേ, ഈ കണക്കുകൂട്ടലുകള്‍ തികച്ചും വിപരീതഫലം ചെയ്തുവെന്ന് മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ ഉര്‍ദുഗാനെ സ്‌നേഹിക്കുകയും തുര്‍ക്കി ഭരണകൂടത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നവര്‍പോലും ഈ നടപടിയെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തുകയുമാണ് ഉണ്ടായത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഈ നടപടിക്കെതിരില്‍ ഇടയലേഖനമിറക്കി മുസ്‌ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന നടപടി ഇന്നോളം അവസാനിച്ചിട്ടില്ല. യുനസ്‌ക്കോയുടെ പ്രതിഷേധം ഇതുകൂടാതെയും.(13)

ലോകമെമ്പാടുമുള്ള കാക്കത്തൊള്ളായിരം ത്വരീക്വത്തുകളുടെ പ്രഭവകേന്ദ്രവും ആസ്ഥാനവുമെന്ന നിലയില്‍ സ്വൂഫി/ശിയാ/ബറെലവികളുടെ മനസ്സില്‍ തുര്‍ക്കിക്ക് ഒരു പ്രത്യേക സ്ഥാനവും മാനവും കല്‍പിക്കപ്പെടുന്നുണ്ട്. ഉസ്മാനിയാ ഖിലാഫത്തിന്റെ ദുര്‍ബലതക്ക് കാരണമായി നിരൂപകന്മാര്‍ രേഖപ്പെടുത്തിയ വ്യക്തമായ കാരണങ്ങളില്‍ ഒന്നായിരുന്നു ഖലീഫയുടെ നിരവധി ത്വരീക്വത്തുകളിലെ അംഗത്വം. കപട ആത്മീയ ദര്‍ശങ്ങളില്‍ മുഴുകിയ ഖലീഫക്ക് പിന്നീട് രാജ്യത്തിന്റെ മുക്കുമൂലകളില്‍ നടക്കുന്ന ജീര്‍ണതകള്‍ ശ്രദ്ധിക്കാന്‍ നേരമില്ലാതെവരുന്നത് സ്വാഭാവികമാണല്ലോ.

തുര്‍ക്കിയെയും റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും ആദരവിലും ബഹുമാനത്തിലും കാണുന്ന പ്രമുഖ ബ്രദര്‍ഹുഡ് ചരിത്രകാരനും ലോകഭീകരതയുടെ പേരില്‍ ഒട്ടനവധി ആരോപണങ്ങള്‍ നേരിടുന്ന പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ ഡോ.അലി മുഹമ്മദ് അസ്വല്ലാബിയും ഈ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഖലീഫയുടെ അധികാരവും ഖിലാഫത്തും നഷ്ടപ്പെടാനുണ്ടായ കാര്യകാരണങ്ങളെ എണ്ണിപ്പറയുന്നിടത്ത് ഈ ത്വരീക്വത്തുകളുടെ അതിപ്രസരണമാണ് ഡോ.സ്വല്ലാബിക്ക് എടുത്തുപറയാനുള്ളത്.

നിലവിലെ തുര്‍ക്കി ഭരണാധികാരിയും ബ്രദര്‍ഹുഡ് നേതാവുമായ ഉര്‍ദുഗാന്‍ നഖ്ഷബന്ധി ത്വരീക്വത്തുമായി വ്യക്തമായ ബന്ധം പുലര്‍ത്തിവരുന്നു. തുര്‍ക്കിയിലെ നഖ്ഷബന്ധി ത്വരീക്വത്തിന്റെ ആത്മീയനേതാവും ലക്ഷക്കണക്കിന് അനുയായികളുടെ ആത്മീയഗുരുവുമായ പ്രമുഖനെ താണുവണങ്ങുന്ന ഉര്‍ദുഗാന്റെ ചിത്രങ്ങളും വീഡിയോയും സുലഭമാണ്.

ഉര്‍ദുഗാന്റെ എല്ലാ പ്രസംഗങ്ങളിലും ഒരു വഹാബി വിരുദ്ധത നിറഞ്ഞുനില്‍ക്കുന്നതായും കാണാനാകും. നാലാള്‍ കൂടുന്നിടത്തെല്ലാം വഹാബികളെ ഒന്നു കൊട്ടാതെ ഉര്‍ദുഗാന്‍ തന്റെ ഭാഷണങ്ങള്‍ അവസാനിപ്പിക്കാറില്ല. ഈ നടപടിക്രമങ്ങളൊക്കെ എന്തിനാണെന്ന് ചോദിച്ചാല്‍ അതിന്റെ മറുപടി ഒറ്റവാക്കില്‍ പറയാം: വഹാബി വിരോധം പ്രചരിപ്പിച്ച് സ്വൂഫി/ശിയാ/ബറെലവികളുടെ പിന്തുണയില്‍ എങ്ങനെയും കസേരനിലനിര്‍ത്തണം. അയാസോഫിയാ വിവാദത്തില്‍ അടിപതറിയ ഉര്‍ദുഗാനും അദ്ദേഹത്തെ ചുമന്നുനടക്കുന്ന ബ്രദര്‍ഹുഡ്/ബറെലവി/ശിയാ/സ്വൂഫികളുമാണ് ഇന്ന് കാണുന്ന ഈ വഹാബി വിരോധത്തിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. തുര്‍ക്കിയില്‍നിന്ന് ഉര്‍ദുഗാനും ബ്രദര്‍ഹുഡും പറത്തിവിടുന്ന ഇടയലേഖനങ്ങള്‍ ഏറ്റുപിടിക്കുന്ന കേവല മൈക്രോഫോണുകള്‍ മാത്രമാണ് ഈ കാസിമിയും കൂട്ടരുമെന്ന് തിരിച്ചറിയാന്‍ ഒരുപാട് അധ്വാനത്തിന്റെയൊന്നും ആവശ്യമില്ല.

 

റഫറന്‍സ്:

1. 09 തൗബ 34

2. ഹി:1225-1293

3. 2013-2014

4. അത്തംഹീദ്-261

5. ലക്കം: 3561,13.04.1432

6. വാര്‍ത്ത: 06 ഒക്ടോബര്‍2005, ലക്കം-9809 ശര്‍ക്കുല്‍ ഔസത് ഡെയ്‌ലി.

7. വാര്‍ത്ത: 20 സെപ്തംബര്‍, 2011.

8. അല്‍ആസാറുന്നബവിയ്യ: അഹ്മദ് തൈമൂര്‍ ബാഷ, ദാറുല്‍ കുതുബുല്‍ അറബി, കൈറോ-1951.

9. This email address is being protected from spambots. You need JavaScript enabled to view it.

10. ജനനം: യമനിലെ തരീമില്‍ ഹി:1139/ക്രി:1726, മരണം: 1808/1222 കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ ഖബറടക്കി.

11. Dr. A. Muhammad Bava, Arab Families in Kerala and Their Contribution to Arabic Language & Literature, Ph.D. in Arabic, Supervisor Dr. A. Ubaid, University of Kerala, 2009,  http://arabicuniversitycollege.yolasite.com/thesesarchive.php

12. https://www.malayalamnewsdaily.com/node/326431/india/safarulislamstatementa bothagiyasofiamasjidissue

13. https://www.asianetnews.com/gallery/internationalnews/hagiasophiamuseumisnow amuslimplaceofworshipqe2jy9#image1  

(അടുത്ത ലക്കം: ജാറവും ഉറൂസുമില്ലാതെ വിസ്മരിക്കപ്പെട്ട ദഹ്‌ലാന്‍)